2009, ഫെബ്രുവരി 15, ഞായറാഴ്‌ച

ബ്ളഡ്ഡ്‌ റോസ്‌


വിക്ടര്‍ വെള്ളത്തിലാഴ്ന്നു കിടക്കുകയായിരുന്നു. ഒരു വലിയ മീന്‍ വന്ന്‌ അയാളുടെ ചുണ്ടില്‍ കടിച്ചു. പ്രണയനിര്‍ഭരമായ ഒരു ചുംബനം പോലെ തോന്നി അത്‌. മീനുകളെന്തിന്‌ വിക്ടറിനെ ചുംബിക്കണം എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു. വേറെയും ഉണ്ടായിരുന്നു കുറേയധികം മീനുകള്‍. എല്ലാവരും വിക്ടറിനു ചുറ്റും നൃത്തം ചെയ്യുകയായിരുന്നെന്നു തോന്നുന്നു.

പിന്നെയൊന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പേടിപ്പെടുത്തിയ രംഗങ്ങളൊന്നുമില്ലാഞ്ഞിട്ടും ഒരു ദുസ്വപ്നം ആയിരുന്നു അത്‌.

വിക്ടര്‍ എന്‍റെ സഹപ്രവര്‍ത്തകനായിരുന്നു. യുക്രൈന്‍ കാരന്‍. ഓഫീസിലെ ഒറ്റയാന്‍. ആറരയടിയോളം പൊക്കം. ഘനഗംഭീരമായിരുന്നു അയാളുടെ ശബ്ദം. ഒരു ഗുഹയില്‍ നിന്ന്‌ പുറത്തുവരുന്നതുപോലെ അതങ്ങനെ മുഴങ്ങും. മാനേജര്‍മാരു പോലും അയാളുടെ ആകാരത്തെയും ശബ്ദത്തെയും ഭയപ്പെട്ടു. ഡിസൈന്‍ മീറ്റിംഗുകളില്‍ അയാളൊരു അഭിപ്രായം പറഞ്ഞാല്‍ ചിലപ്പോള്‍ മറുവാദങ്ങളുണ്ടെങ്കില്‍ കൂടി അതു പറയാന്‍ എല്ലാവരും ഭയപ്പെട്ടപോലെ തോന്നിയിരുന്നു. മീറ്റിംഗ്‌ റൂമുകളില്‍ നിശബ്ദനാണെങ്കില്‍ കൂടി അയാളങ്ങനെ നിറഞ്ഞ്‌ നിഴല്‍ വീഴ്ത്തിയിരിക്കും. വീക്കെന്‍റുകളിലെ മദ്യാഘോഷത്തിന്‍റെ ഹാങോവറില്‍ മിക്കവാറും തിങ്കളാഴ്ചകളില്‍ അയാള്‍ അവധിയായിരുന്നു.

"ഹോ, അനദര്‍ മണ്‍ഡേ! വിക്ടര്‍ ഓഫാണാല്ലേ.." എന്നു പറയുമ്പോള്‍ മാനേജറുടെ ആശ്വാസം വാക്കുകളില്‍ മറ നീക്കുന്നതു കാണാം.

ഏറെക്കുറെ ഞാനും ഒരു ഒറ്റയാനായിരുന്നു. ഓഫീസുവിട്ടാല്‍ എന്‍റെ ഒറ്റമുറി അപ്പാര്‍ട്ടുമെന്‍റില്‍ അടച്ചിരിക്കും. വീക്കെന്‍റുകള്‍ ഭീകരങ്ങളായിരുന്നു. എന്നും ജോലിത്തിരക്കുള്ള ദിവസങ്ങളായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചിട്ടുണ്ട്‌ ഞാന്‍. എന്‍റെ ക്യുബിക്കിളില്‍ മോണിറ്ററില്‍ മുഖം പൂഴ്ത്തി വൈകിട്ടുവരെ അങ്ങനെ ഇരിക്കാം. മീറ്റിംഗുകളില്ലെങ്കില്‍ ആരും വരില്ല ശല്യപ്പെടുത്താന്‍.

വീക്കെന്‍റുകളില്‍ ഞാന്‍ മിക്കവാറും കിടന്നുറങ്ങും. അത്ര സുഖകരമല്ല എന്‍റെ ഉറക്കം. ദുസ്വപ്നങ്ങള്‍ വേട്ടയാടിക്കൊണ്ടേ ഇരിക്കും. പൂര്‍ണ്ണതയെത്തുന്നതിനു മുന്പ്‌ ചരടു മുറിയുകയും ചെയ്യും. പിന്നെ കുറേ നേരത്തേയ്ക്ക്‌ ഉറക്കം വരികയുമില്ല. ഒന്നുറങ്ങിക്കിട്ടിയാല്‍ മുറീഞ്ഞുപോയ സ്വപ്നത്തെ പിന്‍തുടര്‍ന്നു പിടിക്കാമെന്നു വ്യാമോഹിച്ച്‌ ഞാന്‍ ഉറങ്ങാന്‍ കഠിനപ്രയത്നം നടത്തിക്കൊണ്ടുമിരിക്കും.

ഒരു ഓണ്‍ലൈന്‍ സുഹൃത്തില്‍ നിന്നു കിട്ടിയ ഉപദേശപ്രകാരമാണ്‌ ചൂണ്ടയിടല്‍ ഹോബിയായി പരീക്ഷിക്കാമെന്നു വച്ചത്‌. ചൂണ്ടയിടലിനെക്കുറിച്ച്‌ ആകാവുന്ന പുസ്തകങ്ങളൊക്കെ വായിച്ചു. കടകളില്‍ കയറിയിറങ്ങി സാധനസാമഗ്രികളൊക്കെ സംഘടിപ്പിച്ചു.

മൂന്നുനാലു വീക്കെന്‍റുകളില്‍ പുഴയോരത്തു പോയിരുന്നു പരീക്ഷിച്ചു. മീനുകള്‍ എന്നെ ഗൌനിച്ചേയില്ല.

സമയങ്ങള്‍, ചൂണ്ടകള്‍, ഇരകള്‍ ഒക്കെ മാറി മാറി പരീക്ഷിച്ചു. ഒന്നും ഫലിച്ചില്ല. പക്ഷേ ഒട്ടും ബോറടിച്ചില്ല എനിക്ക്‌. മണിക്കൂറുകളോളം ചൂണ്ടയും പിടിച്ച്‌ അനങ്ങാതെ അങ്ങനെ ഇരുന്നു. പല ദിവസങ്ങള്‍.

അങ്ങനെ ഒരു ദിവസമാണ്‌ വിക്ടര്‍ അയാളുടെ ചെറിയൊരു മോട്ടോര്‍ ബോട്ടില്‍ ഞാനിരിക്കുന്നതിനടുത്തുകൂടെ വന്നത്‌. അയാളും ചൂണ്ടയിടുകയായിരുന്നു. ഒരു ബക്കറ്റിനകത്ത്‌ അന്നു അയാള്‍ പിടിച്ച മീനുകളെ കാണിച്ചു തന്നു. അഞ്ചാറു്‌ എണ്ണം പറഞ്ഞ മീനുകള്‍. ബക്കറ്റിലെ ഇത്തിരിവെള്ളത്തില്‍ മുഖം മാത്രം മുക്കിവെച്ച്‌ അവ ചെകിളകളനക്കി ദൈവഹിതം കാത്തു കിടക്കുന്നു.

വിക്ടര്‍ കാലിയായ എന്‍റെ ബക്കറ്റുകണ്ട്‌ ആര്‍ത്തു ചിരിച്ചു. എന്നെ പിടിച്ചു വലിച്ച്‌ ബോട്ടില്‍ കയറ്റി.

"മൈ ഫ്രണ്ട്‌.." അയാള്‍ പറഞ്ഞു, "ചൂണ്ടയിടുന്നതിന്‌ ഒരു നേക്കുണ്ട്‌. ഞാന്‍ പറഞ്ഞു തരാം."

ടൈഡിനനുസരിച്ചു സമയം ക്രമീകരിക്കുന്നതിനെപ്പറ്റിയും ഓരോ മീനിനെപിടിക്കാനുള്ള പ്രത്യേകം പ്രത്യേകം ഇരകളെപ്പറ്റിയും അയാള്‍ പറഞ്ഞു തന്നു.

തന്‍റെ ഈസ്റ്റേണ്‍ യൂറോപ്യന്‍ ആക്സന്‍റില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ തെരുതെരെ മീനുകളെ ചൂണ്ടയില്‍ കൊരുക്കുന്നുണ്ടായിരുന്നു. ബക്കറ്റു നിറഞ്ഞപ്പോള്‍ പിന്നെ പിടിച്ചതിനെയൊക്കെ എന്‍റെ ബക്കറ്റിലേയ്ക്കിട്ടു.

അയാള്‍ തന്ന പുതിയൊരു ഇര കൊളുത്തി ഞാന്‍ എന്‍റെ ആദ്യത്തെ മീനിനെ പിടിച്ചു. വൈറ്റ്‌ ഫിഷ്‌ എന്ന ഒരു ചെറിയമീനായിരുന്നു അത്‌. വലിച്ചെടുത്ത്‌ കയ്യിലൊതുക്കിയപ്പോള്‍ അതെന്‍റെ നേരെ നോക്കി. പിടച്ചതേയില്ല. തന്‍റെ വിധി അതിനു സുവ്യക്തമായിരുന്നെന്നു തോന്നിപ്പോയി.

ഹുക്ക്‌ അതിന്‍റെ തൊണ്ടയില്‍ നിന്ന്‌ വിടുവിക്കാന്‍ ഞാന്‍ കിണഞ്ഞു ശ്രമിച്ചു. അതാണെങ്കില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുകയായിരുന്നു. മീന്‍റെ ചോര അതിന്‍റെ ചെകിളകളിലൂടെ കിനിഞ്ഞിറങ്ങി. പെട്ടെന്നു തോന്നിയ വെപ്രാളത്തില്‍ ഞാന്‍ കൈവിട്ടു. തൊണ്ടയില്‍ കുരുങ്ങിയ കൊളുത്തും വലിച്ചു കൊണ്ട്‌ രക്ഷപ്പെടാന്‍ അത്‌ ആത്മാര്‍ത്ഥമായി ശ്രമിച്ചു.

വിക്ടര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒന്നും തലയില്‍ കയറിയില്ല. എന്‍റെ പേനാക്കത്തിയെടുത്ത്‌ നൂലു ഞാന്‍ മുറിച്ചു കളഞ്ഞു. തൊണ്ടയില്‍ കുരുങ്ങിയ കൊളുത്തും കൊണ്ട്‌ അതു പോയി.

വിക്ടറിന്‌ ദേഷ്യം വന്നു. ആദ്യമായി പിടിച്ച മീനിനെ വിട്ടുകളഞ്ഞ ഞാനൊരു മണ്ടനാണെന്ന്‌ അയാള്‍ പറഞ്ഞു. കൂടെ എങ്ങനെ പിടിക്കണമായിരുന്നു, എങ്ങനെ ഹുക്ക്‌ അഴിച്ചെടുക്കണമായിരുന്നു എന്നൊക്കെ ഉപദേശവും.

ഒരു മരപ്പെട്ടി തുറന്ന്‌ അയാള്‍ ഒരു കുപ്പി പുറത്തെടുത്തു. വീഞ്ഞുണ്ടാക്കിയതിന്‍റെ ബാക്കി മുന്തിരിച്ചണ്ടി വാറ്റിയെടുക്കുന്ന മൂണ്‍ഷൈന്‍ എന്ന ചാരായം ആയിരുന്നു അത്‌. കുപ്പിയില്‍ നിന്ന്‌ നേരെ അത്‌ അയാള്‍ വായിലേയ്ക്ക്‌ കമഴ്ത്തി.

'ഇത്തിരി മദ്യം എനിക്കും തരൂ' എന്നു ഞാന്‍ പറഞ്ഞോ എന്ന്‌ ഓര്‍മ്മയില്ല. ഒരിറക്കു കൂടി കമഴ്ത്തിയിട്ട്‌ അയാള്‍ കുപ്പി എന്‍റെ നേരെ നീട്ടി. വല്ലാത്തൊരു മണമായിരുന്നു അതിന്‌. അതു തൊട്ടിടമൊക്കെ തണുത്തു. ഇറക്കിയപ്പോള്‍ തൊണ്ട പൊള്ളി. രണ്ടു കവിളു കുടിച്ചു കഴിഞ്ഞപ്പോള്‍ ആകെയൊരു ഉന്മേഷം തോന്നി.

ഒരിറക്ക്‌ വായിലൊഴിച്ചിട്ട്‌ അയാള്‍ കത്തിച്ചു പിടിച്ച സിഗാര്‍ലൈറ്ററിന്‍റെ നേരെ അതു തുപ്പി. നീല നിറത്തില്‍ മൂണ്‍ഷൈനിനു കത്തുപിടിച്ചപ്പോള്‍ തീതുപ്പുന്ന ഒരു ഡ്രാഗണിനെ ഓര്‍മ്മിപ്പിച്ചു അയാളുടെ മുഖം.

അയാള്‍ ചെയ്യുന്നതൊക്കെ നോക്കിക്കൊണ്ട്‌ ബോട്ടിന്‍റെ ഡെക്കില്‍ മലര്‍ന്നു കിടന്നു. വെയിലണഞ്ഞു തുടങ്ങിയിരുന്നു. പകരം മൂണ്‍ഷൈന്‍ ഉള്ളില്‍ തീകത്തിച്ചുകൊണ്ടിരുന്നു.

ഈ പിടിച്ചു കൂട്ടിയിരിക്കുന്ന മീനുകളെ ഒക്കെ അയാളെന്തുചെയ്യുമെന്ന്‌ ഞാന്‍ അല്‍ഭുതപ്പെട്ടു. നാട്ടിലെ ഒരു മീന്‍വില്‍പ്പനക്കാരന്‍റെ കൊട്ടയില്‍ കാണുന്നത്രയും മീനുകളുണ്ടായിരുന്നു അയാളുടെ ബക്കറ്റില്‍.

എന്‍റെ ചോദ്യം മുഖത്തുനിന്നു വായിച്ചെടുത്തിട്ടെന്നപോലെ അയാള്‍ പറഞ്ഞു.

"മൈ ഫ്രന്‍റു്‌, ഈ മീനുകളെയൊക്കെ യുക്രെയിനില്‍ നിന്നു കൊണ്ടുവന്ന എന്‍റെ റോസ്‌ചെടികള്‍ക്ക്‌ വളമിടാന്‍ കൊണ്ടുപോകുകയാണ്‌."

മീനുകള്‍ റോസിന്‌ നല്ല വളമാണത്രെ. ജീവനോടെ കൊണ്ടുപോയി ചെടികളുടെ ചോട്ടിലിട്ട്‌ മൂടണം. ജീവനുള്ള മീനുകളെ വളമിട്ടാല്‍ റോസുകള്‍ കൂടുതല്‍ ചുവന്നിരിക്കുമത്രെ. അവയ്ക്ക്‌ രക്തത്തിന്‍റെ നിറം വരുമെന്ന്‌.

കാഴ്ചകള്‍ നിറം മങ്ങി. അതില്‍ ചോരച്ചുവപ്പു കലരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണടച്ചു കിടന്നു. എപ്പോഴാണ്‌ ഉറങ്ങിപ്പോയതെന്ന്‌ അറീയില്ല.

ഉണര്‍ന്നപ്പോള്‍ ദാ ഇങ്ങനെ ഇവിടെ കിടക്കുകയാണ്‌. എപ്പോഴാണ്‌, എങ്ങനെയാണ്‌ തിരിച്ചെത്തിയതെന്ന്‌ ഒരു പിടിയുമില്ല. വാതിലുകളൊക്കെ തുറന്നു കിടക്കുന്നു.

തലയ്ക്ക്‌ അടിയേറ്റതുപോലെ വേദന. മൂണ്‍ഷൈനിന്‍റെ ബാക്കി. ഷെല്‍ഫുകളിലൊക്കെ തപ്പി നോക്കി. ഒരു തുള്ളിപോലും ഇരിപ്പില്ല. ആകെയൊരു പെരുപ്പ്‌. വീണ്ടും കിടന്നുറങ്ങാമെന്നുകരുതി. വിക്ടറും മീനുകളും തലയില്‍ നിറഞ്ഞു. ഇടയ്ക്കിടെ റോസാപ്പൂവിന്‍റെ ചോരച്ചുവപ്പ്‌ തികട്ടിവന്നു. ആളില്ലാതെ ഒഴുകിനടക്കുന്ന ഒരു ബോട്ടും.

* * * *

രണ്ട് മാസം കഴിഞ്ഞാണ്‌ വിക്ടറിനെ പുഴയില്‍ നിന്ന്‌ കിട്ടിയത്‌. അയാളുടെ ചുണ്ടുകള്‍ മീന്‍ തിന്നു പോയിരുന്നു. പോസ്റ്റ്‌ മോര്‍ട്ടത്തില്‍ തൊണ്ടയില്‍ നിന്ന്‌ ഒരു ചൂണ്ടക്കൊളുത്തും കിട്ടിയത്രെ.

തൊണ്ടയില്‍ കൊളുത്തുമായി ജീവന്‍ തിരിച്ചു മേടിച്ചു പോയ മീന്‍ പിന്നെയും ഉറക്കത്തില്‍ വന്നു വിളീച്ചുകൊണ്ടിരുന്നു. ചൂണ്ടയിടാന്‍ പോകാന്‍.

പക്ഷേ പിന്നെ ഒരിക്കലും ചൂണ്ടയിടാന്‍ പോയില്ല. പകരം ഞാന്‍ യുക്രെയ്നിയന്‍ റോസ്‌ ചെടികള്‍ വളര്‍ത്താന്‍ തുടങ്ങി. അവ ചോരച്ചുവപ്പുള്ള പൂക്കള്‍ വിടര്‍ത്തി.

2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

മറന്നു വച്ചത്‌

നിങ്ങള്‍ക്കറിയാമോ
ഇറയത്തെ ചുവരില്‌
കടന്നലുകള്‍ പണ്ടേ ഉപേക്ഷിച്ചുപോയ
ഒരു തുളയ്ക്കുള്ളില്‌
ഞാനെന്‍റെ കുട്ടിക്കാലം
ഒളിച്ചു വച്ചിട്ടുണ്ട്‌.

അട്ടത്തെ
പഴയ പുസ്തകക്കെട്ടുകള്‍ക്കിടയില്‌
ഇരട്ടവാലന്‍ തിന്നുതീര്‍ന്നിട്ടുണ്ടാവില്ല
എന്‍റെ പ്രണയം

തൊഴുത്തിന്‍റെ പുറകില്‌
തുരുമ്പ്‌ വിഴുങ്ങിക്കഴിഞ്ഞിട്ടുണ്ടാവില്ല
രണ്ടു ചക്രമുള്ള
എന്‍റെ നാടുകാഴ്ചകളെ.

വിറകുപുരയ്ക്കുള്ളിലെ
തകരപ്പെട്ടിയില്‌
ഇപ്പോഴുമുണ്ടാവും
മൂര്‍ച്ച തീര്‍ന്നുപോയ,
മുഖത്തൊന്നു പൌരുഷം പിരിച്ചുവയ്ക്കാന്‍
ഞാന്‍ പെട്ട പെടാപ്പാടുകള്‍.

അടുക്കളയില്‍
അമ്മയുടെ ഉപ്പുമാങ്ങാ ഭരണിക്കുള്ളില്‌
അഴുകിത്തുടങ്ങിയിട്ടുണ്ടാവും
എന്‍റെ മനസ്സ്‌.

മറന്നുവച്ചതല്ല,
മറക്കാന്‍ വച്ചത്‌.

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

പത്താമി



പത്താമിയുടെ വീട്‌ ഭൂമീന്‍റെ അറ്റത്താണ്‌.

അരീക്കുന്നിന്‍റെ നിറുകയില്‌ ആകാശം തോട്ടു തൊട്ടില്ലഎന്നാണതിന്‍റെ ഒരു നില്പ്പ്‌. അരീക്കുന്ന്‌ കുട്ടികള്‍ക്ക്‌ പോകാന്‍ പറ്റിയ സ്ഥലമല്ല. നട്ടുച്ചയ്ക്കുപോലും അവടെ കുറുക്കന്മാരു്‌ പാഞ്ഞു നടക്കും. രാത്രിയായാല്‍ കഴുതപ്പുലികളുടെ ചിരികളാണ്‌.

പത്താമിക്ക്‌ അതൊന്നും ഒരു പ്രശ്നമല്ല. വെള്ളിയാഴ്ച രാത്രികൂടി പാട്ടുംപാടി കുന്നു കേറിപ്പോകണതു കാണാം.

പത്താമി ഷര്‍ട്ടിടില്ല. ഒരു ദുബായ്‌ ലുങ്കി* ആണുടുക്കുക. പച്ച നിറത്തില്‌ വീതികൂടിയ ഒരു ബെല്‍ട്ടും കെട്ടും. ബെല്‍ട്ടില്‌ എപ്പോഴും ഒരു മടക്കപ്പിച്ചാത്തിയും ഉണ്ടാവും.

രാവിലെ അങ്ങാടീലെത്തും. ഞായറാഴ്ച ആണെങ്കില്‍ എറ്ച്ചിക്കാരന്‍ അബ്ദ്വാക്കേന്‍റെ പീട്യേല്‌ സഹായത്തിന്‌ നിക്കും. ആടിന്‍റെ തോലു പൊളിക്കണതും ചോര കെഴുകണതുമൊക്കെ പത്താമ്യാണ്‌. ആടിനെ കൊന്നാലുടനെ പത്താമി ആടിന്‍റെ കൂമ്പ്‌ പച്ചയ്ക്കു കടിച്ചു തിന്നും. ഒരു ഗ്ളാസ്സ്‌ പച്ചവെള്ളവും കുടിക്കും. ആടിന്‍റെ കൂമ്പു തിന്നാല്‍ ഇടികിട്ട്യതിന്‍റെ കേടൊക്കെ തീരുമത്രെ. പത്താമിക്കെവടന്നാ ഇടി കിട്ടണേന്നാര്‍ക്കും അറിയില്ല.

ഇറച്ചിപ്പണി ഇല്ലെങ്കില്‌ പത്താമി ഗഫൂറാക്കേന്‍റെ റേഷന്‍ പീട്യേല്‌ണ്ടാവും. അവടെ പൂത്ത അരി അടിച്ചു വാരലും അതു കഴുകി ഒണക്കി പൊടിക്കാന്‍ കൊണ്ടോവലും ഒക്കെ ആണു ഏര്‍പ്പാട്‌.

പത്തേമി അധികാരോടും മിണ്ടാറില്ല. കുട്ട്യളോടാണ്‌ പിന്ന്യും എപ്പോഴെങ്കിലും മിണ്ട്വ. പക്ഷേ കുട്ട്യോളും അയാളെ കളിയാക്കും.

"പത്താമ്യേയ്‌ പൂയ്‌.. പെണ്ണുകെട്ടണ്ടേ.." ന്ന്‌ ചെക്കന്മാരു്‌ വിളിച്ചു കൂവും. അതു കേട്ടാ പത്താമിയ്ക്കു കലിയാണ്‌. കണ്ണിക്കണ്ട സാധനം എടുത്ത്‌ എറിയും. ഒരിക്കല്‍ കറപ്പേട്ടന്‍റെ മോന്‍ സന്തോഷിനെ കരിങ്കല്ലോണ്ട്‌ എറിഞ്ഞത്‌ ഓന്‍റെ നെറ്റിക്ക്‌ കൊണ്ടു. ചെക്കന്‍ ചോര്യും ഒലിപ്പിച്ച്‌ പെരേല്‌ ചെന്നപ്പം കറപ്പേട്ടന്‍ തോണീന്‍റെ പങ്കായും എടുത്ത്‌ പത്താമീനെ തല്ലാന്‍ ചെന്ന്‌. പത്താമി ബെല്‍ട്ട്‌ന്ന്‌ പിച്ചാത്തി ഊരി. അതോടെ കറപ്പേട്ടന്‌ പങ്കായും കൊണ്ട്‌ തിരിച്ചു പോകേണ്ടീം വന്നു.

സ്കൂള്‌ന്ന്‌ പോകുമ്പം ഇടയ്ക്ക്‌ പത്താമി അരി പൊടിപ്പിക്കാന്‍ പോകണ്ടാവും. ഇന്നോട്‌ വല്യ കാര്യേര്ന്ന്‌. ഞാനതുവരെ കളിയാക്കാന്‍ ഒന്നും പോയിട്ടില്യ. ബാക്കിള്ള ചെക്കന്മാരു്‌ പേരു്‌ വിളിച്ചു കൂവുമ്പം ഞാന്‌ അവരെ കൂട്ടത്തില്‌ കൂടാതെ മാറി നടക്കും.

പത്താമി ഇടയ്ക്ക്‌ ഐസ്‌ വാങ്ങിത്തരും. ഐസ്‌ വാങ്ങാന്‍ വീട്ട്‌ന്ന്‌ നയാ പൈസ കിട്ടില്ല. ബാക്കി ചെക്കന്മാരൊക്കെ മുന്തിരി ഐസും സേമിയ ഐസും വാങ്ങി നക്കിത്തിന്നുമ്പം ഞാന്‍ വെറുതേ ഇങ്ങനെ നൊണച്ചിരിക്കും*. കൊറേ എണ്ണത്തിനെങ്കിലും വയറെളകീട്ടുണ്ടാവും ഞാന്‍ കാരണം.

ഒരിക്കല്‌ ഞാന്‍ മാത്രം ഐസ്‌ തിന്നാണ്ടെ മാറിയിരിക്കണത്‌ പത്താമി കണ്ട്‌. അയാള്‌ ന്നോട്‌ 'ന്തേയ്‌ അണക്ക്‌* ഐസ്‌ തിന്നണ്ടേ' ന്നു ചോദിച്ച്‌. 'ഐസ്‌ അയാള്‌ ബെര്‍ദെ തെരൂലല്ലോന്ന്‌' ഞാനും പറഞ്ഞ്‌. ന്‍റെ കയ്യില്‌ പൈസ ഇല്യാന്ന്‌ മനസ്സിലായിട്ടാവും ഒരു മുന്തിരി ഐസ്‌ വാങ്ങി എന്ടെ നേരെ നീട്ടി.

മടിച്ചു മടിച്ചാണ്‌ ഞാന്‍ അതു വാങ്ങിയത്‌. അച്ഛന്‍ അറിഞ്ഞാല്‌ ചീത്ത കേക്കും. അങ്ങാടീലാണെങ്കില്‌ ചൂടോടെ വാര്‍ത്ത വീട്ടിലെത്തിക്കാന്‍ ആളേള്‌ണ്ട്‌. ഇറയില്‌ ഒരു പുളിവാറല്‌ തിരുകി വെച്ചിട്ട്‌ണ്ട്‌ അച്ഛന്‍. അതില്‌ എന്‍റെ തൊടേലെ തോല്‌ നല്ലോം പതിഞ്ഞിട്ടും ണ്ട്‌.

ഞാന്‍ പത്തേമീനോട്‌ അടുത്ത്‌ കൂട്യത്‌ അതോണ്ടൊന്നും അല്ല. അരീക്കുന്ന്‌ കേറണം. മാനത്ത്‌ മുട്ടണ അയാള്ടെ പൊരേന്‍റെ അകത്തോളം പോയി നിന്നിട്ട്‌ അങ്ങാടി മുഴുവന്‍ കാണണം. ചാലിയാര്‍ പൊഴയും പാടവും ഉസ്കൂളും എള്ളാത്തെ ആനക്കൊട്ടിലും ഒക്കെ ചെറ്തായി ചെറ്തായി പോണദ്‌ കാണണം.

പാടത്ത്‌ മേഞ്ഞ്‌ നടക്കണ പൈക്കളെ* ഒക്കെ കൈവെള്ളേല്‌ വെക്കാന്‍ പാകത്തിന്‌ ചെറ്ദായിട്ട്‌ കാണാത്രെ. എള്ളാത്തെ കൊമ്പനാനേനെ സിദ്ധാര്‍ത്ഥന്മാഷ്ടെ അലമാരയിലിരിക്കണ മരം കൊണ്ട്ള്ള ആനക്കുട്ടീനെപ്പോലെ ചെറ്ദായി കാണാം. തോട്ട്‌വക്കത്ത്‌ പെണ്ണുങ്ങള്‌ കുളിക്കണത്‌ ഒരു പുള്ളി പോലെ കാണാം. സ്കൂളു മുറ്റത്ത്‌ ചെക്കന്മാരു്‌ ചൂടിപ്പന്ത്‌ കളിക്കണതും പെങ്കുട്ട്യോള്‌ കക്ക്‌ കളിക്കണതും കാണാം. ഇതൊക്കെ പത്താമി തന്നെ പറഞ്ഞതാണ്‌ ട്ടോ.

എന്നെങ്കിലും ആരും അറിയാതെ അരീക്കുന്ന്‌ കേറാന്‍ പോകണം ന്ന്‌ തീരുമാനിച്ചിരുന്നു. പക്ഷെ ഒറ്റയ്ക്ക്‌ പോകാന്‍ ധൈര്യം ഇല്ല. ചെക്കന്മാരെ ആരെയെങ്കിലും വിളിക്കാന്‍ ചെന്നാല്‌ അത്‌ വീട്ടിലറിയും. ഇപ്പം തന്നെ സന്തോഷും ഓന്‍റെ കമ്പനിക്കാരും* ഞാന്‍ പോകുമ്പം 'പത്താമീന്‍റെ കോലൈസ്‌ തിന്നോനേ..' ന്ന്‌ വിളിച്ച്‌ കൂവണത്‌ ഞാന്‍ കേക്കാത്ത മാതിരി നടക്ക്വാണ്‌.

കഴിഞ്ഞ കൊല്ലം ആഗസ്റ്റ്‌ പതിനഞ്ചിന്‍റെ അന്നാണ്‌ ഒരു ചാന്‍സ്‌ ഒത്തു കിട്ട്യത്‌. സ്കൂള്ന്ന്‌ നേരത്തെ ചാടി. പതാക ഉയര്‍ത്തിക്കഴിഞ്ഞ ഒടനെ. വിചാരിച്ച പോലെത്തന്നെ പത്താമി റേഷന്‍പീട്യേലെ പണി കഴിഞ്ഞ്‌ കുന്ന്‌ കേറാന്‍ പോക്വാരുന്നു.

'പത്താമ്യേ ന്ന്യും കൂട്ടൂ' ന്ന്‌ വിളിച്ചു പറഞ്ഞോണ്ട്‌ ഓടിച്ചെന്നു. പത്താമിക്ക്‌ സന്തോഷായി. തിന്നോണ്ടിരുന്ന പരിപ്പുവടയുടെ കടിക്കാത്ത ഭാഗത്ത്‌ന്ന്‌ ഒരു കഷണം പൊട്ടിച്ച്‌ എനിക്കു തന്നു.

ശെരിക്കും സ്വര്‍ഗ്ഗം കിട്ട്യപോലേരുന്ന്‌ എനിക്ക്‌. കുന്ന്‌ കേറണതിന്‍റെ ക്ഷീണം ഒന്നും അറിഞ്ഞതേ ഇല്ല. കേറണേനനുസരിച്ച്‌ കാഴ്ചകള്‌ ചെറുതായി ചെറുതായി വന്നു. ദൂരേയ്ക്ക്‌ ദൂരേയ്ക്ക്‌ കാണാനും തുടങ്ങി.

ചാലിയാര്‍പൊഴ വളഞ്ഞ്‌ പൊളഞ്ഞ്‌ ഒരു ചേരപ്പാമ്പ്‌ എലീനെ തിന്ന്‌ കെടക്കണപോലെ. മണക്കടവിനടുത്ത്‌ പൂഴിത്തോണിക്കാരുണ്ടെന്ന്‌ ഞാന്‍ പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. വല്യ എമണ്ടന്‍ തോണികളില്‌ അവരു്‌ പൂഴി നെറച്ച്‌ വല്യേ കഴുക്കോലുകൊണ്ട്‌ ഉന്തുന്നു.

പത്തേമിക്ക്‌ അതൊന്നും ഒരു കാഴ്ച അല്ലായിരുന്നു. അയാള്‌ എന്നും കാണണതല്ലേ. എള്ളാത്തെ ആനേനെ കാണാന്‍ പറ്റീല്ല. അതിനെ എഴുന്നള്ളിക്കാന്‍ കൊണ്ടോയിരിക്കാണത്രെ.

ആകാശം പിന്ന്യും പിന്ന്യും മോളില്ക്ക്‌ പോയിക്കൊണ്ടിരിക്ക്വേരുന്നു. അരീക്കുന്നിന്‍റപ്പുറത്തുള്ള കാഴ്ചകളും കാണാന്‍ തുടങ്ങി. രാനാട്ടര അങ്ങാടി കൊറച്ച്‌ കാണാന്‍ പറ്റണ്‌ണ്ടാരുന്നു. അരീക്കുന്നിന്‍റെ അപ്പറത്ത്‌ ഒരു ലോകം ണ്ടെന്ന്‌ അന്നാണ്‌ മനസ്സിലായത്‌.

നമ്പര്‍ ലോക്കായിരുന്നു പത്താമീന്‍റെ പൊരയ്ക്ക്‌. 7-8-6 ന്ന്‌ അയാള്‌ തിരിച്ച്‌ തൊറക്കണത്‌ ഞാന്‍ മനപ്പാഠാക്കി.

പത്താമി കരിങ്കല്ലോണ്ട്ണ്ടാക്കിയ ഒരു ക്‌അ്‌ബേന്‍റെ രൂപം കാണിച്ചു തന്നു. നല്ല ഭംഗിണ്ടായിരുന്നു അതിന്‌. ഞാന്‍ അത്‌ തിരിച്ചും മറിച്ചും നോക്കണ കണ്ട്‌ അത്‌ ന്നോട്‌ ഇടുത്തോളാന്‍ പറഞ്ഞു. ക്‌അ്‌ബ മാപ്ളാരെ സ്ഥലം ആയതുകൊണ്ട്‌ വീട്ടില്‌ കൊണ്ടു ചെന്നാല്‌ അമ്മ ചീത്ത പറയ്വോന്ന്‌ പേടി ണ്ടായിരുന്നു. ന്നാലും വേണ്ടാന്ന്‌ പറഞ്ഞില്ല. അത്‌ ട്രൌസറിന്‍റെ പോക്കറ്റില്‌ കേറീല. കയ്യില്‌ തന്നെ പിടിച്ചു. നല്ലോണം പണി ഇട്ത്തിട്ട്‌ണ്ടാവും പത്താമി അത്‌ ഉണ്ടാക്കാന്‍. കരിങ്കല്ലോണ്ടല്ലേ.

ഇന്നെ പൊരേന്‍റെ ഉമ്മറത്ത്‌ ഇരുത്തീട്ട്‌ പത്താമി അകത്തേയ്ക്ക്‌ പോയി. ഞാന്‍ കാഴ്ചകളൊക്കെ കണ്ടോണ്ട്‌ ഇരിക്ക്വേരുന്നു. അപ്പോഴാണ്‌ അകത്തേയ്ക്ക്‌ വിളിച്ചത്‌. ഞാന്‍ അകത്തേയ്ക്ക്‌ ചെന്നപ്പം ആകെ ഇരുട്ട്‌.

പത്താമിക്ക്‌ കുന്നിന്‍റെ മോളില്‌ കരണ്ടൊന്നും ഇല്ല. ഒരു റാന്തല്‌ അവടെ തൂങ്ങിക്കെടപ്പുണ്ടായിരുന്നു. അപ്പോ പത്താമി പിറകില്‌ന്ന്‌ എന്‍റെ തോളത്ത്‌ കയ്യ്‌ വെച്ചു. തിരിഞ്ഞു നോക്കിയപ്പോ പത്താമീണ്ട്‌ തുണി ഉടുക്കാണ്ടെ നിക്കണ്‌. അയാള്‌ടെ ചുക്കുമണി വീര്‍ത്ത്‌ ഒരു കുന്തം പോലെ നീണ്ട്‌ നിക്കണ്‌.

സംഭവം എന്തോ പന്തി അല്ലാന്ന്‌ എനിക്ക്‌ തോന്നി. തോളത്ത്‌ പിടി വിടുവിച്ച്‌ ഞാന്‌ ഓടാന്‍ നോക്കി. അയാള്‌ വാതില്‌ മറഞ്ഞ്‌ നില്ക്കാണ്‌. തൂറാന്‍ മുട്ട്യ നായ്ക്കളെ ചേല്ക്ക്‌* ആകെ ഒരു വെപ്രാളവും പരവേശവും. ന്‍റെ നിക്കറീന്‍റെ മോളില്‌ പിടിക്കാന്‍ നോക്കി. ഞാന്‌ ഒഴിഞ്ഞു മാറി. കയ്യില്‌ണ്ടാരുന്നത്‌ ക്‌ബേന്‍റെ കരിങ്കല്ലൊണ്ട്ള്ള രൂപം ആയിര്ന്ന്‌. അതോണ്ട്‌ അയാളെ നെറ്റിക്ക്‌ ഇന്നെക്കൊണ്ട്‌ പറ്റുമ്പോലെ ആഞ്ഞൊന്ന്‌ കൊട്ത്ത്‌. ചോര അങ്ങട്ട്‌ ചീറ്റി. അയാളവടെ കൊയഞ്ഞ്‌ വീണു. വാതിക്കല്ന്ന്‌ അയാള്‌ മാറിയ തക്കത്തിന്‌ ഞാന്‍ ഇറങ്ങി ഓടി.

കേറ്യ ദൂരത്തിനേക്കാളും ണ്ടേരുന്നു തിരിച്ചെറങ്ങാന്‍. എവടൊക്ക്യോ തട്ടി മുട്ടി വീണ്‌ കയ്യിന്‍റ്യും കാലിന്‍റ്യും മുട്ടൊക്കെ പൊട്ടി നാശായി. നേരെ വീട്ടിലിക്ക്‌ ആണ്‌ ഓടിച്ചെന്നത്‌. അവടെ എത്ത്യപ്പം അമ്മണ്ട്‌ മുറ്റത്തെന്നെ നിക്കണു.

എന്തൊക്ക്യോ നൊണ പറയാന്‍ തോന്നിച്ചതുകൊണ്ട്‌ രക്ഷപ്പെട്ടു.

പത്താമി ചത്ത്‌ പോയിട്ട്‌ണ്ടാവ്വോന്ന്‌ പേടി ണ്ടേര്ന്ന്‌ എനിക്ക്. കൊറേ ദെവസം പിന്നെ റേഷന്‍പീട്യേന്‍റെ വഴിക്കൊന്നും പോയില്ല.

ഒരു അഞ്ചാറു്‌ ദെവസം കഴിഞ്ഞിട്ട്‌ണ്ടാവും, ഉസ്കൂള്‌ പറമ്പില്‌ ചെക്കന്മാരു്‌ ഐസ്‌ തിന്നണത്‌ നോക്കി ഒരു പറങ്ക്യാവിന്‍റെ കൊമ്പില്‌ ഇരിക്കേരുന്നു ഞാന്‍.

ഒരു കൂക്ക്‌ കേട്ട്‌ തിരിഞ്ഞ്‌ നോക്ക്യപ്പം പത്താമീണ്ട്‌ ഒരു ഐസും നീട്ടിപ്പിടിച്ച്‌ നിക്കണ്‌. തലേല്‌ ഒരു വെച്ചുകെട്ടൊക്കെ ണ്ട്‌.

ഞാന്‍ നീട്ടി ഒരു തുപ്പു വെച്ചു കൊടുത്തു.



------------------
മാപ്പള -- മലബാറില്‍ മാപ്പള എന്നാല്‍ മുസ്ലിം ആണ്‌.
പൈക്കള്‍ -- പശുക്കള്‍
ദുബായ്‌ ലുങ്കി -- പോളിസ്റ്റര്‍ ലുങ്കി
നൊണച്ചിരിക്കുക -- കൊതിച്ചിരിക്കുക
അണക്ക്‌ -- നിനക്ക്‌
കമ്പനിക്കാരു്‌ -- കൂട്ടുകാരു്‌
ചേല്‌ക്ക്‌ -- പോലെ

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

വേണ്ടാതീനം

യാത്രാദൈര്‍ഘ്യം പോലെ നീണ്ടൊരു വണ്ടിയില്‍
അപരിചിതത്വത്തിന്‍റെ ഒരു കൂപ്പേയില്‍
എതിര്‍സീറ്റുകളിലിരുന്ന്‌
കണ്ണുവെട്ടിച്ചു കൈവിട്ടുപോകുന്ന നോട്ടങ്ങളെ
കണ്ടില്ലെന്നു നടിച്ച്‌ ഇരിക്കുകയായിരുന്നു
ഞങ്ങളിരുവരും.

അന്തരീക്ഷത്തില്‍ വേരാഴ്ത്തി, തലയുയര്‍ത്തി
ഞങ്ങള്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി
പടര്‍ന്നു പന്തലിച്ച ശീതസമരം പോലൊരു മരം
എപ്പോഴും തലയ്ക്കുമുകളിലേയ്ക്ക്‌ കടപുഴകി വീഴാമെന്ന്‌
ഭയപ്പെട്ടുകൊണ്ടിരുന്നപ്പോഴാണതു സംഭവിച്ചത്‌.

മൂന്നു സെക്കന്‍റു്‌ നീളത്തില്‍, താളത്തില്‍.

ഒരു വളി.

ദാതാവ്‌ അവളായിരുന്നെങ്കിലും
സ്വീകര്‍ത്താവിനും മുന്നേ
ചിരി തുടങ്ങിയതുമവളായിരുന്നു.

ശീതസമരത്തിന്‍റെ മരമില്ലാതായി
പൊട്ടിച്ചിരിയുടേയും സൌഹൃദത്തിന്‍റേതുമായി
വളര്‍ന്നു വന്ന മറ്റൊരു മരത്തിനുമൊപ്പം
എന്‍റെയുള്ളില്‍ എന്തോ ഒന്ന്‌ വളര്‍ന്നു വരുന്നുണ്ടായിരുന്നു

അവളുടെ ചിരികള്‍ക്കൊപ്പം കുലുങ്ങിച്ചിരിക്കുമ്പോള്‍
അതിനു ശിഖരങ്ങളുണ്ടായി
അവള്‍ക്കൊപ്പം കഥകള്‍ കയറുമ്പോള്‍
അതു പൂത്തു തളിര്‍ത്തു
അവളുടെ ആര്‍ദ്രമായ നോട്ടങ്ങളില്‍
കണ്ണു വെട്ടിച്ചതു വേരുകള്‍ നീട്ടി

അനിവാര്യമായൊരു യാത്രപറച്ചിലിന്‍റെ സ്റ്റേഷനില്‍
"ഇനിയെന്നെങ്കിലും കാണുമോ" എന്ന വിത്തെറിഞ്ഞുള്ള
അവളുടെ ഇറങ്ങിപ്പോക്കിനെതിരെ
യാത്രാദൈര്‍ഘ്യത്തിന്‍റെ വണ്ടി അനങ്ങിത്തുടങ്ങിയപ്പോഴേയ്ക്കും
ഉള്ളില്‍ വളര്‍ന്നുകൊണ്ടിരുന്നത്‌ ഉള്‍ക്കൊള്ളാനാവാതെയായിരുന്നു.

ഒടുക്കം അതു പുറത്തു വന്നു
ഒരു സെക്കന്‍റു കൂടുതല്‍ നീളത്തിലും താളത്തിലും..

'മറുവളി'.