2009, മാർച്ച് 1, ഞായറാഴ്‌ച

ഡിമോളീഷന്‍


രഘു നഗരത്തിലെത്തിയിട്ട്‌ നാലു ദിവസമേ ആയുള്ളൂ. പഴമയുടെ മണമുള്ള തെരുവുകള്‍. കെട്ടിടങ്ങള്‍ക്കൊക്കെ പഴയ ബ്രിട്ടീഷ്‌ തലയെടുപ്പ്‌.

നഗരത്തില്‍ നിന്നൊഴിഞ്ഞ്‌, എന്നാല്‍ നഗരത്തിന്‍റെ ഭാഗമെന്നു പറയാവുന്നതരത്തിലാണ്‌ മെദിയഹൌസിന്‍റെ സ്ഥാനം. പത്തഞ്ഞൂറേക്ര സ്ഥലത്ത്‌ അതങ്ങനെ കെട്ടുകളും പുരകളുമൊക്കെയായി പടര്‍ന്നു കിടക്കുന്നു. ആന്‍ഡേഴ്സണ്‍ സായിപ്പ്‌ തനിക്കുവേണ്ടിതന്നെ പണിതത്‌. ബ്രിട്ടീഷ്‌ ആര്‍ക്കിട്ടെക്റ്റുകളില്‍ എണ്ണം പറഞ്ഞ പേരായിരുന്നു ആന്‍ഡേഴ്സണ്‍ സായിപ്പിന്‍റേത്‌. എ റിയല്‍ ജീനിയസ്‌. അങ്ങേരു വരച്ച ബ്ലൂ പ്രിന്‍റുകളൊക്കെ ടെക്റ്റുബുക്കുകളാണ്‌. കോളേജില്‍ പലരും തങ്ങളുടെ അവസാനവര്‍ഷത്തെ പ്രൊജെക്റ്റായിപ്പോലും ആന്‍ഡേഴ്സന്‍റെ വര്‍ക്കുകളുടെ പഠനം നടത്താറുണ്ട്‌. അത്ര ഗഹനമാണ്‌ ഓരോ ഡിസൈനും.

ഡല്‍ഹി ബെയ്സ്ഡ് മാര്‍വാഡി കണ്‍സ്റ്റ്രക്ഷന്‍ കമ്പനിയിലെ ആര്‍ക്കിട്ടെക്റ്റാണ്‌ രഘു. ചെറുപ്പക്കാരനും സമര്‍ത്ഥനും. സാധാരണഗതിയില്‍ ഡെമോളിഷന്‍ വര്‍ക്കുകളൊന്നും രഘുവിനു നല്‍കാറില്ല. അയാളെപ്പോലൊരു ആര്‍ക്കിട്ടെക്റ്റിനെ കിട്ടാന്‍ പല പ്രൊജക്റ്റുകളും മാസങ്ങള്‍ വെയിറ്റു ചെയ്യും.

ഇത്തവണ ഇതു രഘു തന്നെ തെരെഞ്ഞെടുത്തതാണ്‌. കഴിഞ്ഞമാസം തുടങ്ങേണ്ടിയിരുന്ന ബോംബേ പ്രൊജെക്റ്റ് ഡിലേ ആയി. പ്രതീക്ഷിക്കാതെ വന്ന ഒരു ഗ്യാപ്പ്‌. അതിനിടയ്ക്ക്‌ മരിയയുമായുള്ള പ്രശ്നങ്ങള്‍. എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിന്നില്ലെങ്കില്‍ പ്രാന്തു പിടിച്ചുപോകുമെന്ന്‌ രഘു ഭയപ്പെട്ടു.

രഘുവിന്‍റെ ഓഫീസിലെതന്നെ ഫസിലിറ്റേറ്റര്‍ ആയിരുന്നു മരിയ. പാര്‍ട്ടി ഗേള്‍. വെസ്റ്റേണ്‍ സംസ്കാരത്തിന്‍റെ അനുരണനങ്ങളുടെ പ്രോഡക്റ്റ്‌. സുന്ദരി. സ്മാര്‍ട്ട്‌. അവളെയൊന്നു കൂടെകൊണ്ടു നടക്കാനുള്ള യോഗ്യതയുള്ളത്‌ രഘുവിനു മാത്രമാണെന്ന്‌ ഓഫീസില്‍ എല്ലാവരും അടക്കം പറയും. ആദ്യമാദ്യം സുഹൃത്തുക്കള്‍ മാത്രമായിരുന്നു. പണിത്തിരക്കിറക്കി വച്ചിട്ട്‌ റൂഫ്‌ടോപ്പ്‌ ഗാര്‍ഡനില്‍ അവളുടെ കിളിക്കൊഞ്ചലും കേട്ട്‌ ബിയറും നുണഞ്ഞിരുന്ന എത്രയോ രാത്രികള്‍.

വല്ലാത്തൊരു വശീകരണ ശക്തിയായിരുന്നു പെണ്ണിന്‌. ഒന്നു രണ്ടു മാസങ്ങള്‍ കൊണ്ട്‌ അവള്‍ കീഴടക്കിക്കളഞ്ഞു. തന്‍റെ ബലഹീനതകള്‍ മറ്റൊരാളറിയുന്നത്‌ ഇഷ്ടമല്ല രഘുവിന്‌. പക്ഷേ അയാള്‍ പരസ്യമായി അവള്‍ക്കു ലിഫ്റ്റ്‌ കൊടുത്തു. അവള്‍ മെയിക്കപ്പിട്ട്‌ പുറത്തിറങ്ങാന്‍ കാത്തു നിന്നു. അവള്‍ക്ക്‌ ഡ്രെസ്സെടുക്കാന്‍ കൂടെപ്പോയി. പ്രണയം തലക്കു പിടിച്ചിരുന്നു.

രഘു നാട്ടില്‍ പോയി അമ്മയുടെ അനുവാദം വാങ്ങി. അമ്മാവന്മാരെയൊന്നും കാണാന്‍ നിന്നില്ല. എന്തിനു വെറുതേ വഷളാക്കണം. ഇനി മരിയയെ വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ല. അവള്‍ക്കും അതു കഴിയുമെന്നു കരുതിയതല്ല.


സര്‍പ്രൈസായിക്കോട്ടെ എന്നു കരുതിയാണ്‌ ഒരു ഡയമണ്ട്‌ നെക്ളേസും വാങ്ങി വെച്ച്‌ ദല്‍ഹി ദര്‍ബാറില്‍ സ്യൂട്ടെടുത്തത്‌. വൈകിട്ട്‌ ഏഴെട്ടുമണിയായപ്പോഴേയ്ക്ക്‌ മരിയ വന്നു. കറുത്ത സ്ലീവ്‌ലെസ്സില്‍ ഒരു മാലാഖയെപ്പോലെ സുന്ദരിയായിരുന്നു മരിയ.

"ഇന്നെനിക്കു ശെരിക്കും മദ്യപിക്കണം മരിയ. ഐ ആം ദ ഹാപ്പിയെസ്റ്റ്‌ ഓഫ്‌ ആള്‍ മെന്‍!"

അവള്‍ ബെഡ്ഡില്‍ മലര്‍ന്നുകിടന്ന്‌ ഒരു സിഗററ്റ്‌ കത്തിച്ചു. ഒരു പുകവിട്ട്‌ കൃത്രിമമായി ചിരിച്ചു. സിഗററ്റ്‌ അവന്‍റെ നേരെ നീട്ടി.

അവള്‍ എന്താണു കാര്യമെന്നു ചോദിക്കുന്നതുവരെ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന്‌ രഘു ഭയപ്പെട്ടു. ഇടിച്ചു കയറി പറഞ്ഞ്‌ സംഗതിയുടെ ത്രില്‍ കളയേണ്ടെന്ന്‌ അയാള്‍ക്കു തോന്നി.

പക്ഷേ മരിയ പെട്ടെന്ന്‌ മുന്‍കയ്യെടുക്കുകയായിരുന്നു. ലഹരിയാണോ, തന്‍റെ തന്നെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന എന്തോ ആണോ എന്നറിയില്ല, രഘു പെട്ടെന്നു ഉത്തേജിതനായിപ്പോയി.

എല്ലാം കഴിഞ്ഞ്‌ കിടക്കയില്‍ അവളെ പുറകില്‍ നിന്ന്‌ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അമ്മയുടെ അനുവാദം കിട്ടിയ വിവരം അയാള്‍ പറഞ്ഞു.


ഒരു പൊട്ടിച്ചിരി ആയിരുന്നു പ്രതികരണം.

"ഓ രഘു, യു ആര്‍ സോ ഇന്നൊസെന്‍റു്‌, ജസ്റ്റ്‌ ലൈക്‌ എ കിഡ്‌.."

രഘു ആ കിടപ്പില്‍ കിടന്ന്‌ കണ്ണു മിഴിച്ചപ്പോള്‍ ഡ്രെസ്സൊക്കെ വാരി വലിച്ചു കയറ്റി മരിയ ഇറങ്ങിപ്പോയി.

അയാള്‍ക്ക്‌ താങ്ങാന്‍ പറ്റുന്നതിലധികമായിരുന്നു അത്‌. മാസങ്ങളെടുത്ത്‌ താന്‍ വരച്ച ഡിസൈനുകളൊക്കെ ശുദ്ധഭോഷ്കായിരുന്നെന്ന്‌. പിറ്റേന്ന്‌ വര്‍ക്കു ചെയ്തുകൊണ്ടിരുന്ന പ്രൊജെക്റ്റ് ഡിലേ ആകുമെന്നു കൂടി കേട്ടപ്പോള്‍ ആകെ നിലതെറ്റിയതാണ്‌. രണ്ടുമൂന്നു ദിവസം ബാറില്‍ നിന്നിറങ്ങിയില്ലെന്നു തന്നെ പറയാം.

എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നില്ലെങ്കില്‍ താനൊരു മുഴുക്കുടിയനായിപ്പോകുമെന്ന്‌ ഉമ്മന്‍ പറഞ്ഞപ്പോഴാണ്‌ വെളിവുവീണത്‌. പെട്ടെന്ന്‌ ജോയിന്‍ ചെയ്യാന്‍ പറ്റുന്ന വേറേത്‌ പ്രൊജെക്റ്റുണ്ടെന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ ഈസ്റ്റേണ്‍ ഇന്ഡ്യയിലെ ഈ ഡെമോളിഷന്‍ പ്രൊജെക്റ്റിനെ പറ്റി അറിഞ്ഞത്‌. ആന്‍ഡേഴ്സണ്‍റെ വര്‍ക്കാണെന്ന്‌ അറിഞ്ഞപ്പോള്‍ അതുതന്നെയെന്ന്‌ ഉറപ്പിച്ചു.

മെദിയ ഹൌസില്‍ തന്നെ താമസിക്കാമെന്ന്‌ പ്രൊപ്പോസ്‌ ചെയ്തത്‌ രഘു തന്നെ ആണ്‌. അവിടെ ആരും താമസമില്ല ഇപ്പോള്‍. സലിം ഘോഡ്കാവാല ആണ്‌ ഇപ്പോഴത്തെ ഉടമസ്ഥന്‍. ബോംബേയില്‍ സ്ഥിരതാമസമാക്കിയ അയാള്‍ മെദിയഹൌസ്‌ പൊളിച്ചു കളഞ്ഞ്‌ അവിടെ ഒരു റീസോട്ട്‌ പണിയാന്‍ പോകുന്നു.

രഘു കെട്ടിടം മുഴുവന്‍ ചുറ്റി നടന്നു കണ്ടു. ഒരു മുഴുവന്‍ ദിവസവും വേണ്ടിവന്നു. ബ്രിട്ടീഷ്‌ കണ്‍സ്റ്റ്രക്ഷന്‍റെ ക്വാളിറ്റി. കൌശലങ്ങള്‍. ആന്‍ഡേഴ്സണ്‍ സായിപ്പിനെ മനസ്സുകൊണ്ടു നമിച്ചുപോയി. വാട്ട്‌ എ ജീനിയസ്‌.

ബെഡ്‌റൂമുകളില്‍ നിന്നെല്ലാം കാണാവുന്ന വിധത്തില്‍ വലിയൊരു ഫൌണ്ടന്‍. എല്ലാ ബെഡ്രൂമുകള്‍ക്കും പ്രൈവറ്റ്‌ ബാല്‍ക്കണി.ഒരു തുറന്ന കോമണ്‍ മട്ടുപ്പാവ്‌. അവിടേയ്ക്ക്‌ ഏതു ബെഡ്രൂമില്‍നിന്നും കയറി വരാവുന്ന വിധത്തില്‍ പിരിയന്‍ ഗോവണികള്‍. അതിഥികള്‍ക്കും വേലക്കാര്‍ക്കും താമസിക്കാന്‍ വെവ്വേറെ മന്ദിരങ്ങള്‍. അല്‍പം അകലെ അടുക്കളകെട്ടിടം. ഇന്‍ഡ്യന്‍ കുക്കിംഗിന്‍റെ മസാലമണം അടിക്കാതിരിക്കാന്‍. അവിടെ നിന്ന്‌ ഒരു കണ്‍വോയര്‍ ബെല്‍ട്ട്‌. കറന്‍റില്ലെങ്കിലും മാന്വല്‍ ആയി പ്രവര്‍ത്തിക്കാന്‍ തക്കവണ്ണം പണിതത്‌. ഭക്ഷണം നേരിട്ട്‌ തീന്‍മുറിയിലെത്തിക്കാന്‍.

ഒരു ദിവസം കൊണ്ട്‌ ആന്‍ഡേഴ്സണ്‍ വലിയൊരു ഇമേജായിത്തീരുകയായിരുന്നു രഘുവിന്‍റെ മനസ്സില്‍. അങ്ങേരോട്‌ അളവറ്റ ബഹുമാനം തോന്നി. പിന്നെ ഈ സുന്ദര സവിധം യാതൊരു ദയയും കാണിക്കാതെ പൊളിച്ചടുക്കാനാണല്ലോ താന്‍ വന്നിരിക്കുന്നത്‌ എന്ന ബോധം സങ്കടമുണര്‍ത്തുകയും ചെയ്തു.

തുക്കാറാമിനായിരുന്നു അടുക്കളയുടെ ചുമതല. ബ്രിട്ടീഷുകാലത്തെ ചിട്ടവട്ടകള്‍. അയാളുടെ വസ്ത്രവിധാനമൊക്കെ കണ്ടാല്‍ ഒരു ബ്രിട്ടീഷ്‌ ഇന്‍ഡ്യന്‍ ചരിത്രപുസ്തകത്തില്‍ നിന്ന്‌ ഇറങ്ങി വന്നതാണെന്ന്‌ കരുതും. ഒരു കണ്ണേ ഉള്ളൂ തുക്കാറാമിന്‌. മറ്റേകണ്ണ്‌ ഒരു കറുത്ത തുണിവച്ച്‌ മറച്ചിരിക്കുന്നു. എന്തുപറ്റിയതാണെന്ന്‌ ചോദിച്ചില്ല.

മറ്റു വേലക്കാരുണ്ടായിരുന്നെങ്കിലും ആരും അകത്തു കയറി പെരുമാറാറുണ്ടായിരുന്നില്ല. അടിച്ചു തുടയ്ക്കുന്ന ഒന്നോ രണ്ടോ പെണ്ണുങ്ങളെ മാത്രം വല്ലപ്പോഴും പകല്‍ സമയത്തു മാത്രം കാണാം.

കെട്ടിടത്തിന്‍റെ ബ്ളൂപ്രിന്‍റു്‌ നഷ്ടപ്പെട്ടുപോയിരുന്നു. അതാണ്‌ രഘുവിനെ അങ്ങോട്ടയക്കാന്‍ കാരണം. അല്ലാതെ ഒരു ഡെമോളീഷന്‌ ആര്‍ക്കിട്ടെക്റ്റിന്‍റെ ആവശ്യമൊന്നുമില്ല. അളവുകളെടുത്ത്‌ ബ്ളൂപ്രിന്‍റു്‌ വരച്ചുണ്ടാക്കണം.

പിറ്റേന്നു തന്നെ രഘു പണിതുടങ്ങി. ലേസര്‍ ടേപ്പും നോട്ട്‌പാഡുമെടുത്ത്‌ മുറികളിലൂടെയും ഇടനാഴികളിലൂടെയും കയറിയിറങ്ങി. ഒരുമാസത്തെ പണിയുണ്ടെ അവിടെയെന്ന്‌ തോന്നിത്തുടങ്ങിയിരുന്നു. നൂറുകണക്കിന്‌ മുറികള്‍. ഒന്നുപോലും റെക്റ്റാംഗുലര്‍ അല്ല. വട്ടത്തില്‍ പോലുമുണ്ട്‌ മുറികള്‍.

വൈകിട്ട്‌ തുക്കാറാം പുറത്തുപോയി തണുത്ത ബിയര്‍ വാങ്ങിക്കൊണ്ടുവരും. നല്ല ക്ഷീണം തോന്നുമായിരുന്നു രഘുവിന്‌. ടയര്‍സം ജോബ്‌. ലാഡര്‍ ചുമക്കാന്‍ ഒരു ആളെ ഏര്‍പ്പാടു ചെയ്തു തരാമെന്ന്‌ തുക്കാറാം പറഞ്ഞതാണ്‌. പക്ഷേ ഒറ്റയ്ക്ക്‌ ജോലി ചെയ്യുന്നതിന്‍റെ സുഖം കളയേണ്ടെന്ന്‌ രഘു കരുതി.

വൈകുന്നേരങ്ങളില്‍ കെളവനെയും കൂട്ടി. രണ്ടു ബിയറേ വേണ്ടൂ. കെളവന്‍ ഫ്ലാറ്റാവും. പിന്നെ കിടന്നിടത്തു കിടന്നുള്ള പഴമ്പുരാണം പറച്ചിലാണ്‌. ആന്‍ഡേഴ്സണ്‍സായിപ്പിനെപറ്റി. അയാളുടെ മദാമ്മ മെദിയയെപ്പറ്റി. അപാര സുന്ദരിയായിരുന്നത്രെ മദാമ്മ. ദേവികളുടെ പടത്തിലെ മുഖങ്ങളോടാണ്‌ കെളവന്‍ അവരെ ഉപമിച്ചത്‌. അതുപറയുമ്പോള്‍ കെളവന്‍റെ കാഴ്ചയില്ലാത്ത കണ്ണും തിളങ്ങും.

മദാമ്മയെ കൈ വച്ചതിന്‌ സായിപ്പു കൊടുത്ത ശിക്ഷയായിരിക്കും ആ കാഴ്ചയില്ലാത്തെ കണ്ണെന്ന്‌ ആലോചിച്ച്‌ രഘു ചിരിച്ചു.

"തുക്കാറാം, എന്നിട്ടു നിങ്ങളുടെ സായിപ്പെന്തേ ഇവിടം വിട്ടുപോയത്‌? ഈ കെട്ടിടം അങ്ങേരു്‌ വളരെ മെഹനത്ത്‌ ചെയ്യ്തതാണെന്നു തോന്നുന്നല്ലോ.. എന്നെന്നേക്കും ഉണ്ടാക്കിയതുപോലെ.."

തുക്കാറാം കുറച്ചു നേരം നിശബ്ദനായി.

"സാബ്‌, ലേഡിആന്‍ഡേഴ്സന്‍ ഇവിടെത്തന്നെയുണ്ട്‌.. എങ്ങും പോയിട്ടില്ല.."

"ഹെഹ്‌.."

"അതേ സാബ്‌, അവര്‍ക്കു വേണ്ടിയാണല്ലോ സായിപ്പ്‌ ഈ ബംഗ്ളോ പണിതത്‌.."

കിളവന്‍ എണീറ്റ്‌ ചുവരില്‍ ചാരി ഇരുന്നു.

"ബംഗ്ളാവിന്‍റെ പണിതീര്‍ന്ന ദിവസം അവര്‍ മരിച്ചു. ഒരു ദിവസം പോലും ഇവിടെ കഴിയാന്‍ അവര്‍ക്കായില്ല.."

കെളവന്‍ കരയാന്‍ തുടങ്ങി. എണീപ്പിച്ചു വിടുന്നതാണ്‌ നല്ലതെന്ന്‌ രഘുവിനു തോന്നി. അയാളെ പറഞ്ഞയച്ച്‌ രഘു ഈസീ ചെയറില്‍ നീണ്ടു നിവര്‍ന്ന്നു കിടന്നു.


സുന്ദരിയായ മെദിയ മദാമ്മ. കെട്ടിടങ്ങളെ സ്നേഹിച്ച തൈക്കിളവനായ സായിപ്പ്‌. മെദിയയെ തഴുകുന്നപോലെ അയാളുടെ പരുപരുത്ത കൈകള്‍ കെട്ടിടത്തിന്‍റെ ഗോവണിപ്പിടികളിലൂടെ ഇഴഞ്ഞു നടക്കുന്നു. അവളുടെ അടിവയറില്‍ തലവയ്ക്കുംപോലെ അതിന്‍റെ തണുത്ത മാര്‍ബിളില്‍ മുഖം ചേര്‍ത്തു കിടക്കുന്ന സായിപ്പ്‌.. മെദിയ ഹൌസ്‌ എന്ന നെയിംബോര്‍ഡ്‌ അനാവരണം ചെയ്യുമ്പോള്‍ മദാമ്മയുടെ ഗൌണഴിഞ്ഞു വീഴുന്നു. നഗ്നമായ അവരുടെ വെണ്‍തുടകള്‍.. കിതപ്പ്‌.. ഉയര്‍ന്നു താഴുന്ന മാറിടം.. തേപ്പുകത്തിയില്‍ സിമന്‍റുമായി നില്‍ക്കുന്ന സായിപ്പ്‌.. നടുവിലെ മുറീയിലെ ചുവരിനോട്‌ ചേര്‍ത്ത്‌ അവളെ.. ചുവരില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന മെദിയയുടെ, അല്ല, മരിയയുടെ മുഖം.. തെല്ലു മാറിനില്‍ക്കുന്ന ചുണ്ടുകളില്‍ നിന്ന്‌ ഉയരുന്ന സിഗററ്റുപുകയുടെ ചുരുളുകള്‍..

"സാബ്‌.."

രഘു ഞെട്ടി ഉണര്‍ന്നു.. തുക്കാറാം ബെഡ്കോഫിയും കൊണ്ടു നില്‍ക്കുന്നു. ഹോ! എന്തൊരു ഉറക്കമായിരുന്നു.. ഈസിചെയറില്‍ തന്നെ. സ്വപ്നത്തെ കുടഞ്ഞെറിഞ്ഞു കളയാന്‍ രഘു പണിപ്പെട്ടു.

കാപ്പി വാങ്ങി ഊതിക്കുടിച്ചു. ഒരു സമാധാനം തോന്നി. ഇടയ്ക്കിടെ ചുവരില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന മരിയയുടെ മൂഖം മനസ്സില്‍.


"സാബ്‌, ഒരു സ്ത്രീ കാണാന്‍ വന്നിരിപ്പുണ്ട്‌. ദില്ലിയില്‍ നിന്നാണെന്നു പറഞ്ഞു.."

ദില്ലിയില്‍ നിന്ന്‌. മരിയ! ഈശ്വരാ..

സ്ലീപ്പിംഗൌണ്‍ ശെരിയാക്കി രഘു മുന്‍വശത്തേയ്ക്കോടിച്ചെന്നു. മരിയ തന്നെ. സിഗരറ്റുമണം. പുകപറത്തിക്കൊണ്ട്‌ അവള്‍ പൂന്തോട്ടത്തില്‍ ഉലാത്തുന്നു.

കണ്ടപാടെ ഓടി വന്ന്‌ കെട്ടിപ്പിടിച്ചൊരുമ്മ.

"ഐ കുഡിന്‍റു്‌, ഡാ." സ്വരത്തില്‍ ക്ഷമാപണം.

"എനിക്ക്‌ മനസ്സിലാവുന്നു. നീയില്ലാതെ കഴിയില്ലെനിക്ക്‌. മേയ് ബീ ഇറ്റ്സ്‌ ടൈം റ്റു ഗെറ്റ് സം സ്റ്റ്രിംഗ്സ്‌ അറ്റാച്ച്‌ഡ്."

രഘു അവളെ ചേര്‍ത്തുപിടിച്ചു. ബെഡ്റൂമിലേയ്ക്ക്‌ കൊണ്ടുപോയി. അവള്‍ രഘുവിന്‍റെ ചുണ്ടുകള്‍ കടിച്ചുപറിച്ചു. ദീര്‍ഘനേരം പൊത്തിപ്പിടിച്ചു നിന്നു. അവനെ ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചു.

രഘു ഒഴിഞ്ഞുമാറി.

"ഹോള്‍ഡ്‌ ഓണ്‍.. ആ തുക്കാറാം കയറി വരും.. രാത്രിവരെ ക്ഷമിക്കൂ.." അയാള്‍ കണ്ണിറുക്കി.

"നീ പോയി കുളിച്ചു ഫ്രെഷാവൂ.. എനിക്കിത്തിരികൂടി പണിയുണ്ട്‌.. നാളെ ആണു ഡെമോളിഷന്‍.."

അവള്‍ ബെഡ്ഡില്‍ മലര്‍ന്നു കിടന്നു കിതച്ചു. രഘു അതു കാണാത്തപോലെ ബാത്‌റൂമിലേയ്ക്കു കയറിപ്പോയി.


ഡൈനാമിറ്റുകള്‍ വന്നിരുന്നു. പോര്‍ട്ടര്‍മാര്‍ അവ മുറ്റത്തു നിരത്തി വച്ചു. രഘു പെട്ടി തുറന്നു നോക്കി. വൈക്കോലില്‍ പൊതിഞ്ഞ കുഴലുകള്‍. ഉദ്ധരിച്ച ലിംഗം പോലെ വിജൃംഭിതമായിരിക്കുകയാണ്‌ അവയെന്ന്‌ അയാള്‍ക്കു തോന്നി. അവയ്ക്കു ഭോഗിക്കണം. പൊട്ടിത്തെറിക്കണം. രഘു പെട്ടി അടച്ചു വച്ചു.

കമ്പനി രണ്ട്‌ എന്‍ജിനിയേഴ്സിനെക്കൂടി വിട്ടിരുന്നു. ന്യൂജോയ്നികള്‍. അവര്‍ ചുറു ചുറുക്കോടെ ഓടി നടന്ന്‌ രഘുവിന്‍റെ പ്ലാനില്‍ മാര്‍ക്കു ചെയ്ത ഇടങ്ങളിലൊക്കെ ഡൈനാമിറ്റുകള്‍ പിടിപ്പിക്കാന്‍ പണിക്കാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. എട്ടുമണിയോടെയാണ്‌ എല്ലാം യഥാസ്ഥാനത്തായത്‌. പണിക്കാരൊക്കെ യാത്ര പറഞ്ഞുപോയി. അന്നു രാത്രി അവിടെ തങ്ങേണ്ടെന്ന്‌ എന്‍ജിനിയര്‍മാര്‍ പറഞ്ഞു.

അവരെ ചിരിച്ച്‌ യാത്രയാക്കി. തുക്കാറാം കരഞ്ഞു വിളിച്ച്‌ ഇറങ്ങിപ്പോയി. പാവം. അയാള്‍ക്ക്‌ അതു സ്വന്തം വീടുപോലെ ആയിരുന്നു. ഭക്ഷണം അയാള്‍ ബെഡ്രൂമില്‍ കൊണ്ടു വച്ചിരുന്നു.

മരിയ കുളിച്ചൊരുങ്ങി സുന്ദരിയായി കാത്തിരിക്കുന്നു. ഒരു ബിയര്‍ പൊട്ടിച്ച്‌ കഴിച്ചു. മരിയ രഘുവിന്‍റെ ഗ്ളാസ്സില്‍ നിന്നു തന്നെ സിപ്പെടുത്തു.

"നിനക്കറിയാമോ മരിയാ.."

"ഹും" അവള്‍ കൊഞ്ചി.

"മെദിയാ ഹൌസില്‍ ആദ്യമായും അവസാനമായും ഇണചേരുന്ന കപ്പിള്‍ ഒരു പക്ഷേ നമ്മളായിരിക്കും.."

മരിയ അയാളുടെ നെഞ്ചില്‍ ചേര്‍ന്നു കിടന്നു. രഘു അവളുടെ ചുണ്ടില്‍ പതിയെ കടിച്ചു.

രാത്രിയ്ക്ക്‌ അധികം ആയുസ്സുണ്ടായിരുന്നില്ല.

നേരം വെളുക്കുന്നതിനുമുന്നേ പണിക്കാരൊക്കെ സ്ഥലത്തെത്തിയിരുന്നു. ജൂനിയര്‍ എന്‍ജിനിയര്‍ പണിക്കാര്‍ക്കൊക്കെ നിര്‍ദ്ദേശം കൊടുത്ത്‌ മെഗാഫോണുമായി ഓടി നടന്നു. എക്സ്പ്ളോസീവ്സ്‌ എക്സ്പേര്ട്ട്‌ ട്രിഗര്‍ രഘുവിന്‍റെ കയ്യില്‍ കൊണ്ടുവന്നു കൊടുത്തു.

സ്വിച്ച്‌ ഒന്ന്‌ അമരുമ്പോള്‍ മെദിയ ഹൌസ്‌ ഓര്‍മ്മയാകും. രഘു ഒരു നിമിഷം കണ്ണടച്ചു. മെദിയ ഹൌസിന്‍റെ തലയുയര്‍ത്തിനില്‍ക്കുന്ന രൂപം അങ്ങനെ തന്നെ മായാതെ മനസ്സില്‍ കിടക്കട്ടെ.

ആന്‍ഡേഴ്സണ്‍ സായ്പ്പിന്‍റെ പ്രണയകുടീരം. ചുവരില്‍ നിന്ന്‌ തലയുയര്‍ത്തുന്ന ലേഡി ആന്‍ഡേഴ്സണ്‍. ഗോവണിപ്പിടികളില്‍ കയ്യോടിക്കുന്ന സായിപ്പ്‌. ബെഡ്രൂമിന്‍റെ നിലത്ത്‌ മുഖമണച്ച്‌, തുടകള്‍ വിടര്‍ത്തി വച്ച്‌, മരിയ. സിഗരറ്റു പുകച്ചുരുളുകള്‍. നിതാന്തമായ പ്രണയം. പ്രണയത്തിന്‍റെ നിര്‍മ്മിതികള്‍. ഡെമോളീഷനുകള്‍.

രഘു ട്രിഗറില്‍ വിരലമര്‍ത്തി.