2009 ജനുവരി 31, ശനിയാഴ്‌ച

ആറുമുഖം

http://ronbosoldier.blogspot.com/2007_12_01_archive.html
പത്തരയ്ക്ക്‌ ഇടിമുറീല്‍ കയറ്റിയതാണ്‌ അയാളെ. പീസീ അറുമുഖന്‍ ഒരു ഒന്നൊന്നര തച്ച്‌ പണിഞ്ഞു കഴിഞ്ഞു. ഒരാറു മാസത്തേയ്ക്ക്‌ അമ്മേന്നു വിളിക്കാതെ അയാളിനി മുള്ളില്ല. എന്നിട്ടും ഇതുവരെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല.

അറുമുഖന്‍റെ ഓരോ ഇടിയും നെഞ്ഞുംകൂട്ടിനകത്തു നിന്ന്‌ ഞെക്കിപ്പിടിച്ച ഒരു അലര്‍ച്ചയെ ജനിപ്പിക്കുന്നുണ്ട്. ഇടിയുടെ ഇടവേളകളില്‌ ചോരക്കട്ടകള്‌ ചുമച്ചു തുപ്പുന്നു. എന്തൊരു മനുഷ്യനാണിത്‌? ഒന്നു ഉറക്കെ കരയുന്നു പോലുമില്ല.

കോണ്‍ഗ്രസ്സിന്‍റെ മണ്ഡലം പ്രസിഡന്‍റിന്‍റെ വീട്ടിലാണു കയറിയിരിക്കുന്നത്‌. അങ്ങേരുടെ മകളുടെ താലിമാലയാണു പോയത്‌. ഒരു തരത്തിലും ഇതൊന്ന്‌ ഒഴിഞ്ഞു പോകില്ല. വല്യൊരു മെനക്കേടായല്ലോ.

വനജ മക്കളേം കൂട്ടി സിനിമായ്ക്കു പോകാന്‍ പരിപാടിയും ഇട്ട്‌ ഇരിക്കുകയാണ്‌ ഇന്നലെ മുതല്‍. മാറ്റിനി മാറ്റി ഫസ്റ്റ്‌ ഷോയ്ക്കു പോകാമെന്നു വിളിച്ചു പറഞ്ഞിട്ടിപ്പോ മണിക്കൂറു രണ്ടായി. ഇങ്ങനെ പോയാല്‍ സെക്കന്‍റു്‌ ഷോയ്ക്കുപോലും പോക്കു നടക്കുമെന്നു തോന്നുന്നില്ല.

അലര്‍ച്ച ഒച്ച കൂടി വരുന്നുണ്ട്‌. പണ്ടാറടങ്ങാന്‍ ഇനി അയാളെങ്ങാന്‍ കാഞ്ഞു പോകുമോ? അറുമുഖാ പതുക്കെ..

കസേര നീക്കിയിട്ട്‌ കാലെടുത്തു മേശമേല്‍ കയറ്റി വച്ചു. ഒരു വില്‍സ്‌ കത്തിച്ച്‌ രണ്ടു പുക വിട്ടാല്‍ ഒന്നു റിലാക്സ്ഡായേനെ.

റൈട്ടറു്‌ നമ്പ്യാരു്‌ ഉച്ചയ്ക്കു പോയതാണ്‌. മുന്നൂറ്റിപ്പത്തും ഹേഡും രാത്രിയാവും വരാന്‍. ലോക്കപ്പൊക്കെ ഒഴിഞ്ഞു കിടക്കുന്നു. പഴയൊരു കെട്ടിടമാണിത്‌. നൂറ്റാണ്ടിന്‍റെ ആദ്യകാലത്തെങ്ങാനും കെട്ടിയതായിരിക്കണം. മച്ചിനു മുകളില്‍ മുഴുവന്‍ പഴയ ഫയലുകളാണ്‌. കൂട്ടിന്‌ എലിപ്പടയും. ഒരിക്കല്‍ ഒരു ചേരയെ കണ്ടിരുന്നു. അന്നതിനെ പോലീസുകാരൊക്കെക്കൂടി തല്ലിക്കൊന്നു.

അറുമുഖന്‍ കിതയ്ക്കുന്നതു കേള്‍ക്കാം. എന്തൊക്കെയോ തെറി വിളിക്കുന്നുണ്ട്‌. പതിഞ്ഞ ശബ്ദത്തില്‍ ഇടികൊണ്ടു കലങ്ങിയ നെഞ്ഞുംകൂട്ടില്‍ നിന്ന്‌ നിശ്വാസം പ്‌രാകിക്കൊണ്ട്‌ പുറത്തു ചാടുന്നതും കേള്‍ക്കാം.

കത്തിച്ച സിഗററ്റ്‌ തീര്‍ന്നു. ഒന്നും കൂടി ബാക്കിയുണ്ട്‌ പായ്ക്കറ്റില്‍. അതുകൂടെ തീര്‍ത്തേക്കാം. സിഗററ്റെടുത്തിട്ട്‌ കൂട്‌ കശക്കി ചവറ്റു കുട്ടയിലേയ്ക്ക്‌ ഉന്നം വെച്ച്‌ എറിഞ്ഞു. പതിവുപോലെ ലക്ഷ്യം തെറ്റി. ഇനി എണീറ്റു പോകാന്‍ വയ്യ. അവടെ കെടക്കട്ടെ.

സമയം വാച്ചിലെ സൂചികളെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണെന്നു തോന്നുന്നു. എന്തായെന്നൊന്നു പോയി നോക്കാം.

അറുമുഖന്‍ ഒരു തൂണില്‍ താങ്ങി നിന്നു കിതയ്ക്കുകയാണ്‌. നന്നായി വിയര്‍ത്തിരിക്കുന്നു.

അയാളുടെ കൈകള്‍ രണ്ടും ലോക്കപ്പിന്‍റെ അഴിയില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. തല ഒരു വശത്തേയ്ക്ക്‌ ഞാന്നു കിടക്കുന്നു. കടവായില്‍ നിന്ന്‌ ചോര ഒലിച്ചിറങ്ങി പഴകിക്കീറിയ കയ്യില്ലാത്ത ബനിയന്‍ മുഴുവന്‍ ചുവപ്പിച്ചിരിക്കുന്നു.

"കാഞ്ഞു പോയോ അറുമുഖാ?" ഉള്ളിലെ ആളല്‌ പരമാവധി ശബ്ദത്തില്‍ വരാതെ ശ്രദ്ധിച്ചു കൊണ്ട്‌ ചോദിച്ചു.

"ഇല്ല സാര്‍. അതൊക്കെ ആ നായീന്‍റെ അഭിനയം അല്ലേ.. പഠിച്ച കള്ളനാ ഓന്‍.." അയാള്‌ കലി കയറി നില്‍ക്കുകയാണ്‌.

"ഞ്ഞി നാളേക്ക്‌ വെച്ചാലോ?"

"വേണ്ട സാര്‍. നാളെ ഞ്ഞി തറാ പറാന്ന്‌ വീണ്ടും തൊടങ്ങണ്ടേ? ഒരു അര മണിക്കൂറു കൂടി തന്നേക്കീ. ഓനെക്കൊണ്ട്‌ ഞാന്‍ പറയിപ്പിക്കാ.."

തൂങ്ങിക്കിടന്ന തലയുയര്‍ത്തി അയാളൊന്നു ചുമച്ചു. കൊഴുത്ത തുപ്പലും ചോരയും പുറത്തേയ്ക്ക്‌ തുപ്പി. വായില്‍ നിന്ന്‌ ഒലിച്ചിറങ്ങി അത്‌ നെഞ്ഞിലേയ്ക്ക്‌ ഒഴുകിയിറങ്ങി.

ഒരു കണ്ണ്‌ ചതഞ്ഞ്‌ അടഞ്ഞിരിക്കുകയാണ്‌. മറ്റേക്കണ്ണ്‌ പാതിതുറന്ന്‌ ഒന്നു നോക്കി. വല്ലാത്തൊരു നോട്ടം. തലതിരിച്ച്‌ പുറത്തേക്കിറങ്ങി നടന്നു.

കത്തിച്ച സിഗററ്റ്‌ തീര്‍ന്നിരിക്കുന്നു. ഇന്നിനി സിനിമയ്ക്കു പോക്ക്‌ നടക്കുമെന്നു തോന്നുന്നില്ല. ഇരുട്ടിത്തുടങ്ങി. കവലയിലേയ്ക്ക്‌ നടന്നാല്‍ സിഗററ്റു മേടിക്കാമായിരുന്നു. വേണ്ട. അറുമുഖന്‍ ഭയങ്കര ദേഷ്യക്കാരനാണ്‌. ആളു കാഞ്ഞു പോയാല്‍ പിന്നെ എന്തൊക്കെ പുകിലാണുണ്ടാവുക എന്നു പറയാനൊക്കില്ല. അന്നേരം കോണ്‍ഗ്ഗ്രസ്സും ഉണ്ടാവില്ല, പ്രസിഡന്‍റും ഉണ്ടാവില്ല. എല്ലാര്‍ക്കും ഒരു ഇരയെ മതിയാവും.

കസേര വലിച്ചിട്ട്‌ ഇരുന്നു. അറുമുഖന്‍ കൂടുതല്‍ കനത്ത പരിപാടികളിലേയ്ക്ക്‌ കടന്നെന്നു തോന്നുന്നു. ഏങ്ങിവലിഞ്ഞ്‌ ശ്വാസം നെഞ്ഞില്‍ നിന്ന്‌ പുറത്തുവരുന്നത്‌ ഇവിടെ കേള്‍ക്കാം.

ആ മാല എവിടെയാണെന്നൊന്നു പറഞ്ഞാല്‍ മതി ആ ശവത്തിന്‌. ഒരു ഒന്നൊന്നരക്കൊല്ലം കിട്ടുമായിരിക്കും. അതിനാണ്‌ ഈ ഇടിമുഴുവന്‍ വാങ്ങിക്കൂട്ടുന്നത്‌. പുറത്തിറങ്ങിയാലും ഇനിയുള്ളകാലം ആശുപത്രിവരാന്ത നിരങ്ങാനേ സമയമുണ്ടാവൂ. അതുപോലത്തെ ഇടിയാണ്‌ അറുമുഖന്‍റെ.

വളരെ സൌമ്യനായ മനുഷ്യനാണ്‌ പീസീ അറുമുഖന്‍. വളരെ കുറച്ചേ സംസാരിക്കൂ. ഒരു ചെറിയ സ്ത്രൈണത തോന്നും സംസാരത്തില്‍. ചെറിയ നാണവും. ഇടിമുറിയില്‍ കയറിയാല്‍ ആള്‌ ഒരു മൃഗമാണ്‌. പത്തുമിനിട്ടുകൊണ്ട്‌ ഏതു കേസും തെളിയിക്കും. അറുമുഖന്‍റെ ഇടി കൊണ്ടവരാരും അതു ജീവിതത്തില്‍ മറക്കുകയുമില്ല.

ഫോണടിക്കുന്നു. വനജയായിരിക്കും. ഇന്നു പോകാന്‍പറ്റില്ലാന്നു പറഞ്ഞാല്‍ പിന്നെ പരിഭവവും പരാതികളും കേള്‍ക്കേണ്ടി വരും. ഒരു പോലീസുകാരന്‍റെ ഭാര്യയായാല്‍ ഇങ്ങനെയൊക്കെ ആണെന്നു ഇതുവരെ മനസ്സിലാക്കാനായിട്ടില്ല അവള്‍ക്ക്‌. അവടെ കെടന്നടിക്കട്ടെ. കാലെടുത്ത്‌ മേശയില്‍ കയറ്റി വച്ച്‌ ഒന്നു നീണ്ടു നിവര്‍ന്നിരുന്നു.


ഹോ ഒന്നു മയങ്ങിപ്പോയല്ലോ. അധികനേരമായോ? ലോക്കപ്പില്‍ നിന്നു ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലോ. അറുമുഖാ..

ഓടിച്ചെന്നു നോക്കി. കാലുകള്‍ കവച്ചു വെച്ച്‌ അറുമുഖന്‍ അയാളുടെ മുഖത്തേയ്ക്ക്‌ മൂത്രമൊഴിച്ചു കൊണ്ടിരിക്കുകയാണ്‌. ശ്വാസം കിട്ടാന്‍ വേണ്ടി അയാള്‌ മുഖം അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടിരിക്കുന്നു.

"അറുമുഖാ നിര്‍ത്ത്‌.."

ഛെ. അറപ്പു തോന്നി.

അറുഖന്‍ തിരിഞ്ഞു നിന്ന്‌ സിപ്പിട്ടു. അയാളുടെ മുഖത്ത്‌ ഒരു ഭാവഭേദവുമില്ല. കുനിഞ്ഞു നിന്ന്‌ അയാളുടെ മീശയില്‍ നിന്ന്‌ മൂന്നാലു രോമങ്ങള്‌ പിച്ചിപ്പറിച്ചെടുത്തു. ചോര മേല്‍ചുണ്ടുകടന്ന്‌ വായിലേയ്ക്കൊഴുകി. കണ്ടു നില്‍ക്കാന്‍ വയ്യ. എന്തെങ്കിലുമാകട്ടെ. ഒന്നു വേഗം..

വീണ്ടും കസേരയില്‍ പോയിരുന്നു. അറുമുഖന്‍ റൈട്ടറുടെ റൂമില്‍ പോയി ബ്ളേഡ്‌ എടുത്തുകൊണ്ട്‌ പോകുന്നു.

ഹും, ഇനി അധികം നേരം വേണ്ടി വരില്ല. പക്ഷേ സാധനം കിട്ട്യാല്‍ അയാളെ വിടേണ്ടി വരും. ഈ പരുവത്തില്‍ കോടതിയില്‌ കൊണ്ടുപോകാന്‍ പറ്റില്ല. നാശം.

അയാളുടെ അലര്‍ച്ച കേട്ടു തുടങ്ങി. പോയി നോക്കാതിരിക്കുന്നതാവും നല്ലത്‌. ഒരു ശനിയാഴ്ച പണ്ടാരമടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

കവലയിലിറങ്ങി ഒന്നു പുകയ്ക്കാം. അഴിച്ചിട്ടിരുന്ന ബെല്‍ട്ടെടുത്തു കെട്ടി. മെല്ലെ പുറത്തേയ്ക്കിറങ്ങി. ഇരുട്ട്‌ വീണീരിക്കുന്നു.


ഒരു അരമ്ണിക്കൂറെടുത്തുകാണും. തിരിച്ചു വന്നപ്പോള്‍ അറുമുഖന്‍ വരാന്തയില്‍ പാറാവുകാരന്‍റെ കസേരയില്‌ ഇരിക്കുന്നു. ആകെ തളര്‍ന്ന മട്ടാണ്‌. ഒന്നു പേടിച്ചു.

"എന്താടോ.. കാഞ്ഞു പോയോ?" പേടി മറച്ചു വച്ചില്ല.

"ഇല്ല സാര്‍.. ആ തെണ്ടി എന്നിട്ടും ഒന്നും മിണ്ടിയില്ല.."

അറുമുഖനോട്‌ അടങ്ങാത്ത കലി തോന്നി. വല്യ ഇടിക്കാരനാണെന്നാ ഭാവം!

ഇനിയിപ്പോ എന്തു ചെയ്യും. ഒന്നു പോയി നോക്കാം.

ലോക്കപ്പിന്‍റെ അഴികളില്‍ കെട്ടിയിട്ട കൈകളില്‍ തൂങ്ങിക്കിടക്കുന്നു. മൂത്രത്തിന്‍റെയും മലത്തിന്‍റെയും മണം ഓക്കാന്മുണ്ടാക്കുന്നു.

കാലിന്‍റെ വെള്ളയോക്കെ ചൂരലടി കൊണ്ട്‌ കറുത്തു കരുവാളിച്ചിരിക്കുന്നു. ലാത്തികൊണ്ട്‌ മുഖമൊന്ന്‌ ഉയര്‍ത്തി നോക്കി. ആസ്ത്മാരോഗികളെപ്പോലെ ശ്വാസം ആഞ്ഞു വലിക്കുന്നുണ്ട്‌. പകുതിയടഞ്ഞ കണ്ണിലൂടെ ആ നോട്ടം! ലാത്തിയെടുത്തപ്പോള്‍ തല വീണ്ടും താഴേയ്ക്കു വീണു തൂങ്ങി.

ശവം! എത്ര നേരമാണ്‌ മനുഷ്യനെ മെനക്കെടുത്തുന്നത്‌. ഒരു ചവിട്ടു വച്ചുകൊടുക്കാനാണു തോന്നിയത്‌.

കാലുയര്‍ത്തിയപ്പോഴേയ്ക്ക്‌ ഫോണ്‍ ബെല്ലടിച്ചു. വനജയായിരിക്കും. ഇന്നത്തെ പരിപാടി ക്യാന്‍സല്‍ ആയെന്നു പറഞ്ഞേക്കാം. പിള്ളേര്‍ക്ക്‌ പുറത്തു നിന്നെന്തെങ്കിലും വാങ്ങിക്കൊണ്ടു വരാമെന്നു പറയാം.

ഫോണെടുത്തു. മണ്ഡലം പ്രസിഡന്‍റാണ്‌.

"ഹലോ സാര്‍.. ഇതുവരെ ഒന്നും.."

മാല കിട്ടിയെന്ന്‌. അയാളെ വിട്ടേക്കാന്‍.

നല്ല മുഴുത്ത തെറികള്‌ വന്നതാണ്‌ നാവില്‍. രാഷ്ട്രീയക്കാരനാണ്‌. പിണക്കാന്‍ പാടില്ല. രോഷം കടിച്ചമര്‍ത്തി, ശരിയെന്നു പറഞ്ഞു വച്ചു.

അറുമുഖാ... എവിടെപ്പോയി അയാള്‌.. നാശം പിടിക്കാന്‌. ഒരു ബക്കറ്റു വെള്ളം കൊണ്ടുപോയി അയാളുടെ മേത്തൊഴിക്കാന്‍..

കക്കൂസിലെ ബക്കറ്റില്‌ വെള്ളം പിടിച്ച്‌ കൊണ്ടുപോയി തലവഴി ഒഴിച്ചു. അതു ന്നക്കിക്കുടിക്കുമെന്നാണ്‌ വിചാരിച്ചത്‌. മുഖം തിരിക്കാന്‍ ശ്രമിക്കുന്നു. മൂത്രമാണെന്നു കരുതിക്കാണും..

പകുതിയടഞ്ഞ വലത്തേക്കണ്ണിലൂടെ നനഞ്ഞ ഒരു നോട്ടം.

പണ്ടാരമടങ്ങിയ ഒരു ശനിയാഴ്ച. ഒരു വില്‍സെടുത്ത്‌ കത്തിച്ചു. ഒരു പുകയെടുത്തിട്ട്‌ അയാളുടെ ചുണ്ടില്‌ വച്ചുകൊടുത്തു.

2009 ജനുവരി 11, ഞായറാഴ്‌ച

പ്രിന്‍സ്‌ സിംബയുടെ കഥ




കഥ, സംഭാഷണം, അഫിനയം, അലറല്‍: ഉണ്ണിക്കുട്ടന്‍

('കാക്കയ്ക്കും തന്‍ കുഞ്ഞ്‌ പൊന്‍കുഞ്ഞെ'ന്നു കരുതി ക്ഷമിക്കൂ.. :))

2009 ജനുവരി 6, ചൊവ്വാഴ്ച

കനൂന്‍


http://www.orientika.com/gallery2.htm
സുഹൃത്തേ, മഹാ മുരടന്‍മാരാണ്‌ തുര്‍ക്കികളെന്നാണ്‌ എന്‍റെ വ്യക്തിപരമായ അഭിപ്രായം.

ഈ അഭിപ്രായത്തിനു കനം വെച്ചത്‌ ഹൈതത്തിനെ പരിചയപ്പെട്ടതിനു ശേഷമാണെന്നതും ഒരു സത്യമാണ്‌. നൂറോളം ആളുകളുള്ള ഈ ആപ്പീസില്‍ ആകെ ഹൈതം മാത്രമേ തുര്‍ക്കിക്കാരനായിട്ടുള്ളൂ. അയാളുടെ ആറര അടിപൊക്കവും വൈക്കോല്‍തുറു പോലുള്ള ശരീരവും കാതുമുഴക്കുന്ന ശബ്ദവും അമ്മമാര്‍ പിള്ളേര്‍ക്കു മാമുകൊടുക്കുമ്പോള്‍ പേടിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടാവും, തീര്‍ച്ച.

ആ വലിയ മനുഷ്യരൂപം ഒരു കുഞ്ഞു കസേരയില്‍ ഇരുന്ന്‌ തന്‍റെ കൈവെള്ളയില്‍ കൊള്ളുന്നത്രയും പോന്നൊരു കുഞ്ഞു ടൈപ്പ്‌റൈറ്ററില്‍ കൊട്ടിക്കൊണ്ടിരിക്കുന്നതും, പേര്‍ഷ്യക്കാരനായ കുള്ളന്‍ ബോസിന്‍റെ മുന്നില്‍ ഒരു സ്കൂള്‍കുട്ടിയെപ്പോലെ തലചൊറിഞ്ഞു നില്‍കുന്നതും വളരെ അരോചകമായിത്തോന്നിയിരുന്നു, തുടക്കത്തില്‍.

ഉച്ചഭക്ഷണ സമയത്ത്‌ കഴിവതും ഞാനയാളെ ഒഴിവാക്കി ഒരു മൂലയില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുമായിരുന്നു. പക്ഷേ അയാളാകട്ടെ, എന്നെ എപ്പോഴും വന്നു ശല്യം ചെയ്തുകൊണ്ടുമിരുന്നു. ഇന്ത്യാക്കാരെ അയാള്‍ക്കു വലിയ കാര്യമാണത്രെ. അമിതാഭ്‌ ബച്ചനെ കുറിച്ചും നര്‍ഗീസിനെക്കുറിച്ചുമായിരുന്നു പ്രധാനമായും പറയാനുണ്ടാവുക. നര്‍ഗ്ഗീസിന്‍റെ സൌന്ദര്യത്തെക്കുറിച്ച്‌ എത്രയോ നീണ്ട പ്രഭാഷണങ്ങള്‍ ഉച്ചഭക്ഷണത്തോടൊപ്പം ഞാന്‍ ചവച്ചിറക്കി.

അയാള്‍ എപ്പോഴും 'ബ്രദര്‍' എന്നാണ്‌ എന്നെ സംബോധന ചെയ്തുകൊണ്ടിരുന്നത്‌. കണ്ടുമുട്ടുമ്പോഴൊക്കെ അയാളുടെ നെടുങ്കന്‍ കൈകള്‍ കൊണ്ടുള്ള ആലിംഗനങ്ങളും സഹിക്കേണ്ടി വന്നു. പോരാത്തതിന്‌ ഉച്ചഭക്ഷണ സമയത്ത്‌ ഭക്ഷണം പങ്കു വയ്ക്കണമെന്നു അയാള്‍ക്കു വളരെ നിര്‍ബന്ധമായിരുന്നു. തൊലിയോടുകൂടി പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും തൊലിയോടെത്തന്നെ പാകം ചെയ്ത കോഴിക്കറിയും പലപ്പോഴും ബാത്ത്‌റൂമില്‍ കയറി ഛര്‍ദ്ദിച്ചു കളഞ്ഞു.

പഴയൊരു കെട്ടിടത്തിലെ രണ്ടാം നിലയിലെ ഒരു ഒറ്റമുറി ആയിരുന്നു എന്‍റെ താവളം. വാടക കുറവായിരുന്നതുകൊണ്ടും ഒറ്റയ്ക്കായിരുന്നതുകൊണ്ടും ഞാന്‍ ആ മുറിയിലെ സൌകര്യമില്ലായ്മയോടു വളരെ സമരസപ്പെട്ടു കഴിഞ്ഞിരുന്നു. രണ്ടാള്‍ക്കു കഷ്ടിച്ചിരിക്കാവുന്ന ഒരു ചെറിയ ബാല്‍ക്കണിയായിരുന്നു താവളത്തിലെ ഒരേ ഒരു ലക്ഷുറി.

ഞാന്‍ അധികം പുറത്തിറങ്ങുന്ന സ്വഭാവക്കാരനല്ല. കുറച്ചധികം സംഗീത കാസറ്റുകളും ഒരു പായ്ക്കറ്റു സിഗരെറ്റും അല്പം ലഹരിയുമുണ്ടെങ്കില്‍ എന്‍റെ ചെറിയ ബാല്‍ക്കണിയില്‍ ഒരു ഫൈബര്‍ ചെയറുമിട്ട്‌ ഇരുട്ടുന്നതുവരെ ഇങ്ങനെ ഇരിക്കാന്‍ ഒരു മടിയുമില്ലെനിക്ക്‌. ആഴ്ചാവസാനങ്ങളില്‍ അതായിരുന്നു മിക്കവാറും ഞാന്‍ ചെയ്തുകൊണ്ടിരുന്നതും.

അതുപോലൊരു ശനിയാഴ്ച വൈകുന്നേരമാണ്‌ ഒരു മുന്നറിയിപ്പുമില്ലാതെ അയാള്‍ എന്‍റെ താമസസ്ഥലത്തേയ്ക്കു കയറി വന്നത്‌. തോളിലൊരു തുണി സഞ്ചിയുമുണ്ടായിരുന്നു. പതിവില്ലാതെ ബസ്സ്‌ അടുത്തുള്ള കവലയില്‍ നിര്‍ത്തുന്നതും അതില്‍ നിന്നൊരു ആജാനബാഹു ഇറങ്ങുന്നതും ബാല്‍ക്കണിയില്‍ ഇരുന്ന്‌ ഞാന്‍ കാണുന്നുണ്ടായിരുന്നു. ചെവിയില്‍ ചൌരാസ്യയുടെ പുല്ലാങ്കുഴലും അകത്ത്‌ ബ്രാന്‍ഡിയും ചുണ്ടത്ത്‌ എരിയുന്ന സിഗരെറ്റും ഉണ്ടായിരുന്നതുകൊണ്ട്‌ ബാഹ്യലോകത്തെ ഒരു സിനിമ കാണുന്ന ലാഘവത്തോടെ ആയിരിക്കണം ഞാന്‍ കണ്ടു കൊണ്ടിരുന്നത്‌. അല്ലെങ്കില്‍ അയാളുടെ രൂപത്തെ ഒറ്റനോട്ടത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞേനെ.

കവലയില്‍ ആരോടൊക്കെയോ വഴിചോദിച്ച്‌ ഒടുക്കം ഞാനിരിക്കുന്ന ബാല്‍ക്കണിക്കുനേരെ ഒരാള്‍ ചൂണ്ടിക്കാണിക്കുന്നതും ഹൈതം എന്‍റെ നേരെ നോക്കി കൈവീശുന്നതും കണ്ടാണ്‌ ബോധത്തിലേയ്ക്ക്‌ തിരിച്ചു വന്നത്‌.

അയാള്‍ ആ നേരത്ത്‌ എന്നെ അന്വേഷിച്ച്‌ എന്തിനു വരുന്നു എന്നു അല്‍ഭുതപ്പെട്ടുതിരും മുന്പേ വാതിലില്‍ കൊട്ടു കേട്ടു. വാതില്‍ തുറന്നു തീരുന്നതിനുമുന്നേ എന്നെ തിക്കി മാറ്റി അയാളകത്തു കയറുകയും ചെയ്തു. എന്‍റെ വിലപ്പെട്ട സ്വകാര്യതയിലേയ്ക്കുള്ള ആ കടന്നു കയറ്റം എന്നെ അരിശപ്പെടുത്തി എന്നതു സത്യമാണ്‌.

പക്ഷേ എതിര്‍ത്തെന്തെങ്കിലും പറഞ്ഞ്‌ സ്വന്തം സഹപ്രവര്‍ത്തകനുമായി ഒരു നീരസത്തിന്‌ എനിക്കു താല്‍പ്പര്യമുണ്ടായിരുന്നില്ല. ഞാനയാളെ ഇരിക്കാന്‍ ക്ഷണിച്ചു.

"എന്തൊക്കെയാണു നടക്കുന്നത്‌ ബ്രദര്‍! അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ നിങ്ങള്‍ക്കു സുഖം തന്നെയെന്നു കരുതുന്നു."

"സുഖം തന്നെ ഹൈതം. എന്താണിവിടെ ഈ സമയത്ത്‌?" ഞാന്‍ പെട്ടെന്നു കാര്യത്തിലേയ്ക്കു എടുത്തു ചാടാമെന്നു കരുതി.

"അതെന്തു ചോദ്യമാണ്‌ ബ്രദര്‍! എനിക്കെപ്പോഴും നിങ്ങളെ കാണാന്‍ വന്നുകൂടെ?"

"തീര്‍ച്ചയായും.." സങ്കോചം ലേശവുമില്ലാതെ ഞാന്‍ നുണ പറഞ്ഞു.

"ബ്രദര്‍, നിങ്ങളൊരു സംഗീതാസ്വാദകനാണെന്ന്‌ ജാഫര്‍ പറഞ്ഞു. എനിക്കും സംഗീതം ജീവനാണെന്ന്‌ നിങ്ങള്‍ക്കറിയാമോ?"

ഓഫീസിലെ മറ്റൊരു ക്ളാര്‍ക്കായിരുനു ജാഫര്‍. പാകിസ്താനി. ഉറുദു സംഗീതത്തിന്‍റെ വലിയൊരു കളക്ഷനുണ്ടയാള്‍ക്ക്‌. അതുകൊണ്ടു തന്നെ കഴിയുമ്പോഴൊക്കെ അയാളോട്‌ അടുത്തുകൂടാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. കുറേ അധികം കാസറ്റുകള്‍ അയാളെനിക്കു കോപ്പി ചെയ്തു തരികയും ചെയ്തിരുന്നു.

ഹൈതം തന്‍റെ കയ്യിലിരുന്ന തുണിസഞ്ചി പതെക്കെ തുറന്ന്‌ ഒരു സംഗീതോപകരണം പുറത്തെടുത്തു. കനുന്‍ എന്ന പരമ്പരാഗത ടര്‍ക്കിഷ്‌ സംഗീതോപകരണമായിരുന്നു അത്‌. ഒരു കുഞ്ഞിനെ എടുക്കുന്നതു പോലെ വളരെ ശ്രദ്ധിച്ചായിരുന്നു അയാളതിനെ കൈകാര്യം ചെയ്തത്‌.

എവിടെയൊക്കെയോ വലിക്കുകയും മുറുക്കുകയും ചെയ്ത ശേഷം അയാള്‍ അതില്‍ ചില ശബ്ദങ്ങളുണ്ടാക്കി കേള്‍പ്പിച്ചു. ശിവ്കുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ കേള്‍ക്കുന്നതുപോലൊരു അനുഭവമായിരുന്നു അത്‌. പതുക്കെ അയാളതില്‍ മാന്ത്രികവിദ്യകള്‍ കാണിക്കാന്‍ തുടങ്ങി.

വലിച്ചുകെട്ടിയ കമ്പികളില്‍ നിന്ന്‌ സംഗീതം ഉരുകിയൊഴുകി. സത്യം പറയാമല്ലോ സുഹൃത്തേ, ഞാന്‍ വെണ്ണപോലെ അതില്‍ അലിഞ്ഞു പോയി. അതൊരു സംഗീതമയമായ രാത്രിയായിരുന്നു. ഞാനുമില്ല, അയാളുമില്ല. സംഗീതലഹരിയും ബ്രാന്‍ഡിയുടെ ലഹരിയും മാത്രം.

രാത്രിയെപ്പോഴോ ബോധം വീണപ്പോള്‍ ഞാന്‍ എന്‍റെ സെറ്റിയില്‍ കിടക്കുകയായിരുന്നു. അയാള്‍ ഇരുന്ന സ്ഥലത്തുതന്നെ, കനൂനിനെ ചുംബിച്ചുകൊണ്ട്‌ കുനിഞ്ഞിരിക്കുന്നു. ബ്രാന്‍ഡിക്കുപ്പി കാലിയായിരുന്നു. ഒരേ ഒരു ഗ്ളാസില്‍ നിന്നായിരുന്നു ഞങ്ങള്‍ രണ്ടുപേരും മദ്യപിച്ചുകൊണ്ടിരുന്നത്‌. എനിക്കൊട്ടും അറപ്പു തോന്നിയുമില്ല.

പിന്നെ ഒട്ടനവധി ശനിയാഴ്ച രാത്രികള്‍ സംഗീതമൊഴുക്കി. ഞാനയാളുടെ ഒരാരാധകനായിത്തീര്‍ന്നെന്നു പറഞ്ഞാല്‍ മതിയല്ലോ. അത്ര വശ്യമായിരുന്നു അയാളുടെ സംഗീതം. പിന്നെപ്പിന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. കുടുംബത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ അയാളെന്നോടു ചോദിച്ചു. അയാളുടെ കുടുംബത്തെകുറിച്ചു മാത്രം ഒന്നും പറഞ്ഞില്ല. എന്‍റെ നിരന്തരമായ ശല്യം ചെയ്യലിനൊടുവില്‍ വലിയൊരു രഹസ്യം പോലെ അയാളുടെ പ്രണയത്തെക്കുറിച്ച്‌ എന്നോടു പറഞ്ഞു.

അയാളുടെ ചെറിയച്ഛന്‍റെ മകളായിരുന്നു ജമാല്‍.

ചെറിയച്ഛന്‍റെ മകളെ അവരുടെ ഗോത്രത്തില്‍ വിവാഹം കഴിക്കാമത്രെ. പക്ഷേ ചെറിയച്ഛന്‌ ആ ബന്ധത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അയാള്‍ മാറ്റാരെക്കൊണ്ടോ അവളെ വിവാഹം കഴിപ്പിക്കണമെന്ന്‌ തീരുമാനിച്ചിരുന്നു.

ജമാലിനെ തനിക്കു നഷ്ടപ്പെടുമെന്ന്‌ ഹൈതം എപ്പോഴും ഭയന്നു. അവളുടെ കുനുകുനെ എഴുതിയ എഴുത്തുകള്‍ തന്‍റെ നീണ്ട കുപ്പായത്തിന്‍റെ കീശയില്‍ എപ്പോഴും കൊണ്ടു നടന്നു. ജമാലിന്‍റെ എഴുത്തു വന്നാല്‍ ശനിയാഴ്ചകള്‍ ദുഃഖത്തിന്‍റെ സംഗീതമൊഴുക്കി. ഒരു കൈ കനൂനില്‍ തഴുക്കിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ മറു കൈകൊണ്ട്‌ അവളുടെ എഴുത്തെടുത്തു വായിക്കും. അറബി പോലുള്ള അക്ഷരങ്ങളിലിത്രയും കവിതയുണ്ടോ എന്ന്‌ ഞാന്‍ പലപ്പോഴും അല്‍ഭുതപ്പെടുമായിരുന്നു. ഓരോ വരിയും വായിക്കുന്നതിനനുസരിച്ച്‌ സംഗീതത്തിന്‍റെ ആന്ദോളനം. അതിനനുസരിച്ച്‌ അയാളുടെ മുഖത്തും വിവിധഭാവങ്ങള്‍ കത്തിയെരിയും. കണ്ണീര്‍ കുടുകുടെയൊഴുകും.

ഇയാളെക്കുറിച്ച്‌ എന്തൊക്കെ അബദ്ധങ്ങളാണ്‌ ഞാന്‍ ധരിച്ചു വച്ചിരുന്നതെന്ന്‌ ഞാന്‍ എപ്പോഴും അല്‍ഭുതപ്പെടാന്‍ തുടങ്ങി. ജമാലിനെക്കുറിച്ച്‌ എന്നോടു തുറന്നു പറഞ്ഞതിനു ശേഷം ഞങ്ങളുടെ സംസാരം മിക്കവാറും അവളെക്കുറിച്ചു മാത്രമായിരുന്നു.

ഉച്ചഭക്ഷണത്തിനിടയ്ക്കും വൈകുന്നേരം ബസ്‌സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോഴും ശനിയാഴ്ചത്തെ സംഗീതസന്ധ്യകളിലും ജമാല്‍ ഒരു അദൃശ്യ സാന്നിധ്യമായിത്തീര്‍ന്നു. ജമാലിന്‍റെ കണ്ണുകള്‍, ജമാലിന്‍റെ മൂക്ക്‌, അവളുടെ കവിളിലെ മറുക്‌, ഹൈതം വാങ്ങിക്കൊടുത്ത പിങ്ക്‌ നിറമുള്ള മക്കന, അവളുടെ ചിരി എന്നു വേണ്ട. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി അവളെ കാണിച്ചാല്‍ പോലും ഞാന്‍ ഒറ്റനോട്ടത്തില്‍ അവളെ തിരിച്ചറിഞ്ഞേനെ.

വൈകുന്നേരങ്ങളില്‍ പതിവുപോലെ സിഗററ്റും പുകച്ച്‌ ചെവിയില്‍ ഇയര്‍ഫോണുമായി ഞാനിരിക്കുമ്പോള്‍ മിക്കവാറും ഹൈതവും ജമാലുമായിരിക്കും മനസ്സില്‍. അവര്‍ നദീതീരങ്ങളിലൂടെയും പുല്‍ത്തകിടികളിലൂടെയും നടക്കുന്നതും ചിരിക്കുന്നതും ചുംബിക്കുന്നതും ഞാന്‍ കല്പന കണ്ടു. ഇടയ്ക്ക്‌ അവരുടെ കളിതമാശകള്‍ മനസ്സില്‍ കണ്ട്‌ ഞാന്‍ ചിരിച്ചുപോകുമായിരുന്നു. പിന്നെപ്പിന്നെ ജമാലിനെ ഞാന്‍ സ്നേഹിച്ചുപോകുമോ എന്ന്‌ എനിക്കുതന്നെ ഭയമായിത്തുടങ്ങി. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അവളെ അത്രയേറെ പരിചയമായിത്തീര്‍ന്നിരുന്നു എനിക്ക്‌.

ഹൈതത്തിനെയും ജമാലിനെയും ഞാന്‍ എന്‍റെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍വ്വേശ്വരനോട്‌ ഞാന്‍ അവര്‍ക്കുവേണ്ടി നിത്യവും യാചിച്ചു.

ഒരു ദിവസം ഹൈതം എന്‍റെ ആപ്പീസുമുറിയിലേയ്ക്ക്‌ പെട്ടെന്നു കയറി വന്നു. കാര്യമായ എന്തോ തിരക്കിലായിരുന്നു ഞാന്‍.

"ബ്രദര്‍, എനിക്ക്‌ അല്‍പം കാശു വേണം. ഞാന്‍ നാട്ടില്‍ പോകുന്നു.."

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്‌.

"എന്തു പറ്റി ഹൈതം, പെട്ടെന്നിങ്ങനെ?"

"എന്നോടൊന്നും ചോദിക്കരുത്‌, ബ്രദര്‍. ജമാലിന്‍റെ വിവാഹമാണ്‌ നാളെ കഴിഞ്ഞ്‌.."

ഞാന്‍ ശെരിക്കും ഞെട്ടി. പിന്നെ എന്താണു ഞാന്‍ അയാളോടു പറഞ്ഞതെന്നൊന്നും ഓര്‍മ്മയില്ല. പഴ്സുതുറന്ന്‌ ഉള്ളതെല്ലാം ഞാന്‍ അയാളുടെ കയ്യില്‍ കൊടുത്തു. പതിവില്ലാത്തപോലെ എന്നെ അമര്‍ത്തി ആലിംഗനം ചെയ്തിട്ട്‌ അയാളിറങ്ങിപ്പോയി.

ഭീതിദമായ ഒരു ആഴ്ചാവസാനമായിരുന്നു അത്‌.

കുറേകാലത്തിനു ശേഷമായിരുന്നു ഞാനങ്ങനെ ഒറ്റയ്ക്കിരിക്കുന്നത്‌. ഏകാന്തത എന്നെ വിറളി പിടിപ്പിച്ചു. അയാളെ നാട്ടില്‍ വിളിക്കാന്‍ ഒരു ഫോണ്‍നമ്പര്‍ ചോദിക്കാതിരുന്നതിന്‌ ഞാന്‍ എന്നെത്തന്നെ ശപിച്ചു. അയാളെന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന്‌ ഞാന്‍ ഭയപ്പെട്ടു. അതിലുമുപരി, ജമാല്‍, അവളുടെ സ്ഥിതിയെന്താവും? ആ പാവത്തിനെന്തു ചെയ്യാന്‍ കഴിയും? കുനുകുനെയുള്ള അക്ഷരങ്ങളില്‍ അവസാനത്തെ പ്രണയകവിതയുമെഴുതി വച്ചിട്ട്‌ അവള്‍ അല്ലാഹുവിനടുത്തേയ്ക്കു പോകുമോ?

ഒട്ടേറെ മദ്യം ഞാന്‍ കുടിച്ചു വറ്റിച്ചു. സിഗററ്റുകള്‍ അന്തമില്ലാതെ ഒന്നിനുപുറകെ ഒന്നായി പുകച്ചു തള്ളി. എന്നും വൈകിട്ട്‌ അയാളുടെ താമസസ്ഥലത്ത്‌ പോയി നോക്കി. ഒരാഴ്ചയോളം അയാളെക്കുറിച്ച്‌ ഒരു വിവരവുമുണ്ടായില്ല. എന്‍റെ മനസ്സ്‌ കാടുകയറി പലതും ചിന്തിച്ചു കൂട്ടി.

ഒടുവില്‍ അതിനടുത്ത ശനിയാഴ്ച വൈകിട്ട്‌ പതിവുപോലെ തന്‍റെ തുണിസഞ്ചിയും തൂക്കി അയാള്‍ വന്നു കയറി. വിശേഷിച്ചൊന്നും സംഭവിക്കാത്തതു പോലെ.

അയാളുടെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ച്‌ ഞാന്‍ വീര്‍പ്പുമുട്ടലിന്‍റെ കെട്ടുപൊട്ടിച്ചു.

"ജമാല്‍..?"

അയാള്‌ ചിരിച്ചു. ഉള്ളുപൊള്ളയായ ചിരി. പതുക്കെ കനൂന്‍ പുറത്തെടുത്തു. അതില്‍ അലസമായി വിരലോടിച്ചു.

"അവള്‍ പോയി ബ്രദര്‍. ഭര്‍ത്താവിന്‍റെ കൂടെ.." അയാളും കനൂനും ഒരുമിച്ചു ചിരിച്ചു.

സുഹൃത്തേ, നിങ്ങള്‍ക്കു മനസ്സിലാവുമല്ലോ, എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല. ഇയാള്‍ക്കെങ്ങനെ ഇത്ര നിസ്സാരമായി അതു പറയാന്‍ കഴിയുന്നു എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു.

ദാഹിച്ചുവലഞ്ഞ ഒരുത്തനെപ്പോലെ ഞാന്‍ നിറഞ്ഞിരുന്ന ബ്രാന്‍ഡി ഗ്ലാസ്സെടുത്ത്‌ വായിലേയ്ക്കു കമഴ്ത്തി.

"ബ്രദര്‍, ജമാലിനൊരു സഹോദരിയുണ്ട്‌. നജിയ. ജമാലിനേക്കാള്‍ സുന്ദരി.. " കനൂന്‍ അലകളുയര്‍ത്താന്‍ തുടങ്ങി.. അയാളുടെ കണ്ണില്‍ തിളക്കം.

സുഹൃത്തേ, സത്യം പറയാമല്ലോ. ഞാനവിടെനിന്ന്‌ ഓടിയാണ്‌ പുറത്തിറങ്ങിയത്‌. ഒരു നിമിഷം കൂടി നിന്നിരുന്നെങ്കില്‍ എന്‍റെ ശാരീരിക ദൌര്‍ബല്യങ്ങള്‍ മറന്ന്‌ ഞാനയാളുടെ മേല്‍ ചാടി വീണേനെ. ജമാലിനെ നിസ്സാരമായി മറന്നുകളഞ്ഞിട്ട്‌ കനൂനില്‍ അയാള്‍ ജാലവിദ്യ കാണിക്കുന്നത്‌ കാണാന്‍ എനിക്കാവില്ല. അവിടെയിരുന്നാല്‍, കെട്ടിമുറുക്കിയ കനൂനിന്‍റെ തന്ത്രികള്‍ തടകെട്ടിവെച്ചിരിക്കുന്ന സംഗീതത്തെക്കൂടി ഞാന്‍ വെറുത്തു പോകുമായിരുന്നു.

ഇനി നിങ്ങള്‍ പറയൂ, സുഹൃത്തേ, മുരടന്മാരല്ലേ തുര്‍ക്കികള്‍?

2009 ജനുവരി 4, ഞായറാഴ്‌ച

അമ്മിഞ്ഞ

വളരെ വൈകിയാണ്‌
'മുലകള്‍' എന്ന അത്യാധുനിക കവിത
വായിച്ചു തുടങ്ങിയത്‌.

മാന്ത്രികകഥയിലെ
എണ്ണമറ്റ കെട്ടുപിണഞ്ഞ വഴികള്‍ തുടങ്ങുന്ന
ഗുഹാമുഖത്തെത്തിയ നായകനെപ്പോലെ
വായന വഴിതെറ്റി ഒട്ടലഞ്ഞു

ഉറക്കത്തില്‍ നിന്നു ഉണര്‍വ്വിലേയ്ക്കും
തിരക്കില്‍ നിന്നു തിരക്കിലേയ്ക്കും
ഓടുന്ന ഒരു ബസ്സിലെ
ഇരിപ്പിടത്തിനു സംവരണം കിട്ടാതെ
കമ്പിയില്‍ തൂങ്ങിക്കിടന്ന
ഒരു നൂറു വിയര്‍പ്പുമണങ്ങള്‍ക്കിടയിലൂടെ
കാമപൂര്‍ത്തിയുടെ മധ്യാഹ്നം കഴിഞ്ഞ ഒരു കയ്യ്‌
നീണ്ടുചെന്ന്‌ ബലാല്‍സംഗം ചെയ്യുന്നതായിരുന്നു
ക്ളൈമാക്സ്‌.

തിരിച്ചുവന്ന കയ്യില്‍
വെളുത്ത്‌ ഒട്ടുന്ന എന്തോ.
സാക്ഷിമൊഴിയെടുത്തപ്പോള്‍
രേതസ്സിന്‍റെ മണം പ്രതീക്ഷിച്ച
മൂക്ക്‌ കൊഞ്ചിപ്പറഞ്ഞത്‌
'അമ്മിഞ്ഞ' എന്നായിരുന്നു.

2008 ഡിസംബർ 31, ബുധനാഴ്‌ച

അഗ്നിപുഷ്പം

മുഫീദ ഫയാദിലേയ്ക്ക്‌ ബോര്‍ഡ്‌ വച്ചിരുന്ന ഒരു ബസ്സിലേയ്ക്ക് കയറി. ഒരു പഴഞ്ചന്‍ ബസ്സായിരുന്നു അത്‌. സ്റ്റെപ്‌ബോര്‍ഡു പോലും 'ഇപ്പോ പൊളിയും' എന്ന മട്ടിലിരിക്കുന്നു. അവള്‍ കാലു വച്ചപ്പോള്‍ അതൊന്നുലഞ്ഞ്‌ വികൃതമായൊരു ശബ്ദമുണ്ടാക്കി.

ഏഴു നിരയും ഏഴു സീറ്റും വിട്ട്‌ എട്ടാമത്തെ സീറ്റില്‌ ഇരുന്നു. പര്‍ദ്ദ പിടിച്ച്‌ നേരെയിട്ടു. മോനുറങ്ങുകയായിരുന്നു. വായിത്തിരി തുറന്നിരിക്കുന്നു. മുഖത്തേയ്ക്കു വീണു കിടന്നിരുന്ന മുടിയിഴകള്‍ അവള്‍ ഒതുക്കി വച്ചു കൊടുത്തു. കുഞ്ഞ്‌ ഉറക്കത്തില്‍ ചിരിച്ചു.

അല്ലാഹ്‌, നീ എന്തു കിനാവാണ്‌ അവനെ കാട്ടിക്കൊടുക്കുന്നത്‌!

മുഫീദ അവനെ ചേര്‍ത്തുപിടിച്ച്‌ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. ഒന്നു്‌ അലോസരപ്പെട്ട്‌ ഉറക്കമുണരാതെ കുഞ്ഞിക്കൈകള്‍ കൊണ്ട് അവന്‍ അവളുടെ മുഖം തള്ളിമാറ്റി. പിന്നെ മാറിലേയ്ക്ക്‌ അല്‍പം കൂടി പറ്റിക്കിടന്നു.

ബസ്സില്‍ അവളെക്കൂടാതെ വേറെ രണ്ടോ മൂന്നോ പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെമ്പന്‍താടിക്കാരനായിരുന്നു ഡ്രൈവര്‍. അയാള്‍ കയറി വന്ന്‌ കണ്ണാടിക്കു താഴെ തൂക്കിയിട്ടിരുന്ന കാ്‌അബയുടെ ചിത്രത്തിനടിയില്‍ മുത്തി. സീറ്റിലിരുന്ന്‌ വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു തുടങ്ങി.

'എനിക്കിനി വയ്യെ'ന്ന് വയസ്സന്‍ എഞ്ജിന്‍ മുരണ്ടു. പുറകിലെ പുകക്കുഴലിലൂടെ അത്‌ ദീര്‍ഘനിശ്വാസങ്ങളുതിര്‍ത്തു. മൂന്നു നാലു തവണ കഴിഞ്ഞപ്പോള്‍ അതിനു ജീവന്‍ വച്ചു. ഡ്രൈവര്‍ ഒന്നു ഇരപ്പിച്ചു. നഷ്ടപ്പെട്ടുപോയ യൌവ്വനം തിരികെപ്പിടിക്കാന്‍ ശ്രമിച്ച്‌ ബസ്സ്‌ കിതച്ചു.

പുറത്തെ മഞ്ഞില്‍ കലര്‍ന്ന്‌ പുക മാഞ്ഞു പോകാതെ നിന്നു. ഡീസലിന്‍റെ മണം ബസ്സിനുള്ളിലേയ്ക്ക്‌ അടിച്ചു കയറി. മുഫീദ പര്‍ദ്ദയുടെ ഒരറ്റമെടുത്ത്‌ കുഞ്ഞിന്‍റെ മൂക്കു മൂടി, യാത്ര തുടങ്ങുന്നതിനുള്ള ദിക്‌റു്‌ ചൊല്ലി.

മസസ്സില്ലാ മനസ്സോടെ ബസ്സ്‌ ഉലഞ്ഞുലഞ്ഞ്‌ നീങ്ങാന്‍ തുടങ്ങി. അതു കുലുങ്ങിയപ്പോള്‍ മോനുണര്‍ന്നു. ഉറക്കം വിടാതെ ചിണുങ്ങി.

"നോക്ക്‌ മുത്തേ.. പൊറത്തേക്ക്‌ നോക്ക്‌.. " പുറത്തെന്തോ കാണാനുണ്ടെന്നുള്ള ഭാവത്തില്‍ അവള്‍ വെറുതേ പുറത്തേയ്ക്ക്‌ ചൂണ്ടിക്കാണിച്ചു. തരിശുഭൂമിയുടെ നരച്ച നിറം അവന്‍റെ കണ്ണിലേയ്ക്കടിച്ചു കയറി.

"മ്മക്ക്‌ മാമാടെ അടുത്ത്‌ പോകണ്ടേ?"

കുഞ്ഞു കരച്ചില്‍ നിര്‍ത്തിയില്ല.

മുഫീദ തിരിഞ്ഞു ചുറ്റും നോക്കി. അടുത്ത സീറ്റുകളിലൊന്നും ആരും ഇരിക്കുന്നില്ല. അവള്‍ പര്‍ദ്ദയുടെ മുന്‍ഭാഗത്തെ ബട്ടന്‍സുകളഴിച്ച്‌ കുഞ്ഞിനു മുലകൊടുത്തു.

കരച്ചില്‌ നിര്‍ത്തി അവന്‍ മുല വലിച്ചു കുടിച്ചു. മുഫീദ അവന്‍റെ തലയില്‍ തലോടിക്കൊണ്ട്‌ ജനലിലൂടെ പുറത്തേയ്ക്കു നോക്കി.

മഞ്ഞ്‌ കാഴചയെ അധിക ദൂരം കടത്തി വിടുന്നുണ്ടായിരുന്നില്ല. നോക്കെത്തുന്നിടമെല്ലാം നരച്ച മണ്ണ്‌. ജീവന്‍റെ ഒരു പച്ചപ്പുപോലുമില്ലാതെ അതു കാഴ്ചയുടെ അതിരുകളെ വിഴുങ്ങി പരന്നു കിടന്നു.

ബസ്സ്‌ എവിടെയോ കിതച്ചു കിതച്ച്‌ നിന്നു. രണ്ടു പട്ടാളക്കാര്‍ കയറി വന്നു. ഒരാള്‍ യാത്രക്കാരെ ഓരോരുത്തരെയായി മുഖത്തേയ്ക്കു ടോര്‍ച്ചടിച്ചു നോക്കി. മുഫീദ മുലകൊടുക്കുന്നത്‌ കണ്ട്‌ അയാളൊരു വഷളന്‍ ചിരി ചിരിച്ചു. കുഞ്ഞിന്‍റെ മുഖത്തേയ്ക്കെന്ന മട്ടില്‍ അയാള്‍ അവളുടെ മുലയിലേയ്ക്ക്‌ ടോര്‍ച്ച്‌ മിന്നിച്ചു.

അയാളുടെ മുഖത്തേയ്ക്ക്‌ തുറിച്ചു നോക്കിക്കൊണ്ടിരുന്നതല്ലാതെ അവള്‍ മാറു മറയ്ക്കാന്‍ മെനക്കെട്ടില്ല. സീറ്റിനടില്‍ വച്ചിരുന്ന അവളുടെ ബാഗില്‍ തോക്കിന്‍റെ പാത്തികൊണ്ട്‌ ഒന്നു കുത്തി നോക്കി ബോദ്ധ്യപ്പെട്ട്‌‌ അയാള്‍ സ്ഥലം വിട്ടു.

ബസ്സ്‌ വീണ്ടും മുരണ്ടു തുടങ്ങി. കുഞ്ഞ്‌ ശബ്ദം കേട്ടുണര്‍ന്നു. ഉറക്കം വിട്ട്‌ അവന്‍ പുറത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു.

കാഴ്ചയുടെ നരപ്പ്‌ വിട്ടു തുടങ്ങിയിരുന്നു. അവിടവിടെയായി ചില വീടുകളും കടകളും കണ്ടു തുടങ്ങി. ആണുങ്ങള്‍ ഹുക്കയും വലിച്ച്‌ കയറ്റുകട്ടിലുകളില്‍ സൊറ പറഞ്ഞിരിക്കുന്നു. സ്ത്രീകള്‍ തുണിയുടുക്കാത്ത കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നു. ആടുകളെ തീറ്റുന്നു.

ബസ്സ്‌ തിരക്കിലേയ്ക്കാണു പാഞ്ഞു കൊണ്ടിരുന്നത്‌. ഓരോ നാഴിക കഴിയുംതോറൂം കാഴ്ചകള്‍ക്കു നിറവും ജീവനും വച്ചു. ബസ്സില്‍ തളം കെട്ടിയിരുന്ന നിശ്ശബ്ദതയൊഴിഞ്ഞുപോയി ചിരികളും കലപിലകളും കൊച്ചുവര്‍ത്തമാനങ്ങളും നിറഞ്ഞു.

മോന്‍ പുറത്തെ കാഴ്ചകള്‍ കണ്ണീമയ്ക്കാതെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക്‌ അല്‍ഭുതം പങ്കു വയ്ക്കാന്‍ അവന്‍ ഉമ്മയുടെ മുഖത്തേയ്ക്കു നോക്കും.

"മ്മള്ളെവിടേയ്ക്കാ മുത്തേ പോണദ്‌?"

തലകുലുക്കി താളത്തില്‍ അവള്‍ തന്നെ ഉത്തരവും പറയും.. "മാമാടെ അട്ത്തേയ്ക്ക്‌.. മാമാടെ.."

താഴത്തെ നിരയില്‍ പുതുതായി വന്ന രണ്ടു കുഞ്ഞരിപ്പല്ലുകള്‍ ചിരിക്കും. കണ്ണുകള്‍ അപ്പോഴും പുറത്തെ നിറങ്ങളെ ആര്‍ത്തിയോടെ വിഴുങ്ങുകയാവും.

ബസ്സ്‌ പട്ടണത്തിലെ തിരക്കില്‌ അലിഞ്ഞു തുടങ്ങിയിരുന്നു. ആകാശത്തെ ചുംബിച്ചു നില്‍ക്കുന്ന കെട്ടിടങ്ങളെ മുഫീദ പുറത്തേയ്ക്കു തലയിട്ടു നോക്കി. ബസ്സിന്‍റെ ജനല്‍ചതുരത്തില്‍ അവയുടെ കൂര്‍ത്ത മുഖങ്ങള്‍ പിടികൊടുക്കുന്നുണ്ടായിരുന്നില്ല.

ബസ്സ്‌ ബസ്റ്റാന്‍ഡിനകത്തു കയറി കിതപ്പാറ്റി.

"ഫയാദ്‌.. ഫയാദ്‌.. ഇറങ്ങിക്കോളീ.. " ചെമ്പന്‍താടിക്കാരന്‍ ഡ്രൈവര്‍ തിരിഞ്ഞു നോക്കി വിളിച്ചു പറഞ്ഞു.

കുഞ്ഞിനെ വാരിപ്പിടിച്ച്‌ മുഫീദ അപരിചിതത്വത്തിലേയ്ക്ക്‌ ചവിട്ടുപടിയിറങ്ങി. മുന്നുനാലടി മുന്നോട്ടു നടന്നു.

"പെങ്ങളേ.. ദാ ങ്ങളെ ബാഗ്‌.. " സീറ്റിനടിയില്‍ മറന്നു വെച്ച ബാഗുമായി ഡ്രൈവര്‍ ഓടി വന്നു.

മുഫീദ അയാളുടെ കണ്ണിലേയ്ക്കു നോക്കി. ചുറ്റിലുമുള്ള അപരിചിതത്വമല്ലാത്ത എന്തോ ഒന്ന്‌.. ബാഗ്‌ വാങ്ങി ഒന്നു ചിരിച്ചു.

തിരിഞ്ഞു നിന്ന്‌ കുഞ്ഞിന്‍റെ കണ്ണിലേയ്ക്ക്‌ നോക്കി.

"മാമാടെ അടുത്തു പോണ്ടേ.. ?" അവന്‍ തൊണ്ണുകാട്ടി ചിരിച്ചു. കാലിട്ടടിച്ചു.

മുഫീദ പര്‍ദ്ദയുടെ ബട്ടനുകള്‍ക്കിടയിലൂടെ കയ്യിട്ട്‌ എന്തിലോ അമര്‍ത്തി.

ഫയാദ്‌ ബസ്റ്റാന്‍റില്‍ ഒരു അഗ്നിപുഷ്പം വിരിഞ്ഞു.

2008 ഡിസംബർ 8, തിങ്കളാഴ്‌ച

വീണ്ടുമൊരു ബഹു-സംഗീതം

ബഹുവ്രീഹി എന്‍റെ ഒരു പൊട്ടപ്പാട്ടിനു കൂടി ജീവനൂതിതന്നിരിക്കുന്നു.


മാനത്തെല്ലാം വിത്തുവിതച്ചതു..


(അത്യുഗ്രനൊരു ഈണം ലിറിക്സെഴുതി എങ്ങനെ കൊളമാക്കാം എന്നിവിടെ അനുഭവിച്ചറിയൂ.. :) )

ബഹു, പുള്ളി, ശ്രീകാന്ത്‌ പുലിത്രയത്തിന്‌ എന്‍റെ അകൈതവമായ നന്ദി കുപ്പിയിലാക്കി അയക്കുന്നു..

2008 നവംബർ 30, ഞായറാഴ്‌ച

പനി


ശരീരത്തിനും മനസ്സിനും ഒരുപോലെ പനിപിടിച്ച ഒരു ദിവസമാണിന്ന്‌.

വകയില്‌ ആരോ മരിച്ചുപോയെന്ന്‌ ഫോണ്‍ വന്നിട്ട്‌ കുട്ടികളേം കൂട്ടി ചാടിപ്പുറപ്പെട്ടുപോയതാണ്‌ ഭാര്യ. ഒത്തിരി വിളിച്ചതാണ്‌. പോകാന്‍ തോന്നിയില്ല. ഒരു ടാക്സി പിടിച്ചു കയറ്റിവിട്ടു.
കുറേ നേരം ടീവീയ്ക്കു മുന്നില്‍ ചടച്ചിരുന്നു. അപ്പോഴാണ്‌ ഒരു കുളിരും വിറയും വന്നു കയറിയത്‌. ഒരു ചെറിയ മേലു വേദന പോലെ. ആദ്യം വെറുതേ തോന്നിയതാണെന്നു കരുതി. ഒന്നൊന്നര മണിക്കൂറു കൊണ്ട്‌ നല്ല ക്ഷീണവും ടെമ്പറേച്ചറും തുടങ്ങി.

ഛെ! വൈകിട്ടു ജോണിന്‍റെ അടുത്തു കൂടാമെന്നേറ്റതായിരുന്നു. രണ്ടു പെഗ്ഗും രണ്ടു വില്‍സും. അതാണു കണക്ക്‌. ശനിയാഴ്ച വൈകുന്നേരം, അല്പം തരിപ്പില്‍, അവനോടു കത്തിയും വെച്ച്‌, ഭൂമിയില്‍ നിന്ന്‌ ആകാവുന്നത്ര ഉയരത്തിലൊരു കോണ്‍ക്രീറ്റ്‌ തൂണിനു മുകളില്‍, ഒരു ചാരുകസേരയില്‍, വില്‍സും പുകച്ചുകൊണ്ട്‌ നഗരത്തെ നോക്കി ഇരിക്കുന്നതിന്‍റെ സുഖം! ഇന്നാണെങ്കില്‍ അവളും ഇവിടില്ല. ഒമ്പത്‌ ഒമ്പതരയാവുമ്പോള്‍ രസച്ചരടു മുറിച്ചു കൊണ്ടൂള്ള ആ ഫോണ്‍വിളിയുമുണ്ടാകുമായിരുന്നില്ല. നശിച്ച പനി!

ഒരു ചൂടു ചായ കുടിച്ചാല്‍ ഒരു സമാധാനമുണ്ടാകുമായിരുന്നു. പെട്ടെന്ന്‌ അമ്മ ഉണ്ടാക്കാറുണ്ടായിരുന്ന ചുക്കുകാപ്പി ഓര്‍ത്തു. അതിന്‍റെ മണവും. തിളയ്ക്കുന്ന ഒരു ശനിയാഴ്ചപകല്‍, അതും പച്ചയ്ക്ക്‌, നൊസ്റ്റാള്‍ജിയയ്ക്ക്‌ ഒട്ടും പറ്റിയ സമയമല്ല. ഇവിടിനി ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ലാ.

ടിവി ഓഫ്‌ ചെയ്ത്‌ എണീറ്റു. സന്ധികളിലൊക്കെ വേദന. ഒന്നു മൂരി നിവര്‍ത്തി. പേശികളൊക്കെ വലിയുന്നത്‌ ഓരോന്നായി അറിയുന്നുണ്ട്‌. എന്തൊരു പനിയാണപ്പാ! ഒന്നൊന്നര മണിക്കൂറുകൊണ്ട്‌ അതു കീഴടക്കിക്കളഞ്ഞല്ലോ.

കണ്ണാടിയിലൊന്നു നോക്കി. വയസ്സായിത്തുടങ്ങി. വയറധികം ചാടിയിട്ടില്ലെങ്കിലും ഒരു തൈക്കിളവന്‍റെ ലക്ഷ്ണങ്ങളൊക്കെയുണ്ട്‌. കഷണ്ടിക്കു വിട്ടുകൊടുത്തതില്‍ കവിഞ്ഞുള്ളടിത്ത്‌ നര നോട്ടമിട്ടിരിക്കുന്നു. മുഖത്ത്‌ പനിയുടെ വാട്ടം കാണാനുണ്ട്‌.

തന്നെ ചായയിടാന്‍ വയ്യ. തേയിലയോ മധുരമോ കൂടും. എല്ലാം പാകത്തിനായില്ലെങ്കില്‍ പിന്നെ കുടിക്കാന്‍ കൊള്ളില്ല. ഭക്ഷണമൊക്കെ അവള്‍ കാസ്റോളിലാക്കി വച്ചിട്ടാണു പോയിരിക്കുന്നത്‌. ഒന്നു തുറന്നു നോക്കി. ചിക്കന്‍ കറിയാണെന്നു തോന്നുന്നു. നല്ല എരിവുണ്ടാകണം.

നോട്ടം നേരെ കബോര്‍ഡിലേയ്ക്കാണു ചെന്നത്‌.

തലേ ആഴ്ച വാങ്ങിയ കുപ്പിയാണ്‌. അളിയന്‍ വന്നപ്പോള്‍. ഒരു നാലഞ്ചു പെഗ്ഗു ബാക്കി കാണണം. മനസ്സിനല്ല, കൈകള്‍ക്കാണു നിയന്ത്രണം. ശെരി, പനിച്ചു വിറച്ചൊരു ശനിയാഴ്ച കളയണ്ട. കറിയാച്ചന്‍ പറയാറുള്ളതുപോലെ ഇത്തിരി കുരുമുളകിട്ടൊരെണ്ണം പിടിപ്പിച്ചു നോക്കാം. "പനി പമ്പ കടന്നാലോ"..

സോഡയുണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ സോഡയില്ലാതെ അടിക്കാറില്ല. എന്നല്ല, സോഡയില്ലാത്തതുകൊണ്ടു അടിക്കാതിരുന്നിട്ടുണ്ട്‌ പലപ്പോഴും. മടുപ്പ്‌. ഇനിയിപ്പോള്‍ ഷര്‍ട്ടെടുത്തിട്ട്‌ താഴെയിറങ്ങിപ്പോയി, റോഡു ക്രോസു ചെയ്ത്‌.. ക്ളബ്‌ സോഡ കിട്ടുകയില്ല. പിന്നെ സാദാ സോഡ. അതിലും നല്ലത്‌ വെള്ളമൊഴിച്ചു കഴിക്കുകതന്നെ.
തണുത്ത വെള്ളമുണ്ട്‌ ഫ്രിഡ്ജില്‍. വേണ്ട, ഇനി തൊണ്ടകൂടി പ്രശ്നമാക്കണ്ട.

ചാരുകസേര വലിച്ചു നീക്കി ബാല്‍ക്കണിയില്‍ കൊണ്ടിട്ടു. കാലുപൊക്കി ബാല്‍ക്കണിയുടെ ഗ്രില്ലിലേയ്ക്കു വച്ച്‌ നടു നിവര്‍ത്തി.

സമയം രണ്ടു മണി കഴിഞ്ഞുകാണണം.വലിയ വെയിലില്ല. സന്ധ്യയ്ക്കു വഴിമാറികൊടുക്കാന്‍ സൂര്യനു തിടുക്കമുള്ളതുപോലെ.

ഒരു സിപ്പെടുത്തു. ഭയങ്കര കയ്പ്പ്‌! മുഖം കോടിപ്പോയി. ഒത്തിരി നാളായി വെള്ളമൊഴിച്ചു കഴിച്ചിട്ട്‌. അതും തണുപ്പുപോലുമില്ലാതെ.

ഛെ! ടച്ചിംഗ്സ്‌ ഒന്നുമെടുത്തില്ല. ചിക്കന്‍ കറിയെ ഓര്‍ത്തു. എണീറ്റുപോകാന്‍ വയ്യ.

താഴെ നഗരം ഉച്ചയുറക്കമെണീറ്റ്‌ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. ശനിയെന്നോ മദ്ധ്യാഹ്നമെന്നോ ഇല്ല അവള്‍ക്ക്‌. തിരക്കു പിടിച്ചില്ലെങ്കില്‍ നഗരം നഗരമല്ലാതെ പോകുമായിരിക്കും.

കണ്ണുമടച്ച്‌ ഗ്ളാസ്സു കാലിയാക്കി. ഇപ്പോഴത്ര പ്രശ്നം തോന്നുന്നില്ല. തൊണ്ടയില്‍ ചെറിയൊരെരിച്ചില്‍ മാത്രം. വീണ്ടും നിറച്ചു കയ്യില്‍ വെച്ചു. ജോണിനെ ഒന്നു വിളിച്ചാലോ? അവനു വര്‍ക്കുണ്ട്‌ ഇന്നും. അഞ്ചരയ്ക്ക്‌ എത്തുമെന്നാണു പറഞ്ഞിരിക്കുന്നത്‌. നേരത്തേ വരാന്‍.. അല്ലെങ്കില്‍ വേണ്ട. ഇനിയിന്നങ്ങോട്ടു കെട്ടിയെടുക്കാന്‍ വയ്യ. പനി മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.

റോഡിലൊരു ആള്‍ക്കൂട്ടം. ഒരു ബസ്സും ആട്ടോറിക്ഷയും തട്ടിയതാണെന്നു തോന്നുന്നു. കുറച്ചു പേര്‍ ചേര്‍ന്ന്‌ ഒരു സ്ത്രീയെ താങ്ങിപ്പിടിച്ച്‌ മറ്റൊരു ഓട്ടോയില്‍ കയറ്റുന്നു. ഒരു നല്ല ബ്ളോക്കാവുന്ന ലക്ഷണം കാണുന്നുണ്ട്‌. ഏതാനും മിനുട്ടുകള്‍ മാത്രം. നഗരം പഴയ വേഗം വീണ്ടെടുത്തുകഴിഞ്ഞു. ആര്‍ക്കും നില്‍ക്കാന്‍ നേരമില്ലല്ലോ. ഒരു പോലീസുകാരനെപ്പോലും കണ്ടില്ല. ആളുകള്‍ തന്നെ എല്ലാം സെറ്റില്‍ ചെയ്തു, ട്രാഫിക്കും നിയന്ത്രിക്കുന്നു.

ആഹ്! കുപ്പി തീര്‍ന്നിരിക്കുന്നു! അല്‍പം വേഗത്തിലായിപ്പോയി. സോഡയില്ലാത്തതുകാരണം വലിച്ചു കുടിക്കുകയായിരുന്നെന്നു തോന്നുന്നല്ലോ.
നാലഞ്ചു പെഗ്ഗ്‌ അകത്തു ചെന്നു കാണണം. അത്രേം വേണ്ടായിരുന്നു. ഇനി ഞായറാഴ്ച പോക്കാണ്‌. പോരാത്തതിന്‌ കുപ്പി കഴുകി കമഴ്ത്തിയതിന്‌ പെണ്ണുമ്പിള്ളയുടെ ശീതസമരവും. തലയ്ക്ക്‌ ചെറിയൊരു പെരുപ്പ്‌. പിടിച്ചു തുടങ്ങീ..

ഒന്നു വലിക്കണം. സിഗററ്റ്‌ പായ്ക്ക്‌ എവിടെയാണോ ഇട്ടത്‌. പതുക്കെ ശ്രദ്ധിച്ച്‌ എഴുന്നേറ്റു. ഒരു ചെറിയ ആട്ടമുണ്ട്‌. വല്യ കുഴപ്പമില്ല. ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ ഔട്ടായിപ്പോകും. ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തിയെടുത്തു. കറിയെടുക്കാന്‍ സ്പൂണു കാണുന്നില്ല. ഇവള്‍ക്കതൊക്കെ എടുത്തു വച്ചിട്ടു പോയിക്കൂടെ, നാശം!

അടുക്കളയില്‌ എല്ലാം അലങ്കോലമായി കിടക്കുന്നു. സാധാരണ വല്യ അടുക്കും ചിട്ടയുമുള്ള ആളാണ്‌. പെട്ടെന്നു ഫോണ്‍ വന്നപ്പോള്‍ ഒക്കെ ഇട്ടേച്ചു പോയതാകണം. കുറച്ചു വെള്ളം കുടിച്ചേക്കാം. ഫ്രിഡ്ജ്‌ തുറന്നു. മാമ്പഴം പൂളി വച്ചിരിക്കുന്നു. ഒരു കഷണം എടുത്തു കഴിച്ചു നോക്കി. ഔ! ഭയങ്കര പുളി.

ഫോണ്‍ റിങ്ങു ചെയ്യുന്നുണ്ടോ? ഇല്ല. അപ്പുറത്തെ ഫ്ലാറ്റില്‍ നിന്നായിരിക്കണം. സിഗററ്റു പായ്ക്കറ്റെവിടെയാണോ വച്ചത്‌. ടീപ്പോയില്‍ പേപ്പറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. അവളു വരുമ്പോള്‍ ഇനി അതിനു വഴക്കാവും. എടുത്തു മടക്കി വച്ചേക്കാം. പനിയ്ക്കുന്നുണ്ടോ ഇപ്പോഴും? ഒരു പാരസെറ്റമോളു കഴിച്ചാലോ? അല്ലെങ്കില്‍ വേണ്ട, കള്ളിന്‍റെ പുറത്തു ഇനി അതുകൂടെ.. വേണ്ട.

പാട്ടു കേട്ടാലോ? റിമോട്ട്‌ കയ്യിലെടുത്തു. ഭൂപീന്ദര്‍സിങ്ങിന്‍റെ 'ഏക്‌ ശഹറൂ്‌ മേം' ഒഴുകിയിറങ്ങി. ഒരു തണുപ്പ്‌. സോഫയില്‍ വിശാലമായി ഇരുന്നു. കാലെടുത്ത്‌ ടീപ്പോയിയുടെ മുകളില്‍ കയറ്റി വെച്ചു. ഫാന്‍ കറങ്ങുന്നുണ്ട്‌. നേരത്തേ ഇട്ടു വച്ചതാകണം.

"ഒന്നും ഓഫാക്കരുത്‌. കറണ്ടു ബില്ലു നമ്മള്‍ തന്നെയാ കൊടുക്കേണ്ടത്‌ എന്നു മറക്കണ്ട.." അടുക്കളയില്‍ നിന്നു ശബ്ദമുയരുന്നില്ല. ചിരി വന്നു. മനസ്സ്‌ ലഘുവായിത്തുടങ്ങി. ബ്രാണ്ടി പണി തുടങ്ങുന്നുണ്ട്‌.

പുറത്തു നിന്നു ബാങ്കു വിളി കേള്‍ക്കുന്നു. സമയം എത്രയായോ ആവോ. ആരോ കതകിനു മുട്ടിയോ? തോന്നിയതായിരിക്കും. ജോണിങ്ങോട്ടു വരില്ല. ഭാര്യ നാട്ടില്‍ പോയത്‌ അവനറിഞ്ഞിട്ടില്ല. കുറച്ചു വെള്ളം വേണം. ശ്ശോ. കാലു പെരുത്തു പോയിരിക്കുന്നു. കുറേ സമയമായോ ഇരുപ്പുതുടങ്ങിയിട്ട്‌? 'ഏക്‌ ശഹറു്‌' വീണ്ടും പാടുന്നു. സീഡീ മുഴുവന്‍ പാടി തീര്‍ന്നിരിക്കണം.

വീണ്ടും മുട്ടു കേള്‍ക്കുന്നല്ലോ. കതകു തുറന്നപ്പോള്‍ അമ്മിണി ആണ്‌. ഇവളെ വിളിച്ചു പറഞ്ഞില്ലേ ഇന്നു വരേണ്ടെന്ന്‌? അടുക്കള വൃത്തികേടായി കിടക്കുന്നത്‌ ഓര്‍ത്തു. ഹും! പണി ചെയ്തിട്ടു പോട്ടെ. തിരികെ സോഫയില്‍ പോയിരുന്നു. പാട്ടു മാറ്റാം. രണ്ടാമത്തെ സീഡീ സെലെക്റ്റു ചെയ്ത്‌ പ്ലേ അടിച്ചു.

അത്താ-ഉള്ളാ ഖാന്‍. വിരഹം പെയ്തു നിറയുന്നു. എന്നെ ഒറ്റക്കാക്കിപ്പോയ നിനക്കും അള്ളാഹ്‌ ഇതേ ശിക്ഷ വാങ്ങിത്തരട്ടെ.

ഇത്തിരി വെള്ളം കുടിക്കാന്‍..

അമ്മിണി അടുക്കളയില്‍ കുന്തിച്ചിരുന്നു നിലം തുടയ്ക്കുന്നു. സാരിമാറിപ്പോയി ബ്ളൌസിനിടയിലൂടെ യൌവ്വനത്തിന്‍റെ ബാക്കിയുള്ള തുടിപ്പ്‌ കാണുന്നുണ്ട്‌. വിയര്‍പ്പുമണികള്‍.

"എന്താ സാര്‍?" പെട്ടെന്നു അവള്‍ മുഖത്തേയ്ക്കു നോക്കുമെന്നു കരുതിയില്ല. ശ്രദ്ധിച്ചു കാണുമോ?

"വെ.. വെള്ളം.." ഇത്തിരി വിക്കിപ്പോയി.

ഓടിപ്പോയി ഗ്ളാസ്സില്‍ വെള്ളമെടുത്തു തന്നു. ഒറ്റവലിയ്ക്ക്‌ കുടിച്ചുതീര്‍ത്തു. ഒരു കടലു കുടിച്ചു വറ്റിക്കാനുള്ള ദാഹം!

"ആ ടംബ്ളറിങ്ങു തന്നേക്കൂ.."

"ഓ.."

അവള്‍ ജോലിയിലേയ്ക്കു തിരിഞ്ഞു. സാരി മുട്ടോളം തെറുത്തു കയറ്റിയിരിക്കുന്നു. നിലം തുടയ്ക്കുന്നതിനനുസരിച്ച്‌ പിന്‍ഭാഗം ഉലയുന്നു. എന്തോ അവിടെത്തന്നെ അവളെ നോക്കിക്കൊണ്ടു നില്‍ക്കാനാണു തോന്നിയത്‌.

അവിടെ നില്‍പ്പുണ്ടെന്നു അറിഞ്ഞ മട്ടില്ല. ഇങ്ങോട്ടാണു നീങ്ങി വരുന്നത്‌. പിന്‍ഭാഗം കാലില്‍ വന്നു മുട്ടും.. ടംബ്ളര്‍ തിരികെ വയ്ക്കാന്‍ വന്നതാണെന്നു പറയാം. എല്ലാം ആദ്യമായിട്ടു കാണുന്ന കൌമാരക്കാരനെപ്പോലെ ഹൃദയം പെരുമ്പറ കൊട്ടുന്നു.

കാലില്‍ ചൂടു തൊട്ടു. ആഹ്! അവള്‍ ഞെട്ടിത്തിരിഞ്ഞു.

"ഝ്‌ലും" ടംബ്ളര്‍ നിലത്തു വീണു പൊട്ടി.

"അയ്യോ സര്‍.." കണ്ണില്‍ ക്ഷമാപണം.

"ദാറ്റ്സ്‌ ഓക്കേ.. പെറുക്കിക്കളഞ്ഞേക്കൂ.."

"ഓ.."

തിരിഞ്ഞു നടക്കേണ്ടതായിരുന്നു. കാലുകളവിടെത്തന്നെ നില്‍ക്കുന്നു. കണ്ണുകള്‍ വേണ്ടാത്തിടങ്ങളില്‍ പരതി നടക്കുന്നു. വിയര്‍പ്പിന്‍റെ മണം! കിതയ്ക്കുന്നുണ്ടോ? കൈനീട്ടി തൊടാന്‍..

"എന്താ സാര്‍?"

"ഹേയ്‌.. ഒന്നുമില്ല.. കറിയെടുക്കാനൊരു സ്പൂണ്‌.."

"ദാ ഇപ്പോത്തരാം.."

അരക്കെട്ടിലെന്തൊക്കെയോ കെട്ടുപൊട്ടിക്കുന്നു. നെഞ്ചിലൂടെ വിയര്‍പ്പുചാലുകള്‍. തൊണ്ട വീണ്ടും വരളുന്നു. സ്പൂണ്‍ നീട്ടിയ കയ്യില്‍ ഉടയാന്‍ തയ്യാറായി നില്‍ക്കുന്ന കുപ്പി വളകള്‍.. പാത്രം കഴുകുന്നതിന്‍റെ തഴമ്പ്‌. ഹൃദയത്തിനു ഭ്രാന്തുപിടിച്ചോ? എന്താണീ ഓട്ടം? കൈ വിറയ്ക്കുന്നു..തൊടാന്‍..

"ദേ ഇങ്ങോട്ടൊന്നു വന്നേ.."

"ങ്ഹേ?.. " സ്പൂണു താഴെ വീണു പോയി. സ്വീകരണമുറീയില്‍ നിന്നാണ്‌.. അവളിത്ര വേഗം..

കാലുകള്‍ ഉദ്ദേശിക്കുന്നതുപോലെ നീങ്ങുന്നില്ല. വേച്ചു വേച്ചു ചെന്ന്‌ സോഫയിലേയ്ക്കു വീണു. ഹൃദയം പെരുമ്പറകൊട്ടി തീര്‍ന്നിട്ടില്ല. ഫാന്‍ ഫുള്‍സ്പീഡീല്‍ കറങ്ങുന്നുണ്ട്‌. എന്നിട്ടും വിയര്‍ത്തൊഴുകുന്നു.

തോന്നിയതാണ്‌. കിതപ്പടങ്ങിത്തുടങ്ങി. അവള്‍ അദൃശ്യമായൊരു പൂട്ടിട്ടുണ്ട്‌.

ടീപ്പോയില്‍ പേപ്പറുകള്‍ കൂമ്പാരമായി കിടക്കുന്നു. അതിനടിയിലൂടെ വില്‍സിന്‍റെ പായ്ക്കറ്റ്‌ കാണാം. ഡൈനിംഗ്‌ ടേബിളില്‍ ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തി.. തണുത്തു കാണണം. പുറത്ത്‌ വെയിലാറുന്നു. പതുക്കെ കണ്ണുകളടഞ്ഞുപോയി.

"സാര്‍.. ഞാനിനി പൊയ്ക്കോട്ടെ?" വിയര്‍പ്പിന്‍റെ മണം ചോദിക്കുന്നു.