2010, ഫെബ്രുവരി 24, ബുധനാഴ്‌ച

മൊഞ്ചത്തിപ്പാറ

"അറാമ്പൊറന്നോളേ.. നീറ്റിക്കല്ലെടീ.." പാത്തുത്താത്ത മൊഞ്ചത്തിയെ ചീത്തപറഞ്ഞു തുടങ്ങി.

അങ്ങാടീന്ന്‌ 'രാത്രീത്തതിനുള്ള' മീനും പൊതിഞ്ഞു വാങ്ങി അരീക്കുന്ന്‌ കേറിയതാണ്‌ പാത്തുത്താത്ത. വെയിലടങ്ങീട്ടും ചൂടിനൊരു കുറവും ഇല്ല. അരീക്കുന്നില്‌ ചരിത്രാതീതകാലം മുതല്‍ക്കേ വഴിനടക്കണോര്‍ടെ കാലു പൊള്ളിച്ചു പോന്ന മൊഞ്ചത്തിപ്പാറ ഒരു ദാക്ഷിണ്യവും കാണിക്കുന്നില്ല. ചെരിപ്പിടാത്ത വിണ്ടുപൊട്ടിയ കാലടിള്‌ വല്ലാതെ പൊകയുമ്പോള്‍ പാത്തുത്താത്ത മീന്‍പൊതികൊണ്ടൊന്നു ഉരയ്ക്കും. കാലടിയൊന്നു തണുക്കുമ്പോള്‍ വീണ്ടും ഏന്തി വലിഞ്ഞു നടക്കും.

അരീക്കുന്ന്‌ കയറിമറിഞ്ഞു വേണം പാത്തുത്താത്തയുടെ പൊരയ്ക്കെത്താന്‍. മൊഞ്ചത്തിപ്പാറ കഴിഞ്ഞാല്‍ ഹാജ്യാര്ടെ പറങ്കിമാവിന്‍ തോട്ടം. അതിനു താഴെ വാസുമാഷിന്‍രെ പറമ്പു നനയ്ക്കാനുണ്ടാക്കിയ വെള്ളക്കുഴിയുണ്ട്‌. അടിത്തട്ടില്‍ ചെളികലങ്ങിയ ഇത്തിരി വെള്ളം കാണാതിരിക്കില്ല. കാലൊന്നു മുക്കിപ്പിടിക്കണം. ഇത്തിരി തെളിച്ചയുണ്ടെങ്കില്‍ ഒന്നു കോരി കഴുത്തിലൂടെ ഒഴിക്കണം.

എന്തൊരു ചൂടാ ന്‍റെ ബദ്‌രീങ്ങളേ!

കുപ്പായം മുഴുവന്‍ വിയര്‍ത്തൊഴുകി നനഞ്ഞിരിക്കുന്നു. കണ്ണിന്‍റെ പീലിയിലൂടെപ്പോലും വിയര്‍പ്പുമണികള്‌ കിനിഞ്ഞിറങ്ങുന്നു. കിയാമം നാള്‌ ആയിത്തുടങ്ങ്യതിന്‍റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്‌.

സൂര്യന്‍ പടിഞ്ഞാട്ട്‌ തലതാഴ്ത്തിത്തുടങ്ങി. അരീക്കുന്നിന്‍റെ നെറുകയില്‍ നിന്നു നോക്കിയാല്‍ പടിഞ്ഞാട്ട്‌ അറബിക്കടലിന്‍റെ തിരയിളക്കം കാണാം. ബേപ്പൂരങ്ങാടീലടുക്കണ ഉരുക്കളുടെ കെട്ടുപായകള്‌ തലയുയര്‍ത്തി നില്‍ക്കണതൊക്കെ ഒരു പൊട്ടു പോലെ കാണാം.

പാത്തുത്താത്തേന്‍റെ മൂന്നു മക്കളും ഉരുപ്പണിക്കാരാണ്‌. ഉരൂല്‌ പണിക്കു കേറ്യാല്‍ പിന്നെ അഞ്ചോ ആറോ മാസം കഴിഞ്ഞേ ഒന്നു കാണാന്‍ കിട്ടൂ. പാത്തുത്താത്തേന്‍റെ മാപ്പളയും ഉരുപ്പണിക്കാരനായിരുന്നു. കലന്തന്‍ കാദര്‍ക്ക. കാദര്‍ക്കേന്‍റെ മൂത്തോരും എളയോരുമൊക്കെ ഉരുപ്പണിക്കാരായിരുന്നു. വാപ്പയും വാപ്പേന്‍റെ വാപ്പയും ഒക്കെ.

കാദര്‍ക്കേന്‍റെ വാപ്പേന്‍റെ വാപ്പ കലന്തന്‍ ഹസ്സനാജി ആണ്‌ മക്ക കണ്ട ആദ്യത്തെ അരീക്കുന്നുകാരന്‍. ഹസ്സനാജിക്ക്‌ അന്തകാലത്ത്‌ സ്വന്തമായി ഉരു ഉള്ള ആളായിരുന്നു. ചാലിയാര്‍ പുഴയുടെ വക്കത്ത്‌ കലന്തന്മാര്‍ക്ക്‌ ഒരു തറവാട്ടു വീടുണ്ടായിരുന്നു. പടിപ്പുരയും മാളികയുമൊക്കെ ഉള്ള പച്ചപ്പെയിന്‍റടിച്ച ഒരു കൊട്ടാരം. ഹസ്സനാജീന്‍റെ വാപ്പ കലന്തന്‍ പോക്കുട്ടി കെട്ടിയത്‌.

പാത്തുത്താത്തയ്ക്ക്‌ ചെറ്യ്യേ ഓര്‍മ്മയുണ്ട്‌ ആ വീട്‌. പതിമൂന്നാം വയസ്സില്‍ കെട്ടിക്കൊണ്ടു വരുമ്പ്പോള്‍ ആദ്യം കണ്ട നോട്ടം. അതു മാത്രം. പിന്നെ ഹസ്സനാജി മരിച്ച്‌, കാദര്‍ക്കേന്‍റെ വാപ്പ കലന്തന്‍ മജീദ്‌ ഭരണം ഏറ്റതോടെയാണ്‌ കാര്യങ്ങളൊക്കെ നേരെ തിരിഞ്ഞത്‌.

കാര്യങ്ങളൊക്കെ നേരത്തേ അലുക്കുലുത്തായിരുന്നെന്നാണ്‌ മജീദ്‌ക്ക എല്ലാരോടും പറഞ്ഞത്‌. ഹസ്സനാജി പൊറത്തറിയിക്കാതെ കൊണ്ടു നടക്കുകയായിരുന്നത്രെ. ഒടുവില്‌ ബാദ്ധ്യതകളുടെ പെരുക്കം താങ്ങാനാകാതെ ചങ്കുപൊട്ടി ചാകുകയായിരുന്നത്രെ.

മജീദ്ക്കയ്ക്ക്‌ എട്ട്‌ പെണ്ണുങ്ങളുണ്ടായിരുന്നു. അതിലധികവും ഹസ്സനാജീന്‍റെ കാലശേഷമാണ്‌ കെട്ടിയത്‌. കുടുമ്പത്തിലെ തകര്‍ച്ചയും പിന്നെ ഭാഗം വയ്പ്പും കഴിഞ്ഞപ്പോഴേയ്ക്ക്‌ സ്വന്തമായി ഉരു ഉണ്ടായിരുന്ന കുടുംബത്തിലെ ആണുങ്ങളെല്ലാം ഉരുപ്പണിക്കാരായി മാറി.

പാത്തുത്താത്തയ്ക്ക്‌ സന്തോഷം തന്നെ ആയിരുന്നു. കെട്ടിക്കൊണ്ടോന്നിട്ട്‌ പത്തു കൊല്ലത്തിനു ശേഷം ആ പച്ച നിറത്തിലുള്ള ജയിലില്‍ നിന്ന്‌ ഇറങ്ങിപ്പോരുമ്പോള്‍ ഒന്നു കൂടി തിരിഞ്ഞു നോക്കിയതും ഓര്‍ക്കുന്നുണ്ട്‌ പാത്തുത്താത്ത. പക്ഷേ അപ്പോഴേയ്ക്കും കട്ളയും ജനലുമൊക്കെ ആള്‍ക്കാരു്‌ പൊളിച്ചു കൊണ്ടുപോയിത്തുടങ്ങിയിരുന്നു. പല്ലൊക്കെ പൊഴിഞ്ഞ്‌, തലനരച്ച്‌, ചെവികളിലെ തുളകള്‌ മുറിഞ്ഞ്‌ തൂങ്ങിയ ഒരു വയസ്സത്തിയായിരുന്നു മാളിക അപ്പൊഴേയ്ക്കും. അതുകൊണ്ട്‌ രണ്ടാമത്തെ കാഴ്ച പാത്തുത്താത്ത കണ്ണടച്ച്‌ അങ്ങു മായ്ച്ചു കളഞ്ഞു.

അഞ്ചെട്ടുകൊല്ലം പട്ടിണി തന്നെ ആയിരുന്നു. നല്ല നെയ്ക്കുമ്പളങ്ങപോലെ ഇരുന്ന പാത്തുത്താത്ത കറുത്ത്‌ എല്ലിച്ച്‌ ഇന്നത്തെ കോലത്തിലായി. മൂന്നു ചെക്കന്മാരും പണിക്കുപോയിത്തുടങ്ങതില്‍ പിന്നെയാണ്‌ മൂന്നു നേരവും അടുപ്പു പുകഞ്ഞു തുടങ്ങിയത്‌.

കാദര്‍ക്ക ഉരു കേറിപ്പോയിട്ട്‌ കൊല്ലം കൊറേ ആയി. മാലീലേയ്ക്ക്‌ മണ്ണെണ്ണയുമായി പോക്വാണെന്നാണ്‌ പറഞ്ഞത്‌. ബേപ്പൂരു്‌ വിട്ടേന്‍റെ ശേഷം ആരും ഒന്നും കേട്ടിട്ടില്ല സഫറുള്ളാന്ന്‌ പേരുള്ള ആ ഉരൂനെപറ്റി.

ഉരു കെട്ടഴിച്ചാല്‌ പിന്നെ അഞ്ചോ ആറോ മാസം കഴിഞ്ഞിട്ടേ അതിനെപ്പറ്റി ആരെങ്കിലും ഓര്‍ക്കൂ. കണ്ണിലെണ്ണ ഒഴിച്ച്‌ കൊറേ ജന്മങ്ങള്‌ കുടീല്‌ കാത്തിരിക്കും. ഒന്നൊന്നര കൊല്ലം കഴിഞ്ഞിട്ടും തിരിച്ചു വരവൊന്നും കണ്ടില്ലെങ്കില്‍ ചോദിക്കാനും പറയാനും ആള്‌കളുള്ള പെണ്‍കുട്ടികളെ വേറെ നിക്കാഹ്‌ കഴിപ്പിക്കും. അല്ലാത്തോരു്‌ ജന്മം മുഴുവന്‍ അരീക്കുന്നിന്‍റെ നെറുകേല്‌ നിന്ന്‌ അറബിക്കടലില്‌ ഉരുക്കളട്‌ക്കണതും നോക്കി തീര്‍ക്കും.

അരീക്കുന്നിന്‍റെ നെറുകുംതലയിലാണ്‌ മൊഞ്ചത്തിപ്പാറ. ബ്ലൌസും മുണ്ടും തട്ടവുമിട്ട ഒരു മൊഞ്ചത്തി അകലെ ബേപ്പൂരു്‌ കടപ്പൊറത്തേയ്ക്ക്‌ കണ്ണുംനട്ട്‌ ഇരിക്കണപോലെ തോന്നും താഴേന്നു നോക്കിയാല്‍. ഉരുപ്പണിക്കുപോയ മാപ്പളേന്‍റെ വരവും നോക്കി ഇരുന്നിരുന്നിരുന്ന്‌ പാറയായി ഉറഞ്ഞുപോയതാണ്‌ മൊഞ്ചത്തി.

കാദര്‍ക്ക പോയതിനു ശേഷം ആദ്യത്തെ ഒന്ന്‌ രണ്ട് കൊല്ലമൊക്കെ മൊഞ്ചത്തിയുമായിട്ട്‌ വല്യ ലോഹ്യത്തിലായിരുന്നു പാത്തുത്താത്ത. വെയിലടങ്ങിക്കഴിയുമ്പോള്‍ പാത്തുത്താത്ത കുന്നുകയറി വരും. മൊഞ്ചത്തിപ്പാറ കത്തുന്ന ചൂട്‌ ഉള്ളിലൊതുക്കി താത്തയ്ക്ക്‌ ഇരിക്കാനിടം കൊടുക്കും. പടിഞ്ഞാട്ട്‌ ഉരുക്കളടുക്കണത്‌ കാട്ടിക്കൊടുക്കും.

കാദര്‍ക്ക ഉരൂന്‍റെ തുഞ്ചീല്‌ കയറി നിന്ന്‌ "പാത്ത്വോ.." ന്ന്‌ നീട്ടി വിളിക്കണത്‌ പലതവണ കണ്ടിട്ടുണ്ട്‌ പാത്തുത്താത്ത. അപ്പോഴേയ്ക്ക്‌ അസൂയക്കാരി മൊഞ്ചത്തി ചന്തി പൊള്ളിച്ച്‌ കിനാവില്‍ നിന്ന്‌ ഉണര്‍ത്തിക്കളയും.

ചെവീലെ അവസാനത്തെ അലുക്കത്തും വിറ്റു തിന്നു കഴിഞ്ഞപ്പോഴാണ്‌ കനവ്‌ വെച്ചാല്‌ ചോറുണ്ടാവൂലാന്ന്‌ പാത്തുത്താത്ത തിരിച്ചറിഞ്ഞത്‌. അന്നു സലാം പറഞ്ഞതാണ്‌ മൊഞ്ചത്തിയോട്‌. മൂന്നു ചെക്ക്ന്മാരെ വളര്‍ത്തി പണിക്കുപോകാനാക്കി. അവരും വാപ്പേന്‍റെ പണി തന്നെ തെരെഞ്ഞെടുത്തു. ഇളയോനോട്‌ ഇത്തിരി വാല്‍സല്യം കുടുതലുണ്ടായിരുന്നു പാത്തുത്താത്തയ്ക്ക്‌. ബാടേരിഹാജീന്‍റെ പേര്‍ഷ്യയ്ക്കു പോകുന്ന ഉരൂല്‌ പണികിട്ടിയെന്ന്‌ ഓന്‍ വന്ന്‌ തിമിര്‍ത്ത ദിവസം കരഞ്ഞു കാലു പിടിച്ചതാണ്‌ പാത്തുത്താത്ത. അന്ന്‌ വിണ്ടും മൊഞ്ചത്തീന്‍റെ അടുക്കല്‌ ചെന്നിരുന്ന്‌ കരഞ്ഞു. മൊഞ്ചത്തി ഒന്നും മിണ്ടിയില്ല. അല്ലെങ്കില്‍ തന്നെ ഓളെന്തു പറയാനാണ്‌. ഓള്‌ ഒരു ഉമ്മ ആയിട്ടില്ലല്ലോ.

മൂത്ത ചെക്കന്‍ പൊറങ്ങാട്ടിരീന്ന്‌ ഒരുത്തിയെ കെട്ടിക്കൊണ്ടോന്നു. ദാന്നു പറയുമ്പോഴേയ്ക്ക്‌ ഓള്‌ ഒന്നു പെറ്റു. രണ്ടാമത്തത്‌ വയറ്റിലും ആയി. രണ്ടാമത്തതിന്‌ ഓള്‍ക്ക്‌ കുളിതെറ്റണതിനു മുന്നേ ചെക്കന്‍ ഉരൂല്` കേറിയതാണ്‌. ഇപ്പം മാസം എട്ടായി.

പാത്തുത്താത്ത മൊഞ്ചത്തിയെ അമര്‍ത്തിയൊന്നു ചവുട്ടി. ഓള്‍ക്ക്‌ ദേഷ്യണ്ടാവും. പഴയ പോലെ ഇവിടെ വന്നിരുന്ന്‌ ഒരിക്കലും വരാത്ത പുയ്യാപ്പളേന്‍റെ വഴിയും നോക്കി ഇങ്ങനെ ഇരുന്നാല്‍ പോരല്ലോ പാത്തുത്താത്തയ്ക്ക്‌. ഒരു ചെക്കനും കൂടി വളര്‍ന്ന്‌ വരണ്‌ണ്ട്‌ പെരേല്‌. പത്തു പതിനഞ്ച്‌ കൊല്ലം. അത്‌ കഴിയുമ്പോള്‌ ഓനും പോകും. കലന്തന്മാരുടെ ചരിത്രത്തിന്‌ തുടര്‍ച്ചയാവാന്‍.

പാത്തുത്താത്ത സൂര്യനൊപ്പം കുന്നിറങ്ങി. തട്ടം പൊന്തിച്ച്‌ വാസുമാഷ്ടെ വെള്ളക്കുഴിയില്‍ നിന്ന്‌ കലങ്ങിയ വെള്ളമെടുത്ത്‌ കഴുത്ത്‌ നനച്ചു. വിണ്ടു കീറിയ കാല്‌ ഇത്തിരി നേരം വെള്ളത്തില്‌ ഇറക്കി വച്ചു.

കത്തലിന്‌ ഇത്തിരി ആശ്വാസം കിട്ടിയപ്പോല്‍ മൊഞ്ചത്തിയെ ഓര്‍ത്തു. കാലാകാലങ്ങളായി അങ്ങനെ കത്തിക്കെടക്ക്വല്ലേ ഓള്‌.

തട്ടത്തുണിയെടുത്ത്‌ വെള്ളക്കുഴീലെ കലക്കവെള്ളത്തില്‌ മുക്കി. അതും ചുരുട്ടിപ്പിടിച്ച്‌ പാത്തുത്താത്ത തിരിച്ച്‌ കുന്നുകയറി.

2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ഇര

നിങ്ങള്‍ക്കറിയാമല്ലോ, ഒരാളെ കൊല്ലുകയെന്നത്‌ വളരെ എളുപ്പമുള്ള കാര്യമാണ്‌. പക്ഷേ, കൊല്ലുകയും നിയമത്തിനു മുന്നില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുക എന്നത്‌ അല്‍പം വിഷമകരവുമാണ്‌. എങ്ങനെ കൊല്ലണമെന്നുള്ളതിലുമുണ്ട്‌ ചിന്തിക്കാന്‍ ഒരു പാടു കാര്യങ്ങള്‍. ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക്‌ കൊല്ലേണ്ടത്‌ ഒരു വഴിമുടക്കിയെ ആണെങ്കില്‍, അതായത്‌ നിങ്ങള്‍ക്കു പ്രത്യേകിച്ചു വിരോധമൊന്നുമില്ലാത്തഒരാളെ , എന്നാല്‍ അയാളെ ഇല്ലായ്മ ചെയ്യേണ്ടത്‌ നിങ്ങളുടെ വിജയത്തിനോ, നിലനില്‍പ്പിനോ ആവശ്യമാണെന്നു വരികില്‍, ഒരു ഗുണ്ടാ സംഘത്തേയോ പ്രൊഫഷണല്‍ അസ്സാസിനെയോ കാര്യം ഏല്‍പ്പിക്കുന്നതാകും ബുദ്ധി. കാശുകൊടുത്താല്‍ അവര്‍ ഭംഗിയായി കാര്യം നടത്തിക്കൊള്ളും. നിങ്ങളാകെ ചെയ്യേണ്ടത്‌ പണം കൊടുക്കുക, കഴിയുന്നത്ര അദൃശ്യനായിരിക്കുക എന്നതു മാത്രം.

പക്ഷേ, പ്രതികാരമോ, ദേഷ്യം തീര്‍ക്കലോ ആണു നിങ്ങളുടെ ലക്ഷ്യമെങ്കില്‍, സംഗതി നിങ്ങളുടെ കൈകൊണ്ടുതന്നെ വേണമല്ലോ നടത്താന്‍. പക്ഷേ റിസ്ക്‌ വളരെ വലുതാണെന്ന്‌ മനസ്സിലാക്കണം. എത്ര നന്നായി പ്ളാന്‍ ചെയ്താലും എവിടെയെങ്കിലും നിങ്ങള്‍ക്കു പിഴയ്ക്കുമെന്നുറപ്പാണ്‌. നിങ്ങളിലേയ്ക്കെത്താനുള്ള ഒരു തുരുമ്പ്‌, ഒരു വഴി, എപ്പോഴും തുറന്നിരിക്കുകതന്നെ ചെയ്യും. ബുദ്ധിമാനും നിരീക്ഷണകുതുകിയുമായഒരു ഉദ്യോഗസ്ഥന്‌ അതു തുറന്നു കിട്ടും. ഒക്കെ നിങ്ങളുടെ ഭാഗ്യം പോലിരിക്കും. വളരെയൊന്നും ശ്രദ്ധാലുവല്ലാത്ത ഒരു പോലീസുകാരന്‍ അന്വേഷിക്കാന്‍ നിയുക്തനാവുക, സാഹചര്യത്തെളിവുകള്‍ മറ്റേതെങ്കിലുമൊരാളിലേയ്ക്ക്‌ വിരല്‍ ചൂണ്ടുക, നിങ്ങള്‍ക്ക്‌ അത്രപെട്ടെന്നൊന്നും പൊളിയ്ക്കാനാവാത്ത ഒരു അലീബിയുണ്ടാവുക, അങ്ങനെ ചിലത്‌ ചിലപ്പോള്‍ നിങ്ങളെ രക്ഷിച്ചേക്കും.

ശരി, നമുക്കു കാര്യത്തിലേയ്ക്കു വരാം. കഥാപാത്രത്തെ നമുക്ക്‌ 'ഇര'യെന്നു വിളിക്കാം. ഇയാള്‍ ഒരു വഴിമുടക്കി മാത്രമാണെന്നായിരുനു ഞാന്‍ അതുവരെ വിചാരിച്ചിരുന്നത്‌. ഇന്ദിരയെ അവന്‍ കരുതിക്കൂട്ടി കുരുക്കാന്‍ തുടങ്ങിയപ്പോഴാണ്‌ സത്യത്തില്‍ എനിക്ക്‌ അവനെ ചിത്രത്തില്‍നിന്നുതന്നെ മായ്ച്ചുകളയേണ്ടത്‌ അത്യാവശ്യമാണെന്നു തോന്നിത്തുടങ്ങിയത്‌. അതിലേയ്ക്കു നയിച്ച സംഭവങ്ങളെക്കുറിച്ച്‌ നിങ്ങളോടു ചര്‍ച്ചചെയ്യാന്‍ എനിക്കു താല്‍പ്പര്യക്കുറവുണ്ട്‌. ഞാന്‍ അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ അതിലെ ന്യായാന്യായങ്ങളെക്കുറിച്ചെന്നോടു തര്‍ക്കിക്കുകയും നമ്മള്‍ വിഷയത്തില്‍ നിന്നകന്നു പോകുകയും ചെയ്യുമെന്ന്‌ ഞാന്‍ ഭയക്കുന്നു.

അടുത്ത ചില ദിവസങ്ങളിലായി ഞാന്‍ ഇരയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവന്‍റെ ഓരോ ദിവസത്തെയും റുട്ടീന്‍, ഭക്ഷണക്രമം, ആരോടൊക്കെ ഇടപെഴകുന്നു, എപ്പോഴുറങ്ങുന്നു, എപ്പോഴുണരുന്നു അങ്ങനെ ഒട്ടനവധി ഡാറ്റ ഞാന്‍ കളക്ടുചെയ്തു കഴിഞ്ഞു.

ഒരു വിശദമായ പ്ളാനും ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്‌. എല്ലാ പഴുതുകളുമടച്ച ഒരു ഉശിരന്‍ പ്ളാനാണെന്‍റേത്‌. പക്ഷേ ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ, എവിടെയോ ഒരു തുരുമ്പ്‌, എന്നിലേയ്ക്കു തുറന്നേക്കാവുന്ന ഒരു വഴി ബാക്കിയുണ്ടാവുമല്ലോ. അതുകൂടി എനിക്ക്‌ അടച്ചേ തീരൂ. അതിനാണ്‌, എനിക്കു വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരാളെന്ന നിലയ്ക്ക്‌ നിങ്ങളോട്‌ ഈ പ്ലാനിന്‍റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു കരുതിയത്‌. മുഴുവന്‍ കേട്ടിട്ട്‌ എവിടെയാണ്‌ ഒബ്‌വിയസ്‌ ആയ ആ മിസ്റ്റേയ്ക്ക്‌, അങ്ങനെയൊന്നുണ്ടെങ്കില്‍, എന്നൊന്നു പറഞ്ഞു തരൂ.

മുപ്പത്തെട്ടു നിലകളുള്ള ഒരു സ്കൈസ്ക്രെയ്പ്പറിലെ പതിനേഴാമത്തെ നിലയിലാണ്‌ അവന്‍റെ താമസം. കൂടെ പ്രായമായ അമ്മ മാത്രം. കിളവിക്ക്‌ ഇരുട്ടിയാല്‍ പിന്നെ കണ്ണുകാണില്ല. പക്ഷേ അപാര കേള്‍വിശക്തിയാണ്‌.

പതിനേഴാമത്തെ നിലയിലേയ്ക്ക്‌ വലിഞ്ഞു കയറുക എളുപ്പമല്ലെന്നറിയാമല്ലോ. മൂന്നു ലിഫ്റ്റുകളാണ്‌ കെട്ടിടത്തിലുള്ളത്‌. രണ്ടു ഗോവണികളും. ലിഫ്റ്റുകളിലും ലോബിയിലും വീഡീയോ സര്‍വേയ്‌ലന്‍സുണ്ട്‌. അതായത്‌ മുഖം മറച്ചില്ലെങ്കില്‍ നിങ്ങള്‍ അവിടെപോയതിനു തെളിവുണ്ടാകുമെന്നര്‍ത്ഥം.

അപരിചിതനായ ഒരാള്‍, വീഡിയോക്യാമറയ്ക്കെതിരെ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നത്‌ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുമെന്നുറപ്പ്‌. പാതിരാത്രിയില്‍ പോലും ആളുകളുണ്ട്‌ ലിഫ്റ്റിലും ലോബിയിലും. അത്തരത്തില്‍ ശ്രദ്ധിക്കപ്പെടാതിരിക്കണമെങ്കില്‍, ഞാന്‍ അവിടുത്തുകാരനായാലേ പറ്റൂ. അതുകൊണ്ടാണ്‌, ഒരു ഗള്‍ഫുകാരന്‍ എന്‍ആര്‍ഐയുടെ പൂട്ടിക്കിടക്കുന്ന ഫ്ലാറ്റ്‌ ഞാന്‍ വാടകയ്ക്കെടുത്ത്‌ അങ്ങോട്ടു മാറിയത്‌. ഇരുപതാം നിലയിലാണ്‌ എന്‍റെ ഫ്ലാറ്റ്‌. പക്ഷേ അവിടെയുമുണ്ട്‌ പ്രശ്നം. ലിഫ്റ്റിനു സെക്യൂരിറ്റി ഉണ്ട്‌. എന്‍റെ കയ്യിലുള്ള സെക്യൂരിറ്റി ടാഗുപയോഗിച്ച്‌ ഇരുപതാം നിലയിലേ ഇറങ്ങാന്‍ പറ്റൂ. പിന്നെ പാര്‍ക്കേഡ്‌, ലോബി, ജിം തുടങ്ങിയ കോമണ്‍ സ്ഥലങ്ങളിലും.

സ്റ്റെയര്‍കേസിലൂടെ താഴേയ്ക്കിറങ്ങാം. പക്ഷേ ഉള്ളിലേയ്ക്കു കടക്കാനൊക്കില്ല. സ്റ്റെയര്‍കേസിന്‍റെ വാതില്‍ ഉള്ളില്‍ നിന്നേ തുറക്കാനൊക്കൂ. അതായത്‌ ഇരുപതാം നിലയില്‍ നിന്നും ഞാന്‍ പടികളിറങ്ങി പതിനേഴാം നിലയിലെത്തിയാലും സ്റ്റെയര്‍കേസില്‍ നിന്നും അവന്‍റെ ഫ്ലാറ്റിനു മുന്നിലെത്തണമെങ്കില്‍ സ്റ്റെയര്‍കേസിന്‍റെ വാതില്‍ ഉള്ളില്‍ നിന്നാരെങ്കിലും തുറന്നു തരണം. പതിനേഴാം നിലയ്ക്കുള്ളില്‍ നിന്നുമാത്രമേ അതു തുറക്കാന്‍ പറ്റൂ.

ഞാന്‍ ആദ്യം ചെയ്തത്‌ അവന്‍റെ കാര്‍ ഒരു ദിവസം കടം വാങ്ങിയ്ക്കുകയാണ്‌. എന്‍റെ കാറിന്‌ ചെറിയൊരു പണിയുണ്ടായിരുന്നു. അത്യാവശ്യമായി ഒരിടം വരെ പോകണമെന്നു പറഞ്ഞപ്പോള്‍ അവന്‍ തന്നെ ആണ്‌ വണ്ടി ഓഫര്‍ ചെയ്തത്‌.

അതെന്തായാലും ഭാഗ്യമായി. കാറിന്‍റെ കീയുടെ കൂടെ അവന്‍റെ ഫ്ലാറ്റിന്‍റെ താക്കോലുമുണ്ടായിരുന്നു. ഞാന്‍ അതിന്‍റെ രണ്ടു കോപ്പി എടുത്തു. അതിനു വേണ്ടി മാത്രം അകലെയുള്ള മറ്റൊരു പട്ടണത്തില്‍ പോയി. ഫ്ലാറ്റിന്‍റെ താക്കോലിനൊപ്പം മറ്റു ചില ഒരു ആവശ്യവുമില്ലാത്ത താക്കോലുകളുടേയും കോപ്പി എടുപ്പിച്ചു, ആ സ്റ്റോറുകാരനു സംശയത്തിനിടകൊടുക്കാതിരിക്കാന്‍.

ആയിടയ്ക്കാണ്‌ ഒരു കുപ്രസിദ്ധ മോഷ്ടാവ്‌ ജയിലില്‍നിന്നിറങ്ങിയ വിവരമറിയുന്നത്‌. നഗരപ്രാന്തത്തിലെ ഒരു ചേരിയിലാണ്‌ അവന്‍റെ വാസമെന്നു കേട്ടിട്ടുണ്ട്‌. അവനെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ ആ ചേരിയില്‍ ചെല്ലുമ്പോഴേ പലകണ്ണുകളും സംശയം മണക്കുമെന്ന്‌ എനിക്കറിയാം. അതുകൊണ്ട്‌ ഞാന്‍ മറ്റൊരു അടവെടുത്തു. മുഷിഞ്ഞുനാറിയ ഒരു ലുങ്കിയും ടീഷര്‍ട്ടുമിട്ട്‌, ഷേവു ചെയ്യാത്ത മുഖവുമായി ചേരിയിലെ കള്ളുഷാപ്പില്‍ പോയിത്തുടങ്ങി. ഒന്നു രണ്ടു ദിവസത്തിനിടയില്‍ രാജനെ പരിചയപ്പെടാനെനിക്കു കഴിഞ്ഞു.

എന്നെക്കുറിച്ച്‌ കാര്യമായ വിവരങ്ങളൊന്നും ഞാന്‍ അവനു കൊടുത്തില്ല. മോഷണത്തെക്കുറിച്ചൊന്നും അവന്‍ ഒന്നും വിട്ടു പറഞ്ഞതുമില്ല.

ഒന്നുരണ്ടു ദിവസം കൂട്ടുകുടിയന്മാരായതോടെ ഞങ്ങള്‍ അടുത്തു. അങ്ങനെയാണ്‌ പതിനേഴാമത്തെ നിലയിലെ ഫ്ലാറ്റിന്‍റെ കീ കൈവശമുള്ളതിനെപ്പറ്റി ഞാന്‍ അവനോടു പറഞ്ഞത്‌. അവന്‍റെ കണ്ണിലെ തിളക്കം ഞാന്‍ വായിച്ചെടുത്തു. കിട്ടുന്നതിന്‍റെ മുക്കാല്‍ പങ്ക്‌ വനും കാല്‍പാതി എനിക്കും. അതായിരുന്നു തീരുമാനം. ഞാന്‍ ഒന്നിലുമില്ല. കീയുടെ പകര്‍പ്പിനും വിവരങ്ങള്‍ക്കുമുള്ള പ്രതിഫലമാണ്‌ കാല്‍പ്പങ്ക്‌. പ്രതിഫലത്തെക്കുറിച്ച്‌ കുറേ വാശി പിടിച്ച്‌ ഞാന്‍ അവന്‍റെ വിശ്വാസം അരക്കിട്ടുറപ്പിച്ചു.

പദ്ധതി തയ്യാറാക്കിയതൊക്കെ അവനായിരുന്നു. നല്ല വസ്ത്രങ്ങളൊക്കെ അണിഞ്ഞ്‌ അവന്‍ ഫ്ളാറ്റിനു പുറത്തു കാത്തു നില്‍ക്കും. ഇര വൈകിട്ടു ജോലി കഴിഞ്ഞു വരുമ്പോള്‍ അയാള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറും. എന്നിട്ട്‌ പതിനേഴാം നിലയില്‍ അയാള്‍ക്കുവേണ്ടി നിര്‍ത്തുമ്പോള്‍ അവനുമിറങ്ങും. നേരെ എതിര്‍വശത്തേയ്ക്കു നടക്കും. ഇര അവനെ ശ്രദ്ധിക്കുകയാണെങ്കില്‍ പോലും അതേ നിലയിലുള്ള മറ്റേതോ ഫ്ളാറ്റിലേയ്ക്കു വന്ന സന്ദര്‍ശകനാണെന്നു കരുതിക്കൊള്ളും. (അതുമല്ലെങ്കില്‍ 'നില മാറിപ്പോയി' എന്നു പറഞ്ഞൊഴിയാം.) എന്നിട്ട്‌ നേരെ സ്റ്റെയര്‍കേസിലേയ്ക്കുള്ള വാതില്‍ തുറന്ന്‌ പുറത്തിറങ്ങും. വാതില്‍ അടയുന്നതിനു മുന്പ്‌ അല്‍പം സെല്ലോടേപ്പ്‌ ഉപയോഗിച്ച്‌ അതിന്‍റെ ലോക്കിംഗ്‌ ലിവര്‍ ബ്ലോക്കു ചെയ്യും. അതായത്‌ വാതില്‍ അടഞ്ഞിരിക്കുമെങ്കിലും, ലോക്ക്‌ വീഴില്ല. പിന്നെ വാതില്‍ സ്റ്റെയര്‍കേസില്‍ നിന്നും തുറക്കാന്‍ കഴിയും.

അതുകഴിഞ്ഞാല്‍ സ്റ്റെയര്‍കേസുവഴി താഴെ ഇറങ്ങി തിരിച്ചുപോകും. ഏതാണ്ടൊരു പുലര്‍ച്ച രണ്ടു മണിയോടെ തിരിച്ചു വരും. മദ്യമുപയോഗിച്ച്‌ നന്നായി വായ്‌ കഴുകി, ദേഹത്തൊക്കെ മദ്യമൊഴിച്ച്‌ മണം വരുത്തി, ബാറില്‍ നിന്ന്‌ വൈകി ഉന്മ്മത്തനായി വരുന്ന ഒരാളെപ്പോലെയാണ്‌ കയറി വരിക. ലിഫ്റ്റില്‍ വച്ച്‌ ഓക്കാനിക്കുകയൊക്കെ ചെയ്ത്‌ ആരുടെയെങ്കിലുമൊക്കെ ശ്രദ്ധയാകര്‍ഷിക്കും. പിന്നെ ഏതെങ്കിലുമൊരാളുടെ കൂടെ ഏതെങ്കിലുമൊരു നിലയില്‍ ഇറങ്ങും. അല്‍പ്പനേരം ചുറ്റിക്കറങ്ങി നിന്ന ശേഷം ഫ്ലോര്‍ മാറിപ്പോയെന്നു പറഞ്ഞ്‌ ഉറക്കെ ചമ്മിച്ചിരിച്ച്‌ സ്റ്റെയര്‍ കേസിറങ്ങും. ആരും പിന്‍തുടരുന്നില്ലെന്ന്‌ ഉറപ്പു വരുത്തിയ ശേഷം പതിനേഴാം നിലയിലെ വാതില്‍ തുറന്ന്‌ അകത്തുകടക്കും. ഫ്ലാറ്റിന്‍റെ കീ കയ്യില്‍ ഉള്ളതുകൊണ്ട്‌ ശബ്ദമൊന്നുമുണ്ടാക്കാതെ അകത്തു കടക്കാം.

ആദ്യം ചെയ്യേണ്ടത്‌ കെളവിയെ നിശബ്ദയാക്കുകയാണ്‌. ഭയങ്കര കേള്‍വിശക്തിയാണതിന്‌. അതുണര്‍ന്നാല്‍ പദ്ധതി പൊളിയും. അധികം ബുദ്ധിമുട്ടുണ്ടാവില്ല. മൂക്കും വായും ഒരിത്തിരി നേരം പൊത്തിപ്പിടിച്ചാല്‍ നിലയ്ക്കാവുന്ന ജീവനേ ആ ശരീരത്തില്‍ അവശേഷിക്കുന്നുള്ളൂ.

ഇര നല്ല ഉറക്കമായിരിക്കും. പ്രത്യേകിച്ചും കമ്പനിയിലെ പാര്‍ട്ടിയുടെ ദിവസമായതിനാല്‍. ഓസിനു കിട്ടുന്നതുകൊണ്ട്‌ കുറേയധികം പെഗ്ഗുകള്‍ വിഴുങ്ങിയിട്ടുണ്ടാകും. (വളരെ വിദഗ്ദ്ധമായാണ്‌ രാജനെക്കൊണ്ട്‌ ആ ദിവസം തന്നെ തെരഞ്ഞെടുപ്പിച്ചത്‌.)

അവന്‍ ഉണരുകയാണെങ്കില്‍ ബുദ്ധിമുട്ടാകും. ഒരു കാളക്കൂറ്റന്‍റെ ശക്തിയാണവന്‌. അശുപോലിരിക്കുന്ന രാജന്‍ അവന്‍റെ ഒരു ചവിട്ടിനു തികയില്ല. (പക്ഷേ, പഴയ നൊസ്റ്റാള്‍ജിയ ഒക്കെ കുത്തിപ്പൊക്കി അവനെ അന്നു രാത്രി ഒത്തിരി കുടിപ്പിക്കാനെനിക്കു സാധിക്കും).

പിന്നെ രാജനു പണി തുടങ്ങാം. ഒത്തിരി കാലം ദുബായില്‍ സ്വര്‍ണ്ണം കൊയ്തിട്ടുണ്ടവന്‍. പലിശയ്ക്കുകൊടുപ്പും ഒക്കെയായി കാശായിത്തന്നെ നല്ലൊരു സംഖ്യ വീട്ടില്‍ എപ്പോഴും കാണും. പിന്നെ അവന്‍റെ മരിച്ചുപോയ ഭാര്യയുടെ ആഭരണങ്ങള്‍. രാജനോടു പ്രത്യേകം പറഞ്ഞിട്ടുണ്ട്‌ ആക്രാന്തം കാണിക്കരുതെന്ന്‌. പണവും ആഭരണങ്ങളും തുടങ്ങി പോക്കറ്റില്‍ കൊള്ളാവുന്നത്രയേ എടുക്കാവൂ. വിലപിടിച്ച ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളും മറ്റും ധാരാളമായുണ്ടാവും അവിടെ. പക്ഷേ ആരുടെയും കണ്ണില്‍ പെടാതെ അവ പുറത്തെത്തിക്കുക എളുപ്പമല്ല.

സ്റ്റെയര്‍കേസിലേയ്ക്കിറങ്ങിയാലുടന്‍ സെല്ലോറ്റേപ്പ്‌ പറിച്ചെടുക്കണം. വാതില്‍ വിണ്ടും ലോക്കാവും. പുറത്തിറങ്ങി നേരേ റോഡുമുറിച്ചു കടന്നാല്‍ റെയില്‍വേസ്റ്റേഷന്‍. റ്റൈമിംഗ്‌ ഒക്കെ കൃത്യമായിരുന്നാല്‍ രാജന്‍ രണ്ട്‌ മുപ്പത്തഞ്ചോടെ റെയില്‍വേസ്റ്റേഷനിലെത്തും. പുലര്‍ച്ചെ രണ്ടരമുതല്‍ മൂന്നുമണിവരെയുള്ള സമയത്തിനിടയ്ക്ക്‌ വടക്കോട്ടുള്ള മൂന്നു വണ്ടികളാണ്‌ സ്റ്റേഷനിലെത്തുക. ഏതെങ്കിലുമൊന്നില്‍ കയറി കോഴിക്കോട്ടിറങ്ങുക. ഒരു ലോഡ്ജില്‍ മുറിയെടുത്ത്‌ കുളിച്ചു വൃത്തിയായതിനു ശേഷം കാലത്ത്‌ ഒന്‍പതുമണിയോടെ തിരിച്ച്‌ റെയില്‍വേസ്റ്റേഷനിലെത്തുക. മൂന്നാമത്തെ പ്ളാറ്റ്‌ഫോമില്‍ ക്ളോക്കിനു സമീപം ഞാന്‍ കാത്തു നില്‍ക്കുന്നുണ്ടാവും.

ഒരു ഭീഷണിയെന്ന നിലയില്‍ ഇതുകൂടിപറഞ്ഞു - പത്തുമണിയോടെ എത്തിയില്ലെങ്കില്‍, ഞാന്‍ പോലീസിനു കീഴടങ്ങും. കുപ്രസിദ്ധ കുറ്റവാളി ആയതുകൊണ്ട്‌ രാജന്‍ പിടിക്കപ്പെടുമെന്നുറപ്പ്‌. (ചുമ്മാ, കൊള്ളമുതലില്‍ എനിക്കു താല്‍പ്പര്യമുണ്ടെന്നു കാണിക്കാന്‍ വേണ്ടി മാത്രം.)

ഇനി ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു പറയാം. രണ്ടു മണിയ്ക്ക്‌ രാജന്‍ എത്തുന്നതിനു മുന്നേ ഞാന്‍ പതിനേഴാം നിലയിലെത്തുന്നു. കിളവിയെ അല്‍പം കൂടിയ ഡോസ്‌ നിക്കോട്ടിന്‍ ഉപയോഗിച്ച്‌ ബോധരഹിതയാക്കുന്നു. ഒരു ട്രിക്കാണത്‌. കെളവി ബീഡി പുകയ്ക്കുമെന്ന്‌ എനിക്കറിയാം. വല്ലപ്പോഴും ഞാനവിടെ പോകുമ്പോള്‍ കെളവി എന്‍റെ കയ്യില്‍ നിന്നും മകന്‍ കാണാതെ സിഗരറ്റ്‌ ഇരന്നു മേടിക്കും. പുകവലിക്കുന്ന ഒരാളിന്‍റെ ശരീരത്തില്‍ നിക്കോട്ടിന്‍ കാണുമെന്നുറപ്പാണല്ലോ. അപ്പോള്‍ പോസ്റ്റ്‌മോര്ട്ടത്തിലും ഒരു സംശയത്തിനു കാരണമില്ല. ക്ളോറോഫോമോ മറ്റോ ഉപയോഗിച്ചാല്‍ അത്‌ ലാബ്‌ടെസ്റ്റുകളില്‍ കണ്ടു പിടിക്കപ്പെടും. കിളവിയുടെ ആരോഗ്യാവസ്ഥ കാരണം തട്ടിപ്പോകാന്‍ ചാന്‍സുണ്ടു താനും. (പുകയിലയില്‍ നിന്ന്‌ നിക്കോട്ടിന്‍ വേര്‍തിരിച്ചെടുക്കാന്‍ എളുപ്പമാണ്‌. വെള്ളത്തിലിട്ടു തിളപ്പിച്ചാവര്‍ത്തിച്ച്‌ ഫില്റ്റെര്‍ പേപ്പര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാം)

കിളവിയെ കൊല്ലണമെന്ന്‌ എനിക്കുദ്ദേശമില്ല. രാജന്‍ അകത്തുകടന്നാല്‍ ആദ്യം ചെയ്യുക കിളവിയുടെ മൂക്കുംവായും പൊത്തിപ്പിടിക്കുകയാണ്‌. രാജന്‍റെ കൈകൊണ്ടുതന്നെ വേണം കിളവി ചാവാന്‍. എന്നാലേ അവന്‌ ചെറിയൊരു പേടിയുണ്ടാവൂ. ആകാവുന്നത്ര പിടികൊടുക്കാതിരിക്കാന്‍ ശ്രമിക്കൂ.

പിന്നെ, അവന്‍. അവനെ കൊല്ലുന്നത്‌ എനിക്ക്‌ ശരിക്കൊന്ന്‌ ആസ്വദിക്കണം. കട്ടിലിനോട്‌ ചേര്‍ത്തുകെട്ടി, അവന്‍റെ വായില്‍ തുണി തിരുകണം. അവന്‍റെ കയ്യിലേയും കാലിലേയും നഖങ്ങള്‍ ഓരോന്നായി പിഴുതെടുക്കണം. തുണിപറിച്ചു കളഞ്ഞ്‌ അവന്‍റെ ജനനേന്ദ്രിയത്തില്‍ അല്‍പം മദ്യമൊഴിച്ച്‌ തീകൊളുത്തണം. ഒന്നു കരയാന്‍ പോലും കഴിയാതെ കണ്ണുതുറിപ്പിച്ച്‌ ഞരമ്പുകള്‍ വലിഞ്ഞു മുറുകി അവന്‍ ബെഡ്ഡില്‍ വിസര്‍ജ്ജിക്കുന്നത്‌ കണ്ട്‌ ഒന്ന്‌ അട്ടഹസിക്കണം... ഹ ഹ ഹാ!

ക്ഷമിക്കണം അത്രയും വിശദാംശങ്ങളിലേയ്ക്ക്‌ കടക്കണമെന്നു കരുതിയതല്ല. വല്ലാതെ എക്സൈറ്റെഡ്‌ ആയിപ്പോയി.

തുടരട്ടെ. അവനെ ഞാന്‍ അപ്പോഴും കൊല്ലാനുദ്ദേശിക്കുന്നില്ല. അവന്‍ പണവും ആഭരണങ്ങളുമൊക്കെ വച്ചിരിക്കുന്നത്‌ വിദേശത്തുനിന്നു കൊണ്ടു വന്ന പ്രത്യേക സേഫിലാണെന്നെനിക്കറിയാം. അവനുമാത്രമറിയാവുന്ന പാസ്‌കോഡ്‌ ഉപയോഗിച്ചേ അതു തുറക്കാന്‍ കഴിയൂ. ആ വിവരമൊന്നും ഞാന്‍ രാജനോടു പറഞ്ഞിട്ടില്ല. ആ പാസ്സ്‌കോഡ്‌ അവനോട്‌ എഴുതികാണിക്കാന്‍ പറയണം. അതുപയോഗിച്ച്‌ സേഫ്‌ തുറന്നു വയ്ക്കണം. രാജന്‍ വരുമ്പോള്‍ സേഫ്‌ തുറന്നുകിടക്കുന്നതു കണ്ട്‌ പണി എളുപ്പമായെന്നു കരുതി മുതലും എടുത്ത്‌ സ്ഥലം കാലിയാക്കിക്കൊള്ളും.

ഇര നല്ല മദ്യലഹരിയില്‍ ഉറങ്ങുകയായിരിക്കുമെന്നാണ്‌ രാജനോടു പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ട്‌ ഒരു തുണിയെടുത്ത്‌ അവന്‍റെ തലവഴിമൂടിയാല്‍ രാജന്‍ സംശയിക്കില്ലതന്നെ. മാത്രവുമല്ല, തുണിപൊക്കിനോക്കി ഉറങ്ങുന്ന വീട്ടുകാരനെ ഒരു കള്ളനും ഉണര്‍ത്താന്‍ മെനക്കെടില്ലല്ലോ.

രാജന്‍ പോയിക്കഴിഞ്ഞ ശേഷമാണ്‌ ഞാന്‍ അവനെ കൊല്ലാന്‍ പോകുന്നത്‌. ഓരോ അവയവവും അടിച്ചു ചതച്ച്‌ അവനെക്കൊണ്ട്‌ മരണം യാചിപ്പിക്കും. ഒടുക്കം തുടയിലെ ആര്‍ട്ടെറിയില്‍ ആഴത്തിലൊരു മുറിവുണ്ടാക്കും. അതിലൂടെ ചോര വാര്‍ന്ന്‌ വാര്‍ന്ന്‌ ശബ്ദമുയര്‍ത്താന്‍ വയ്യാതാവുമ്പോള്‍ ഞാനവന്‍റെ വായിലെ കെട്ടഴിയ്ക്കും. മരിക്കുന്നതിനു മുന്പ്‌ അവനു പറയാനുള്ളതൊന്നു കേള്‍ക്കാന്‍. അവന്‍ രക്ഷിക്കാന്‍ കെഞ്ചുകയൊന്നുമില്ല. എന്നെ തെറിവിളിക്കുമായിരിക്കും. ആണാണെങ്കില്‍ അഴിച്ചു വിട്ടിട്ട്‌ പൊരുതെടാ എന്നു പറയുമായിരിക്കും. ഹ ഹ ഹ! ആണാണെങ്കില്‍ എന്ന്‌! ഇന്ദിരയെ ഞാന്‍ അറിയിച്ചുകൊടുക്കുന്നുണ്ട്‌ എന്‍റെ ആണത്തം. അതിനു മുന്പ്‌ അവന്‍റെ ആണത്തം കരിഞ്ഞ ഒരു മാംസത്തുണ്ടായി മാറിയിരിക്കും.

ക്ഷമിക്കണം, ഞാന്‍ വീണ്ടും കാടുകയറുന്നുണ്ടല്ലേ. ഇനി ചുരുക്കിപ്പറയാം. രാജനെ പ്രതിയായി കാണിച്ചു കൊടുക്കുക എന്നതാണ്‌ എന്‍റെ ഉദ്ദേശമെന്ന്‌ ഇതിനകം നിങ്ങള്‍ മനസ്സിലാക്കിയിരിക്കുമല്ലോ.

മോഷണം പുറത്തറിയാതിരിക്കാന്‍ ആദ്യമവന്‍ കിളവിയെ കൊല്ലുന്നു. പിന്നെ സേഫ്‌തുറക്കാനുള്ള പാസ്‌കോഡറിയാന്‍ ഇരയെ ഭേദ്യം ചെയ്യുന്നു. തല്‍ഫലമായി ചോരവാര്‍ന്ന്‌ ഇര പിന്നീടു മരിക്കുന്നു. വിദഗ്ദ്ധനായൊരു മോഷ്ടാവാണ്‌ അവന്‍. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചോളും.

എങ്കിലും ബുദ്ധിമാനായ ഒരു അന്വേഷകന്‍ അവനിലേയ്ക്ക്‌ എത്തിച്ചേര്‍ന്നുകുടെന്നില്ല. എന്നാല്‍പോലും ഷാപ്പില്‍ വച്ചു പരിചയപ്പെട്ട മറ്റൊരു കള്ളന്‍ എന്നതിലുപരി ഒരു ലിങ്കും എന്നിലേയ്ക്കവനില്ല. ഒന്‍പതുമണിക്ക്‌ സ്റ്റേഷനില്‍ എന്നെക്കണ്ടില്ലെങ്കില്‍ അവന്‍ തീര്‍ച്ചയായും പരിഭ്രാന്തനാവും. ഉടനേ ദൂരെയെവിടേയ്ക്കെങ്കിലും സ്ഥലം വിടുകയും ചെയ്തുകൊള്ളും.

ഇതാണു പ്ളാന്‍. ഇനി പറയൂ, എന്താണ്‌ ആ മിസ്റ്റേക്ക്‌? എല്ലാ കുറ്റവാളിയും ഇട്ടിട്ടുപോലുന്ന ആ ഫൂട്ട്‌പ്രിന്റ്‌? ഒന്നു പറഞ്ഞു തരൂ.

ഒന്നും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല അല്ലേ? ഹ ഹ ഹാ! എനിക്കറിയാമായിരുന്നു. അത്രയ്ക്ക്‌ ആലോചിച്ചുറപ്പിച്ചതാണ്‌ ഞാനീ പ്ലാന്‍. പക്ഷേ ഒന്നുകൂടിയുണ്ട്‌. ഇത്രയൊക്കെ പ്ളാന്‍ ചെയ്തിട്ടും കൊലപാതകി രാജന്‍ അല്ലെന്ന്‌ ഒരു അതിബുദ്ധിമാനായ പോലീസുകാരന്‍ മനസ്സിലാക്കിയെന്നിരിക്കട്ടെ. അയാള്‍ക്കു ഞാന്‍ ഒരു ഒബ്‌വിയസ്സായ ഇരയെ ഇട്ടുകൊടുക്കുന്നുണ്ട്‌. വണ്‍ ലാസ്റ്റ്‌ലൈന്‍ ഓഫ്‌ ഡിഫന്‍സ്‌!

ആരെന്നല്ലേ? ഹ ഹ ഹ! അതാണു നിങ്ങള്‍! ഞെട്ടെണ്ട. നിങ്ങള്‍ തന്നെ. പെട്ടെന്ന്‌ നിങ്ങളുടെ മുഖത്ത്‌ രക്തമിരച്ചു കയറുന്നതും ഞരമ്പുകള്‍ തുടിക്കുന്നതും ഞാന്‍ കാണുന്നുണ്ട്‌. എനിക്കു നിങ്ങളോടൊരു വിരോധവുമില്ല സുഹൃത്തേ. പക്ഷേ എന്‍റെ രക്ഷ ഞാന്‍ നോക്കണ്ടേ?

ഹ ഹ ഹ! നിങ്ങള്‍ വിയര്‍ക്കുന്നു! ഞാനീ പറഞ്ഞതൊക്കെ സത്യമാണ്‌. വിശദാംശങ്ങളില്‍ ചില തിരുത്തുകള്‍ വേണമെന്നു മാത്രം. നിങ്ങള്‍ക്കറിയാമോ, ഇര താമസിക്കുന്നത്‌ ഇതേ ബില്‍ഡിംഗിലാണ്‌. എന്നു പറഞ്ഞാല്‍ നിങ്ങളും ഞാനും ഇപ്പോള്‍ ഇരിക്കുന്ന നിങ്ങളുടെ ഈ ബില്‍ഡിംഗില്‍. ഓര്‍ക്കുന്നോ, രണ്ട്മാസമേ ആയുള്ളൂ നിങ്ങളിങ്ങോട്ടു താമസം മാറിയിട്ട്‌.‌. "ഗള്‍ഫുകാരന്‍ എന്‍ആര്‍ഐയുടെ ഫ്ലാറ്റിലേയ്ക്ക്‌" ഞാന്‍ വാടകയ്ക്കുകയറി എന്നത്‌ "അമേരിക്കക്കാരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ ഫ്ലാറ്റ്" എന്നു തിരുത്തിയാല്‍ ആള്‍ നിങ്ങളാവും. ഇരുപതാമത്തെ നില എന്നതിനു പകരം പന്ത്രണ്ടാമത്തേതായാല്‍ ഈ ഫ്ലാറ്റാവും. പതിനാറാമത്തെ ഫ്ളാറ്റിലെ നിങ്ങളുടെ സുഹൃത്ത്‌ പ്രദീപാകും എന്‍റെ 'ഇര'. ഹ ഹ ഹ! എങ്ങനെയുണ്ടാ ബുദ്ധി?

സോറി, ഞാന്‍ ഇനി പാസ്റ്റ്‌ടെന്‍സ്‌ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതായത്‌ 'പ്രദീപായിരുന്നു ഇര' എന്ന്‌. അവനെ ഞാന്‍ മായ്ച്ചുകളഞ്ഞിരിക്കുന്നു. രക്തം വാര്‍ന്നൊഴുകി വിളറിവെളുത്ത ഒരു പ്രേതമായി പതിനാറാമത്തെ നിലയിലെ കട്ടിലില്‍ അവന്‍ ഉറങ്ങുന്നുണ്ട്‌. അവന്‍ ജോലിസ്ഥലത്ത്‌ എന്നുമെനിക്കൊരു പാര ആയിരുന്നു. ഇപ്പോള്‍ ഇന്ദിരയുടെ കാര്യത്തിലും.

ഈ കഥ പൂര്‍ണ്ണമാക്കാന്‍ ഒന്നു കൂടി എനിക്ക്‌ ചെയ്യേണ്ടതുണ്ട്‌. ഇതാ ഞാന്‍ നിങ്ങളുടെ മേശവലിപ്പില്‍ വയ്ക്കാന്‍ പോകുന്ന ഈ സ്റ്റിക്കി നോട്ടിലാണ്‌ പ്രദീപിനെക്കൊണ്ട്‌ അവന്‍റെ പാസ്‌കോഡെഴുതിച്ചത്‌.. ഇതു നിങ്ങളെ ഒരു ഇരയാക്കിക്കൊള്ളും. കൂടാതെ നിങ്ങളുടെ ഗാര്‍ബേജ്‌ ബിന്നില്‍ നിക്കോട്ടിന്‍ പുരണ്ട ഒരു ഫില്റ്റെര്‍ പേപ്പറും ഞാന്‍ നിക്ഷേപിക്കുന്നുണ്ട്‌.

അയ്യോ, നിങ്ങള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ! നിങ്ങള്‍ ചിന്തിക്കുന്നത്‌ ശരിയാണ്‌. എന്നിലേയ്ക്കെത്താന്‍ ഒരു വഴികൂടിയുണ്ട്‌. എനിക്കതും അടച്ചേ തീരൂ. അതിന്‌ തയ്യാറായിത്തന്നെയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. ഈ സിലിണ്ടര്‍ നോക്കൂ. കാര്‍ബണ്‍ മോണോക്സൈഡാണതിനുള്ളില്‍. ദ സൈലന്‍റു്‌ കില്ലര്‍. ഒരു ഉറുമ്പു കടിക്കുന്ന വേദനപോലുമുണ്ടാവില്ല. നിങ്ങള്‍ പോലുമറിയുന്നതിനുമുന്പ്‌ നിങ്ങള്‍.. എനിക്കു നിങ്ങളെ വേദനിപ്പിക്കണമെന്നില്ല സുഹൃത്തേ..

ഗുഡ്‌ബൈ നൌ!