കുറേ കാലമായി അബ്ദുവിന്‍റെ കഥ പറയണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട്. എന്നെ സംബന്ധിച്ചിടത്തോളം അബ്ദു അഗാധതയ്ക്കപ്പുറമുള്ളൊരു ലക്ഷ്യമാണ്. ഒരിക്കല്‍കൂടി പോകണമെന്നും പോകേണ്ടെന്നും ഒരേ സമയം തോന്നിപ്പിക്കുന്ന ഒരു വിചിത്രമായ ഇടം. കാടുകയറി നിങ്ങളെ മുഷിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. കഥ കേട്ടിട്ട് നിങ്ങള്‍ സ്വന്തം നിഗമനങ്ങളിലെത്തിക്കോളൂ.
കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ അവസാനത്തില്‍, ഒരു സെപ്റ്റംബര്‍ സന്ധ്യയിലാണ്. തെളിഞ്ഞ ആകാശം. നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കോളേജ് ഹോസ്റ്റലിന്‍റെ ടെറസ്സില്‍ അസ്തമിച്ചു തുടങ്ങിയ കഞ്ചാവിന്‍റെ ലഹരിയില്‍ മാനം നോക്കി കിടക്കുകയായിരുന്നു ഞാനും അബ്ദുവും. ഇട്ടിരുന്ന ടീഷര്‍ട്ട് അഴിച്ച് നിലത്തു വിരിച്ച് അതിലാണ് കിടപ്പ്. ദിവസം മുഴുവന്‍ വിഴുങ്ങിയ വെയിലിനെ കോണ്‍ക്രീറ്റ് ഞങ്ങളുടെ പുറത്തേയ്ക്ക് ശര്‍ദ്ദിക്കുന്നുണ്ടായിരുന്നിരിക്കണം.
മാനത്തേയ്ക്ക് നോക്കിക്കിടന്ന് കുര്‍-ആനിലെ ഏതൊക്കെയോ ആയത്തുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അബ്ദു. ഇടയ്ക്ക് എന്‍റെ നേരെ നോക്കും.
"എടാ കാഫിറെ, അനക്കു വല്ലതും മനസ്സിലായോ?"
അതിനു മറുപടി പറയാതെ ഞാന്‍ ഉച്ഛത്തില്‍ ഒരു കവിത ചൊല്ലാന്‍ തുടങ്ങും. കിളിപ്പാട്ടോ കൃഷ്ണഗാഥയോ അങ്ങനെ പഴയതു വല്ലതും. അബ്ദു ഉറക്കെ ചിരിക്കും.
"കള്ള സുവറേ.."
"ഉം?"
"ഇജ്ജ് ഇന്‍റൊപ്പം കൂടണോ? മ്മക്ക് പറക്കാം.."
"എങ്ങോട്ട്?"
"എടാ വൃത്തനിബദ്ധമല്ല ലോകം. തുണിയഴിച്ചിട്ട് കമന്ന് കെടക്കണ ഒരു പെണ്ണിനേപ്പോലെ അതിന് നിമ്നോന്നതങ്ങളുണ്ട്. ഇടുക്കുകളും ചുഴികളുമുണ്ട്.. ഇജ്ജിങ്ങനെ കുയ്യാനേനെപ്പോലെ അന്‍റെ കുയ്യാണ് ലോകം ന്നും വിചാരിച്ച് കെടന്നോ.."
വീണ്ടും ചിരി. കുറേ കേട്ടിട്ടുള്ളതാണ്. മത്തു പിടിച്ചു കഴിയുമ്പോള്‍ അബ്ദൂന് പറക്കണം. കുത്തബ് മീനാരത്തിന്‍റെ മുകളിലൂടെ, കൊല്‍ക്കൊത്തായിലെ അഴുക്കുചാലുകളിലൂടെ, ചുവന്നതും അല്ലാത്തതുമായ അസഖ്യം തെരുവുകളിലൂടെ, മാനസരോവരത്തിനും കൃഷ്ണഗിരിക്കും മുകളിലൂടെ അലയണം.
"ഇല്ലാണ്ടാവണം.."
"അതിന് എനിക്ക് ഒരു കഞ്ചാവു ബീഡി പോര. നീ പൊയ്ക്കോ.."
"എനിവണ്‍ ഹൂ ലിവ്സ് വിതിന്‍ ദെയര്‍ മീന്‍സ് സഫേഴ്സ് ഫ്രം എ ലാക്ക് ഓഫ് ഇമാജിനേഷന്‍.."
എന്‍റെ താല്‍പ്പര്യമില്ലായ്മയെ കാര്യമാക്കാതെ അവന്‍ പിന്നെയും ഉറക്കെ സ്വപ്നം കണ്ടുകൊണ്ടിരിക്കും.
അന്ന്, ആ സെപ്റ്റംബര്‍ മാസത്തിലെ രാത്രി അല്പം വ്യത്യസ്തമായിരുന്നു. പതിവില്ലാതെ കുറച്ച് മത്തു കൂടിയതാണോ എന്തോ, അവന്‍റെ ചിന്തകള്‍ എന്‍റെ തലച്ചോറിലേയ്ക്കും കുടിയേറാന്‍ തുടങ്ങി. ഭാരമില്ലാതാവുന്നതിനെക്കുറിച്ച്, കൈകള്‍ വീശിയാല്‍ ഭൂഗുരുത്വത്തെ നിഷേധിക്കാനാവുന്നതിനെക്കുറിച്ച്, കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തെ തിരിച്ചറിയാനാവാതാവുന്നതിനെക്കുറിച്ച്, ഞാനും തെല്ല് അല്‍ഭുതത്തോടെ ചിന്തിച്ചു തുടങ്ങി.
കണ്ണിമയ്ക്കാതെ മാനത്തോട്ടു നോക്കിക്കിടക്കുകയായിരുന്നിരിക്കണം ഞാന്‍. അബ്ദു ഒരു പാട്ടു പാടുകയായിരുന്നു. അതിലെ വാക്കുകളും വരികളുമൊന്നും ഓര്‍മ്മ വരുന്നില്ല. പറക്കുന്ന ഒരു തോണിയില്‍ ചന്ദ്രനിലേയ്ക്കു പോകുന്നതിനെ പറ്റി ആയിരുന്നു ആ പാട്ട്. 'വേഗം വന്നു കയറൂ, നേരം പോകുന്നു' എന്ന് അവന്‍ എന്നോടു പറഞ്ഞു കൊണ്ടിരുന്നു.
തിരിഞ്ഞ് അവന്‍റെ അടുത്തേയ്ക്ക് ചേര്‍ന്നു കിടന്ന് ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു. തലയുയര്‍ത്തി അവിശ്വസനീയതയോടെ അവന്‍ എന്‍റെ കണ്ണിലേയ്ക്കു നോക്കി.
ടെറസ്സില്‍ നിന്ന് ചാടിയെണീറ്റ് ഞങ്ങള്‍ കൈകള്‍ വീശി. അവനാണ് ആദ്യം നിലത്തു നിന്നുയര്‍ന്നത്. ഒരു പറവയെപ്പോലെ ഒരു കൈ മാത്രം വീശി വായുവിലുയര്‍ന്നു നിന്ന് അവന്‍ മറുകൈകൊണ്ട് എന്നെ ഉയരാന്‍ സഹായിച്ചു.
എന്‍റെ കൈകള്‍ക്ക് തളര്‍ച്ച തോന്നുന്നുണ്ടായിരുന്നു. പക്ഷേ മനസ്സ് തുടിച്ചു കൊണ്ടിരുന്നു. കാലുകള്‍ ആദ്യമായി നിലത്തുനിന്നുയര്‍ന്നത് വല്ലാത്തൊരനുഭവമായിരുന്നു. തളര്‍ച്ചയെ ഞാന്‍ മറന്നു. ഒരു കൈ അവന്‍റെ കയ്യില്‍ കോര്‍ത്തു പിടിച്ച് മറ്റേക്കൈ ആഞ്ഞു വീശി ഞാന്‍ വീണ്ടും ഉയര്‍ന്നു. താഴെ ഹോസ്റ്റല്‍ കെട്ടിടം ചെറുതായി ചെറുതായി വന്നു. ഒന്നും മനസ്സിലാകാത്തതുപോലെ ഞങ്ങളെ മിഴിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കാല്‍കീഴില്‍ നഗരം. അബ്ദു അതിന്‍റെ നേരെ നോക്കി കോക്രി കാണിച്ചു. മുണ്ടുപൊക്കി പെടുത്തു.
പിന്നെ, കഥയുടെ പകുതിയിലെവിടെയോ, ഞങ്ങള്‍ നൈനിറ്റാളിലെ ഒരു ചായക്കടയിലിരിക്കുകയായിരുന്നു. നനുത്ത തണുപ്പ്. അബ്ദു ഒരു കീറിയ തോര്‍ത്താണു ചുറ്റിയിരുന്നത്. ഞാനെന്തെങ്കിലും ധരിച്ചിരുന്നോ എന്നുതന്നെ ഓര്‍മ്മയില്ല. ചെറിയചൂടുള്ള മസാലച്ചായ ഒന്ന് ഊതിക്കുടിച്ചിട്ട് ഗ്ളാസ് അവന്‍ എന്‍റെ നേരെ നീട്ടി. ഒറ്റവലിക്ക് ചായ മുഴുവന്‍ കുടിച്ചിട്ട് ഞാന്‍ കാലിഗ്ളാസ് അവനു തിരിച്ചു കൊടുത്തു.
"കള്ള സുവറേ.. " അവന്‍ ചിരിച്ചുകൊണ്ട് കാലുയര്‍ത്തി എന്നെ തൊഴിച്ചു. കാറ്റുനിറച്ച ഒരു ബലൂണിനെപ്പോലെ ഞാന്‍ ഉയര്‍ന്നുപൊങ്ങി. ചായക്കടയുടെ മേല്‍ക്കൂരയില്‍ അല്പ്പനേരം തങ്ങി നിന്നതിനു ശേഷം ഞാന്‍ സ്വയം സ്വതന്ത്രനായി മുകളിലേയ്ക്കുയര്‍ന്നു. അബ്ദു പിറകേയും.
നല്ല രസമായിരുന്നു പറക്കാന്‍. ഞങ്ങള്‍ മേഘങ്ങളെ ചുരുട്ടി എറിഞ്ഞു കളിച്ചു. ക്ഷീണം തോന്നിയപ്പോള്‍ ഭൂമിയിലേയ്ക്കിറങ്ങി. മാടുകളേപ്പോലെ കുളത്തിലെ വെള്ളവും മരത്തിലെ പഴങ്ങളും കഴിച്ചു. വവ്വാലുകളേപ്പോലെ തലകീഴായി തെരുവുകളില്‍ അന്തിയുറങ്ങിയപ്പോള്‍ ചുറ്റിലും വെള്ളിനാണയങ്ങള്‍ നിറഞ്ഞു.
കഥ മടുപ്പില്ലാതെ അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. എല്ലാത്തിനും ഒരു അവസാനം വരുമല്ലോ. മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞെന്നു കരുതിക്കോളൂ. നല്ല വെയിലുള്ള ഒരു ദിവസമായിരുന്നു അത്.
വെയിലണയ്ക്കുന്നതിനു മുന്‍പേ പ്രത്യക്ഷപ്പെട്ടതിന് ചന്ദ്രക്കലയുടെ തന്തയ്ക്കു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു അബ്ദു. ഒരു നനുത്ത മേഘത്തിനുള്ളിലേയ്ക്ക് ഊളിയിട്ട് ഒന്നു ചുരുണ്ടു നിവര്‍ന്നതായിരുന്നു ഞാന്‍. കൈകള്‍ക്കൊരു കഴപ്പ്. ഒരു തലകറക്കം പോലെ. എന്‍റെതന്നെ മുടിയിഴകള്‍, കൈനഖങ്ങള്‍ ഒക്കെ എന്നെ താഴേയ്ക്കു പിടിച്ചു വലിക്കുന്നതുപോലെ ഒരു തോന്നല്‍. പതിയെപ്പതിയെ കൈകാലുകള്‍ക്കും ശരീരത്തിനും ഭാരം വച്ചു തുടങ്ങി. അവസാനത്തെ ചെറുത്തുനില്‍പ്പും കഴിഞ്ഞ് മനസ്സും ഭൂഗുരുത്വത്തോട് അടിയറവു പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാന്‍ അതിവേഗം പതിച്ചുകൊണ്ടിരിക്കുകയാണെന്ന വെളിപാടുണ്ടായത്. ദൂരെ, മേഘങ്ങള്‍ക്കു മുകളില്‍ അബ്ദു നക്ഷത്രങ്ങള്‍ പെറുക്കി ചന്ദ്രനെ എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
പിന്നെ, ദാ ഇന്നലെ. എന്‍റെ രണ്ടു വയസ്സുകാരി മോളുടെ പിറന്നാളാഘോഷിക്കാന്‍ കുടജാദ്രി കയറിയതായിരുന്നു ഞാനും ഭാര്യയും. പട്ടുപാവാടയുമിട്ട് കൊച്ചു സുന്ദരി കണ്ണുകളും വിടര്‍ത്തി എന്‍റെ തോളിലിരിക്കുകയായിരുന്നു. വഴിയില്‍ കാണുന്നവരോടെല്ലാം കോക്രികാണിച്ച്, അണ്ണാനോടും കാക്കയോടുമൊക്കെ കൊഞ്ചിക്കുഴഞ്ഞ്, കുസൃതിക്കുടുക്ക.
കയറ്റം കയറി ക്ഷീണിച്ചെന്ന് പറഞ്ഞ് ഭാര്യ കിതപ്പാറ്റാനൊരു മരത്തില്‍ ചാരി നിന്നു. തൊട്ടപ്പുറത്ത് മറ്റൊരു മരത്തിനടിയില്‍ ഒരു യാചകന്‍ കിടക്കുന്നുണ്ടായിരുന്നു. കാലുകള്‍ മരത്തിലേയ്ക്കുയര്‍ത്തി വച്ച് കൈകള്‍ വിരിച്ച്..
എനിക്ക് മനസ്സിലാകാതിരിക്കുമോ? ഞാനോടിച്ചെന്നു. അവന്‍ പറക്കുകയായിരുന്നു. വായകോട്ടി ചിരിക്കുന്നു. അവനിപ്പോള്‍ എന്തായിരിക്കും കാണുന്നതെന്ന് ഞാന്‍ അല്‍ഭുതപ്പെട്ടു.
"കള്ള സുവറേ.."
അവന്‍ കണ്ണു തുറന്നു. ഭാരമില്ലായ്മയില്‍ അല്‍പമുയര്‍ന്നു. കൌതുകത്തോടെ എന്‍റെ മകളെ നോക്കി.
"കൊക്കാമണ്ട്യേയ്.. ഇജ്ജങ്ങട്ട് വളര്‍ന്നുപോയല്ലോടീ.." അവന്‍ നേരത്തേ കണ്ടിട്ടുള്ളതുപോലെ.
കുസൃതിക്കുടുക്ക നാണിച്ചു.
"അബ്ദൂ.. നിന്നെത്തനിച്ചാക്കിയോടാ ഞാന്‍?"
"ഹ ഹ ഹ! പോടാ സുവറേ.. നീയായിരുന്നു എന്‍റെ അവസാനത്തെ ഭാരം.. ഐ ഷെഡ് യൂ റ്റൂ..!"
ചിരിച്ചു ചിരിച്ച് അവന്‍ നിലത്തേയ്ക്കു മറിഞ്ഞു വീണു. കാലുകളുയര്‍ത്തി മരത്തിനു മുകളിലെയ്ക്കു ചാരി. വിണ്ടും പറന്നു തുടങ്ങിയിരിക്കണം.
ഭാര്യ കയറി വന്നു. ഞങ്ങള്‍ മലകയറ്റം തുടര്‍ന്നു.
"സാര്‍, ഒരു രണ്ടുര്‍പ്യ തെര്വോ.. ചായ് കുടിക്കാന്‍?" താഴേ നിന്നു ഒരു വിളി ചോദിക്കുന്നു.
"അതാരാച്ഛാ..?" കുസൃതിക്കുടുക്ക കിലുങ്ങി ചോദിക്കുന്നു.
"അതോ.. അത് ഒരു മാമന്‍.." ഞാനവള്‍ക്കൊരുമ്മ കൊടുത്തു.
"അച്ഛന്‍ കൊഞ്ചിച്ചു വഷളാക്കിക്കോ പെണ്ണിനെ.."
"നിന്‍റെ അമ്മയ്ക്ക് അസൂയയാടീ.."
മലയുടെ മുകളില്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും പറക്കുന്ന തോണിക്കാരന്‍റെ പരിചിതമായ ആ പാട്ട് കേട്ടുകൊണ്ടിരുന്നു.
കഥയവസാനിച്ചോ?
2009, സെപ്റ്റംബര്‍ 18, വെള്ളിയാഴ്ച
പറവ
സമയം:
11:39 AM
39
പ്രതികരണങ്ങള്‍
Labels: കഥ
2009, ഓഗസ്റ്റ് 13, വ്യാഴാഴ്ച
നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്‍റെ കഥ

"ഷൈല്‍, നീ ഗേ ആണോ?"
സാറയുടെ ചോദ്യം എന്നെ ഞെട്ടിക്കാതിരുന്നില്ല. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി നോക്കുമ്പോള്‍ പതിവുപോലെ പെത്തഡിന്‍ ഷോട്ടെടുത്ത് തുണിയൊക്കെ ഉരിഞ്ഞെറിഞ്ഞ് ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയായിരുന്നു സാറ.
ഞാനുറക്കെ ചിരിച്ചു. പിന്നെ ചിരിയില്‍ അവള്‍ പങ്കു ചേരുന്നില്ലെന്നു കണ്ട് ചിരി പിടിച്ചു നിര്‍ത്തി.
"എന്തേ ഇപ്പോ അങ്ങനെ തോന്നാന്‍?"
"അല്ല, എന്നേപ്പോലൊരു സുന്ദരി, മയക്കുമരുന്നുമടിച്ച് വിവസ്ത്രയായി ഇങ്ങനെ നിന്‍റെ കട്ടിലില്‍ കിടക്കുന്നതു കണ്ടിട്ട് നിനക്കൊന്നും തോന്നുന്നില്ലേ?"
എന്‍റെ ചിരി തിരിച്ചു വന്നു. സാറ ഗൌരവമായിത്തന്നെയാണ് അതു ചോദിച്ചതെന്ന് മനസ്സിലായി. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകള്‍ കൂമ്പിത്തുടങ്ങിയിരുന്നു. പെത്തഡിന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കണം.
സാറയെ പരിചയപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു കാണണം.. മിക്കവാറും രാവിലെ ആണു കക്ഷി കയറി വരിക. ചിലപ്പോള്‍ പേപ്പറെടുക്കാന്‍ വാതില്‍ തുറക്കുമ്പോള്‍ പുറത്ത് കോണിപ്പടിയില്‍ ഇരുന്നുറങ്ങുന്നതു കാണാം.
ഓഫീസില്‍ പോകുന്ന വഴിക്ക് ഒരു ബസ്റ്റോപ്പിന്‍റെ ബഞ്ചിലാണ് അവളെ ആദ്യം കാണുന്നത്. ഡീഹൈഡ്രേറ്റഡ് ആണെന്നു കണ്ടപ്പോഴേ തോന്നി. എന്നേക്കൂടാതെ നാലഞ്ചു പേരുണ്ടായിരുന്നു ബസ്റ്റോപ്പില്‍. ആരും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല. പകുതി അഴിഞ്ഞ നിലയിലായിരുന്നു കാല്‍സരായി. ഒരു കാലിലേ ചെരിപ്പുണ്ടായിരുന്നുള്ളൂ. തല ബെഞ്ചു കവിഞ്ഞ് താഴേയ്ക്കു തൂങ്ങിക്കിടക്കുകയായിരുന്നു. നീലിച്ച ചുണ്ടുകളില്‍ ചോരപൊടിഞ്ഞത് ഉണങ്ങിപ്പിടിച്ചു കിടന്നു.
ബാഗില്‍ വാട്ടര്‍ ബോട്ടിലുണ്ടായിരുന്നു. പക്ഷേ ഒന്നു മടിച്ചു. ബസ്റ്റോപ്പിലുണ്ടായിരുന്ന ഒരാളും അങ്ങനെ ഒരു മനുഷ്യജീവി അവിടെ കിടക്കുന്നുണ്ടെന്നു കാണുന്നേയില്ലെന്നു തോന്നി. രണ്ടു പയ്യന്മാര്‍ മാറി നിന്ന് ഊര്‍ന്നുവീണ കാപ്രിക്കടിയിലൂടെ എന്തോ കാണുന്നുണ്ടെന്നു ഭാവിച്ച് തമ്മില്‍ത്തമ്മില്‍ പറഞ്ഞു ചിരിച്ചു.
ഒന്നു തിരിഞ്ഞ് അവളുടെ മുഖത്തെയ്ക്ക് അറിയാതെ നോക്കിപ്പോയപ്പോഴാണ് അവള്‍ കണ്ണുതുറന്ന് എന്നെത്തന്നെ നോക്കിക്കിടക്കുകയാണെന്ന് മനസ്സിലായത്. അത് ഉള്ളിലൊരു പിടച്ചിലുണ്ടാക്കി. മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഒരു ഹുക്കറിനെ സഹായിക്കാന്‍ അല്‍പം ജാള്യതയുണ്ടായിരുന്നു. ബസ് വരുന്നതുവരെ കാത്തിരുന്നു.
എല്ലാവരും ബസ്സില്‍ കയറുമ്പോള്‍ അല്‍പം മാറി നിന്നു. പയ്യന്മാര്‍ ബസ്സില്‍ നിന്നും ഒളിഞ്ഞു നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ബസ്സ് വിട്ടുകഴിഞ്ഞപ്പോള്‍ വാട്ടര്‍ബോട്ടിലു തുറന്ന് അല്‍പം വെള്ളം തുറന്നു കിടന്ന വായിലൊഴിച്ചു കൊടുത്തു. തല തൂങ്ങിക്കിടക്കുകയായിരുന്നതുകൊണ്ട് അതു ശിരസ്സില്‍ കയറി. ചുമയ്ക്കാന്‍ പോലും ത്രാണിയില്ലായിരുന്നു.
മെല്ലെ തലതാങ്ങിപ്പിടിച്ച് എണീപ്പിച്ചിരുത്തി. വെള്ളം കുടിപ്പിച്ചു. അല്‍പം ജീവന്‍ വീണെന്നു തോന്നി. വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. ഊര്‍ന്നുകിടന്ന കാപ്രി വലിച്ചു കയറ്റാന്‍ സഹായിച്ചു.
അടുത്ത ബസ്സ് വരുന്നുണ്ടായിരുന്നു. മെല്ലെ ബസ്റ്റോപ്പിന്‍റെ ചുവരിനോട് ചാരിയിരുത്തിയിട്ട് ബസ്സില്‍ കയറി രക്ഷപ്പെട്ടു.
പിറ്റേദിവസം കാലത്ത് ഒരു ആറു് ആറരയാപ്പോഴാണ് വാതിലില്‍ മുട്ടു കേട്ടത്. അവളായിരുന്നു. തലേന്നു കണ്ടതുപോലെയല്ല. ചുണ്ടുകളില്‍ ചായം, എരിയുന്ന സിഗററ്റ്. നന്നായി കുടിച്ചതിന്‍റെ ഹാങ്ങോവറുണ്ട്. ആടുന്നു. ഒരു കൈകൊണ്ട് ചുവരില്‍ താങ്ങിയാണ് നില്‍പ്പ്.
പുക എന്‍റെ മുഖത്തേയ്ക്ക് ഊതി വിട്ടു. ഞാന്‍ വലിക്കാറില്ല. അതുകൊണ്ടുതന്നെ എനിക്കതിന്‍റെ മണം അരോചകമായിരുന്നു. വെറുപ്പു പ്രകടിച്ചപ്പോള്‍ സിഗററ്റ് നിലത്തിട്ടു ചവിട്ടി. തോളിലെ ചെറിയ പഴ്സു തുറന്ന് ഒരു പിടി ചുരുട്ടിക്കൂട്ടിയ നോട്ടുകളെടുത്ത് എന്‍റെ നേരെ നീട്ടി. നന്ദിയായിരിക്കണം.
ഞാന്‍ അവളുടെ കണ്ണുകളിലേയ്ക്ക് തുറിച്ചു നോക്കി. ചുവന്നു കലങ്ങിയിരിക്കുന്നു. ചായം തേച്ച ചുണ്ടുകളില്‍ അവിടവിടെ കറുത്തു കല്ലിച്ച പാടുകള്‍. നീട്ടിപ്പിടിച്ച കയ്യില്‍ മുഷിഞ്ഞ നോട്ടുകള്‍. അറപ്പുതോന്നിയപ്പോള്‍ ഞാന്‍ വാതില്‍ വലിച്ചടച്ചു. സോഫയില്‍ പോയിരുന്ന് ടീവി ഉറക്കെ വച്ചു.
പത്തിരുപതു മിനുട്ടു കഴിഞ്ഞ് വാതില്‍ തുറന്നു നോക്കിയപ്പോള്‍ അവള്‍ പോയിക്കഴിഞ്ഞിരുന്നു.
ഒരു വീക്കെന്‍റിന്‍റെ ആലസ്യത്തില്‍ കിടക്കയില്‍ നിന്നെണീക്കാതെ കിടക്കുകയായിരുന്നു ശനിയാഴ്ച. വാതിലില്‍ മുട്ടു കേട്ടു. അവളെപ്പറ്റി കുറച്ചു ദിവസങ്ങളായി ഓര്‍ക്കാറില്ലാതിരുന്നതുകൊണ്ട് വാതില്‍ തുറക്കുമ്പോള്‍ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു.
എന്നെ തള്ളിമാറ്റി അകത്തു കയറി. എനിക്കു ദേഷ്യം വന്നു. ഒരു പരിചയവുമില്ലാത്ത ഒരു സ്ത്രീ, അതും ഒരു വേശ്യ..
'വേശ്യ' എന്ന വാക്ക് ചിന്തയില്‍ വന്നപ്പോള്‍ തന്നെ ഒരു ഓക്കാനം വന്നു. പക്ഷേ അവളോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ തോന്നിയതുമില്ല.
നേരെ അടുക്കളയിലേയ്ക്കായിരുന്നു പോയത്. ഒരു ഒറ്റമുറി ബാച്ചിലര്‍ സ്വീറ്റായിരുന്നു എന്‍റെ വാസസ്ഥാനം. അടുക്കള ഒരു അര മതില്‍ കൊണ്ടു വേര്‍തിരിച്ചിട്ടുണ്ട്, അത്രമാത്രം. സോഫയിലിരുന്ന് അവളെന്താണു ചെയ്യുന്നതെന്ന് എനിക്കു കാണാമായിരുന്നു.
ചിരപരിചിതയേപ്പോലെ പൊടിയും ഫില്‍ട്ടറുമൊക്കെ ക്യാബിനെറ്റു തുറന്ന് കണ്ടു പിടിച്ചെടുത്ത് മൂന്നുനാലു മിനിട്ടിനകം കാപ്പിയുമായി വന്നു.
ഒരു കപ്പ് എന്‍റെ നേരെ നീട്ടി. ഞാന്‍ മടിക്കാതെ അതു വാങ്ങി കുടിക്കാന്‍ തുടങ്ങി. അവളുടെ മുഖത്തു തന്നെയായിരുന്നു എന്‍റെ കണ്ണ്.
സോഫയില്‍ എനിക്കെതിരെ ഇരുന്ന് കാപ്പി ഒന്നു മൊത്തിക്കുടിച്ച ശേഷം കൈ നീട്ടി.
"ഹലോ. ഞാന്‍ സാറ. എന്താണു പേരു്?"
ഞാന്‍ പേരു പറഞ്ഞു.
അവളെന്നെ ഷൈല്‍ എന്നു വിളിക്കാന്‍ തുടങ്ങി. എന്‍റെ ഫസ്റ്റ്‌നെയിം ശരിക്കുച്ഛരിക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടായിരിക്കും എന്നറിയാമായിരുന്നതുകൊണ്ട് തിരുത്താനൊന്നും പോയില്ല.
എനിക്ക് അവളോടുള്ള ആറ്റിട്യൂഡില്‍ പതിയെ മാറ്റം വന്നു തുടങ്ങിയിരുന്നു. ഒന്നു രണ്ട് ആഴ്ചകള്‍കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇടക്കിടെ ഒരു മുന്നറിയിപ്പുമില്ലാതെ സാറ കയറി വരാന്‍ തുടങ്ങി. വീക്കെന്‍റുകളില്‍ ഞങ്ങളൊരുമിച്ച് പുറത്തു പോയി. ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഡ്രിങ്ക്സ് കഴിച്ചു.
സാറ എവിടെപ്പോകുന്നെന്നോ, എപ്പോള്‍ വരുന്നുവെന്നോ ഞാന്‍ തിരക്കാറില്ലായിരുന്നു. താക്കോലിന്‍റെ ഒരു കോപ്പിയെടുത്ത് അവള്‍ക്കു കൊടുത്തു. അതുകൊണ്ടൊരു ഗുണമുണ്ടായി. വൈകിട്ട് ഞാന്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ അവളുണ്ടെങ്കില്‍ കാപ്പി റെഡിയായിരിക്കും. ഫ്രിഡ്ജില്‍ സാന്‍ഡ്‌വിച്ചോ പിസ്സയോ മറ്റോ ഉണ്ടാവും. അത്താഴത്തിന്.
വീക്കെന്‍റാകുമ്പോഴേയ്ക്ക് അവള്‍ക്ക് പെത്തഡിന്‍ പ്രാന്തുവരും. ഒന്നും മിണ്ടുകയില്ല. മുഖം കൂര്‍പ്പിച്ചങ്ങനെ നടക്കും. കാശുണ്ടെങ്കില്‍ സാധനം വാങ്ങി ബാഗില്‍ വച്ചിരിക്കും. ശനിയാഴ്ച ഉച്ചയോടെ ഒരു ഷോട്ടെടുക്കും. പിന്നെ ഭയങ്കര ഹാപ്പി ആണ്. ഒത്തിരി സംസാരിക്കും. പാടും.
എന്‍റെ പഴയ നോട്ടുബുക്കിന്‍റെ താളുകളില്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയപ്പോഴാണ് സാറ വരയ്ക്കുമെന്ന് മനസ്സിലാക്കിയത്. മിക്കവാറുമൊക്കെ ചുഴികളിലേയ്ക്ക് അലിഞ്ഞു ചേരുന്ന മുഖങ്ങളായിരുന്നു അവള്‍ വരച്ചു കൊണ്ടിരുന്നത്. ചിലപ്പോള്‍ മൂക്ക്, അല്ലെങ്കില്‍ കണ്ണ്, അങ്ങനെ ചില ശരീരഭാഗങ്ങള്‍ മാത്രവും.
ഞാന്‍ ബ്രഷുകളും പെയിന്‍റുകളും ഒരു ഡ്രായിംഗ് ബോര്‍ഡും വാങ്ങിക്കൊണ്ടുവന്നു വച്ചു. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വന്നു കയറിയപ്പോള്‍ സാറ മുറിയിലുണ്ടായിരുന്നില്ല. പക്ഷേ കാന്‍വാസില്‍ ഒരു ചിത്രമുണ്ടായിരുന്നു. ഓയിലില്‍ ചെയ്ത ഒരു അപൂര്‍ണ്ണ ചിത്രം. ഒരു മുറിയുടെ മൂലയ്ക്ക് വിവസ്ത്രയായിരിക്കുന്ന മുഖമില്ലാത്ത ഒരു സ്ത്രീ. കാഴ്ചക്കാരന്‍റെ നേര്‍ക്ക് കൈ ചൂണ്ടിപ്പിടിച്ചിരിക്കുന്നു.
വെയിസ്റ്റുബിന്നില്‍ ഒത്തിരി ഫേഷ്യല്‍ ടിഷ്യൂകള്‍ കിടപ്പുണ്ടായിരുന്നു. മൂക്കു ചീറ്റിയതും കണ്ണു തുടച്ചതും.
ഞാനാ പെയ്‌ന്‍റിംഗ് ഫ്രെയിം ചെയ്യിച്ചെടുത്തു. വാതില്‍ തുറന്ന് കയറി വരുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ചുവരില്‍ തൂക്കി.
കുറച്ചു ദിവസത്തേയ്ക്ക് സാറയെ കണ്ടില്ല. പിന്നെ ഇന്നാണു കയറി വരുന്നത്. ചിത്രം കണ്ടയുടനെ ഒന്നു ഞെട്ടി. എന്‍റെ നേരെ നോക്കി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ഞാന്‍ പുസ്തകത്തിലേയ്ക്ക് തലയും കുനിച്ചിരുന്നു.
കുറേ നേരം കട്ടിലില്‍ കമഴ്ന്നു കിടന്നു കരയുന്നുണ്ടായിരുന്നെന്നു തോന്നുന്നു. ഞാന്‍ ശ്രദ്ധിക്കാത്തെപോലെയിരുന്നു. തുണിയൊക്കെ പറിച്ചെറിഞ്ഞ് ഷോട്ടെടുക്കാന്‍ തുടങ്ങുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. മിണ്ടിയില്ല.
"ഷൈല്‍, ചിരിക്കാതെ കാര്യം പറയൂ.. നീ ഗേയാണോ?"
ഞാന്‍ വീണ്ടും ചിരിച്ചു.
"ഞാന്‍ ഗേയൊന്നുമല്ല. മയക്കുമരുന്നടിച്ച് തിരിച്ചറിവില്ലാതെ കിടക്കുന്ന ഒരുത്തിയെ ഭോഗിക്കാന്‍ മാത്രം പെര്‍വെര്‍ട്ടുമല്ല."
ഇത്തവണ ചിരി തുടങ്ങിയത് അവളാണ്.
"ഹ ഹ ഹ! നീയൊരു നുണയനാണ്. ഒന്നാന്തരം നുണയന്‍. ഒരു ഹുക്കറെ പ്രാപിക്കാന്‍ അറപ്പാണെന്നു തുറന്നു പറയൂ.."
സാറ നിര്‍ത്താതെ ചിരിച്ചു കൊണ്ടിരുന്നു. ഞാന്‍ മറുപടി പറഞ്ഞില്ല. ആ ചോദ്യത്തെ അവഗണിച്ചെന്നു വരുത്താന്‍ പുസ്തകത്തിലേയ്ക്കു തലകുമ്പിട്ടു.
അവള്‍ കട്ടിലില്‍ നിന്നെണീറ്റ് എന്നെ പ്രകോപിപ്പിക്കാനെന്നവണ്ണം നൃത്തം ചെയ്തു തുടങ്ങി. എക്സോട്ടിക് നൃത്തം.
ഒന്നും തോന്നിയില്ല. വെറുതേ പുസ്തകത്തിലേയ്ക്ക് മനസ്സുറപ്പിക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ലെന്നു കണ്ടപ്പോള്‍ ഒരു ഷര്‍ട്ടെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി.
രാത്രി വൈകിയാണ് തിരിച്ചു വന്നത്. സാറ പുറത്തുപോയിക്കാണുമെന്ന് കരുതി. പക്ഷേ അവള്‍ കട്ടിലില്‍ തന്നെ കിടപ്പുണ്ടായിരുന്നു. ഡ്രോയിംഗ് ബോര്‍ഡില്‍ മനോഹരമായ ഒരു ഓയില്‍ ചിത്രം. കടല്‍ തീരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ചെരിപ്പിന്‍റേത്. താഴെ നിലത്ത് ഒന്നു രണ്ടു കാന്‍വാസുകള്‍ ചുരുണ്ടു കിടക്കുന്നു. ഒന്നില്‍ കരിനീല നിറത്തില്‍ ഒരു സ്ത്രീയുടെ (അവളുടെതന്നെ?) മുഖം. മറ്റൊന്നില്‍ വരച്ചു മുഴുമിക്കാത്ത എന്‍റെ മുഖത്തിന്‍റെ ഔട്ട്‌ലൈനും.
ചിത്രങ്ങള്‍ അയയില്‍ പിന്‍ ചെയ്ത് ഉണങ്ങാനിട്ടു. ഒരു പുതപ്പെടുത്ത് അവളുടെ നഗ്നത മറച്ചു കൊടുത്തു. ഉറക്കത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു. പെത്തഡിന്‍ അവളെയും കൊണ്ട് ഏതോ സ്വപ്നങ്ങള്‍ക്കു മീതെ പറക്കുകയാവണം.
ലൈറ്റിട്ട്, നോട്ടുബുക്കു തുറന്ന് ഞാന്‍ നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്‍റെ കഥ എഴുതിത്തുടങ്ങി.
"ഏതോ ബസ്റ്റോപ്പില്‍ ഇരുന്നുറങ്ങിപ്പോയ കാലുകള്‍ക്ക് നഷ്ടപ്പെട്ട ഒരു ചെരുപ്പ്. ജോഡി തികച്ചില്ലാത്തതുകൊണ്ട് അതിനെ ആരും എടുത്തുകൊണ്ടു പോയില്ല. വെയിലും മഞ്ഞുമേറ്റ് അതവിടെത്തന്നെ കിടന്നു. ഇടയ്ക്ക് വെയിലു മൂക്കുമ്പോള്‍ രണ്ടുകാലിലും ചെരിപ്പില്ലാത്ത ആരൊക്കെയോ അതിനെ ഒരു കാലില്‍ കയറ്റിക്കൊണ്ടുപോയി. മറ്റേതോ സ്റ്റോപ്പുകളില്‍ ഉപേക്ഷിച്ചിട്ടു പോയി. പിന്നെ.."
അവസാനം എങ്ങനെയായിരിക്കും ആ ചെരിപ്പിന്‍റെ കഥ തീരുക? അതോ അതിനു തന്‍റേതായി ഒരു കഥയില്ലെന്നു തന്നെ വരുമോ?
എഴുത്ത് ഇടയ്ക്കുവച്ച് മുറിഞ്ഞുപോയി. കഥയുടെ ഗതിയെപ്പറ്റി ആലോചിച്ചാലോചിച്ച് എപ്പോഴോ ഇരുന്നുറങ്ങിപ്പോയി.
കാലത്തെണീറ്റപ്പോള്‍ സാറ പോയിരുന്നു. പിന്നെ രണ്ടു ദിവസത്തേയ്ക്ക് കണ്ടതേയില്ല.
മൂന്നാം ദിവസം നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ നിന്നു ഒരു കാളു വന്നു. മോര്‍ച്ചറിയില്‍ വന്ന് ഒരു ജഡം തിരിച്ചറിയാമോ എന്നു നോക്കാന്‍.
സാറ തന്നെയായിരുന്നു. മയക്കുമരുന്ന് ഓവര്‍ഡോസ്. ശരീരം ആകെ നീലിച്ച്.. അവള്‍ തന്നെ വരച്ച ചിത്രത്തിലെ മുഖം ഓര്‍മ്മ വന്നു.
ആകെ ഒരു നിസ്സംഗതയാണു തോന്നിയത്. തണുപ്പായിരുന്നു മോര്‍ച്ചറിക്കുള്ളില്‍. സാറ നഗ്നത പ്രകടിപ്പിക്കുമ്പോഴത്തേപ്പോലെ വിരക്തിയുണ്ടാക്കുന്ന തണുപ്പ്. വെളുത്ത ചുവരില്‍ ചാരി നിന്നു. ബോഡി വേണമെങ്കില്‍ ക്ലെയിം ചെയ്യാമെന്ന് പോലീസുകാരന്‍ പറഞ്ഞു. വേണ്ടെന്നു തലയാട്ടി. എവിടെയൊക്കെയോ ഒപ്പിട്ടു കൊടുത്തു. പോകാന്‍ നേരം അവളുടെ സാധനങ്ങള്‍ ഒരു പ്ളാസ്റ്റിക് കവറിലാക്കി കയ്യില്‍ തന്നു.
വീട്ടില്‍ ചെന്ന് രണ്ടു കവിള്‍ ബ്രാണ്ടി വിഴുങ്ങിക്കഴിഞ്ഞാണ് അതു തുറന്നു നോക്കാനുള്ള മനോധൈര്യമുണ്ടായത്. പ്ളാസിക് കമ്മലും മാലയും ബ്രെയ്സ്ലെറ്റും. പിന്നെ എപ്പോഴും കൊണ്ടു നടക്കാറുള്ള, തോളില്‍ തൂങ്ങുന്ന കുഞ്ഞു പെഴ്സും. ഒരു ജീവിതകാലത്തെ സമ്പാദ്യം.
പെഴ്സു തുറന്നു നോക്കി. എതാനും മുഷിഞ്ഞ നോട്ടുകളും ചില്ലറയും. ഉള്ളിലെ ചെറിയൊരു സിപ്പു തുറന്നപ്പോള്‍ ചെറുതായി മടക്കിക്കൂട്ടിയ ഒരു ഡ്രായിംഗ് പേപ്പര്‍. പുറം ഭാഗത്ത് വലിയ അക്ഷരത്തില്‍ ലിപ്സ്റ്റിക്കുകൊണ്ട് എന്‍റെ ഫോണ്‍ നമ്പര്‍ കുറിച്ചിട്ടിരിക്കുന്നു.
ഒരു ചാര്‍ക്കോള്‍ ചിത്രമായിരുന്നു അതില്‍. രണ്ടു കാലുകള്‍. ഒന്നില്‍ മാത്രം ചെരിപ്പണിഞ്ഞിരിക്കുന്നു.
"...നഷ്ടപ്പെട്ടുപോയ ചെരിപ്പിന്‍റെ ജോഡി."
സമയം:
1:54 PM
39
പ്രതികരണങ്ങള്‍
Labels: കഥ
2009, ജൂലൈ 30, വ്യാഴാഴ്ച
തദേവി

(തദേവി ഒരു ചെറിയ കാറ്റാണ്. മനസ്സാകെ ചുട്ടുപൊള്ളി നമ്മളിങ്ങനെ ഇരിക്കുമ്പോള്‍, തോളത്ത് കയ്യിട്ട്, ചെറുതായി ഒന്നു തഴുകി, 'സാരമില്ലെടോ..' എന്നൊന്ന് ആശ്വസിപ്പിച്ചു പോകുന്ന ഒരു കരിയിലക്കാറ്റ്. )
തദേവി വെറും കയ്യോടെ വരാറില്ല. വരുമ്പോഴൊക്കെ വല്ല ഉണക്കിയ സാല്‍മണ്‍ മീനോ, ചോളം പുഴുങ്ങിയതോ ഒക്കെ കാണും കയ്യില്‍. നേറ്റീവ് ഇന്‍ഡ്യാക്കാരുടെ വേഷവിധാനമൊന്നുമില്ല അവള്‍ക്ക്. ഒരു ജീന്‍സും അയഞ്ഞ ടീഷര്‍ട്ടും ആണു മിക്കപ്പോഴും. മെടഞ്ഞിട്ടിരിക്കുന്ന ആ നീണ്ട തലമുടിയും ജനിച്ചിട്ടധികമായിട്ടില്ലാത്ത പൂച്ചക്കുഞ്ഞുങ്ങളുടേതുപോലെയുള്ള കൂമ്പിയ കണ്ണുകളും കാണുമ്പോഴാണ് അവളൊരു നേറ്റീവാണെന്ന് നമ്മളറിയുകതന്നെ.
ഇംഗ്ളീഷൊക്കെ കഷ്ടിയാണ്. അല്ലെങ്കില്‍ തന്നെ അവളധികമൊന്നും സംസാരിക്കാറില്ല. ആ ചിരിയുണ്ടല്ലോ, അതാണ് പ്രധാന സംവേദനോപാധി. ദേവൂനെ വലിയ ഇഷ്ടമായിരുന്നു അവള്‍ക്ക്. ദേവൂനാണെങ്കില്‍ അവളെ ജീവനാണ്. ഇപ്പോ വയസ്സു ഒന്നര കഴിഞ്ഞതേയുള്ളൂ. പക്ഷേ രാവിലെ ഉണര്‍ന്നാലുടനെ "താദാ.. താദാ.." എന്നിങ്ങനെ വാതിലിനടുത്തേയ്ക്കു കൈചൂണ്ടി പറഞ്ഞുകൊണ്ടേയിരിക്കും.
ദേവൂന് കൊടുക്കാന്‍ വേണ്ടി വരുന്ന വഴിയ്ക്ക് കുറേ വൈല്‍ഡ് ബെറി പറിച്ച് ഒരു കൊച്ചു കൂടയില്‍ കൊണ്ടുവരും. 'തദേവിയെയാണോ ബെറിയെ ആണോ ദേവൂന് കൂടുതല്‍ ഇഷ്ടം' എന്ന് ഇടയ്ക്കിടെ അവളുടെ ഭാഷയില്‍ ചോദിക്കുന്നതു കേള്‍ക്കാം. ദേവു ആരാ മോള്! അവള് നന്നായി ചിരിച്ചു മയക്കിക്കൊടുക്കും. എല്ലാ ആഴ്ചയും ഇങ്ങനെ ബെറി കിട്ടണ്ടേ.
ദേവൂന്‍റെ അച്ഛന്‍ മിക്കവാറും ഉച്ചവരെ ഉറക്കമായിരിക്കും. രാത്രി ക്ളബ്ബിലെ കളിയൊക്കെ കഴിഞ്ഞ് ഒത്തിരി രാത്രിയാവും വീട്ടിലെത്തുമ്പോള്‍. ദേവൂന്‍റച്ചന്‍ ഉണര്‍ന്നിരിക്കുവാണെങ്കില്‍ തദേവി വേഗം സ്ഥലം കാലിയാക്കും. അല്ലെങ്കില്‍ കുറേ നേരം ദേവൂനെ കളിപ്പിച്ചു കഴിഞ്ഞാല്‍ അവള്‍ എന്നെ കുറച്ച് പണിയിലൊക്കെ സഹായിക്കും. സാല്‍മണ്‍ മീനിനെ വൃത്തിയാക്കിയെടുക്കാനും അതിനെ കേടുവരാതെ കുറേകാലത്തേയ്ക്ക് എങ്ങനെ ഫ്രീസ് ചെയ്തു സൂക്ഷിക്കാമെന്നുമൊക്കെ കാണിച്ചുതന്നതവളാണ്.
ഞാന്‍ ചോദിക്കുന്നതിനൊക്കെ മിക്കവാറും ചിരിയും തലയാട്ടലുമൊക്കെ ആയിരിക്കും മറുപടി. കുറേ തനിയെ സംസാരിച്ചു കഴിയുമ്പോള്‍ വല്ലതും തിരിച്ചു കേള്‍ക്കാന്‍ വേണ്ടി ഞാന്‍ അവളുടെ നേരെ നോക്കും. അപ്പോഴും വെറുതേ ചിരിച്ചുകൊണ്ടിരിക്കുകയാവും തദേവി.
കുറച്ചുനേരം ഇരിക്കുന്ന ദിവസങ്ങളിലാണെങ്കില്‍ എന്‍റെ മുടിയൊക്കെ മെടഞ്ഞുതരും. കുറേ മുടി ഉണ്ടായിരുന്നു എനിക്ക്. ഇവിടെ വന്ന് വെള്ളം മാറി കുളിക്കാന്‍ തുടങ്ങിയതോടെ പകുതിയും കൊഴിഞ്ഞുപോയി. നന്നായി വരിഞ്ഞു മുറുക്കി മെടയാനറിയാം തദേവിയ്ക്ക്. മുടിനന്നായി വരിഞ്ഞുമുറുക്കിക്കെട്ടിയാല്‍ അതു വളരും എന്നാണു തദേവി പറയുന്നത്.
ഇത്രയൊക്കെ അടുപ്പമുണ്ടെങ്കിലും സ്വന്തം വീട്ടുകാരെക്കുറിച്ചൊന്നും തദേവി ഇതുവരെ പറഞ്ഞിട്ടില്ല. ഭര്‍ത്താവുണ്ടായിരുന്നു. ആളിപ്പോള്‍ വേറൊരു പെണ്ണിന്‍റെ കൂടെയാണ്. കുഞ്ഞുങ്ങളൊന്നും ഇല്ല. അതാവും ദേവൂനോട് ഇത്രയും സ്നേഹം.
കഴിഞ്ഞ ശനിയാഴ്ച തദേവി നേരത്തെ വന്നതുകൊണ്ട് ദേവൂനെ അവളുടെ കൂടെ വിട്ടിട്ട് ഞാന്‍ കുളിക്കാന്‍ കയറി. അല്ലെങ്കില്‍ എന്‍റെ കുളി ഒക്കെ കണക്കാണ്. രാത്രി ദേവു ഉറങ്ങിക്കഴിഞ്ഞാണ് കുളിയൊക്കെ. പകലുറക്കം വളരെ കുറവാണ് പെണ്ണിന്.
കുളിക്കാന്‍ കയറുമ്പോള്‍ ദേവൂന്‍റച്ഛന്‍ പതിവുപോലെ ഉറക്കമായിരുന്നു. മുടിനനയ്ക്കാന്‍ തുടങ്ങിയതും താഴേനിന്ന് ഉറക്കെ ശബ്ദം കേട്ടു. ദേവൂന്‍റച്ഛനാണ്. തദേവിയോടെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ എന്നു വിചാരിച്ചു ഒരു സാരിയൊക്കെ വലിച്ചുചുറ്റി ഞാനോടിച്ചെല്ലുമ്പോഴുണ്ട് തദേവി പേടീച്ചരണ്ട് ഒരു മൂലയ്ക്കു നില്‍ക്കുന്നു. കരയുന്നുമുണ്ട്. ദേവൂന്‍റച്ഛന്‍ കലിതുള്ളി നില്‍ക്കുകയാണ്. അല്ലെങ്കിലേ മൂക്കത്താണ് ദേഷ്യം. ഇനിയിവിടെ കണ്ടുപോകരുതെന്നൊക്കെ ഇംഗ്ളീഷില്‍ അലറുന്നുണ്ടായിരുന്നു.
തദേവി എന്തു വിഡ്ഢിത്തരമാണ് ഒപ്പിച്ചതെന്ന് അന്നേരം മനസ്സിലായില്ല. ദേവുവും കരച്ചിലായിരുന്നു. ഒരുവിധത്തില് ദേവൂന്‍റച്ഛനെ മുകളിലേയ്ക്കു തള്ളി വിട്ടു. തദേവി ഒന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ടിരുന്നു. ദേവു കൂടി ഇന്‍വോള്‍വ്ഡായ സംഭവമായിട്ടും എനിക്കെന്തോ ഒരു പേടിയും തോന്നിയില്ല.
കൈകൂപ്പി മാപ്പുപറയുന്നതുപോലെ കാണിച്ചിട്ട് അവളിറങ്ങിപ്പോയപ്പോഴാണ് എനിക്കെന്തോ വല്ലായ്മ തോന്നിയത്. അന്നേരം കരയാന്‍ തുടങ്ങിയതാണ് ദേവു. പിന്നെയിങ്ങോട്ട് കരച്ചിലും വാശിയുംതന്നെയായിരുന്നു.
രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ സംഭവമെന്താണെന്നൊന്നും ഞാന്‍ തിരക്കിയതേയില്ല. അല്ലെങ്കിലും ചൂടായിരിക്കുന്ന സമയത്തു എന്തേലും ചോദിക്കാന്‍ ചെന്നാല്‍ എന്‍റെ മേക്കിട്ട് കേറാന്‍ വരും. അതുകൊണ്ടാണ് ഒന്ന് ആറുന്നതുവരെ ക്ഷമിക്കാമെന്നു കരുതിയത്.
ഒന്നു സോപ്പിട്ട് ആള് കൂളാണെന്നു ഉറപ്പുവരുത്തിയിട്ടാണ് വിഷയമെടുത്തിട്ടതു തന്നെ. സംഗതി പറയാതെ ഒഴിഞ്ഞുമാറാന്‍ ഒത്തിരി നോക്കി. വളരെ നിര്‍ബന്ധം പിടിച്ചപ്പോഴാണ് അവസാനം കാര്യം പറഞ്ഞത്. അറിഞ്ഞപ്പോള്‍ വല്ലാണ്ടെ ആയി. ദേവൂന്‍റച്ഛന്‍ താഴെയിറങ്ങിച്ചെല്ലുമ്പോള്‍ തദേവി സോഫയിലിരുന്ന് ടീഷര്‍ട്ടുപൊക്കി ദേവൂനെ മുലയൂട്ടുകയായിരുന്നത്രെ..!
രാത്രി ഞാനൊട്ടും ഉറങ്ങിയില്ല. ദേവു ഇടയ്ക്കിടെ തള്ളവിരല് കുടിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കണ്ണൊന്നടഞ്ഞുപോയപ്പോഴൊക്കെ തദേവിയുടെ വലിയമുലകള്‍ക്കിടയില്‍ ദേവു ഞെരുങ്ങിപ്പോകുന്നതും ശ്വാസം കിട്ടാതെ അവള്‍ കാലിട്ടടിക്കുന്നതും സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു.
രാത്രി മുഴുവന്‍ ഞാന്‍ ദേവുവിനെ മുറുകെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. കയ്യയച്ചാല്‍ അവള്‍ എണീറ്റുപൊയ്ക്കളയുമെന്ന് ഞാന്‍ പേടിച്ചു. എങ്ങനെ നേരം വെളുപ്പിച്ചെന്ന് ഒരു പിടിയുമില്ല. ദേവൂന്‍റച്ഛന്‍ പിന്നെ ആ സംഭവത്തെക്കുറിച്ചൊന്നും സംസാരിച്ചതേയില്ല. ഞാനും മനഃപൂര്‍വ്വം ആ വിഷയം സംസാരത്തിലൊന്നും കടന്നുവരാതെ സൂക്ഷിച്ചു.
ദേവു ആകെ ക്രാങ്കി ആയിരുന്നു, ദിവസം മുഴുവനും. ഭക്ഷണം കൊടുത്തിട്ടൊന്നും കഴിച്ചില്ല. ഇടയ്ക്കെനിക്ക് വല്ലാതെ ദേഷ്യം വന്നു. ഞാനവളോട് ഉച്ചത്തില്‍ എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. ദേവൂന്‍റച്ഛന്‍ പെട്ടെന്നു വന്ന് അവളെ എടുത്തോണ്ടു പോയപ്പോഴാണ് ബോധം വന്നത്.
പതിവില്ലാതെ ദേവു എപ്പോഴും വിരലുകുടിക്കാന്‍ തുടങ്ങി. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. എനിക്ക് എന്നോടുതന്നെയായിരുന്നു ദേഷ്യം മുഴുവനും. ദേവൂന്‍റച്ഛന്‍ ഒന്നും പറയാതിരിക്കുന്നതായിരുന്നു ഏറ്റവും സങ്കടം. എന്തെങ്കിലുമൊന്നു സംസാരിച്ചിരുന്നെങ്കില്‍, തദേവിയെ ചീത്തപറഞ്ഞിരുന്നെങ്കില്‍..
മൂന്നാം ദിവസവും ദേവു ഒന്നും കഴിക്കാതിരുന്നപ്പോഴേയ്ക്ക് എനിക്ക് സഹിക്കാന്‍ പറ്റാതെയായിരുന്നു. ഞാനിരുന്ന് കുറേ കരഞ്ഞു. ദേവു വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. കണ്ണുകളൊക്കെ കൂമ്പി, മുഖമാകെ വാടി, ആകെ ഇല്ലാണ്ടായി.
ദേവൂന്‍റച്ഛന്‍ ജോലിയ്ക്കുപോയിക്കഴിഞ്ഞപ്പോള്‍ വീടുപൂട്ടി അവളെയുമെടുത്ത് ഞാന്‍ കോളനിയിലേയ്ക്കുപോയി. ഒത്തിരി നടക്കാനുണ്ടായിരുന്നു അവിടേയ്ക്ക്. മൂന്നുനാലു കിലോമീറ്റര്‍ മലകയറി നടന്നു. ആദ്യമായിട്ടായിരുന്നു കോളണിയിലേയ്ക്ക് കയറി ചെല്ലുന്നത്. അങ്ങനെ ചെല്ലാമോ എന്നൊന്നും ഓര്‍ത്തതേയില്ല. വേലികടന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിവന്നു. നേരത്തേ എവിടെയോ അയാളെ കണ്ടിട്ടുണ്ടെന്നു തോന്നി. ദേവു കയ്യിലുണ്ടായതുകൊണ്ടാണോ എന്തോ അയാള്‍ പിടിച്ചു നിര്‍ത്തിയൊന്നുമില്ല. തദേവിയെ കാണാനാണ് വന്നിരിക്കുന്നതെന്ന് ഒരുതരത്തില്‍ പറഞ്ഞു മനസ്സിലാക്കി. അയാള് തദേവിയുടെ കുടില് ചൂണ്ടിക്കാണിച്ചു തന്നു.
മര്യാദയൊന്നും ഓര്‍ത്തില്ല. നേരെ അങ്ങു കയറിച്ചെന്നു. നിലത്ത് പടിഞ്ഞിരിക്കുകയായിരുന്നു തദേവി. ഞാന്‍ ചെന്നുകയറിയത് അറിഞ്ഞില്ലെന്നു തോന്നുന്നു. ടീ ഷര്‍ട്ടുപൊക്കി മാറിടം തുറന്നിട്ട് അവള്‍ പാലു പിഴിഞ്ഞു കളയുകയായിരുന്നു. മുഖത്ത് കണ്ണീര്‍ച്ചാലുകള്‍. അവളെക്കണ്ടതും ദേവു "തദാ.. തദാ" എന്നു നിലവിളിക്കാന്‍ തുടങ്ങി.
ഞങ്ങളെ അവള്‍ അവിടെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ടീഷര്‍ട്ടു ശരിയാക്കി കണ്ണുതുടച്ച് വേഗം എണീറ്റുവന്നു. അവളുടെ വെപ്രാളം ഞാന്‍ കാണുന്നുണ്ടായിരുന്നു. കുഞ്ഞിനെ ഞാന്‍ അവളുടെ കയ്യില്‍ കൊടുത്തു. ദേവൂന്‍റെ രണ്ടു കവിളിലും മാറിമാറി ഉമ്മ കൊടുക്കുമ്പോള്‍ തദേവി വിതുമ്പുന്നുണ്ടായിരുന്നെന്നു തോന്നി. ദേവു ആണെങ്കില്‍ അവളുടെ ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.
തദേവി എന്‍റെ നേരെ നോക്കി. എന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുകയായിരുന്നിരിക്കണം. വേഗം കണ്ണുപിന്‍വലിച്ച് ഞാന്‍ കുടിലില്‍ നിന്നു പുറത്തു കടന്നു. വാതില്‍ കടന്ന് പുറത്തിറങ്ങി മണ്‍ചുവരില്‍ ചാരി നില്‍ക്കുമ്പോള്‍ അര്‍ബ്ബുദം സമ്മാനിച്ച റബ്ബര്‍ മുലകള്‍ വിങ്ങുന്നുണ്ടായിരുന്നു.
----
American Indian name "Tadewi" means 'wind' (origin: Omaha)
സമയം:
1:30 PM
18
പ്രതികരണങ്ങള്‍
Labels: കഥ
2009, ജൂണ്‍ 27, ശനിയാഴ്ച
ഹാര്‍മോണിയം
"എന്ന് ആ പണ്ടാരപ്പെട്ടി വെട്ടിയറഞ്ഞ് കളയുന്നോ, അന്നേ യ്യ് കൊണം പിടിക്ക്വോള്ളൂ പപ്പനാവാ.."
പോക്കുട്ടി വൈദ്യരു് കടയ്ക്കകത്തിരുന്ന് വിരലുകൂട്ടിപ്പിടിച്ച് പുറത്തേയ്ക്ക് നീട്ടിത്തുപ്പി. മുറുക്കാന്‍ വെള്ളവും തുപ്പലും ചേര്‍ന്ന മിശ്രിതം 'പത്തോ'ന്ന് വൈദ്യശാലയുടെ മുന്നിലെ പടികളില്‍ തന്നെ കൃത്യമായി വീണ് നേരം വൈകിക്കാതെ ഉണക്കം പിടിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി കേള്‍ക്കുന്ന പതിവുപല്ലവിയെ മറുചെവിയിലൂടെ അവഗണിച്ചയച്ചിട്ട്, ഒരു പഴയ തമിഴ് നാടകഗാനത്തിന്‍റെ ശീലില് തലകുലുക്കി, പപ്പനാവന്‍ ഭാഗവതരു് മരുന്നു തറയല്‍ തുടര്‍ന്നു.
വൈദ്യശാലയിലെ പുളിമുട്ടി ഭാഗവതരുടെ നെഞ്ഞോളം വരും. ഒരു കൊരണ്ടിപ്പലക അടുത്തിട്ട് അതില്‍ കയറി നിന്നാണ് ഭാഗവതരു് തന്‍റെ ഉയരമില്ലായ്മയെ തോല്‍പ്പിക്കുന്നത്. സന്തത സഹചാരിയായ ഹാര്‍മോണിയപ്പെട്ടി അടുത്തൊരു സ്റ്റൂളില്‍ വിശ്രമിക്കുന്നുണ്ടാവും. കയ്യോ കാലോ പോലെ ഭാഗവതരുടെ ശരീരത്തിന്‍റെ ഒരു ഭാഗമാണ് ആ പെട്ടിയും.
കാലത്തെണീറ്റ് കുളിച്ച് തോളത്ത് ഹാര്‍മോണിയപ്പെട്ടിയും തൂക്കിയാണ് വൈദ്യശാലയിലെത്തുന്നത്. എട്ടു മണിക്ക് മരുന്നു തറയലും അരയ്ക്കലുമൊക്കെ തുടങ്ങിയാല്‍ അന്തിയാവണവരെ അതങ്ങനെ നീളും. ഏഴുമണിക്ക് വൈദ്യശാലപൂട്ടിക്കഴിഞ്ഞാല്‍ നേരെ തോട്ടുവക്കത്തേയ്ക്കാണു പോകുക. മരുന്നുമണം തോട്ടിലെ വെള്ളത്തിനു കൊടുത്ത്, ഉടുമുണ്ട് അലക്കിപ്പിഴിഞ്ഞുടുത്ത് നേരെ ഷാപ്പിലേയ്ക്കു വച്ചടിക്കും.
ഉള്ളില്‍ കയറില്ല. ഷാപ്പിന്‍റെ മുറ്റത്ത് ഇത്തിരിമാറി ഒരു കല്ലു കിടപ്പുണ്ട്. അതിലിരിക്കും.
ഹാര്‍മോണിയപ്പെട്ടി മടിയിലു വച്ച് പാട്ടിന്‍റെ കെട്ടഴിക്കും. സൌന്ദരരാജനും കിഷോര്‍ദായും തലത്തും ചുറ്റിലുമിരുന്ന് തലയാട്ടുന്നുണ്ടാവും. ഇടയ്ക്ക് പാടിയ വരി ഒന്നു മുരടനക്കി ശരിയാക്കി, അല്‍പം മാറ്റിയും മറിച്ചുമൊക്കെ മൂന്നുനാലു തവണ പാടി നോക്കും. ഒടുക്കം തൃപ്തിപ്പെട്ടെന്ന് ഒരു പുഞ്ചിരി ചുണ്ടില്‍ വിരിച്ച് അടുത്ത വരിയിലേയ്ക്കു പോലും.
കള്ളുകുടിച്ചാലെങ്കിലും സംഗീതബോധമുണ്ടാവുന്ന ചിലരെങ്കിലും നാട്ടിലുണ്ടെന്ന് പപ്പനാവന്‍ ഭാഗവതര്‍ക്കറിയാം. അതാണവിടെ ചെന്നിരുന്നു പാടുന്നത്. ആരെങ്കിലും ഒരു നൂറോ നൂറ്റമ്പതോ വാങ്ങിക്കൊടുക്കും. കാശുള്ള ഏതെങ്കിലും കുടിയന്‍ പുല്ലുപോലെ ഉപേക്ഷിച്ചിട്ടുപോകുന്ന അരപ്പിഞ്ഞാണം കപ്പയില്‍ ഫ്രീ ആയി അല്‍പം മീന്‍ചാറു കുടഞ്ഞൊഴിച്ച് ഷാപ്പു നടത്തുന്ന കുമാരേട്ടന്‍ കൊടുക്കുകയും ചെയ്യും. ചിലദിവസങ്ങളില്‍ ഒന്നും തടഞ്ഞില്ലെങ്കിലും ഷാപ്പ് അടയ്ക്കുന്നതുവരെ സംഗീത സപര്യ അങ്ങനെ തുടരും. ഷാപ്പടയ്ക്കാറാവുമ്പോഴേയ്ക്ക് ദുഃഖഗാനങ്ങളില്‍ ചെന്നെത്തുമെന്നു മാത്രം.
നാലു മക്കളായിരുന്നു ഭാഗവതര്‍ക്ക്. മൂന്നു പെണ്ണും ഒരാണും. മൂന്നിനുമിടയ്ക്ക് ഓരോ വര്‍ഷംപോലും തികച്ച് അവധിയെടുത്തിട്ടില്ല ഭാഗവതരുടെ ഭാര്യ മല്ലികേച്ചി. ലോകത്തോടു മുഴുവന്‍ കലിയാണ് മല്ലികേച്ചിയ്ക്ക്. എപ്പോഴും ആരെയെങ്കിലും ചീത്ത പറഞ്ഞുകൊണ്ടിരിക്കും.
ഏതൊരു ദുഃഖകഥാപാത്രത്തെയും പോലെ ഭാഗവതര്‍ക്കും വര്‍ണ്ണശബളമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു. നാട്ടിലെ അറിയപ്പെടുന്നൊരു പാട്ടുകാരന്‍. നാടകക്കളരിയിലും ഗാനമേള ക്ളബ്ബുകളിലും തിളങ്ങിനിന്നിരുന്ന യൌവ്വനം. സാമാന്യം ജീവിക്കാന്‍ വകയുണ്ടായിരുന്ന ഒരു വീട്ടില്‍ നിന്ന് നാടകത്തിന് പാട്ടുവാടാന്‍ വന്ന ചെറുപ്പക്കാരന്‍റെ ഒപ്പം ഇറങ്ങിപ്പോന്നതാണ് മല്ലികേച്ചി. ലോകത്തെ വെല്ലുവിളിച്ച് പുറമ്പോക്കിലൊരു കുടിലുകെട്ടി ജീവിതം തുടങ്ങി. തുടരെത്തുടരെ നാലു കുട്ടികളുമുണ്ടായി.
സിനിമയും ടീവിയും വ്യാപകമായതോടെ നാടകവും ക്ളബ്ബിലെ ഗാനമേളയുമൊക്കെ അന്ത്യശ്വാസം വലിച്ചു. ബാക്കിയായ സംഗീതവും തന്‍റെ ഹാര്‍മോണിയപ്പെട്ടിയും കൊണ്ട് ഭാഗവതര്‍ മദിരാശിയ്ക്കു വണ്ടി കയറി. രണ്ടുമൂന്നുകൊല്ലം അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ രോഗിയായി തിരിച്ചെത്തി.
അന്നു തുടങ്ങിയതാണ് മല്ലികേടത്തിയുടെ രോഷം. കരിങ്കല്‍ ക്വാറിയില്‍ നിന്ന് മക്കളെക്കൊണ്ട് കല്ലെടുപ്പിച്ച്‌കൊണ്ടുവന്ന് വീട്ടിലിരുന്ന് പൊട്ടിച്ച് മെറ്റലാക്കും. അവര്‍ക്ക് അതിലും നല്ലൊരു ജോലി ഇല്ലെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. തന്‍റെ തലവിധിയെ ഇരുമ്പുചിറ്റുകയ്ക്കടിച്ച് പൊട്ടിച്ച് പതം പറഞ്ഞു കൊണ്ടിരിക്കും എപ്പോഴും. മക്കളാരെങ്കിലും ഇടയ്ക്ക് വെള്ളവും കൊണ്ടു ചെന്നാല്‍ തെറി പറഞ്ഞോടിയ്ക്കും.
ഭാഗവതരെ കണ്ടാല്‍ മുഖത്ത് വിശേഷിച്ചൊരു സങ്കടവും തോന്നില്ല. വൈദ്യശാലയിലെ മരുന്നു തറയണ ജോലി കിട്ടിയതിനുശേഷം ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമൊക്കെ വന്നു. ആഴ്ചയില്‍ മൂന്നു ദിവസമേ അവിടെ പണിയുള്ളൂ. അതുതന്നെ ഉണ്ടായിട്ടല്ല. ഭാഗവതര്‍ക്കൊരു വയറ്റുപ്പിഴപ്പാകട്ടെയെന്നു കരുതി വൈദ്യരു് അവിടെ അങ്ങനെ നിര്‍ത്തിയിരിക്കുന്നെന്നു മാത്രം. ഇടദിവസങ്ങളില്‍ പത്രത്താളുകളില്‍ പെന്‍സിലുകൊണ്ട് മനസ്സില്‍ ചിട്ടപ്പെടുന്ന സംഗീതം പകര്‍ത്തി വയ്ക്കും. ഞായറാഴ്ചകളില്‍ അതൊക്കെ ഒരു നോട്ടുപുസ്തകത്തില്‍ പകര്‍ത്തിയെഴുതി രാവിലെതന്നെ മലകയറി ടൌണിലേയ്ക്കു പോകുന്നതു കാണാം. ഏതോ നാടകക്കമ്പനിക്കാരെ കാണിക്കാനാണത്രെ. എന്നെങ്കിലും തന്‍റെ സംഗീതം ജനം തിരിച്ചറിയുമെന്ന് അങ്ങേരു് വിചാരിച്ചിരിക്കണം.
ഹാര്‍മോണിയം വായന ഓസിനൊന്നു പഠിച്ചെടുക്കാനാണ് ഞാന്‍ ഭാഗവതരുടെ പുറകേ കൂടിയത്.
വൈകുന്നേരം പണികഴിഞ്ഞ് ഭാഗവതരു് കുളിക്കാനെത്തുന്ന നേരം കണക്കാക്കി ഞാന്‍ തോട്ടുവക്കത്തുണ്ടാവും. അങ്ങേരു് അലക്കി കുളിച്ച് കയറുന്നതുവരെ ഹാര്‍മോണീയത്തില്‍ പെരുമാറാനുള്ള അനുവാദമുണ്ട്.
"സാ.. പാ.. ധാ.." ന്നിങ്ങനെ അലക്കുന്നതിനിടയിലും എനിക്കു ചൊല്ലിത്തരും. ഇടയ്ക്കു കള്ളക്കൈ വായിച്ചാല്‍ ഭാഗവതര്‍ക്കതു തിരിഞ്ഞു നോക്കാതെ തന്നെ പിടി കിട്ടും. ഉറക്കെ തന്തയ്ക്കു വിളിക്കും. എന്നാലും എന്നെ വല്യ കാര്യമായിരുന്നു ഭാഗവതര്‍ക്ക്. ഞാന്‍ പെട്ടെന്നു പഠിക്കുന്നുണ്ടെന്ന് ഇടയ്ക്കു അഭിനന്ദിക്കുമായിരുന്നു. മക്കള്‍ക്കാര്‍ക്കും തന്‍റെ സംഗീതപാരമ്പര്യം കിട്ടിയില്ലെന്നതു മാത്രമല്ല, അവരെല്ലാം താന്‍ കാരണം സംഗീത വിരോധികളായിപ്പോയതിലായിരുന്നു അങ്ങേരുടെ മനസ്ഥാപം മുഴുവനും.
ഭാഗവതരു് ഒരിക്കല്‍ രണ്ടു ദിവസം പനിപിടിച്ചു കിടന്നപ്പോഴേയ്ക്ക് മൂത്തമോന്‍ അച്ഛന്‍റെ ജീവനായ ഹാര്‍മോണിയപ്പെട്ടി കൊണ്ടുപോയി അന്‍പതു രൂപയ്ക്ക് പണയം വച്ചു. പനിക്കിടക്കയില്‍ നിന്ന് എണീറ്റ ഭാഗവതരു് മൂന്നുനാലു ദിവസം ഉണ്ണാതെ ഉറങ്ങാതെ പെട്ടി അന്വേഷിച്ചു നടന്നു. ഭാര്യയോ മക്കളോ തരം കിട്ടിയാല്‍ അതെടുത്തു കളയുമെന്ന് അങ്ങേര്‍ക്കറിയാമായിരുന്നു. ആളാംവീതം കരഞ്ഞു കാലുപിടിച്ചു. ഒടുക്കം നാട്ടുകാരാരോ പറഞ്ഞറിഞ്ഞാണ് അത് ഹുസ്സൈനാജീന്‍റെ പീട്യേല് പണയം ഇരിപ്പുണ്ടെന്നറിഞ്ഞത്.
വൈദ്യരോട് കരഞ്ഞുകാലുപിടിച്ച് ശമ്പളത്തില്‍ നിന്ന് അഡ്വാന്‍സ് മേടിച്ച അന്പതുരൂപകൊടുത്ത് തന്‍റെ ജീവന്‍തിരിച്ചുമേടിച്ച ദിവസം തോട്ടുവക്കത്തിരുന്ന് അതിനെ കെട്ടിപ്പിടിച്ച് ഒത്തിരി കരഞ്ഞു. അന്ന് ഞാനും ഭാഗവതരും രാത്രി ഏറെ ഇരുട്ടുന്നതുവരെ തോട്ടുവക്കത്തു തന്നെയിരുന്നു. പതിവില്ലാതെ തോട്ടുവക്കത്തിരുന്ന് സൌന്ദരരാജന്‍ തൊണ്ടകീറി പാടി.
"നാന്‍ ഒരു രാസിയില്ലാ രാജാ.."
അന്നാണ് അങ്ങേരുടെ മരണശേഷം ഹാര്‍മോണിയപ്പെട്ടി എന്നോട് എടുത്തോളാണ്‍ പറഞ്ഞത്. മക്കളെക്കൊണ്ട് തൊടീക്കരുതെന്ന് പ്രത്യേകം പറഞ്ഞു. അങ്ങനെയാണ് ഭാഗവതര്‍ ഉടനേ മരിക്കണേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. പ്രാര്‍ത്ഥനയ്ക്ക് ശക്തിപോരാഞ്ഞിട്ടാണോ എന്തോ ഭാഗവതര്‍ ഉടനെയൊന്നും മരിച്ചില്ല. സൌന്ദരരാജനും കിഷോര്‍ദായും പിന്നെയും ഒത്തിരിക്കാലം തോട്ടുവക്കത്തിരുന്നു പാടി.
മൂത്തമകളെ ചാടിച്ചുകൊണ്ടുപോയ ചെത്തുകാരന്‍ കുഞ്ഞന്‍ വയറ്റുകണ്ണിയായ അവളെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നാക്കിയ ദിവസമാണ് ഭാഗവതരെ കാണാതായത്. ഞായറാഴ്ചകളിലെ ഭാഗവതരുടെ ടൌണില്‍ പോക്ക് ടൌണില്‍ ബസ്സുകളില്‍ പാട്ടുപാടി തെണ്ടാനാണെന്നും അല്ലാതെ നാടകക്കാരെ കാണാനൊന്നുമല്ലെന്നും കുഞ്ഞന്‍ അങ്ങാടിയില്‍ നിന്ന് വിളിച്ചു പറഞ്ഞ ദിവസം.
സ്വയം കണ്ടെത്തിയ ചെക്കന്‍ കൂടി കൈവെടിഞ്ഞ വിഷമത്തില്‍ മകള് ഉത്തരത്തില്‍ തൂങ്ങി. വഴിപോക്കരാരോ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. ഗവര്‍മെണ്ടാശുപത്രിയില്‍ കിടന്ന് ചാപിള്ളയെ നൊന്ത് പ്രസവിക്കുമ്പോള്‍ അവള് ഭാഗവതരെയും ഹാര്‍മോണിയത്തെയും പ്രാകി.
ഭാഗവതരെ ആശുപത്രിപരിസരത്തൊന്നും കണ്ടില്ല. ആരും തിരക്കിയില്ല. ഞാനൊഴികെ. തോട്ടിലെവിടെയെങ്കിലും ചത്തുകിടക്കുന്നുണ്ടാവുമെന്ന് കരുതി. എവിടെയും കണ്ടില്ല. പതിവു സങ്കേതങ്ങളിലൊക്കെ പോയിനോക്കി. ഒടുക്കം മൂന്നുനാലു ദിവസം കഴിഞ്ഞപ്പോളാണ് മലയിലെ ഒരു പറങ്കിമാവില്‍ തൂങ്ങിയാടുന്നെന്ന് ആരോ കണ്ടത്.
കേട്ടപാടെ ഞാനോടിച്ചെന്നു നോക്കി. പെട്ടി അവിടെയൊന്നും കണ്ടില്ല. തോട്ടുവക്കത്തുള്ള പൊന്തക്കാടുകളിലും മലയിലുമൊക്കെ കുറേ ഞാന്‍ തപ്പിനടന്നു. കണ്ടുകിട്ടിയില്ല.
പപ്പനാവന്‍ ഭാഗവതര്‍ക്കു പകരം വൈദ്യ ശാലയില്‍ ചാര്‍ജ്ജെടുത്ത സുരേഷേട്ടനാണ് ഒടുക്കം ഒരു തുമ്പുണ്ടാക്കിയത്. ദശമൂലത്തിന് തറഞ്ഞു കൂട്ടിയ വേരുകളുടെ കൂടെ കാലിഞ്ചു കഷണങ്ങളായി കിടക്കുന്നു സൌന്ദരരാജനും തലത്തും കിഷോര്‍ദായും.
സമയം:
8:21 PM
25
പ്രതികരണങ്ങള്‍
Labels: കഥ
2009, മേയ് 11, തിങ്കളാഴ്ച
മിസ്ഡ് കാള്‍
പക്ഷെ, ഇത്തവണ, ഈ സാധാരണത്തത്തിനു പകരം നിങ്ങള്‍ക്കു കിട്ടുന്ന കാള്‍ ഒരു സുഹൃത്തിന്‍റേത്. സുഹൃത്ത് വാര്‍ത്ത നിങ്ങളോടു പറയാന്‍ ബുദ്ധിമുട്ടുന്നു. പറയാന്‍ പോകുന്നതു ചീത്ത വാര്‍ത്തയാണെന്നും എന്തും നേരിടാനുള്ള ശക്തിയുണ്ടാകട്ടെയെന്നും പറഞ്ഞിട്ട് അവളുടെ മരണം നിങ്ങളെ അറിയിക്കുന്നു. തികച്ചും സാധാരണമായ ഒരു ആക്സിഡന്‍റു്. അവളുടെ സ്കൂട്ടറിനു പിറകില്‍ ഒരു ലോറിയോ മറ്റോ..
സുഹൃത്താണവളെ ആശുപത്രിയിലെത്തിച്ചത്. ഐസിയുവിലേയ്ക്ക് കയറ്റുമ്പോള്‍ അവള്‍ക്കു ബോധമുണ്ടായിരുന്നു. അവസാനമായി അവള്‍ പറഞ്ഞത് നിങ്ങളെപ്പറ്റിയായിരുന്നു. നിങ്ങള്‍ക്കു തരാന്‍ കഴിയാതെ പോയ ഒരു മിസ്‌ഡ് കാളിനെപ്പറ്റി.
എനിക്കു ചോദിക്കുവാനുള്ളത് നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചാണ്. ഇത്തരമൊരവസ്ഥയില്‍, പെട്ടെന്ന് എത്തിച്ചേരാവുന്ന ഒരു പരിതസ്ഥിതിയിലല്ല നിങ്ങള്‍. ജോലി സംബന്ധമായ ഒരു യാത്രയിലാണ്. പണമുണ്ട്. ഏറ്റവും ആദ്യത്തെ ഫ്ലൈറ്റ് ടിക്കറ്റുതന്നെ ഏര്‍പ്പാടാക്കു തരാന്‍ കഴിയുന്ന ബന്ധങ്ങളുണ്ട്. പക്ഷേ, മിസ്‌ഡ് കാള്‍ കണ്ട് ഉള്ളില്‍ ഒരു ഊറിച്ചിരിയോടെ ആ നമ്പറില്‍ തിരിച്ചു വിളിച്ച്, മറ്റേ അറ്റത്തുനിന്ന് ആ കുലുങ്ങിച്ചിരി കേള്‍ക്കാന്‍ കാത്തിനില്‍ക്കുന്ന ആ ഒരു നിമിഷത്തെ നിശബ്ദതയുണ്ടല്ലോ.. താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാനെന്ന്, താടിയൊന്ന് ചൊറിഞ്ഞ്, ഷര്‍ട്ടിന്‍റെ കോളറൊന്നു പൊക്കി വച്ച്, നിങ്ങള്‍ അല്‍പം അഹങ്കരിക്കുന്ന ആ നിമിഷം.. അത് പെട്ടെന്ന് പിടി വിട്ട് അത്യഗാധതയിലെവിടേയ്ക്കോ തട്ടിച്ചിതറിത്തെറീച്ചുപോകുന്നു.. അവളെ ആദ്യം കണ്ടതുമുതല്‍, സ്നേഹിച്ചു തുടങ്ങിയതും ആദ്യം കയ്യെത്തിച്ച് അവളുടെ വിരല്‍തുമ്പിലൊന്നു തൊട്ടതും പോലെയുള്ള അനര്‍ഘനിമിഷങ്ങള്‍, ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയില്‍ നിന്ന് നോക്കിക്കാണുന്ന ചിത്രങ്ങള്‍ പോലെ, നിങ്ങളവയില്‍ നിന്നകന്നു പോകുകയാണെന്നുള്ള തിരിച്ചറിവ്.. അതുണ്ടാക്കുന്ന പരിഭ്രാന്തി..
സുഹൃത്തിന് ആളുമാറിയതാണെന്നോ, അല്ലെങ്കില്‍ അവനു പ്രാന്താണെന്നോ, നിങ്ങള്‍ സ്വപ്നം കാണുകയാണെന്നോ ഒക്കെ, കണ്ണടച്ച്, റിയാലിറ്റിയെ കൊന്നുകളയാന്‍ നിങ്ങളുടെ മനസ്സ് നടത്തുന്ന പരിശ്രമങ്ങള്‍..
ചിലപ്പോള്‍, പഴയ എന്തെങ്കിലും തമാശകള്‍ പെട്ടെന്നോര്‍ത്ത് നിങ്ങളറിയാതെ, നിങ്ങള്‍ ചിരിച്ചു പോകും.. സ്ഥലകാലബോധം തിരിച്ചു വന്ന് കൊഞ്ഞനം കുത്തുമ്പോള്‍ ഉള്ളില്‍ ഒരു ആളല്‍. ഒരു പുകച്ചില്‍. അല്ലെങ്കില്‍, എനിക്കറിഞ്ഞുകൂടാ സുഹൃത്തേ, നിങ്ങളാ വേദനയെ എന്തു വിളിക്കുമെന്ന്.
ഫ്ലൈറ്റില്‍ കാലുകള്‍ വിറപ്പിച്ചുകൊണ്ട്, കയ്യിലുള്ള കുഞ്ഞു ബാഗിനെ മുകളിലെ ബാഗേജ് ഏരിയയില്‍ വയ്ക്കാതെ, ഇപ്പോള്‍ ലാന്‍ഡ് ചെയ്യും, നിര്‍ത്തിയാല്‍ ഉടനേ ബെല്‍ട്ട് ഊരണം, അടുത്തിരിക്കുന്ന ആളോട്, ക്ഷമ പറഞ്ഞ്, അയാളെ മറികടന്ന് ഡോറിലേയ്ക്ക് ഓടണം.. വാതില്‍ തുറന്നാലുടനെ, ആദ്യം പുറത്തിറങ്ങുന്ന ആള്‍ നിങ്ങളാകണം.. എന്നിങ്ങനെ അടുത്ത നിമിഷങ്ങളെ പ്ളാന്‍ ചെയ്ത്.. പെട്ടെന്ന് ചിന്തകളുടെ കണ്‍ട്വിന്യുയിറ്റി നഷ്ടപ്പെട്ട്, നിങ്ങള്‍ക്ക് ഒരു മൂത്രശങ്ക, അല്ലെങ്കില്‍ ടോയിലെറ്റിലൊന്നു പോകണമെന്ന തോന്നല്‍, അല്ല, ഒന്നു ഛര്‍ദ്ദിക്കണോ? ശെരിക്കും എന്താണതെന്ന് നിങ്ങള്‍ കുറേ നേരം ആലോചിച്ചിരിക്കും. പെട്ടെന്ന്, വെളുത്ത തുണിയില്‍ കടും ചുവപ്പു നിറത്തില്‍ ചോരപ്പാടുകള്‍ കാണുന്ന ഒരു ചിത്രം ഒരു ഫ്ളാഷ് പോലെ മനസ്സില് തെളിഞ്ഞു മറയുന്നു. അത് വീണ്ടും മനസ്സില്‍ തീയ് കോരിയിടുന്നു. പലതവണ അതിങ്ങനെ ആവര്‍ത്തിക്കും.. ഫ്ളൈറ്റ് ലാന്‍ഡ് ചെയ്യുകയാണെന്ന അറിയിപ്പ് വരുവോളം..
എയര്‍പോര്‍ട്ടില്‍ നിന്ന് ഓടിയിറങ്ങി ഒരു ടാക്സിയില്‍ കയറിപ്പറ്റുന്നതുവരെ ചെക്കൌട്ടില്‍ നഷ്ടപ്പെട്ടുപോയ നാലു നിമിഷങ്ങളെക്കുറിച്ചായിരിക്കും നിങ്ങളോര്‍ക്കുന്നത്. ആ ഹിന്ദിക്കാരന്‍ പോലീസിന്‍റെ 'ഉല്ലൂ കാ പഠാ' വിളി..
ടാക്സിയില്‍ കയറി നിങ്ങള്‍ വീണ്ടും കാലു വിറപ്പിച്ചുകൊണ്ടിരിക്കും. വാതിലിനോട് ചേര്‍ന്നേ നിങ്ങളിരിക്കൂ. ഒരു കൈകൊണ്ട് ബാഗിനെ ചേര്‍ത്തു പിടിച്ചിരിക്കും. മറ്റേ കൈ ഡോറിന്‍റെ ഹാന്‍ഡിലില്‍, അതു തുറക്കാന്‍ റെഡിയായി..
ടാക്സി നിര്‍ത്തിയപാടെ ഓടിയിറങ്ങുമ്പോള്‍ ഡ്രൈവര്‍ പുറകില്‍ നിന്ന് കാശു തന്നില്ലെന്ന് വിളിച്ചു കൂവും. പേഴ്സു വലിച്ചെടുത്ത് ആദ്യം കാണുന്ന അഞ്ഞൂറിന്‍റെയോ ആയിരത്തിന്‍റെയോ നോട്ടെടുത്ത് അവന്‍റെ കയ്യിലേല്‍പ്പിച്ചീട്ട് നിങ്ങള്‍ ഓടി ചെല്ലുമ്പോഴും, അവള്‍ ഉമ്മറത്തു ചിരിച്ചുകൊണ്ട് നില്‍പ്പുണ്ടാവും എന്നൊരു തോന്നല്‍ നിങ്ങളുടെ ഉള്ളിലുണ്ടാവും.. പറമ്പിലെവിടെനിന്നോ ശവം ദഹിപ്പിക്കുന്നതിന്‍റെ രൂക്ഷഗന്ധം യാഥാര്‍ത്ഥ്യത്തിനെതിരെയുള്ള നിങ്ങളുടെ മനസ്സിന്‍റെ അവസാനത്തെ ചെറുത്തുനില്‍പ്പിനേയും കരിച്ചുകളയുന്നതുവരെ..
യാത്രപുറപ്പെടുമ്പോള്‍മുതല്‍ നിങ്ങള്‍ ചേര്‍ത്തുപിടിച്ചിരുന്ന കുഞ്ഞു ബാഗ് അപ്പോഴേയ്ക്കും നിങ്ങളറിയാതെ താഴെയിട്ടിട്ടുണ്ടാവും. അപ്പോഴാണ് നിങ്ങള്‍ക്കൊന്നു കരയണമെന്നു തോന്നുക. കാരണം, നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍, ഞാന്‍ പറയാന്‍ പോകുന്ന കാര്യം കള്ളമാണെന്ന്, അല്ലെങ്കില്‍ എനിക്കു തെറ്റുപറ്റിയതാണെന്ന്, അത് അവള്‍ ആയിരുന്നില്ലെന്ന് വിശ്വസിക്കുന്ന ഏതോ ഒരു കോശം, ഒരു കോശമെങ്കിലും, അതുവരെ ബാക്കിയുണ്ടാകും..
ഇനി പറയൂ, ഞാന്‍ നിങ്ങള്‍ക്കൊരു മിസ്ഡ് കാള്‍ തരട്ടെ? മൊബൈല്‍ ലോറിക്കടിയില്‍ ഞെരിഞ്ഞുപോയെങ്കിലും അവളുടെ സിം ഭദ്രമായെനിക്കു കിട്ടിയിട്ടുണ്ട്. ഇത്തിരി നിശബ്ദത അതില്‍ ബാക്കിയുണ്ടായിരിക്കണമല്ലോ..
സമയം:
9:43 AM
47
പ്രതികരണങ്ങള്‍
Labels: കഥ
2009, മേയ് 3, ഞായറാഴ്ച
അജ്‌ഞാത ശാകുന്തളം
"മാലിനിയോളം അടിയൊഴുക്കുണ്ട് കുമാരിയുടെ കണ്ണുകളില്‍. പ്രസരിച്ചു തിളങ്ങി നില്‍ക്കുമ്പോഴും അതിനടിയില്‍ വിരഹത്തിന്‍റെ കുത്തൊഴുക്ക് ഞങ്ങള്‍ കാണുന്നുണ്ട്..".
ശകുന്തള വെറുതേ ചിരിച്ചു കൊണ്ടിരുന്നു. ഉച്ചപ്പൂജയ്ക്കുള്ള ഒരുക്കങ്ങളിലൊന്നും പങ്കെടുക്കേണ്ടെന്ന് അച്ഛന്‍റെ വാക്കുള്ളതാണ്. പക്ഷേ വെറുതേ ഇരുന്നാല്‍ അതുമിതുമൊക്കെ ഓര്‍ത്ത് കരയും. ഓരോന്നു ചിന്തിച്ച് മനസ്സു വിഷമിപ്പിക്കാതെ സന്തോഷവതിയായിരിക്കണം എന്നാണ് വൈദ്യന്‍റെ കല്‍പ്പന.
അനസൂയ കുമാരിയെ തനിയെവിട്ടിട്ട് പൂവന്വേഷിച്ചു പോയി.
വയറു് സാമാന്യം വീര്‍ത്തിട്ടുണ്ട്. അഞ്ചാം മാസത്തില്‍ ഇത്രയും വയറു് അല്‍ഭുതം തന്നെയാണെന്നാണ് അമ്മമാര്‍ പറയുന്നത്. കുഞ്ഞ് നല്ല ആരോഗ്യവാനായിരിക്കുമത്രെ. രാജാവിന്‍റെ നീണ്ട ബാഹുക്കള്‍ ഒരു നിമിഷം ഓര്‍ത്തുപോയി.
കൈനിറഞ്ഞപ്പോള്‍ പൂക്കൂടയിലേയ്ക്ക് കൊണ്ടിടാന്‍ വന്ന പ്രിയംവദ കണ്ടത് കുമാരി വിതുമ്പിക്കരയുന്നതാണ്. അവള്‍ക്ക് ആധിയായി.
"കുമാരി, സങ്കടപ്പെടാതിരിക്കൂ. സന്തോഷിക്കേണ്ട സമയമല്ലേ ഇപ്പോള്‍.. നോക്കൂ, മുനിവര്യനെങ്ങാനും കണ്ടാല്‍.."
പ്രിയംവദ അടുത്തിരുന്ന് തന്‍റെ ഉത്തരീയം കൊണ്ട് കുമാരിയുടെ കണ്ണുകള്‍ തുടച്ചു കൊടുത്തു. പതിയെ കുമാരിയെ തന്‍റെ മടിയില്‍ കിടത്തി.
"പ്രിയേ, എന്‍റെ അടുത്തുതന്നെ ഇരിക്കൂ. ഒറ്റയ്ക്കാകുമ്പോള്‍ എന്‍രെ മനസ്സെനിക്കു പിടി തരുന്നില്ല. വേണ്ടെന്നു വിലക്കിയ വഴികളിലൂടെയേ അതിനു പോകണ്ടൂ.."
പ്രിവംവദയ്ക്കു ഭയമുണ്ടായിരുന്നെന്നു തോന്നുന്നു. ഉച്ചപ്പൂജയ്ക്ക് പരികര്‍മ്മികള്‍ എത്തുന്നതിനു മുന്പേ പൂക്കളെത്തിക്കണം. കുമാരി കരയുന്നതെങ്ങാന്‍ മാമുനി കണ്ടാല്‍ അതു മതി കോപത്തിന്. പെട്ടെന്നു പൂക്കളിറുക്കാന്‍ അനസൂയയോട് വിളിച്ചു പറഞ്ഞിട്ട് അവള്‍ കുമാരിക്ക് കൂട്ടിരുന്നു.
മോനായിരിക്കുമെന്ന് അച്ഛന്‍ അനുഗ്രഹിച്ചതാണ്. വീരശൂരനായ ഒരു മകനുണ്ടാകട്ടെയെന്ന്. രാജ്യം വാഴാനുള്ള യോഗം അവനുണ്ടാകുമെന്ന് മുനിശ്രേഷ്ഠരൊക്കെ പ്രവചിക്കുകയും ചെയ്തു. അച്ഛനും മകനും എന്ന് ഒന്നിക്കുമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു കുമാരിക്ക്. മുനികളുടെ സദസ്സിലേയ്ക്ക് ഒരു ഗര്‍ഭിണി കയറിച്ചെല്ലുന്നതില്‍ തെറ്റുണ്ടോ എന്ന ചോദ്യത്തിന് വിദുഷികളാരും ഉത്തരം തന്നില്ല.
പണ്ടാണെങ്കില്‍ ശുദ്ധയായിരിക്കുമ്പോഴൊക്കെ അച്ഛന്‍റെ അടുത്തു ചെന്നിരുന്ന് മാമുനികളുടെ സംസാരം കേള്‍ക്കാറുണ്ടായിരുന്നു. സംശയങ്ങള്‍ അച്ഛന്‍റെ ചെവിയില്‍ ചോദിക്കാമായിരുന്നു. അഞ്ചുമാസങ്ങള്‍കൊണ്ട് താന്‍ അച്ഛനില്‍ നിന്ന് എത്രയേറെ അകന്നുപോയെന്ന് കുമാരി അല്‍ഭുതപ്പെട്ടു.
പരികര്‍മ്മികള്‍ എത്തിത്തുടങ്ങിയെന്നു തോന്നുന്നു. പൂക്കള്‍ പ്രതീക്ഷിച്ചത്രയും ശേഖരിക്കാനാകാഞ്ഞതിന്‍റെ മൌഢ്യം അനസൂയയുടെ മുഖത്തുണ്ടായിരുന്നു. പൂക്കൂടകളുമെടുത്ത് മൂവരും ആശ്രമവാടത്തിലേയ്ക്ക് തിരിച്ചു നടന്നു.
ദ്രുതകര്‍മ്മാവ് എന്ന പരികര്‍മ്മി ആളൊരു രസികനാണ്. കുമാരിയെ എവിടെവച്ചു കണ്ടാലും എന്തെങ്കിലും പറഞ്ഞ് കളിയാക്കാതെ വിടില്ലായിരുന്നു അയാള്‍. ആയിടെ അയാള്‍ മിഥിലയില്‍ പോയിരുന്നെന്നു കേട്ടു. രാജാവിന്‍റെ എന്തെങ്കിലും വിവരങ്ങള്‍ അയാള്‍ പറയുമെന്നു കരുതി കുമാരി അരണിയൊരുക്കുന്നിടത്ത് ചുറ്റിപ്പറ്റി നിന്നു. ഒന്നും ഉണ്ടായില്ല. കുമാരി വന്നു നില്‍ക്കുന്നത് അയാള്‍ കണ്ടേ ഇല്ലെന്നു തോന്നി. പ്രിയംവദയെക്കൊണ്ട് വിശേഷങ്ങള്‍ ചോദിച്ചറിയാമെന്നു നിനച്ച് കുമാരി കിടപ്പറയിലേയ്ക്കു മടങ്ങി.
ഗ്രീഷ്മച്ചൂട് പതിവിലധികമായിരിക്കുന്നു. നടന്നെത്തിയതിന്‍റെ കിതപ്പാറാന്‍ ഒന്നു തലചായ്ച്ചതാണ്. ഉറങ്ങിപ്പോയതറിഞ്ഞില്ല. കണ്ണു തുറന്നപ്പോള്‍ അച്ഛന്‍ അടുത്തിരിക്കുനു. തൊട്ടു നമസ്കരിക്കാന്‍ കുനിഞ്ഞപ്പോള്‍ വിലക്കി.
പതിവില്ലാതെ കുറേ സംസാരിച്ചു. രാജാവിനെപ്പറ്റിയും പറഞ്ഞു. ദ്രുതകര്‍മ്മാവിനെ തലസ്ഥാനത്തേക്കയച്ചത് അച്ഛന്‍ തന്നെയായിരുന്നത്രെ. രാജാവ് ഒരു യുദ്ധത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ഉടനേ ഒരു നീണ്ടയാത്രയ്ക്കു പോകുകയാണെന്നും ആണ് പറഞ്ഞത്. അദ്ദേഹം പടയ്ക്കിറങ്ങുമോ എന്നു ചോദിച്ചപ്പോള്‍ ഉവ്വെന്നോ ഇല്ലെന്നോ പറഞ്ഞതുമില്ല. കുമാരിയെ സ്വീകരിക്കാനെന്നു വരും എന്ന ചോദ്യത്തിന് ഉത്തരമൊന്നും കിട്ടിയില്ലെന്നും പറഞ്ഞു.
ഉള്ള മനസ്സമാധാനം കൂടി പോയ അവസ്ഥയിലായിരുന്നു കുമാരിയപ്പോള്‍. രാജാവ് നല്ലവനാണെന്നും നീതിമാനാണെന്നുമുള്ള പതിവ് പല്ലവിയൊന്നും മാമുനി മറന്നതുമില്ല. അത്താഴം കഴിച്ചെന്നു വരുത്തി ഉറക്കറയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്ക് കുമാരി നിയന്ത്രണം വിട്ട് കരയാന്‍ തുടങ്ങിയിരുന്നു. പ്രിയംവദയുടെ സമാധാനിപ്പിക്കലിനൊന്നും ഒരു ഫലവുമുണ്ടായില്ല.
മദ്ധ്യം
ഒരു ദിവസത്തെ നടപ്പ്. വനം കടന്ന് ചെന്നെത്തുന്നത് കോസലത്തിലാണ്. അവിടെ ഒരു സത്രമുണ്ട്. രാത്രി അവിടെ തങ്ങും. ബാഹുലന്‍ അവിടെ നിന്നും ഒരു കുതിരവണ്ടി ഏര്‍പ്പാടുചെയ്യും. അതിലാണ് നഗരത്തിലേയ്ക്ക് പോകുന്നത്. പിറ്റേന്നു മദ്ധ്യാഹ്നമാകും കൊട്ടാരത്തിലെത്തുമ്പോള്‍.
കുമാരന്‍ വലിയ സന്തോഷത്തിലായിരുന്നു. പരികര്‍മ്മികളില്‍ നിന്ന് നഗരത്തിലെ എടുപ്പുകളെക്കുറിച്ചും സ്വര്‍ണ്ണം പൂശിയ കമാനങ്ങളുള്ള കൊട്ടാരത്തെക്കുറിച്ചും അവന്‍ അറിഞ്ഞു വെച്ചിരിക്കുന്നു. പതിനായിരം വരുന്ന അശ്വസേനയുടെ ശൌര്യവും അവ വംഗനാട്ടില്‍ ജയിച്ച പടകളെപ്പറ്റിയും വിശദാംശങ്ങളടക്കം ചോദിച്ചു മനസ്സിലാക്കുന്നു. ആയുധാഭ്യാസം തുടങ്ങാന്‍ സമയമായിരുക്കുന്നു എന്ന് എഴുത്തുഗുരുക്കള്‍ പറഞ്ഞുതുടങ്ങിയിരുന്നു.
ഇനിയിപ്പോള്‍ എല്ലാം അവന്‍റച്ഛന്‍ തീരുമാനിക്കട്ടെയെന്ന് ശകുന്തള നിശ്വസിച്ചു. ശകുന്തള ആഹ്ളാദവതിയായിരുന്നു. കുമാരനൊപ്പം ഓടിക്കളിച്ചുല്ലസിക്കാന്‍ പോലും അവള്‍ക്കു തോന്നി.
വണിക്കുകളുടെ കഴുതക്കൂട്ടങ്ങളെ വല്ലപ്പോഴും കണ്ടതല്ലാതെ പൊതുവെ കാട്ടുപാത വിജനമായിരുന്നു. ബാഹുലന്‍ മുന്നില്‍ നടന്നു. പുറകില്‍ ആര്‍ത്തുല്ലസിച്ചുകൊണ്ട് കുമാരനും. ശകുന്തള പുറകില്‍. അതിനും പുറകില്‍ നില എന്നൊരു ദാസിപ്പെണ്ണും അവളുടെ ഭര്‍ത്താവും. അവരായിരുന്നു ഭാണ്ഡങ്ങള്‍ ചുമന്നിരുന്നത്. രാജാവിനുള്ള കാഴ്ചകളായിരുന്നു അവയില്‍ അധികവും. അച്ഛന്‍റെ ഓരോ നിര്‍ബന്ധങ്ങള്‍.
യാത്രയുടെ ദൈര്‍ഘ്യം അറിഞ്ഞതേയില്ല. ഇടയ്ക്ക് ബാഹുലന്‍ വിശ്രമിക്കാമെന്നു പറഞ്ഞപ്പോഴൊക്കെയും കുമാരനേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ വേണ്ടെന്നു പറഞ്ഞത് ശകുന്തളയായിരുന്നു.
സത്രത്തിലെ താമസവും മോശമായിരുന്നില്ല. കണ്വ മഹര്‍ഷിയുടെ ആശ്രമത്തില്‍നിന്നാണെന്നു പറഞ്ഞപ്പോള്‍ ദ്രവ്യം സ്വീകരിക്കാന്‍ പോലും സത്രമുടമ തയ്യാറായില്ല. എന്തെങ്കിലും പോരായ്മകളുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞാണ് അയാളവരെ യാത്രയാക്കിയത്.
കുതിരവണ്ടിക്ക് നല്ല കുലുക്കമുണ്ടായിരുന്നു. എങ്കിലും കുമാരന്‍റെ ആഹ്ളാദത്തിമര്‍പ്പുകണ്ടപ്പോള്‍ ശകുന്തളയ്ക്കും അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. ദാസിയും ഭര്‍ത്താവും സത്രത്തില്‍ വച്ചു തന്നെ ശുഭയാത്ര നേര്‍ന്ന് തിരിച്ചു പോയി.
ഉച്ചവെയിലിന് നല്ല കാഠിന്യമുണ്ടായിരുന്നു. കൊട്ടാരക്കെട്ടിന്‍റെ തലയെടുപ്പ് ദൂരേനിന്നേ കാണായി. കുമാരന്‍ വണ്ടീയില്‍ എണീറ്റുനിന്ന് നോക്കിക്കൊണ്ടിരിക്കുന്നു.
ചെങ്കല്‍ത്തൂണുകളുള്ള ഒരു കവാടത്തിനടുത്തെത്തിയപ്പോഴേയ്ക്ക് പടച്ചട്ടകള്‍ ധരിച്ച രണ്ടു പട്ടാളക്കാര്‍ ഓടി വന്നു. ബാഹുലന്‍ ഇറങ്ങിച്ചെന്ന് അവരോട് എന്തൊക്കെയോ സംസാരിച്ചു. അവരിലൊരാള്‍ കവാടത്തിലെ ചെറിയ വാതില്‍ അല്പം തുറന്ന് അകത്തേയ്ക്കു കയറിപ്പോയി. തലപ്പാവു ധരിച്ച ഒരാള്‍ ഇറങ്ങി വന്നു. അവിടത്തെ കാര്യക്കാരനോ മറ്റോ ആയിരിക്കണം.
കുതിരവണ്ടി തിരിച്ചയയക്കണമെന്നും കാല്‍നടയായി വേണം നഗരത്തില്‍ കയറാനെന്നും അയാള്‍ പറഞ്ഞു. ബാഹുലന്‍ അയാളോട് തര്‍ക്കിക്കുന്നുണ്ടായിരുന്നു. തങ്ങള്‍ നടന്നുകൊള്ളാമെന്ന് ശകുന്തള വിളിച്ചു പറഞ്ഞു. കുമാരനും അതായിരുന്നു ഇഷ്ടം.
നഗരത്തിന്‍റെ ഭംഗി അപാരമായിരുന്നു. മുത്തും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച നര്‍ത്തകിമാര്‍, നിരത്തുകളില്‍ സാധനങ്ങള്‍ വച്ചു വിലപേശുന്ന വണിക്കുകള്‍, ഇടയ്ക്കിടെ മോടിയില്‍ അലങ്കരിച്ച അശ്വങ്ങളുടെ പുറത്ത് റോന്തു ചുറ്റുന്ന ഭടന്മാര്‍. പരികര്‍മ്മികളുടെ അതിശയോക്തി നിറഞ്ഞ കഥകളില്‍ മാത്രം അറിഞ്ഞിരുന്ന നഗരം അതിന്‍റെ എല്ലാ തേജസ്സോടും കൂടി ശകുന്തളയ്ക്കു മുന്നില്‍ നില്‍ക്കുകയായിരുന്നു.
കുമാരനും ഏതോ അല്‍ഭുതലോകത്തിലെത്തിയെന്നവണ്ണം ആര്‍ത്തിയോടെ കാഴ്ചകള്‍ കാണുകയായിരുന്നു. ബാഹുലന് കൊട്ടാരത്തിലേയ്ക്കുള്ള വഴി നേരത്തേ അറിയാം. അതാണ് അയാളെത്തന്നെ അച്ഛന്‍ കൂട്ടിനയച്ചത്. കൊട്ടാരത്തിന്‍റെ മകുടം ദൂരേ നിന്നേ തന്നെ ദൃശ്യമായിരുന്നതുകൊണ്ട് നഗരത്തിലെ തിരക്കൊന്നും വഴിതെറ്റിച്ചുമില്ല.
രാജാവ് ഉച്ചമയക്കത്തിലാണെന്ന് കൊട്ടാരമുറ്റത്തെ ഭടന്മാരിലൊരാള്‍ ബാഹുലനോട് പറയുന്നതു കേട്ടു. ശകുന്തളയുടെ നെഞ്ച് പെരുമ്പറകൊട്ടുകയായിരുന്നു. രാജാവിനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. മകനെക്കാണുമ്പോള്‍ അദ്ദേഹം എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന് ശകുന്തള ഒത്തിരിവട്ടം ആലോചിച്ചിട്ടുള്ളതാണ്. ആദ്യസമാഗമത്തില്‍ തന്നെ താന്‍ ഗര്‍ഭിണിയായെന്ന വിവരം അദ്ദേഹത്തിനറിയില്ലല്ലോ. പക്ഷേ അവന്‍റെ മുഖം ഒരു നോക്കുകണ്ടാല്‍ അദ്ദേഹം തിരിച്ചറിയുമെന്നു തീര്‍ച്ച. ഒരച്ചില്‍ വാര്‍ത്തപോലെ അദ്ദേഹത്തിന്‍റെ എല്ലാരൂപഭംഗിയും കിട്ടിയിട്ടുണ്ട് കുമാരന്.
അദ്ദേഹം ഉണര്‍ന്നാലുടനെ വിവരമറിയിക്കാമെന്ന് കാര്യക്കാരന്‍ വാക്കു തന്നതാണ്. കണ്വമഹര്‍ഷിയുടെ ആശ്രമത്തില്‍ നിന്ന് ചിലര്‍ വന്നിരിക്കുന്നു എന്നു മാത്രമേ പറയേണ്ടൂ എന്ന് ബാഹുലനോട് പ്രത്യേകം ശട്ടം കെട്ടിയിരുന്നു. അതുകൊണ്ട് കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. കാത്തിരുന്നു മടുത്ത് ബാഹുലന്‍ ഒന്നു കൂടി പോയന്വേഷിച്ചപ്പോള്‍സദസ്സു ചേരുന്നതുവരെ കാത്തിരിക്കാനായിരുന്നു മറുപടി.
കൊട്ടാരവാതില്‍ക്കലെ കെട്ടിക്കിടപ്പ് അഞ്ചരക്കൊല്ലത്തെ തന്‍റെ കാത്തിരിപ്പിനേക്കാള്‍ നീണ്ടതാണെന്ന് ശകുന്തളയ്ക്കു തോന്നി. അസ്തമയത്തോടടുത്തപ്പോഴാണ് മുഖം കാണിക്കാന്‍ കല്‍പ്പനയുണ്ടെന്ന് പറഞ്ഞ് കാര്യക്കാരന്‍ വന്നത്.
ശകുന്തള ഭാണ്ഡത്തില്‍ കരുതിയിരുന്ന കൈക്കണ്ണാടിയെടുത്ത് തന്‍റെ മുഖം നോക്കി. യാത്ര തളര്‍ത്തിയിട്ടുണ്ട്. ആശ്രമത്തില്‍ വച്ച് അദ്ദേഹം കണ്ട കിളുന്തുപെണ്ണല്ല ഇപ്പോള്‍. സാധുവെങ്കിലും പ്രൌഢയായ ഒരു സ്ത്രീത്വം തന്നിലുറങ്ങിക്കിടപ്പുണ്ടായിരുന്നെന്ന് കണ്ണാടി പറഞ്ഞു. മുഖമൊന്നു കൂടി തുടച്ചു മിനുക്കി സംതൃപ്തയായി അതു തിരികെ ഭാണ്ഡത്തില്‍ വച്ചു. ഉത്തരീയം കൊണ്ട് തലമറച്ചു. ബാഹുലന്‍ മുന്നില്‍ നടക്കാന്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
കുമാരനെ മുന്നില്‍ തള്ളിവിട്ട് ശകുന്തള ഒതുക്കുകള്‍ കയറി. ചുവന്ന പരവതാനികള്‍ വിരിച്ച ഒരു വിസ്തൃതമായ മണ്ഡപത്തിലേയ്ക്കാണ് അവരെത്തിയത്. കയ്യിലിരുന്ന ഭാണ്ഡങ്ങളൊക്കെ അവിടെ വയ്ക്കാന്‍ കാവല്‍ക്കാര്‍ പറഞ്ഞു. രാജാവിനുള്ള കാഴ്ചദ്രവ്യങ്ങളാണെന്ന് ബാഹുലന്‍ പറഞ്ഞുനോക്കിയെങ്കിലും അവര്‍ അനുവദിച്ചില്ല. ബാഹുലന്‍റെ ശബ്ദത്തില്‍ അധികാരഭാവം മുഴങ്ങുന്നുണ്ടായിരുന്നു. ശകുന്തള തടഞ്ഞിരുന്നില്ലായിരുന്നെങ്കില്‍ രാജപത്നിയാണിതെന്ന് അയാള്‍ അവിടെ വിളിച്ചു കൂവിയേനെ.
സദസ്സ് നിറഞ്ഞു കവിഞ്ഞിരുന്നു. മദ്ധ്യദേശത്തുനിന്നും ഏതോ ആവലാതി ബോധിപ്പിക്കാനെത്തിയ ഒരു ഗ്രാമമുഖ്യന്‍റെയും ശിങ്കിടിയുടെയും അടുത്തതായിട്ടായിരുന്നു ശകുന്തളയുടെ സ്ഥാനം. ബാഹുലനെ അവര്‍ അകത്തേയ്ക്കു കടത്തി വിട്ടില്ല. ഒരു വിധത്തിലാണയാളെ സമാധാനിപ്പിച്ചു നിര്‍ത്തിയത്.
കുമാരന് നിലത്തുവിരിച്ചിരുന്ന പരവതാനിയിലൊന്ന് കിടന്നുരുളണമെന്നുണ്ടായിരുന്നെന്നു തോന്നുന്നു. ശകുന്തള കുമാരനെ അടുക്കിപ്പിടിച്ചു. സ്വയം നിയന്ത്രിക്കാന്‍ കഴിയുമോ എന്നു ശകുന്തള തന്നെ ഭയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കുമാരന്‍റെ ഉല്‍സാഹവും ആഹ്ളാദവും അവള്‍ക്ക് അലോസരമാണുണ്ടാക്കിയത്.
രാജാവ് എഴുന്നള്ളുന്നെന്ന് അറിയിപ്പുണ്ടായി. ഘോഷങ്ങള്‍ മുഴങ്ങി. തലചുറ്റുമോ എന്ന് ശകുന്തളയ്ക്ക് പേടി തോന്നി. തൊണ്ട വരളുന്നുണ്ടായിരുന്നു. കുമാരനെ ചേര്‍ത്തുപിടിച്ചു. 'അച്ഛന്‍' അച്ഛന്‍' എന്ന് കുമാരന്‍ വിളിച്ചുകൂവിയത് ഭാഗ്യത്തിന് ഘോഷങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയി.
പത്തുമുപ്പതുവാരെ അകലെയായിരുന്നെങ്കിലും ആ മുഖം ശകുന്തള ശെരിക്കു കണ്ടു.പൂര്‍ണ്ണചന്ദ്രനേപ്പോലെ ദീപ്തമായിരുന്നു ആ ഭാവം. മൃഗയയ്ക്കിറങ്ങിയപ്പോള്‍ ധരിച്ചിരുന്ന പോരാളിയുടെ ചട്ടയല്ല, ഒരു ചക്രവര്‍ത്തിയുടെ ഗാംഭീര്യവും പ്രൌഢിയും വിളിച്ചോതുന്ന വേഷവിധാനം. മേല്‍മീശ വളര്‍ത്തിയത് പിരിച്ചു കയറ്റി വച്ചിരിക്കുന്നു. അഞ്ചുകൊല്ലത്തെ പ്രായവ്യത്യാസം നല്ല പാകത വരുത്തിയിട്ടുണ്ട്, ഓരോ ചലനത്തിലും. വെണ്‍ചാമരവുമായി രണ്ടു ദാസികളുണ്ടായിരുന്നു ഇടത്തും വലത്തും. മന്ത്രിമുഖ്യന്‍ അദ്ദേഹത്തെ ആനയിച്ചുകൊണ്ടിരുത്തി.
സദസ്സിനോട് ഉപവിഷ്ടരായിക്കൊള്ളാന്‍ ആംഗ്യം കാണിച്ചു. ഒരിക്കലെങ്കിലും മിഴികള്‍ പാറിവന്ന് തന്‍റെയും മകന്‍റെയും ദേഹത്തു വീഴുമെന്നും മുഖം കാണിക്കലെന്ന ഈ അവസരം കാക്കലില്‍ നിന്നും സ്വയം പരിചയപ്പെടുത്തേണ്ട ഗതികേടില്‍ നിന്നും മുക്തമാകുമെന്നും ശകുന്തള വെറുതേ മോഹിച്ചു. ഹൃദയമിടിപ്പ് ഇരട്ടിവേഗത്തിലായി. ഒരു നിമിഷം പോലും കണ്ണെടുക്കാതെ ആ മുഖത്തേയ്ക്കുതന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തന്നെക്കണ്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഉണ്ടായിരുന്ന വേവലാതി ഒട്ടും തികട്ടി വന്നതുമില്ല.
കാര്യക്കാരന്‍ തന്നെ വന്നാണ് സവിധത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. നടന്നടുക്കുമ്പോള്‍ രാജാവിന്‍റെ കണ്ണുകളിലേയ്ക്കുതന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു ശകുന്തള. ഒന്നു രണ്ടുതവണ മിഴികളുടക്കിയെങ്കിലും അദ്ദേഹം അതു ഗൌനിക്കാത്ത വിധത്തില്‍ കണ്ണൂകള്‍ പിന്‍വലിച്ചു കളഞ്ഞത് അവളെ ഭയപ്പെടുത്തി.
"മുനിശ്രേഷ്ഠന്‍ കണ്വന്‍റെ ആശ്രമത്തില്‍ നിന്നും മുഖം കാണിക്കാന്‍ അദ്ദേഹത്തിന്‍റെ മകളും മകനും.." എന്ന് കാര്യക്കാരന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ ഒരു ഞെട്ടലുണ്ടാകാതിരുന്നില്ല. തന്നെയും കുമാരനെയും മാറിമാറി രണ്ടുതവണ നോക്കി. എന്നിട്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപോലെ മന്ത്രിയോട് എന്തോ പതുക്കെ പറഞ്ഞു.
ഒരു പ്രതിമകണക്കെ രാജാവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു ശകുന്തള. താന്‍ പലവുരു ഭാവനയില്‍ കണ്ട രംഗങ്ങളില്‍ ഒന്നില്‍പോലുമില്ലായിരുന്നു രാജാവിന്‍റെ ആ നിസ്സംഗഭാവം. അതവളെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. എന്തിനാണു വന്നതെന്നും എന്താണുണര്‍ത്തിക്കാനുള്ളതെന്നുമൊക്കെ മന്ത്രിമുഖ്യന്‍ പലവുരു വിളിച്ചുചോദിക്കുന്നത് ശകുന്തളയുടെ കര്‍ണ്ണപുടത്തില്‍ സ്പര്‍ശിച്ചതേയില്ല. ആശ്രമവനത്തിലെ വള്ളിക്കുടിലില്‍ അദ്ദേഹത്തിന്‍റെ മാറത്തുചേര്‍ന്നുകിടന്ന് തോളത്തെ മുറിപ്പാടില്‍ വിരലോടിച്ചതിനെക്കുറീച്ചായിരുന്നു അവളപ്പോള്‍ ആലോചിച്ചുകൊണ്ടിരുന്നത്. ഉത്തരീയത്തിനു കീഴിലൂടെ ആ മുറിപ്പാട് ഇപ്പോഴും വ്യക്തമായി കാണാം.
കാര്യക്കാരന്‍ തിരികെവന്ന് അവരെ അനുനയിപ്പിച്ച് തിരികെകൊണ്ടിരുത്താന്‍ തുടങ്ങിയതാണ്. അപ്പോഴാണ് കുമാരന്‍ പെട്ടെന്നു കുതറിയോടി സിംഹാസനത്തിനടുക്കല്യ്ക്കു ചെന്നത്.
'അച്ഛാ' എന്ന് നീട്ടി വിളിച്ചും കൊണ്ടായിരുന്നു കുമാരന്‍റെ ഓട്ടം. സദസ്സ് ഒരു നിമിഷം നിശ്ശബ്ദമായി. പിന്നെ പലരും ചിരി തുടങ്ങി. ശകുന്തള അപ്പോഴും അതേ നില്‍പ്പു നില്‍ക്കുകയായിരുന്നു. രാജകൊട്ടാരത്തിലാണെന്നോ സദസ്സിനു നടുവിലാണെന്നോ ഒട്ടും ഓര്‍ക്കാതെ ഒരു സാലഭഞ്‌ജികയെപ്പോലെ നിശ്ചലമായിരുന്നു ആ നില്‍പ്പ്. സിംഹാസനത്തിനടുത്തെത്തും മുന്നേ കുമാരനെ മന്ത്രി തടഞ്ഞു. കുമാരന്‍റെ കരച്ചില്‍ വകവയ്ക്കാതെ അവനെ വലിച്ചു താഴെയിറക്കുന്നതും രാജാവു കാണുന്നുണ്ടായിരുന്നു.
ബാഹുലന്‍ പെട്ടെന്ന് സദസ്സിലേയ്ക്ക് ചാടിക്കയറി വന്നു. രണ്ടു ഭടന്മാര്‍ അയാളുടെ പുറകേ ഓടി വരുന്നുണ്ടായിരുന്നു.
"എനിക്കു ചിലത് ഉണര്‍ത്തിക്കാനുണ്ട്.." അയാളുടെ ശബ്ദത്തിന് ഇത്രയും ശക്തിയോ എന്ന് ശകുന്തള ഒരു നിമിഷം പിന്‍തിരിഞ്ഞു നോക്കി.
"കുമാരി ക്ഷമിക്കണം. എനിക്ക് ഇങ്ങനെ ആശ്രമത്തിലേയ്ക്ക് മടങ്ങിപ്പോകാനാവില്ല. നിങ്ങളെ ഇവിടെ ഏല്‍പ്പിക്കാനാണു ഞാന്‍ വന്നത്.."
അയാള്‍ക്ക് തെല്ലും ഭയമില്ലായിരുന്നു.
"മഹാരാജന്‍.." അയാള്‍ രാജാവിനോട് നേരിട്ട് ഉണര്‍ത്തിക്കാന്‍ തുടങ്ങി. "ഗാന്ധര്‍വ്വ വിധിപ്രകാരം അങ്ങു വിവാഹം കഴിച്ച മഹാമുനി കണ്വന്‍റെ പുത്രി ശകുന്തളയാണിത്. അത് അങ്ങേയ്ക്ക് കുമാരിയിലുണ്ടായ പുത്രന്‍.. ഇവരെ ഇവിടെ ഏല്‍പ്പിക്കാനാണ് ഞാന്‍ വന്നത്.."
സദസ്സ് വീണ്ടും നിശ്ശബ്ദമായി. അയാളെ പിടിക്കാന്‍ ഓടി വന്ന ഭടന്‍മാര്‍ അങ്കലാപ്പിലായി.
ഇത്തവണ ചിരി തുടങ്ങിയത് രാജാവു തന്നെയായിരുന്നു.പിന്നെ സദസ്സും അതില്‍ പങ്കു ചേര്‍ന്നു.
ശകുന്തള അതേ നില്‍പ്പു തുടരുകയായിരുന്നു. ദൃഷ്ടി രാജാവിന്‍റെ മുഖത്തു തന്നെയായിരുന്നു അപ്പോഴും. ബാഹുലന്‍ മുറിവേറ്റ ഒരുവനെപ്പോലെ ക്ഷീണിച്ചു നിന്നു കിതച്ചു. അയാളുടെ ശൌര്യമൊക്കെ എവിടെയോ പോയി മറഞ്ഞിരുന്നു. സംഗതികളുടെ പന്തികേട് കുമാരന് എങ്ങനെയോ മനസ്സിലായി. അവന്‍ അമ്മയോട് ചേര്‍ന്നു നിന്നു. ബാഹുലനെ ഭടന്‍മാര്‍ വലിച്ചിഴച്ച് പുറത്തേയ്ക്കു കൊണ്ടുപോയി.
"മഹാമുനി കണ്വനെപ്പറ്റി കേട്ടിട്ടുണ്ട്." രാജാവ് പരിഹാസത്തോടെ പറഞ്ഞു. "തപസ്സു നിര്‍ത്തി പെണ്‍മക്കളെ രാജാക്കന്‍മാരുടെ കിടക്കറയിലേയ്ക്കയക്കുന്ന ജോലി തുടങ്ങിയോ അദ്ദേഹം?"
ചുറ്റും വഷളന്‍ ചിരികള്‍ പെയ്തുനിറയുന്നത് ശകുന്തള അറിയുന്നുണ്ടായിരുന്നില്ല. സാവധാനം ദൃഷ്ടി പിന്‍വലിച്ച് അവള്‍ സദസ്സില്‍ നിന്നു പിന്‍വാങ്ങി. കുമാരന്‍ കരഞ്ഞു തുടങ്ങിയിരുന്നു. ശകുന്തള അവനെ വാരിയെടുത്ത് മാറോടു ചേര്‍ത്തു. പുഷ്പപാദുകങ്ങളണിഞ്ഞിരുന്ന കാലടികള്‍ക്കടിയില്‍ ഭൂമി ചുട്ടുനീറി. കൊട്ടാരക്കെട്ടുവിട്ടിറങ്ങുന്നതുവരെ അവള്‍ തിരിഞ്ഞുനോക്കിയില്ല.
നഗരത്തില്‍ നിന്ന് പുറത്തേയ്ക്കുള്ള പ്രധാനപാത അനക്കമറ്റു കിടന്നു. അന്നത്തെ കണക്കുകള്‍ ചൊല്ലിത്തീര്‍ത്ത് ഭാണ്ഡം മുറുക്കുകയായിരുന്ന വണിക്കുകളും നിഴലുകള്‍ പറ്റി പതിവുകാരെ കാത്തു നിന്നിരുന്ന വേശ്യാസ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ നഗരവീഥിയില്‍.
പൊട്ടിച്ചിരികള്‍ തലയോട്ടിനകത്ത് മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോഴും. മാലിനീ തീരത്തെ വള്ളിക്കുടിലിനുള്ളില്‍ താന്‍ വരിച്ച രാജാവല്ലായിരുന്നു അതെന്ന് മനസ്സിനെ വെറുതേ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഉള്ളിലിരുന്ന് മനസ്സ് തന്നെത്തന്നെ പരിഹസിച്ച് ചിരിതുടങ്ങിയിരുന്നു. ബാലുഹന് എന്തു പറ്റിക്കാണും? തിരിച്ച് ആശ്രമത്തിലേയ്ക്ക് പോകണമെങ്കില്‍ അയാളുടെ സഹായം കൂടിയേ കഴിയൂ.. പക്ഷേ, തന്‍റെ മകന്‍.. രാജ്യം വാഴാന്‍ പിറന്നവനെന്ന് മുനിമാര്‍ പ്രവചിച്ചവന്‍.. രാജസദസ്സില്‍ നിന്നു കിട്ടിയ പരിഹാസത്തിനെക്കുറിച്ചൊന്നും മനസ്സിലായില്ലെങ്കിലും പാവം ആകെ ഭയന്നു പോയിട്ടുണ്ടായിരുന്നു. മാറത്തു പറ്റിച്ചേര്‍ന്ന കുഞ്ഞിനെ ശകുന്തള ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.
തിരിച്ചു പോകാന്‍ ശകുന്തളയ്ക്കാവില്ല.നഗരത്തിന് അവളെ വേണ്ടെങ്കിലും അവള്‍ക്കാ നഗരത്തെ വേണം. രാജ്യം വാഴാന്‍ നക്ഷത്രഭാഗ്യവുമായിപ്പിറന്ന കുമാരന് നഗരം വേണം.. കമണ്ഡലുവല്ല കരവാളാണവനു വിധിച്ചത്.. ഒരു പക്ഷെ ശകുന്തളയുടെ നിയോഗം ഇതായിരിക്കും.
തലമൂടിയിരുന്ന ഉത്തരീയം ഊര്‍ത്തിയിട്ട് ശകുന്തള നിഴലുകളിലേയ്ക്ക് അലിഞ്ഞുചേര്‍ന്നു.
രാജാവ് വളരെ ഖിന്നനായിരുന്നു. ക്ഷീണിതനും. യൌവത്വത്തിന്‍റെ ചോരത്തിളപ്പ് വറ്റിത്തുടങ്ങിയിരിക്കുന്നു. പൊതുവെ ഉന്മേഷമില്ലായ്മയാണ് എല്ലാത്തിനും. പുതിയ ദാസിപ്പെണ്ണുങ്ങളില്‍ പോലും ആകര്‍ഷണം തോന്നുന്നില്ല. മദ്യം, മൃഗയ, സംഗീതം, നൃത്തം, ചൂത് അങ്ങനെ എല്ലാം പരീക്ഷിച്ചു കഴിഞ്ഞു. എവിടെയോ കളഞ്ഞുപോയ പഴയ ഉല്‍സാഹം തിരികെ കൊണ്ടുവരുവാന്‍ ഒന്നിനുമാകുന്നില്ല.
മൂന്നു റാണിമാര്‍, ദാസിപ്പെണ്ണുങ്ങള്‍, ദേവദാസികള്‍ അങ്ങനെ എത്രയോ സ്ത്രീകള്‍. രാജാവ് ഷണ്ഡനാണെന്ന് ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ടെന്ന് ചാരന്മാര്‍ പറയുന്നു. കേവലമൊരു നാട്ടുരാജ്യത്തെ ഗാന്ധാരം മുതല്‍ വിന്ധ്യന്‍ വരെയും, സിന്ധുമുതല്‍ വംഗനാടുവരെയും വിസ്തൃതമായ സാമ്രാജ്യമാക്കിത്തീര്‍ത്തത് ഈ കരുത്തുറ്റ കൈകളാണ്. പക്ഷേ ഇതൊക്കെ ഏല്‍പ്പിച്ചുകൊടുക്കാന്‍ ഒരു പിന്മുറ ഇല്ലാതെ പോയതിന്‍റെ സങ്കടം എന്തു വിലകൊടുത്താല്‍ മാറും?
കണ്വന്‍റെ ആശ്രമത്തില്‍ നിന്നു നുകര്‍ന്ന ഒരു മുല്ലപ്പൂവിന്‍റെ സുഗന്ധം ഇടയ്ക്കു തികട്ടി വരായ്കയല്ല. മുനികുമാരിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിന് രാജാവിന്‍റെ മുഖവുമായുള്ള അസാമാന്യ സാദൃശ്യം മൂന്നു റാണിമാരുടെയും ഉറക്കം കെടുത്തിയതും ഓര്‍ക്കാതെയല്ല.
ചെറുപ്പം. തനിക്കു ശേഷം പ്രളയമായിരിക്കുമെന്ന് മനസ്സിലെവിടെയോ വീണ അഹങ്കാരത്തിന്‍റെ വിത്ത്..
മനസ്സുതകര്‍ന്ന് ഇറങ്ങിപ്പോയ മുനികുമാരി വല്ല ആപത്തും കാണിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ.. ആ കുഞ്ഞ്.. കണ്ണെത്താത്തിടത്തോളം പരന്നുകിടക്കുന്ന തന്‍റെ സാമ്രാജ്യത്തിനുള്ള ഒരേ ഒരു പിന്‍തുടര്‍ച്ചാവകാശി.. എവിടെയായിരിക്കും അവന്‍? അവന്‍ 'അച്ഛാ'യെന്നു വിളിച്ചപ്പോള്‍ സദസ്സിനൊപ്പം താനും ചിരിച്ചു. ഇപ്പോഴിതാ ആ വിളിക്കു വേണ്ടി ഒരു സാമ്രാജ്യം തന്നെ കൊടുക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. രാജാവ് തന്‍റെ വിധിയെപ്പഴിച്ചു. അഹങ്കാരം കീഴ്പ്പെടുത്തിയ നിമിഷങ്ങളെ ശപിച്ചു.
നാടൊട്ടുക്കും ഭടന്മാരെ വിട്ടിട്ടുണ്ട്. ചിത്രകാരന്മാരെ വരുത്തി അവളുടെയും മകന്‍റെയും രേഖാചിത്രങ്ങള്‍ പറഞ്ഞു വരപ്പിച്ച് ഗ്രാമമുഖ്യന്മാര്‍ക്കൊക്കെ കൈമാറിയിട്ടുണ്ട്. ജീവിച്ചിരിപ്പുണ്ടെങ്കില്‍..
മന്ത്രിമുഖ്യന്‍ പലതവണ മുഖം കാണിക്കാന്‍ സമയം ചോദിച്ചു. പല പ്രധാന പ്രശ്നങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്. സാമന്തരില്‍ പലരും കപ്പം പിരിവിനെതിരെ തിരിഞ്ഞിരിക്കുന്നു. രാജാവിന് ക്ഷീണകാലമായെന്നത് പുറത്തറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ഇതെല്ലാം ആര്‍ക്കു വേണ്ടി? എല്ലാം നശിക്കട്ടെ. രാജാവ് പള്ളിയറയില്‍ തന്നെ ഒതുങ്ങിക്കൂടി. റാണിമാരെപ്പോലും അവിടേയ്ക്കു ചെല്ലുന്നതില്‍ നിന്നും വിലക്കിയിരുന്നു.
നിനച്ചിരിക്കാതെയാണ് ഒരു ദിവസം ആ വാര്‍ത്തയെത്തിയത്. അന്യദേശക്കാരിയായ ഒരുവള്‍ ദുരകന്‍ എന്നൊരു ചണ്ഡാളന്‍റെ ഭാര്യയായി നഗരപ്രാന്തത്തിലൊരു ഗ്രാമത്തില്‍ താമസിക്കുന്നുണ്ടത്രെ. കൌമാരക്കാരനായ അവളുടെ മകനുമുണ്ട്. ചെറുക്കന്‍ സമപ്രായക്കാരോടൊക്കെ താന്‍ രാജാവാകാന്‍ പിറന്നവനാണെന്നു വീമ്പിളക്കുന്നു. രേഖാചിത്രങ്ങള്‍ കാണിച്ചിട്ടൊന്നും ഗ്രാമമുഖ്യനു തിരിച്ചറിയാനായില്ല. ചെറുക്കന്‍റെ തല്ലുകൊള്ളിത്തരം എന്നാണു അവരെ നേരില്‍ കണ്ട ഭടന്‍പോലും പറഞ്ഞത്. എതോ മറ്റു ശുഭവാര്‍ത്തകളൊന്നും അടുത്തകാലത്തൊന്നും കേട്ടിട്ടില്ലാത്തതുകൊണ്ടായിരിക്കണം രാജാവിന് നേരിട്ട് പോയന്വേഷിക്കാന്‍ തോന്നിയത്.
പരിവാരങ്ങളാരുമില്ലാതെ തനിച്ചായിരുന്നു യാത്ര. ഒരു കുതിരപ്പുറത്ത്. ഉടവാളുമാത്രമേ കയ്യിലെടുത്തുള്ളൂ. ശത്രുക്കള്‍ ധാരാളം രാജ്യത്തിനകത്തു തന്നെയുണ്ടെന്ന് മന്ത്രിമുഖ്യന്‍ പലതവണ ഓര്‍മ്മിപ്പിച്ചതാണ്.
ഗ്രാമത്തിന്‍റെ അതിരിനു പുറത്ത് ശ്മശാനത്തോടു ചേര്‍ന്നായിരുന്നു പുല്ലുമേഞ്ഞ കുടില്‍. വേലിക്കെട്ടിനുള്ളില്‍ ഒന്നുരണ്ട് പശുക്കള്‍ അയവെട്ടിക്കൊണ്ടു കിടക്കുന്നു. കുതിരയെ ഒരു മരത്തില്‍ ബന്ധിച്ചിട്ട് രാജാവ് കുടിലിനടുത്തേയ്യ്ക്ക് ചെന്നു.
മകന്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ എപ്പോഴും കളിയും ആയുധപരിശീലനവുമായി നടക്കുന്നതിന് കുറ്റപ്പെടുത്തുകയായിരുന്നു അമ്മ. ആ ശബ്ദം പരിചിതമാനോ എന്ന് രാജാവ് പലതവണ ഓര്‍ത്തുനോക്കി. ഒന്നും ഓര്‍മ്മവരുന്നില്ല. അല്ലെങ്കില്‍തന്നെ ഓര്‍ത്തുവയ്ക്കാന്‍ മാത്രം പ്രത്യേകതയൊന്നും അന്നവളില്‍ ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ലല്ലോ.
രാജാവ് മുരടനക്കി.
അദ്ദേഹം വന്നിട്ടുണ്ടാകുമെന്നും പറഞ്ഞ് അമ്മയും മകനും പുറത്തിറങ്ങി വന്നു.
മുഖത്ത് രണ്ട് കണ്ണുകള്‍ മാത്രം. അവയങ്ങനെ പ്രകാശിച്ചു നില്‍ക്കുന്നു. ആ കണ്ണുകള്‍ മതിയായിരുന്നു രാജാവിന് അവളെ തിരിച്ചറിയാന്‍. അഹങ്കാരത്തിന്‍റെ സദസ്സില്‍ വിവസ്ത്രയെന്നപോലെ തരിച്ചു നിന്ന ശകുന്തളയുടെ കണ്ണുകള്‍. മാലിനിക്കരയില്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ, നോക്കിക്കിടന്ന അതേ കണ്ണുകള്‍.
ശകുന്തളയുടെ മുഖത്ത് ഭാവങ്ങളെഴുതാനുള്ള ഇടമില്ലായിരുന്നു. അല്ലെങ്കില്‍ ജീവിതസമരം കാര്‍ന്നുതിന്നതില്‍ ബാക്കിയായ രണ്ട് കൃഷ്ണമണികളില്‍ തെളിയാത്തതൊന്നും അവള്‍ക്കുണ്ടായിരുന്നില്ല പറയാന്‍.
കുമാരന്‍ വളര്‍ന്നിരിക്കുന്നു. കൌമാരം പൊടിമീശ വെച്ചു തുടങ്ങി. കൃശഗാത്രനെങ്കിലും ഉറച്ച ശരീരം. നല്ല കിളിരം. മുഖത്ത് അതിശയിപ്പിക്കുന്ന തേജസ്സ്. അത്‌ഭുതത്തോടെ അവന്‍ അമ്മയെ നോക്കുന്നു. പത്തു വല്‍സരങ്ങള്‍ക്കുമുന്പ് രാജസദസ്സില്‍ നിന്നേറ്റ പരിഹാസബാണങ്ങളുടെ വടുക്കള്‍ ഇപ്പോഴുമുണ്ടാകുമോ അവന്‍റെ നെഞ്ചില്‍?
ആരും ഒന്നും സംസാരിച്ചില്ല കുറേ നേരത്തോളം.
ശകുന്തളയാണ് ആദ്യം സംസാരിച്ചത്. അവള്‍ മകനോട് യാത്രയ്ക്കൊരുങ്ങിക്കോളാന്‍ പറഞ്ഞു. കുമാരന്‍ അകത്തേയ്ക്കു പോയി.
രാജാവ് പശ്ചത്താപവിവശനായി നില്‍ക്കുകയായിരുന്നു. പലവട്ടം മനസ്സിലെഴുത്തി ത്തിരുത്തി വച്ചിരുന്ന മാപ്പപേക്ഷ ഒന്നു മുരടനക്കിത്തുടങ്ങുമ്പോഴാണ് ദുരകന്‍ കയറി വന്നത്. ഭീതിദമായിരുന്നു അയാളുടെ മുഖഭാവം. ചോരക്കണ്ണുകള്‍. ചുറ്റിലും കത്തിയ പച്ചമാംസത്തിന്‍റെ ഗന്ധം.
ഒരുവേള രാജാവും വല്ലാതെയായി. രാജാവാണെന്നു മനസ്സിലായപ്പോള്‍ അയാളുടെ മുഖത്ത് വിനയം. കയറി ഇരിക്കാന്‍ ക്ഷണിച്ചു. ഇരിക്കാനുള്ള തടുക്കെടുത്തിടാന്‍ ശകുന്തളയോടു പറഞ്ഞു.
രാജാവ് വിലക്കി. അവരെക്കൊണ്ടുപോകാനാണ് താന്‍ വന്നിരിക്കുന്നതെന്ന് താഴ്മയോടെ പറഞ്ഞു.
"ഇല്ല രാജന്‍. ശകുന്തള വരുന്നില്ല. താങ്കള്‍ക്ക് അവകാശപ്പെട്ടത് കുമാരനാണ്. അവനെ കൊണ്ടുപൊയ്ക്കൊള്ളൂ.." വല്ലാത്ത ദൃഢതയായിരുന്നു ശകുന്തളയുടെ സ്വരത്തിന്.
രണ്ട് ഭാണ്ഡവും മുറുക്കി പുറത്തേയ്ക്കിറങ്ങി വന്ന കുമാരന്‍ ഞെട്ടി.
"അമ്മേ, അമ്മയില്ലാതെ ഞാനെങ്ങോട്ടും.." അവന്‍ ഭാണ്ഡങ്ങള്‍ താഴെയിട്ടു.
ശകുന്തള അവന്‍റെ കയ്യില്‍ പിടിച്ചു. കൈകൊണ്ട് മുടിയിഴകളൊതുക്കി.
"മോനേ, അമ്മയ്ക്കു വരാനൊക്കില്ല. പക്ഷേ നീ പോകണം. സര്‍വ്വജ്‌ഞാനികളായ മുനിശ്രേഷ്ഠരുടെ പ്രവചനങ്ങള്‍ പാഴ്വാക്കുകളാകാന്‍ പാടില്ല. ശകുന്തള ഒരു നിമിത്തം മാത്രം. ഭരതവര്‍ഷത്തിന് സംഭവിക്കാന്‍ പോകുന്നതൊക്കെ മുളപ്പിച്ചെടുക്കാനുള്ള ഒരു കൃഷിസ്ഥലം മാത്രമായിരുന്നു അമ്മ. കുഞ്ഞുന്നാളിലേ കേട്ടുവളര്‍ന്ന കഥകളാണ്. സര്‍വ്വജ്‌ഞാനത്തിന്‍റെ വെള്ളിരോമങ്ങള്‍ക്കിടയില്‍നിന്ന് അസഖ്യം പ്രവചനങ്ങള്‍ അമ്മ കേട്ടിരിക്കുന്നു. ഭരതവര്‍ഷത്തിന്‍റെ ചരിത്രമെഴുതാനൊരു ഉണ്ണി എന്‍റെ വയറ്റില്‍ പിറക്കുമെന്ന്. ലോകാവസാനം വരെയും നാടും പ്രജകളും അവന്‍റെ പേരില്‍ അറിയപ്പെടുമെന്ന്.."
കണ്ണില്‍ പൊടിഞ്ഞ ഉപ്പുനീരിനെ വിരല്‍ത്തുമ്പുകൊണ്ട് തട്ടിക്കളഞ്ഞ് ശകുന്തള നിശ്വസിച്ചു.
"പക്ഷേ ശകുന്തളയ്ക്കെന്തു സംഭവിക്കുമെന്ന് ജ്‌ഞാനികളാരും പറഞ്ഞില്ല. ഒരു ശ്രേഷ്ഠവചനത്തിലും അവളുടെ ഭാവിയുണ്ടായിരുന്നില്ല. വിത്തിനെ അതു മുളയ്ക്കേണ്ടിടത്ത് എത്തിക്കുക എന്നതു മാത്രമേ ഫലത്തിന്‍റെ കടമയായിട്ടുള്ളൂ. എന്നിട്ട് ചീഞ്ഞുപോകുകയോ ആര്‍ക്കെങ്കിലും ഭക്ഷണമാവുകയോ ആകാം. അതാണതിന്‍റെ നിയോഗം.."
കുമാരന്‍ അച്ഛന്‍റെ നിഴലിനൊപ്പം ചേരുമ്പോള്‍ കണ്ണുകളെ ചങ്ങലയ്ക്കിട്ട്, കുമ്പിട്ടിരുന്ന് ദുരകന്‍റെ കാലുകള്‍ കഴുകുകയായിരുന്നു ശകുന്തള. തന്‍റെ ഉത്തരീയമെടുത്ത് അവള്‍ അയാളുടെ പരുക്കന്‍ കാലുകള്‍ ഒപ്പിയുണക്കി. കരിഞ്ഞ മാംസത്തിന്‍റെ ഗന്ധത്തിന് കളിമണ്‍കുടുക്കയില്‍ ചാമക്കഞ്ഞി വിളമ്പി.
സമയം:
10:00 PM
20
പ്രതികരണങ്ങള്‍
Labels: നീണ്ടകഥ
2009, ഏപ്രില്‍ 25, ശനിയാഴ്ച
ദാഹം
"എടാ എരണം കെട്ടവനേ.. ചവയ്ക്കാനിത്തിരി വെറ്റില്യും പൊകല്യും കൊണ്ടെര്വോ.." മാതേയി കട്ടിലില്‍ നിന്ന് തലപൊക്കി വിളിച്ചുകൂവി.
രാജപ്പന്‍ പണിക്കുപോകാനിറങ്ങുകയായിരുന്നു. അയാള്‍ക്കു കലികയറി.
"പണ്ടാരത്തള്ള.." രാജപ്പന്‍ വിളിച്ചു പറഞ്ഞു. "മനുശ്യമ്മാരു് ശ്ശിരി കഞ്ഞിന്‍റെള്ളത്തിന് വേണ്ട്യാ പകലന്ത്യോളം നടുനൂര്‍ക്കാണ്ടെ ചാല് കീറണദ്.. അപ്പഴാ തള്ളേന്‍റെ ഒടുക്കത്തെ പൊഹല തീറ്റ! ചെലക്കാണ്ടെ അവടെ കെടന്നോളീം.."
കിടന്ന കിടപ്പില്‍ തന്നെ മാതേയി കാര്‍ക്കിച്ചൊന്നു തുപ്പി. കട്ടിലിന്‍റെ സൈഡിലെ ചുമരിലുള്ള ജനാലയെന്ന ലക്ഷ്യം കാണാതെ കഫവും വെറ്റച്ചണ്ടിയും കലര്‍ന്ന കൊഴുത്ത ദ്രാവകം ചുമരിലൂടെ താഴേയ്ക്കൊലിച്ചിറങ്ങി.
മാതേയി കിടപ്പിലായിട്ടു കാലമെത്രയായെന്നു മാതേയിക്കു തന്നെ നല്ല നിശ്ചയമില്ല. കാലം ചുവരിലെ ജനലില്‍ തെളിയുന്ന വെളിച്ചവും നിഴലുകളുമായി വേര്‍തിരിച്ചറിയാനാവാത്ത വിധം അലിഞ്ഞു പോയിരിക്കുന്നു.
വെറ്റക്കറ നിറം പടര്‍ന്ന് ചുമരു് കറുത്തു കിടന്നു. ഓരോ തവണ തുപ്പുമ്പോഴും ജനലിലേയ്ക്കുള്ള ദൂരം കൂടി വരുന്നത് മാതേയി അറിയുന്നുന്ടായിരുന്നു.
രാജപ്പന്‍ പണിക്കുപോകുന്നതിനു മുന്നേ കട്ടിലിനു മുകളില്‍ രണ്ടു നേന്ത്രപ്പഴവും ഒന്നു രണ്ടു കഴ പൊകലയും കെട്ടിത്തൂക്കിയിടും. ശരീരത്തില്‍ ആകെ ജീവനവശേഷിച്ചിരുന്ന കഴുത്തും തലയും ഉപയോഗിച്ച് അത് വായ്ക്കകത്താക്കലാണ് മാതേയിയുടെ ജോലി. വൈകുന്നേരമാകുമ്പോഴേയ്ക്ക് മാതേയി തളര്‍ന്നു പോകും. രണ്ടു നേന്ത്രപ്പഴവും തുളച്ച് കയറു കെട്ടിയിരിക്കുന്ന ഭാഗമൊഴിച്ച് തിന്നു കഴിഞ്ഞിട്ടുണ്ടാവും.. പൊകല അതു കെട്ടിയിരുന്ന ചാക്കുനൂലടക്കവും.
"തള്ളേ.. ഞാന്‍ വരണേനു മുന്നെ തൂറ്യാല്‍.. മോന്ത്യാവണ വരെ തീട്ടത്തില്‍ കെടക്കേണ്ടി വരും.." എന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാതേയി മോന്‍ വരാതെ തൂറാറില്ല. മൂത്രത്തിനു പക്ഷേ നിയന്ത്രണമില്ല.. അതുകൊണ്ടു രാജപ്പന്‍ വെള്ളം കൊടുക്കാനുള്ള കുഴലുള്ള കൂജ നിറയ്ക്കാറില്ല. വൈകിട്ട് അയാള് വന്നു കയറുമ്പോഴേയ്ക്ക് മാതേയി പരവേശമെടുത്തിരിക്കുകയായിരിക്കും. എന്നാലും ഒരെറക്കു വെള്ളം കുടിച്ചാല്‍ പിന്നെ വീണ്ടും മോനെ തെറി വിളിച്ചു തുടങ്ങും.
രാജപ്പന്‍ ഒന്നും തിരിച്ചു പറയുകയില്ല. വെറ്റ ചുണ്ണാമ്പു തേച്ച് തൊള്ളയില്‍ വച്ചു കൊടുക്കും. പിന്നെ വരുന്ന തെറികളൊക്കെ മാതേയി ചവച്ചിറക്കിക്കോളും.
രാജപ്പന്‍ കല്യാണമൊക്കെ കഴിച്ചതായിരുന്നു. രണ്ടു പിള്ളേരുമുണ്ടായി. അതു കഴിഞ്ഞപ്പോഴാണ് വഴുക്കി വീണ് മാതേയി കിടപ്പിലായത്. കുറേ നാള് അമ്മായിഅമ്മേടെ തീട്ടം കോരി മടുത്തപ്പോള്‍ ഗിരിജ പിള്ളേരെയും കൊണ്ട് ഓള്‍ടെ വീട്ടിലേയ്ക്കു തന്നെ പോയി.
അതില്‍പിന്നെ എല്ലാം രാജപ്പന്‍ തന്നെയാണ് ചെയ്യുന്നത്. മാതേയിയെ ചന്തി കഴുകിക്കുന്നതും കുളിപ്പിക്കുന്നതും തുണിമാറ്റിക്കുന്നതുമടക്കം.
ആദ്യമൊക്കെ ഒന്നരാടമേ പണിക്കു പോകുകയുള്ളായിരുന്നു. പിന്നെ തള്ളയ്ക്കു പൊകല വാങ്ങാന്‍ തന്നെ കാശു തെകയാതായി. മാതേയിക്ക് പൊകല തീറ്റയാണു ഹരം. തള്ള തിന്നോട്ടെയെന്നു രാജപ്പനും കരുതും. പൊകല വായിലില്ലാതിരുന്നാല്‍ അവിടെന്നു തെറി ഒഴുകാന്‍ തുടങ്ങും.
പതിവുപോലെ അന്നും രാജപ്പന്‍ പണിക്കു പോയതാണ്. മാതേയി പൊകലയുടെ ഒരറ്റം കടിച്ചെടുത്ത് ചവ തുടങ്ങിയിരുന്നു. വെയില് അകത്തു കയറിത്തുടങ്ങി. വെള്ളം വറ്റാത്ത വെറ്റക്കറകള്‍ ചുമരില്‍ തിളങ്ങുന്നു. പതിവില്ലാണ്ടെ ഒരു ദാഹം. ഏന്തി വലിഞ്ഞ് ഒരു ചെറിയ കഷണം പൊകലകൂടെ വായ്ക്കുള്ളിലാക്കി ഞെരിച്ച് മാതേയി ആ ദാഹത്തിനെ കൊന്നു കളയാന്‍ ശ്രമിച്ചു.
കോലായില് ഒരു കാല്‍പെരുമാറ്റം. രാജപ്പന്‍ തിരികെ വന്നോ? കൊട്വാള് എട്ക്കാന്‍ മറന്നിട്ട്‌ണ്ടാവും എരണം കെട്ടവന്‍.
"ന്തേണ്ടാ.. ആ ഗിരിജപ്പൊലയാടിച്ചീന്‍റെ ചന്തീം മൊലേം സൊപ്പനം കണ്ടേരിക്കും ഇബടെന്ന് എറങ്ങിപ്പോഗുമ്പം ല്ലേ.. കൊട്വാള് മറന്ന് ല്ലേ.."
കോലായീന്ന് മറുപടിയൊന്നും ഇല്ല. മാതേയി കാതോര്‍ത്തു കിടന്നു. തൊണ്ടയ്ക്കൊരു വരള്‍ച്ച. ദാഹം വീണ്ടും തലപൊക്കുന്നു.
മാതേയി ഉറക്കെ നാലു തെറി വിളിച്ചു. "ആരാണ്ടാ അവടെ?"
വാതില് കിരുകിരാന്ന് കേള്‍പ്പിക്കണ്‌ണ്ട്. ന്‍റീശ്വരാ, ഞ്ഞി കള്ളന്മാരു മറ്റാണോ?
ചവയ്ക്കല് നിര്‍ത്തി മാതേയി വീണ്ടും കാതോര്‍ത്തു. ഇല്ല. തോന്നലായിരിക്കും. ഈ നാശം പിടിച്ച ദാഹം. അതിനറിഞ്ഞൂടെ മോന്ത്യാവാതെ എറക്ക് വെള്ളം കിട്ടൂലാന്ന്. മാതേയി ഒന്ന് കാര്‍ക്കിച്ച് തുപ്പലിറക്കി തൊണ്ട നനയ്ക്കാന്‍ നോക്കി. ഇല്ല, അതു വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കട്ടിലിനടുത്ത് മേശമേലിരിക്കുന്ന കൂജയിലേയ്ക്കൊന്ന് വെറുതേ നോക്കിപ്പോയി. കൂജയില്‍ നിന്നുള്ള കുഴല് പിടിതരാത്ത ദൂരത്തില്‍ ചിരിച്ചു കൊണ്ട് തൂങ്ങിക്കിടക്കുന്നു.
കോലായില് വീണ്ടും ശബ്ദം കേട്ടു. മാതേയിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. "ആരാണ്ടാ അവടെ? ത്തിരി വെള്ളം ഇട്ത്ത് തെര്വോ?"
കള്ളന്മാരായാലും ഇത്തിരി വെള്ളം എടുത്ത് തെരാണ്ടിരിക്ക്വോ? അല്ലെങ്കില്‍ തന്നെ പഴയ കൊറച്ച് ചട്ടീം കലോം മുഷിഞ്ഞ തുണികളുമല്ലാതെ എന്തിരിക്കുന്നു ഈ വീട്ടില്‍!
ദാഹം. മാതേയി പൊകല തുപ്പിക്കളഞ്ഞു. അര ദിവസത്തേയ്ക്കുള്ള പൊകല അപ്പോഴേയ്ക്ക് തീര്‍ന്നിരുന്നു.
കഴുത്തിനു താഴെ സ്വയം ഭരണം പ്രഖ്യാപിച്ച നെഞ്ഞിലും വയറിലും ദാഹം തനിക്കെതിരെ സമരം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മാതേയിക്കു തോന്നി. തലതിരിച്ച് ജനലഴികളിലൂടെ പകലിനെ നോക്കിക്കിടക്കാന്‍ ശ്രമിച്ചു.
രാജപ്പന്‍ വരുന്നതുവരെ ദാഹം ക്ഷമിക്കുമെന്നു തോന്നിയില്ല. അയലത്തെ വീട്ടുകാരെ വിളിച്ചു നോക്കിയാലോ? അയലത്തുകാരുമായൊന്നും അത്ര രസത്തിലായിരുന്നില്ല മാതേയി. ആവതുണ്ടായിരുന്നപ്പോള്‍. ഒരു പക്ഷേ ഉറക്കെ വിളിച്ചു കൂവിയാല്‍ അവരു കേള്‍ക്കുമോ?
മാതേയി ആവുന്ന ശക്തിമുഴുവനെടുത്ത് കൂവി നോക്കി. തൊണ്ട കൂടുതല്‍ വരണ്ടത് മിച്ചം. കോലായില്‍ വീണ്ടും കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നുണ്ടോ?
"ഏതു നായീന്‍റെ മോനാണ്ടാ അവടെ? വന്നിത്തിരി വെള്ളം എടുത്തു തെന്നൂടെ തന്തയ്ക്കു പെറക്കാത്തോനേ.. ഹയ്യോ.."
ദാഹം സകല അതിരുകളും ഭേദിച്ചു തുടങ്ങിയിരുന്നു. കോലായില്‍ ആരോ ഉണ്ടെന്നും തന്‍റെ നിലവിളി കേട്ടിട്ടും വെള്ളമെടുത്തു തരാതെ എല്ലാം കണ്ടു രസിക്കുകയാണെന്നു മാതേയി ഉറപ്പിച്ചു.
തലതിരിച്ചു തിരിച്ച് കട്ടിലില്‍ നിന്ന് താഴെ ചാടാന്‍ മാതേയി ശ്രമിച്ചു. താഴെയെത്തിയാല്‍ ഒരു പക്ഷേ കൂജയില്‍ നിന്നുള്ള കുഴലിന്‍റെ അറ്റം..
വൈകിട്ട് വെറ്റിലയും പൊകലയുമായി വന്ന രാജപ്പന്‍ കണ്ടത് മാതേയി താഴെ വീണു കിടക്കുന്നതാണ്. മേശമേലിരുന്ന മണ്‍കൂജ താഴെ വീണ് പൊട്ടിക്കിടക്കുന്നു. തള്ള കണ്ണു തുറിച്ച് നാക്കു നീട്ടിപ്പിടിച്ചിരിക്കുന്നു. കട്ടിലില്‍ നിന്ന് ഇറ്റി വീണ തന്‍റെ തന്നെ മൂത്രത്തുള്ളികളുടെ നേരെ.
മൂന്നുദിവസം കഴിഞ്ഞ് തൂവാലകൊണ്ട് മൂക്കുപൊത്തിയ പോലീസുകാര്‍ രാജപ്പനെ ബലപ്രയോഗത്തിലൂടെ വീട്ടിനു പുറത്താക്കി മാതേയിയെ പോസ്റ്റു മാര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ തള്ളയുടെ ഉണങ്ങിയ വായ് നിറച്ച് പൊകലയായിരുന്നു.
തള്ള ചത്തതറിഞ്ഞ് ഗിരിജ കുട്ടികളുമായി വന്നു. രാജപ്പന്‍ മാതേയിയുടെ കട്ടിലില്‍ കിടക്കുകയായിരുന്നു. കയറുകളില്‍ തൂക്കിയിട്ട നേന്ത്രപ്പഴവും പൊകലയും ഏന്തിക്കടിച്ചെടുത്ത് ചവച്ചു കൊണ്ട്. തലതെറിച്ച ചെക്കന്മാര്‍ രാജപ്പന്‍റെ നെഞ്ഞില്‍ കയറിയിരുന്ന് മല്‍സരിച്ച് നേന്ത്രപ്പഴം കടിച്ചെടുക്കാന്‍ തുടങ്ങി.
"എറങ്ങീനെടാ നായിന്‍റെ മക്കളേ.. " എന്ന് പൊകലത്തുപ്പല് തെറിച്ചപ്പോഴും ചെക്കന്മാര്‍ക്കു മനസ്സിലായില്ല, മാതേയി മകനെ ഏല്‍പ്പിച്ചു പോയതെന്താണെന്ന്.
ചുവരില് വെള്ളം വറ്റിയ പൊകലക്കറകളില്‍ കട്ടത്തെറികള്‍ ഉണങ്ങിപ്പിടിച്ചു കിടന്നു. പതിവുപോലെ ജനലിലൂടെ എത്തിനോക്കിയ പകല് കോലായില് കാല്‍പെരുമാറ്റം കേള്‍പ്പിച്ച് തിരക്കിട്ട് പടിഞ്ഞാറേയ്ക്കു പോയി. പിറ്റേന്ന് വീണ്ടും വരാന്‍.
സമയം:
2:52 PM
25
പ്രതികരണങ്ങള്‍
Labels: കഥ

