2009, മേയ് 11, തിങ്കളാഴ്‌ച

മിസ്ഡ്‌ കാള്‍


നിങ്ങളൊരു പെണ്‍കുട്ടിയെ അഗാധമായി സ്നേഹിക്കുന്നു. വെറുതേ എന്തോ ഒരു ചെറിയ പ്രശ്നത്തിന്‍റെ പേരില്‍ നിങ്ങള്‍ അവളുമായി താല്‍ക്കാലികമായി ഒന്നു പിണങ്ങിയെന്നു കരുതുക. പിണക്കം താല്‍ക്കാലികമാണെന്ന്‌ നിങ്ങള്‍ക്കറിയാം. മുഖം വീര്‍പ്പിച്ച്‌ ഇറങ്ങിപ്പോയ അവള്‍ രണ്ടു ദിവസം കഴിഞ്ഞ്‌ വീര്‍പ്പുമുട്ടല്‍ സഹിക്കാനാവാതെ നിങ്ങളുടെ മൊബൈലിലേയ്ക്ക്‌ ഒരു മിസ്സ്‌ഡ്‌ കാള്‍ ഇടുന്നു. നിങ്ങളവളെ തിരിച്ചു വിളിക്കുന്നു, കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. പിന്നെ ഒരു പൊട്ടിച്ചിരി. അത്‌ പ്രണയത്തെ പുതുക്കുപ്പണിയുന്നു...

പക്ഷെ, ഇത്തവണ, ഈ സാധാരണത്തത്തിനു പകരം നിങ്ങള്‍ക്കു കിട്ടുന്ന കാള്‍ ഒരു സുഹൃത്തിന്‍റേത്‌. സുഹൃത്ത്‌ വാര്‍ത്ത നിങ്ങളോടു പറയാന്‍ ബുദ്ധിമുട്ടുന്നു. പറയാന്‍ പോകുന്നതു ചീത്ത വാര്‍ത്തയാണെന്നും എന്തും നേരിടാനുള്ള ശക്തിയുണ്ടാകട്ടെയെന്നും പറഞ്ഞിട്ട്‌ അവളുടെ മരണം നിങ്ങളെ അറിയിക്കുന്നു. തികച്ചും സാധാരണമായ ഒരു ആക്സിഡന്‍റു്‌. അവളുടെ സ്കൂട്ടറിനു പിറകില്‍ ഒരു ലോറിയോ മറ്റോ..
സുഹൃത്താണവളെ ആശുപത്രിയിലെത്തിച്ചത്‌. ഐസിയുവിലേയ്ക്ക്‌ കയറ്റുമ്പോള്‍ അവള്‍ക്കു ബോധമുണ്ടായിരുന്നു. അവസാനമായി അവള്‍ പറഞ്ഞത്‌ നിങ്ങളെപ്പറ്റിയായിരുന്നു. നിങ്ങള്‍ക്കു തരാന്‍ കഴിയാതെ പോയ ഒരു മിസ്‌ഡ്‌ കാളിനെപ്പറ്റി.

എനിക്കു ചോദിക്കുവാനുള്ളത്‌ നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചാണ്‌. ഇത്തരമൊരവസ്ഥയില്‍, പെട്ടെന്ന്‌ എത്തിച്ചേരാവുന്ന ഒരു പരിതസ്ഥിതിയിലല്ല നിങ്ങള്‍. ജോലി സംബന്ധമായ ഒരു യാത്രയിലാണ്‌. പണമുണ്ട്‌. ഏറ്റവും ആദ്യത്തെ ഫ്ലൈറ്റ്‌ ടിക്കറ്റുതന്നെ ഏര്‍പ്പാടാക്കു തരാന്‍ കഴിയുന്ന ബന്ധങ്ങളുണ്ട്‌. പക്ഷേ, മിസ്‌ഡ്‌ കാള്‍ കണ്ട്‌ ഉള്ളില്‍ ഒരു ഊറിച്ചിരിയോടെ ആ നമ്പറില്‍ തിരിച്ചു വിളിച്ച്‌, മറ്റേ അറ്റത്തുനിന്ന്‌ ആ കുലുങ്ങിച്ചിരി കേള്‍ക്കാന്‍ കാത്തിനില്‍ക്കുന്ന ആ ഒരു നിമിഷത്തെ നിശബ്ദതയുണ്ടല്ലോ.. താനാണ്‌ ലോകത്തിലെ ഏറ്റവും ഭാഗ്യവാനെന്ന്‌, താടിയൊന്ന്‌ ചൊറിഞ്ഞ്‌, ഷര്‍ട്ടിന്‍റെ കോളറൊന്നു പൊക്കി വച്ച്‌, നിങ്ങള്‍ അല്‍പം അഹങ്കരിക്കുന്ന ആ നിമിഷം.. അത്‌ പെട്ടെന്ന്‌ പിടി വിട്ട്‌ അത്യഗാധതയിലെവിടേയ്ക്കോ തട്ടിച്ചിതറിത്തെറീച്ചുപോകുന്നു.. അവളെ ആദ്യം കണ്ടതുമുതല്‍, സ്നേഹിച്ചു തുടങ്ങിയതും ആദ്യം കയ്യെത്തിച്ച്‌ അവളുടെ വിരല്‍തുമ്പിലൊന്നു തൊട്ടതും പോലെയുള്ള അനര്‍ഘനിമിഷങ്ങള്‍, ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയില്‍ നിന്ന്‌ നോക്കിക്കാണുന്ന ചിത്രങ്ങള്‍ പോലെ, നിങ്ങളവയില്‍ നിന്നകന്നു പോകുകയാണെന്നുള്ള തിരിച്ചറിവ്‌.. അതുണ്ടാക്കുന്ന പരിഭ്രാന്തി..

സുഹൃത്തിന്‌ ആളുമാറിയതാണെന്നോ, അല്ലെങ്കില്‍ അവനു പ്രാന്താണെന്നോ, നിങ്ങള്‍ സ്വപ്നം കാണുകയാണെന്നോ ഒക്കെ, കണ്ണടച്ച്‌, റിയാലിറ്റിയെ കൊന്നുകളയാന്‍ നിങ്ങളുടെ മനസ്സ്‌ നടത്തുന്ന പരിശ്രമങ്ങള്‍..

ചിലപ്പോള്‍, പഴയ എന്തെങ്കിലും തമാശകള്‍ പെട്ടെന്നോര്‍ത്ത്‌ നിങ്ങളറിയാതെ, നിങ്ങള്‍ ചിരിച്ചു പോകും.. സ്ഥലകാലബോധം തിരിച്ചു വന്ന്‌ കൊഞ്ഞനം കുത്തുമ്പോള്‍ ഉള്ളില്‍ ഒരു ആളല്‍. ഒരു പുകച്ചില്‍. അല്ലെങ്കില്‍, എനിക്കറിഞ്ഞുകൂടാ സുഹൃത്തേ, നിങ്ങളാ വേദനയെ എന്തു വിളിക്കുമെന്ന്‌.

ഫ്ലൈറ്റില്‍ കാലുകള്‍ വിറപ്പിച്ചുകൊണ്ട്‌, കയ്യിലുള്ള കുഞ്ഞു ബാഗിനെ മുകളിലെ ബാഗേജ്‌ ഏരിയയില്‍ വയ്ക്കാതെ, ഇപ്പോള്‍ ലാന്‍ഡ്‌ ചെയ്യും, നിര്‍ത്തിയാല്‍ ഉടനേ ബെല്‍ട്ട്‌ ഊരണം, അടുത്തിരിക്കുന്ന ആളോട്‌, ക്ഷമ പറഞ്ഞ്‌, അയാളെ മറികടന്ന്‌ ഡോറിലേയ്ക്ക്‌ ഓടണം.. വാതില്‍ തുറന്നാലുടനെ, ആദ്യം പുറത്തിറങ്ങുന്ന ആള്‍ നിങ്ങളാകണം.. എന്നിങ്ങനെ അടുത്ത നിമിഷങ്ങളെ പ്ളാന്‍ ചെയ്ത്‌.. പെട്ടെന്ന്‌ ചിന്തകളുടെ കണ്‍ട്വിന്യുയിറ്റി നഷ്ടപ്പെട്ട്‌, നിങ്ങള്‍ക്ക്‌ ഒരു മൂത്രശങ്ക, അല്ലെങ്കില്‍ ടോയിലെറ്റിലൊന്നു പോകണമെന്ന തോന്നല്‍, അല്ല, ഒന്നു ഛര്‍ദ്ദിക്കണോ? ശെരിക്കും എന്താണതെന്ന്‌ നിങ്ങള്‍ കുറേ നേരം ആലോചിച്ചിരിക്കും. പെട്ടെന്ന്‌, വെളുത്ത തുണിയില്‍ കടും ചുവപ്പു നിറത്തില്‍ ചോരപ്പാടുകള്‍ കാണുന്ന ഒരു ചിത്രം ഒരു ഫ്ളാഷ്‌ പോലെ മനസ്സില്‌ തെളിഞ്ഞു മറയുന്നു. അത്‌ വീണ്ടും മനസ്സില്‍ തീയ്‌ കോരിയിടുന്നു. പലതവണ അതിങ്ങനെ ആവര്‍ത്തിക്കും.. ഫ്ളൈറ്റ്‌ ലാന്‍ഡ്‌ ചെയ്യുകയാണെന്ന അറിയിപ്പ്‌ വരുവോളം..

എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഓടിയിറങ്ങി ഒരു ടാക്സിയില്‍ കയറിപ്പറ്റുന്നതുവരെ ചെക്കൌട്ടില്‍ നഷ്ടപ്പെട്ടുപോയ നാലു നിമിഷങ്ങളെക്കുറിച്ചായിരിക്കും നിങ്ങളോര്‍ക്കുന്നത്‌. ആ ഹിന്ദിക്കാരന്‍ പോലീസിന്‍റെ 'ഉല്ലൂ കാ പഠാ' വിളി..

ടാക്സിയില്‍ കയറി നിങ്ങള്‍ വീണ്ടും കാലു വിറപ്പിച്ചുകൊണ്ടിരിക്കും. വാതിലിനോട്‌ ചേര്‍ന്നേ നിങ്ങളിരിക്കൂ. ഒരു കൈകൊണ്ട്‌ ബാഗിനെ ചേര്‍ത്തു പിടിച്ചിരിക്കും. മറ്റേ കൈ ഡോറിന്‍റെ ഹാന്‍ഡിലില്‍, അതു തുറക്കാന്‍ റെഡിയായി..

ടാക്സി നിര്‍ത്തിയപാടെ ഓടിയിറങ്ങുമ്പോള്‍ ഡ്രൈവര്‍ പുറകില്‍ നിന്ന്‌ കാശു തന്നില്ലെന്ന്‌ വിളിച്ചു കൂവും. പേഴ്സു വലിച്ചെടുത്ത്‌ ആദ്യം കാണുന്ന അഞ്ഞൂറിന്‍റെയോ ആയിരത്തിന്‍റെയോ നോട്ടെടുത്ത്‌ അവന്‍റെ കയ്യിലേല്‍പ്പിച്ചീട്ട്‌ നിങ്ങള്‍ ഓടി ചെല്ലുമ്പോഴും, അവള്‍ ഉമ്മറത്തു ചിരിച്ചുകൊണ്ട്‌ നില്‍പ്പുണ്ടാവും എന്നൊരു തോന്നല്‍ നിങ്ങളുടെ ഉള്ളിലുണ്ടാവും.. പറമ്പിലെവിടെനിന്നോ ശവം ദഹിപ്പിക്കുന്നതിന്‍റെ രൂക്ഷഗന്ധം യാഥാര്‍ത്ഥ്യത്തിനെതിരെയുള്ള നിങ്ങളുടെ മനസ്സിന്‍റെ അവസാനത്തെ ചെറുത്തുനില്‍പ്പിനേയും കരിച്ചുകളയുന്നതുവരെ..

യാത്രപുറപ്പെടുമ്പോള്‍മുതല്‍ നിങ്ങള്‍ ചേര്‍ത്തുപിടിച്ചിരുന്ന കുഞ്ഞു ബാഗ്‌ അപ്പോഴേയ്ക്കും നിങ്ങളറിയാതെ താഴെയിട്ടിട്ടുണ്ടാവും. അപ്പോഴാണ്‌ നിങ്ങള്‍ക്കൊന്നു കരയണമെന്നു തോന്നുക. കാരണം, നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍, ഞാന്‍ പറയാന്‍ പോകുന്ന കാര്യം കള്ളമാണെന്ന്‌, അല്ലെങ്കില്‍ എനിക്കു തെറ്റുപറ്റിയതാണെന്ന്‌, അത്‌ അവള്‍ ആയിരുന്നില്ലെന്ന്‌ വിശ്വസിക്കുന്ന ഏതോ ഒരു കോശം, ഒരു കോശമെങ്കിലും, അതുവരെ ബാക്കിയുണ്ടാകും..

ഇനി പറയൂ, ഞാന്‍ നിങ്ങള്‍ക്കൊരു മിസ്ഡ്‌ കാള്‍ തരട്ടെ? മൊബൈല്‍ ലോറിക്കടിയില്‍ ഞെരിഞ്ഞുപോയെങ്കിലും അവളുടെ സിം ഭദ്രമായെനിക്കു കിട്ടിയിട്ടുണ്ട്‌. ഇത്തിരി നിശബ്ദത അതില്‍ ബാക്കിയുണ്ടായിരിക്കണമല്ലോ..

2009, മേയ് 3, ഞായറാഴ്‌ച

അജ്‌ഞാത ശാകുന്തളം


പൂര്‍വ്വം


"മാലിനിയോളം അടിയൊഴുക്കുണ്ട്‌ കുമാരിയുടെ കണ്ണുകളില്‍. പ്രസരിച്ചു തിളങ്ങി നില്‍ക്കുമ്പോഴും അതിനടിയില്‍ വിരഹത്തിന്‍റെ കുത്തൊഴുക്ക്‌ ഞങ്ങള്‍ കാണുന്നുണ്ട്..‌".

ശകുന്തള വെറുതേ ചിരിച്ചു കൊണ്ടിരുന്നു. ഉച്ചപ്പൂജയ്ക്കുള്ള ഒരുക്കങ്ങളിലൊന്നും പങ്കെടുക്കേണ്ടെന്ന്‌ അച്ഛന്‍റെ വാക്കുള്ളതാണ്‌. പക്ഷേ വെറുതേ ഇരുന്നാല്‍ അതുമിതുമൊക്കെ ഓര്‍ത്ത്‌ കരയും. ഓരോന്നു ചിന്തിച്ച്‌ മനസ്സു വിഷമിപ്പിക്കാതെ സന്തോഷവതിയായിരിക്കണം എന്നാണ്‌ വൈദ്യന്‍റെ കല്‍പ്പന.

അനസൂയ കുമാരിയെ തനിയെവിട്ടിട്ട്‌ പൂവന്വേഷിച്ചു പോയി.

വയറു്‌ സാമാന്യം വീര്‍ത്തിട്ടുണ്ട്‌. അഞ്ചാം മാസത്തില്‍ ഇത്രയും വയറു്‌ അല്‍ഭുതം തന്നെയാണെന്നാണ്‌ അമ്മമാര്‍ പറയുന്നത്‌. കുഞ്ഞ്‌ നല്ല ആരോഗ്യവാനായിരിക്കുമത്രെ. രാജാവിന്‍റെ നീണ്ട ബാഹുക്കള്‍ ഒരു നിമിഷം ഓര്‍ത്തുപോയി.

കൈനിറഞ്ഞപ്പോള്‍ പൂക്കൂടയിലേയ്ക്ക്‌ കൊണ്ടിടാന്‍ വന്ന പ്രിയംവദ കണ്ടത്‌ കുമാരി വിതുമ്പിക്കരയുന്നതാണ്‌. അവള്‍ക്ക്‌ ആധിയായി.

"കുമാരി, സങ്കടപ്പെടാതിരിക്കൂ. സന്തോഷിക്കേണ്ട സമയമല്ലേ ഇപ്പോള്‍.. നോക്കൂ, മുനിവര്യനെങ്ങാനും കണ്ടാല്‍.."

പ്രിയംവദ അടുത്തിരുന്ന്‌ തന്‍റെ ഉത്തരീയം കൊണ്ട്‌ കുമാരിയുടെ കണ്ണുകള്‍ തുടച്ചു കൊടുത്തു. പതിയെ കുമാരിയെ തന്‍റെ മടിയില്‍ കിടത്തി.

"പ്രിയേ, എന്‍റെ അടുത്തുതന്നെ ഇരിക്കൂ. ഒറ്റയ്ക്കാകുമ്പോള്‍ എന്‍രെ മനസ്സെനിക്കു പിടി തരുന്നില്ല. വേണ്ടെന്നു വിലക്കിയ വഴികളിലൂടെയേ അതിനു പോകണ്ടൂ.."

പ്രിവംവദയ്ക്കു ഭയമുണ്ടായിരുന്നെന്നു തോന്നുന്നു. ഉച്ചപ്പൂജയ്ക്ക്‌ പരികര്‍മ്മികള്‍ എത്തുന്നതിനു മുന്പേ പൂക്കളെത്തിക്കണം. കുമാരി കരയുന്നതെങ്ങാന്‍ മാമുനി കണ്ടാല്‍ അതു മതി കോപത്തിന്‌. പെട്ടെന്നു പൂക്കളിറുക്കാന്‍ അനസൂയയോട്‌ വിളിച്ചു പറഞ്ഞിട്ട്‌ അവള്‍ കുമാരിക്ക്‌ കൂട്ടിരുന്നു.

മോനായിരിക്കുമെന്ന്‌ അച്ഛന്‍ അനുഗ്രഹിച്ചതാണ്‌. വീരശൂരനായ ഒരു മകനുണ്ടാകട്ടെയെന്ന്‌. രാജ്യം വാഴാനുള്ള യോഗം അവനുണ്ടാകുമെന്ന്‌ മുനിശ്രേഷ്ഠരൊക്കെ പ്രവചിക്കുകയും ചെയ്തു. അച്ഛനും മകനും എന്ന്‌ ഒന്നിക്കുമെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നു കുമാരിക്ക്‌. മുനികളുടെ സദസ്സിലേയ്ക്ക്‌ ഒരു ഗര്‍ഭിണി കയറിച്ചെല്ലുന്നതില്‍ തെറ്റുണ്ടോ എന്ന ചോദ്യത്തിന്‌ വിദുഷികളാരും ഉത്തരം തന്നില്ല.

പണ്ടാണെങ്കില്‍ ശുദ്ധയായിരിക്കുമ്പോഴൊക്കെ അച്ഛന്‍റെ അടുത്തു ചെന്നിരുന്ന്‌ മാമുനികളുടെ സംസാരം കേള്‍ക്കാറുണ്ടായിരുന്നു. സംശയങ്ങള്‍ അച്ഛന്‍റെ ചെവിയില്‍ ചോദിക്കാമായിരുന്നു. അഞ്ചുമാസങ്ങള്‍കൊണ്ട്‌ താന്‍ അച്ഛനില്‍ നിന്ന്‌ എത്രയേറെ അകന്നുപോയെന്ന്‌ കുമാരി അല്‍ഭുതപ്പെട്ടു.

പരികര്‍മ്മികള്‍ എത്തിത്തുടങ്ങിയെന്നു തോന്നുന്നു. പൂക്കള്‍ പ്രതീക്ഷിച്ചത്രയും ശേഖരിക്കാനാകാഞ്ഞതിന്‍റെ മൌഢ്യം അനസൂയയുടെ മുഖത്തുണ്ടായിരുന്നു. പൂക്കൂടകളുമെടുത്ത്‌ മൂവരും ആശ്രമവാടത്തിലേയ്ക്ക്‌ തിരിച്ചു നടന്നു.

ദ്രുതകര്‍മ്മാവ്‌ എന്ന പരികര്‍മ്മി ആളൊരു രസികനാണ്‌. കുമാരിയെ എവിടെവച്ചു കണ്ടാലും എന്തെങ്കിലും പറഞ്ഞ്‌ കളിയാക്കാതെ വിടില്ലായിരുന്നു അയാള്‍. ആയിടെ അയാള്‍ മിഥിലയില്‍ പോയിരുന്നെന്നു കേട്ടു. രാജാവിന്‍റെ എന്തെങ്കിലും വിവരങ്ങള്‍ അയാള്‍ പറയുമെന്നു കരുതി കുമാരി അരണിയൊരുക്കുന്നിടത്ത്‌ ചുറ്റിപ്പറ്റി നിന്നു. ഒന്നും ഉണ്ടായില്ല. കുമാരി വന്നു നില്‍ക്കുന്നത്‌ അയാള്‍ കണ്ടേ ഇല്ലെന്നു തോന്നി. പ്രിയംവദയെക്കൊണ്ട്‌ വിശേഷങ്ങള്‍ ചോദിച്ചറിയാമെന്നു നിനച്ച്‌ കുമാരി കിടപ്പറയിലേയ്ക്കു മടങ്ങി.

ഗ്രീഷ്മച്ചൂട്‌ പതിവിലധികമായിരിക്കുന്നു. നടന്നെത്തിയതിന്‍റെ കിതപ്പാറാന്‍ ഒന്നു തലചായ്ച്ചതാണ്‌. ഉറങ്ങിപ്പോയതറിഞ്ഞില്ല. കണ്ണു തുറന്നപ്പോള്‍ അച്ഛന്‍ അടുത്തിരിക്കുനു. തൊട്ടു നമസ്കരിക്കാന്‍ കുനിഞ്ഞപ്പോള്‍ വിലക്കി.

പതിവില്ലാതെ കുറേ സംസാരിച്ചു. രാജാവിനെപ്പറ്റിയും പറഞ്ഞു. ദ്രുതകര്‍മ്മാവിനെ തലസ്ഥാനത്തേക്കയച്ചത്‌ അച്ഛന്‍ തന്നെയായിരുന്നത്രെ. രാജാവ്‌ ഒരു യുദ്ധത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ഉടനേ ഒരു നീണ്ടയാത്രയ്ക്കു പോകുകയാണെന്നും ആണ്‌ പറഞ്ഞത്‌. അദ്ദേഹം പടയ്ക്കിറങ്ങുമോ എന്നു ചോദിച്ചപ്പോള്‍ ഉവ്വെന്നോ ഇല്ലെന്നോ പറഞ്ഞതുമില്ല. കുമാരിയെ സ്വീകരിക്കാനെന്നു വരും എന്ന ചോദ്യത്തിന്‌ ഉത്തരമൊന്നും കിട്ടിയില്ലെന്നും പറഞ്ഞു.

ഉള്ള മനസ്സമാധാനം കൂടി പോയ അവസ്ഥയിലായിരുന്നു കുമാരിയപ്പോള്‍. രാജാവ്‌ നല്ലവനാണെന്നും നീതിമാനാണെന്നുമുള്ള പതിവ്‌ പല്ലവിയൊന്നും മാമുനി മറന്നതുമില്ല. അത്താഴം കഴിച്ചെന്നു വരുത്തി ഉറക്കറയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്ക്‌ കുമാരി നിയന്ത്രണം വിട്ട്‌ കരയാന്‍ തുടങ്ങിയിരുന്നു. പ്രിയംവദയുടെ സമാധാനിപ്പിക്കലിനൊന്നും ഒരു ഫലവുമുണ്ടായില്ല.


മദ്ധ്യം


ഒരു ദിവസത്തെ നടപ്പ്‌. വനം കടന്ന്‌ ചെന്നെത്തുന്നത്‌ കോസലത്തിലാണ്‌. അവിടെ ഒരു സത്രമുണ്ട്‌. രാത്രി അവിടെ തങ്ങും. ബാഹുലന്‍ അവിടെ നിന്നും ഒരു കുതിരവണ്ടി ഏര്‍പ്പാടുചെയ്യും. അതിലാണ്‌ നഗരത്തിലേയ്ക്ക്‌ പോകുന്നത്‌. പിറ്റേന്നു മദ്ധ്യാഹ്നമാകും കൊട്ടാരത്തിലെത്തുമ്പോള്‍.

കുമാരന്‍ വലിയ സന്തോഷത്തിലായിരുന്നു. പരികര്‍മ്മികളില്‍ നിന്ന്‌ നഗരത്തിലെ എടുപ്പുകളെക്കുറിച്ചും സ്വര്‍ണ്ണം പൂശിയ കമാനങ്ങളുള്ള കൊട്ടാരത്തെക്കുറിച്ചും അവന്‍ അറിഞ്ഞു വെച്ചിരിക്കുന്നു. പതിനായിരം വരുന്ന അശ്വസേനയുടെ ശൌര്യവും അവ വംഗനാട്ടില്‍ ജയിച്ച പടകളെപ്പറ്റിയും വിശദാംശങ്ങളടക്കം ചോദിച്ചു മനസ്സിലാക്കുന്നു. ആയുധാഭ്യാസം തുടങ്ങാന്‍ സമയമായിരുക്കുന്നു എന്ന്‌ എഴുത്തുഗുരുക്കള്‍ പറഞ്ഞുതുടങ്ങിയിരുന്നു.

ഇനിയിപ്പോള്‍ എല്ലാം അവന്‍റച്ഛന്‍ തീരുമാനിക്കട്ടെയെന്ന്‌ ശകുന്തള നിശ്വസിച്ചു. ശകുന്തള ആഹ്ളാദവതിയായിരുന്നു. കുമാരനൊപ്പം ഓടിക്കളിച്ചുല്ലസിക്കാന്‍ പോലും അവള്‍ക്കു തോന്നി.

വണിക്കുകളുടെ കഴുതക്കൂട്ടങ്ങളെ വല്ലപ്പോഴും കണ്ടതല്ലാതെ പൊതുവെ കാട്ടുപാത വിജനമായിരുന്നു. ബാഹുലന്‍ മുന്നില്‍ നടന്നു. പുറകില്‍ ആര്‍ത്തുല്ലസിച്ചുകൊണ്ട്‌ കുമാരനും. ശകുന്തള പുറകില്‍. അതിനും പുറകില്‍ നില എന്നൊരു ദാസിപ്പെണ്ണും അവളുടെ ഭര്‍ത്താവും. അവരായിരുന്നു ഭാണ്ഡങ്ങള്‍ ചുമന്നിരുന്നത്‌. രാജാവിനുള്ള കാഴ്ചകളായിരുന്നു അവയില്‍ അധികവും. അച്ഛന്‍റെ ഓരോ നിര്‍ബന്ധങ്ങള്‍.

യാത്രയുടെ ദൈര്‍ഘ്യം അറിഞ്ഞതേയില്ല. ഇടയ്ക്ക്‌ ബാഹുലന്‍ വിശ്രമിക്കാമെന്നു പറഞ്ഞപ്പോഴൊക്കെയും കുമാരനേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ വേണ്ടെന്നു പറഞ്ഞത്‌ ശകുന്തളയായിരുന്നു.

സത്രത്തിലെ താമസവും മോശമായിരുന്നില്ല. കണ്വ മഹര്‍ഷിയുടെ ആശ്രമത്തില്‍നിന്നാണെന്നു പറഞ്ഞപ്പോള്‍ ദ്രവ്യം സ്വീകരിക്കാന്‍ പോലും സത്രമുടമ തയ്യാറായില്ല. എന്തെങ്കിലും പോരായ്മകളുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞാണ്‌ അയാളവരെ യാത്രയാക്കിയത്‌.

കുതിരവണ്ടിക്ക്‌ നല്ല കുലുക്കമുണ്ടായിരുന്നു. എങ്കിലും കുമാരന്‍റെ ആഹ്ളാദത്തിമര്‍പ്പുകണ്ടപ്പോള്‍ ശകുന്തളയ്ക്കും അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. ദാസിയും ഭര്‍ത്താവും സത്രത്തില്‍ വച്ചു തന്നെ ശുഭയാത്ര നേര്‍ന്ന്‌ തിരിച്ചു പോയി.

ഉച്ചവെയിലിന്‌ നല്ല കാഠിന്യമുണ്ടായിരുന്നു. കൊട്ടാരക്കെട്ടിന്‍റെ തലയെടുപ്പ്‌ ദൂരേനിന്നേ കാണായി. കുമാരന്‍ വണ്ടീയില്‍ എണീറ്റുനിന്ന്‌ നോക്കിക്കൊണ്ടിരിക്കുന്നു.

ചെങ്കല്‍ത്തൂണുകളുള്ള ഒരു കവാടത്തിനടുത്തെത്തിയപ്പോഴേയ്ക്ക്‌ പടച്ചട്ടകള്‍ ധരിച്ച രണ്ടു പട്ടാളക്കാര്‍ ഓടി വന്നു. ബാഹുലന്‍ ഇറങ്ങിച്ചെന്ന്‌ അവരോട്‌ എന്തൊക്കെയോ സംസാരിച്ചു. അവരിലൊരാള്‍ കവാടത്തിലെ ചെറിയ വാതില്‍ അല്പം തുറന്ന്‌ അകത്തേയ്ക്കു കയറിപ്പോയി. തലപ്പാവു ധരിച്ച ഒരാള്‍ ഇറങ്ങി വന്നു. അവിടത്തെ കാര്യക്കാരനോ മറ്റോ ആയിരിക്കണം.

കുതിരവണ്ടി തിരിച്ചയയക്കണമെന്നും കാല്‍നടയായി വേണം നഗരത്തില്‍ കയറാനെന്നും അയാള്‍ പറഞ്ഞു. ബാഹുലന്‍ അയാളോട്‌ തര്‍ക്കിക്കുന്നുണ്ടായിരുന്നു. തങ്ങള്‍ നടന്നുകൊള്ളാമെന്ന്‌ ശകുന്തള വിളിച്ചു പറഞ്ഞു. കുമാരനും അതായിരുന്നു ഇഷ്ടം.

നഗരത്തിന്‍റെ ഭംഗി അപാരമായിരുന്നു. മുത്തും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച നര്‍ത്തകിമാര്‍, നിരത്തുകളില്‍ സാധനങ്ങള്‍ വച്ചു വിലപേശുന്ന വണിക്കുകള്‍, ഇടയ്ക്കിടെ മോടിയില്‍ അലങ്കരിച്ച അശ്വങ്ങളുടെ പുറത്ത്‌ റോന്തു ചുറ്റുന്ന ഭടന്മാര്‍. പരികര്‍മ്മികളുടെ അതിശയോക്തി നിറഞ്ഞ കഥകളില്‍ മാത്രം അറിഞ്ഞിരുന്ന നഗരം അതിന്‍റെ എല്ലാ തേജസ്സോടും കൂടി ശകുന്തളയ്ക്കു മുന്നില്‍ നില്‍ക്കുകയായിരുന്നു.

കുമാരനും ഏതോ അല്‍ഭുതലോകത്തിലെത്തിയെന്നവണ്ണം ആര്‍ത്തിയോടെ കാഴ്ചകള്‍ കാണുകയായിരുന്നു. ബാഹുലന്‌ കൊട്ടാരത്തിലേയ്ക്കുള്ള വഴി നേരത്തേ അറിയാം. അതാണ്‌ അയാളെത്തന്നെ അച്ഛന്‍ കൂട്ടിനയച്ചത്‌. കൊട്ടാരത്തിന്‍റെ മകുടം ദൂരേ നിന്നേ തന്നെ ദൃശ്യമായിരുന്നതുകൊണ്ട്‌ നഗരത്തിലെ തിരക്കൊന്നും വഴിതെറ്റിച്ചുമില്ല.

രാജാവ്‌ ഉച്ചമയക്കത്തിലാണെന്ന്‌ കൊട്ടാരമുറ്റത്തെ ഭടന്മാരിലൊരാള്‍ ബാഹുലനോട്‌ പറയുന്നതു കേട്ടു. ശകുന്തളയുടെ നെഞ്ച്‌ പെരുമ്പറകൊട്ടുകയായിരുന്നു. രാജാവിനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന്‌ ഒരു പിടിയുമുണ്ടായിരുന്നില്ല. മകനെക്കാണുമ്പോള്‍ അദ്ദേഹം എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന്‌ ശകുന്തള ഒത്തിരിവട്ടം ആലോചിച്ചിട്ടുള്ളതാണ്‌. ആദ്യസമാഗമത്തില്‍ തന്നെ താന്‍ ഗര്‍ഭിണിയായെന്ന വിവരം അദ്ദേഹത്തിനറിയില്ലല്ലോ. പക്ഷേ അവന്‍റെ മുഖം ഒരു നോക്കുകണ്ടാല്‍ അദ്ദേഹം തിരിച്ചറിയുമെന്നു തീര്‍ച്ച. ഒരച്ചില്‍ വാര്‍ത്തപോലെ അദ്ദേഹത്തിന്‍റെ എല്ലാരൂപഭംഗിയും കിട്ടിയിട്ടുണ്ട്‌ കുമാരന്‌.

അദ്ദേഹം ഉണര്‍ന്നാലുടനെ വിവരമറിയിക്കാമെന്ന്‌ കാര്യക്കാരന്‍ വാക്കു തന്നതാണ്‌. കണ്വമഹര്‍ഷിയുടെ ആശ്രമത്തില്‍ നിന്ന്‌ ചിലര്‍ വന്നിരിക്കുന്നു എന്നു മാത്രമേ പറയേണ്ടൂ എന്ന്‌ ബാഹുലനോട്‌ പ്രത്യേകം ശട്ടം കെട്ടിയിരുന്നു. അതുകൊണ്ട്‌ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. കാത്തിരുന്നു മടുത്ത്‌ ബാഹുലന്‍ ഒന്നു കൂടി പോയന്വേഷിച്ചപ്പോള്‍സദസ്സു ചേരുന്നതുവരെ കാത്തിരിക്കാനായിരുന്നു മറുപടി.

കൊട്ടാരവാതില്‍ക്കലെ കെട്ടിക്കിടപ്പ്‌ അഞ്ചരക്കൊല്ലത്തെ തന്‍റെ കാത്തിരിപ്പിനേക്കാള്‍ നീണ്ടതാണെന്ന്‌ ശകുന്തളയ്ക്കു തോന്നി. അസ്തമയത്തോടടുത്തപ്പോഴാണ്‌ മുഖം കാണിക്കാന്‍ കല്‍പ്പനയുണ്ടെന്ന്‌ പറഞ്ഞ്‌ കാര്യക്കാരന്‍ വന്നത്‌.

ശകുന്തള ഭാണ്ഡത്തില്‍ കരുതിയിരുന്ന കൈക്കണ്ണാടിയെടുത്ത്‌ തന്‍റെ മുഖം നോക്കി. യാത്ര തളര്‍ത്തിയിട്ടുണ്ട്‌. ആശ്രമത്തില്‍ വച്ച്‌ അദ്ദേഹം കണ്ട കിളുന്തുപെണ്ണല്ല ഇപ്പോള്‍. സാധുവെങ്കിലും പ്രൌഢയായ ഒരു സ്ത്രീത്വം തന്നിലുറങ്ങിക്കിടപ്പുണ്ടായിരുന്നെന്ന്‌ കണ്ണാടി പറഞ്ഞു. മുഖമൊന്നു കൂടി തുടച്ചു മിനുക്കി സംതൃപ്തയായി അതു തിരികെ ഭാണ്ഡത്തില്‍ വച്ചു. ഉത്തരീയം കൊണ്ട്‌ തലമറച്ചു. ബാഹുലന്‍ മുന്നില്‍ നടക്കാന്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

കുമാരനെ മുന്നില്‍ തള്ളിവിട്ട്‌ ശകുന്തള ഒതുക്കുകള്‍ കയറി. ചുവന്ന പരവതാനികള്‍ വിരിച്ച ഒരു വിസ്തൃതമായ മണ്ഡപത്തിലേയ്ക്കാണ്‌ അവരെത്തിയത്‌. കയ്യിലിരുന്ന ഭാണ്ഡങ്ങളൊക്കെ അവിടെ വയ്ക്കാന്‍ കാവല്‍ക്കാര്‍ പറഞ്ഞു. രാജാവിനുള്ള കാഴ്ചദ്രവ്യങ്ങളാണെന്ന്‌ ബാഹുലന്‍ പറഞ്ഞുനോക്കിയെങ്കിലും അവര്‍ അനുവദിച്ചില്ല. ബാഹുലന്‍റെ ശബ്ദത്തില്‍ അധികാരഭാവം മുഴങ്ങുന്നുണ്ടായിരുന്നു. ശകുന്തള തടഞ്ഞിരുന്നില്ലായിരുന്നെങ്കില്‍ രാജപത്നിയാണിതെന്ന്‌ അയാള്‍ അവിടെ വിളിച്ചു കൂവിയേനെ.

സദസ്സ്‌ നിറഞ്ഞു കവിഞ്ഞിരുന്നു. മദ്ധ്യദേശത്തുനിന്നും ഏതോ ആവലാതി ബോധിപ്പിക്കാനെത്തിയ ഒരു ഗ്രാമമുഖ്യന്‍റെയും ശിങ്കിടിയുടെയും അടുത്തതായിട്ടായിരുന്നു ശകുന്തളയുടെ സ്ഥാനം. ബാഹുലനെ അവര്‍ അകത്തേയ്ക്കു കടത്തി വിട്ടില്ല. ഒരു വിധത്തിലാണയാളെ സമാധാനിപ്പിച്ചു നിര്‍ത്തിയത്‌.

കുമാരന്‌ നിലത്തുവിരിച്ചിരുന്ന പരവതാനിയിലൊന്ന്‌ കിടന്നുരുളണമെന്നുണ്ടായിരുന്നെന്നു തോന്നുന്നു. ശകുന്തള കുമാരനെ അടുക്കിപ്പിടിച്ചു. സ്വയം നിയന്ത്രിക്കാന്‍ കഴിയുമോ എന്നു ശകുന്തള തന്നെ ഭയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കുമാരന്‍റെ ഉല്‍സാഹവും ആഹ്ളാദവും അവള്‍ക്ക്‌ അലോസരമാണുണ്ടാക്കിയത്‌.

രാജാവ്‌ എഴുന്നള്ളുന്നെന്ന്‌ അറിയിപ്പുണ്ടായി. ഘോഷങ്ങള്‍ മുഴങ്ങി. തലചുറ്റുമോ എന്ന്‌ ശകുന്തളയ്ക്ക്‌ പേടി തോന്നി. തൊണ്ട വരളുന്നുണ്ടായിരുന്നു. കുമാരനെ ചേര്‍ത്തുപിടിച്ചു. 'അച്ഛന്‍' അച്ഛന്‍' എന്ന്‌ കുമാരന്‍ വിളിച്ചുകൂവിയത്‌ ഭാഗ്യത്തിന്‌ ഘോഷങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയി.

പത്തുമുപ്പതുവാരെ അകലെയായിരുന്നെങ്കിലും ആ മുഖം ശകുന്തള ശെരിക്കു കണ്ടു.പൂര്‍ണ്ണചന്ദ്രനേപ്പോലെ ദീപ്തമായിരുന്നു ആ ഭാവം. മൃഗയയ്ക്കിറങ്ങിയപ്പോള്‍ ധരിച്ചിരുന്ന പോരാളിയുടെ ചട്ടയല്ല, ഒരു ചക്രവര്‍ത്തിയുടെ ഗാംഭീര്യവും പ്രൌഢിയും വിളിച്ചോതുന്ന വേഷവിധാനം. മേല്‍മീശ വളര്‍ത്തിയത്‌ പിരിച്ചു കയറ്റി വച്ചിരിക്കുന്നു. അഞ്ചുകൊല്ലത്തെ പ്രായവ്യത്യാസം നല്ല പാകത വരുത്തിയിട്ടുണ്ട്‌, ഓരോ ചലനത്തിലും. വെണ്‍ചാമരവുമായി രണ്ടു ദാസികളുണ്ടായിരുന്നു ഇടത്തും വലത്തും. മന്ത്രിമുഖ്യന്‍ അദ്ദേഹത്തെ ആനയിച്ചുകൊണ്ടിരുത്തി.

സദസ്സിനോട്‌ ഉപവിഷ്ടരായിക്കൊള്ളാന്‍ ആംഗ്യം കാണിച്ചു. ഒരിക്കലെങ്കിലും മിഴികള്‍ പാറിവന്ന്‌ തന്‍റെയും മകന്‍റെയും ദേഹത്തു വീഴുമെന്നും മുഖം കാണിക്കലെന്ന ഈ അവസരം കാക്കലില്‍ നിന്നും സ്വയം പരിചയപ്പെടുത്തേണ്ട ഗതികേടില്‍ നിന്നും മുക്തമാകുമെന്നും ശകുന്തള വെറുതേ മോഹിച്ചു. ഹൃദയമിടിപ്പ്‌ ഇരട്ടിവേഗത്തിലായി. ഒരു നിമിഷം പോലും കണ്ണെടുക്കാതെ ആ മുഖത്തേയ്ക്കുതന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തന്നെക്കണ്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന്‌ ഉണ്ടായിരുന്ന വേവലാതി ഒട്ടും തികട്ടി വന്നതുമില്ല.

കാര്യക്കാരന്‍ തന്നെ വന്നാണ്‌ സവിധത്തിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോയത്‌. നടന്നടുക്കുമ്പോള്‍ രാജാവിന്‍റെ കണ്ണുകളിലേയ്ക്കുതന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു ശകുന്തള. ഒന്നു രണ്ടുതവണ മിഴികളുടക്കിയെങ്കിലും അദ്ദേഹം അതു ഗൌനിക്കാത്ത വിധത്തില്‍ കണ്ണൂകള്‍ പിന്‍വലിച്ചു കളഞ്ഞത്‌ അവളെ ഭയപ്പെടുത്തി.

"മുനിശ്രേഷ്ഠന്‍ കണ്വന്‍റെ ആശ്രമത്തില്‍ നിന്നും മുഖം കാണിക്കാന്‍ അദ്ദേഹത്തിന്‍റെ മകളും മകനും.." എന്ന്‌ കാര്യക്കാരന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ ഒരു ഞെട്ടലുണ്ടാകാതിരുന്നില്ല. തന്നെയും കുമാരനെയും മാറിമാറി രണ്ടുതവണ നോക്കി. എന്നിട്ട്‌ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപോലെ മന്ത്രിയോട്‌ എന്തോ പതുക്കെ പറഞ്ഞു.

ഒരു പ്രതിമകണക്കെ രാജാവിന്‍റെ കണ്ണുകളിലേയ്ക്ക്‌ നോക്കിക്കൊണ്ട്‌ നില്‍ക്കുകയായിരുന്നു ശകുന്തള. താന്‍ പലവുരു ഭാവനയില്‍ കണ്ട രംഗങ്ങളില്‍ ഒന്നില്‍പോലുമില്ലായിരുന്നു രാജാവിന്‍റെ ആ നിസ്സംഗഭാവം. അതവളെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. എന്തിനാണു വന്നതെന്നും എന്താണുണര്‍ത്തിക്കാനുള്ളതെന്നുമൊക്കെ മന്ത്രിമുഖ്യന്‍ പലവുരു വിളിച്ചുചോദിക്കുന്നത്‌ ശകുന്തളയുടെ കര്‍ണ്ണപുടത്തില്‍ സ്പര്‍ശിച്ചതേയില്ല. ആശ്രമവനത്തിലെ വള്ളിക്കുടിലില്‍ അദ്ദേഹത്തിന്‍റെ മാറത്തുചേര്‍ന്നുകിടന്ന്‌ തോളത്തെ മുറിപ്പാടില്‍ വിരലോടിച്ചതിനെക്കുറീച്ചായിരുന്നു അവളപ്പോള്‍ ആലോചിച്ചുകൊണ്ടിരുന്നത്‌. ഉത്തരീയത്തിനു കീഴിലൂടെ ആ മുറിപ്പാട്‌ ഇപ്പോഴും വ്യക്തമായി കാണാം.

കാര്യക്കാരന്‍ തിരികെവന്ന്‌ അവരെ അനുനയിപ്പിച്ച്‌ തിരികെകൊണ്ടിരുത്താന്‍ തുടങ്ങിയതാണ്‌. അപ്പോഴാണ്‌ കുമാരന്‍ പെട്ടെന്നു കുതറിയോടി സിംഹാസനത്തിനടുക്കല്യ്ക്കു ചെന്നത്‌.

'അച്ഛാ' എന്ന്‌ നീട്ടി വിളിച്ചും കൊണ്ടായിരുന്നു കുമാരന്‍റെ ഓട്ടം. സദസ്സ്‌ ഒരു നിമിഷം നിശ്ശബ്ദമായി. പിന്നെ പലരും ചിരി തുടങ്ങി. ശകുന്തള അപ്പോഴും അതേ നില്‍പ്പു നില്‍ക്കുകയായിരുന്നു. രാജകൊട്ടാരത്തിലാണെന്നോ സദസ്സിനു നടുവിലാണെന്നോ ഒട്ടും ഓര്‍ക്കാതെ ഒരു സാലഭഞ്‌ജികയെപ്പോലെ നിശ്ചലമായിരുന്നു ആ നില്‍പ്പ്‌. സിംഹാസനത്തിനടുത്തെത്തും മുന്നേ കുമാരനെ മന്ത്രി തടഞ്ഞു. കുമാരന്‍റെ കരച്ചില്‍ വകവയ്ക്കാതെ അവനെ വലിച്ചു താഴെയിറക്കുന്നതും രാജാവു കാണുന്നുണ്ടായിരുന്നു.

ബാഹുലന്‍ പെട്ടെന്ന്‌ സദസ്സിലേയ്ക്ക്‌ ചാടിക്കയറി വന്നു. രണ്ടു ഭടന്മാര്‍ അയാളുടെ പുറകേ ഓടി വരുന്നുണ്ടായിരുന്നു.

"എനിക്കു ചിലത്‌ ഉണര്‍ത്തിക്കാനുണ്ട്‌.." അയാളുടെ ശബ്ദത്തിന്‌ ഇത്രയും ശക്തിയോ എന്ന്‌ ശകുന്തള ഒരു നിമിഷം പിന്‍തിരിഞ്ഞു നോക്കി.

"കുമാരി ക്ഷമിക്കണം. എനിക്ക്‌ ഇങ്ങനെ ആശ്രമത്തിലേയ്ക്ക്‌ മടങ്ങിപ്പോകാനാവില്ല. നിങ്ങളെ ഇവിടെ ഏല്‍പ്പിക്കാനാണു ഞാന്‍ വന്നത്‌.."

അയാള്‍ക്ക്‌ തെല്ലും ഭയമില്ലായിരുന്നു.

"മഹാരാജന്‍.." അയാള്‍ രാജാവിനോട്‌ നേരിട്ട്‌ ഉണര്‍ത്തിക്കാന്‍ തുടങ്ങി. "ഗാന്ധര്‍വ്വ വിധിപ്രകാരം അങ്ങു വിവാഹം കഴിച്ച മഹാമുനി കണ്വന്‍റെ പുത്രി ശകുന്തളയാണിത്‌. അത്‌ അങ്ങേയ്ക്ക്‌ കുമാരിയിലുണ്ടായ പുത്രന്‍.. ഇവരെ ഇവിടെ ഏല്‍പ്പിക്കാനാണ്‌ ഞാന്‍ വന്നത്‌.."

സദസ്സ്‌ വീണ്ടും നിശ്ശബ്ദമായി. അയാളെ പിടിക്കാന്‍ ഓടി വന്ന ഭടന്‍മാര്‍ അങ്കലാപ്പിലായി.

ഇത്തവണ ചിരി തുടങ്ങിയത്‌ രാജാവു തന്നെയായിരുന്നു.പിന്നെ സദസ്സും അതില്‍ പങ്കു ചേര്‍ന്നു.

ശകുന്തള അതേ നില്‍പ്പു തുടരുകയായിരുന്നു. ദൃഷ്ടി രാജാവിന്‍റെ മുഖത്തു തന്നെയായിരുന്നു അപ്പോഴും. ബാഹുലന്‍ മുറിവേറ്റ ഒരുവനെപ്പോലെ ക്ഷീണിച്ചു നിന്നു കിതച്ചു. അയാളുടെ ശൌര്യമൊക്കെ എവിടെയോ പോയി മറഞ്ഞിരുന്നു. സംഗതികളുടെ പന്തികേട്‌ കുമാരന്‌ എങ്ങനെയോ മനസ്സിലായി. അവന്‍ അമ്മയോട്‌ ചേര്‍ന്നു നിന്നു. ബാഹുലനെ ഭടന്‍മാര്‍ വലിച്ചിഴച്ച്‌ പുറത്തേയ്ക്കു കൊണ്ടുപോയി.

"മഹാമുനി കണ്വനെപ്പറ്റി കേട്ടിട്ടുണ്ട്‌." രാജാവ്‌ പരിഹാസത്തോടെ പറഞ്ഞു. "തപസ്സു നിര്‍ത്തി പെണ്‍മക്കളെ രാജാക്കന്‍മാരുടെ കിടക്കറയിലേയ്ക്കയക്കുന്ന ജോലി തുടങ്ങിയോ അദ്ദേഹം?"

ചുറ്റും വഷളന്‍ ചിരികള്‍ പെയ്തുനിറയുന്നത്‌ ശകുന്തള അറിയുന്നുണ്ടായിരുന്നില്ല. സാവധാനം ദൃഷ്ടി പിന്‍വലിച്ച്‌ അവള്‍ സദസ്സില്‍ നിന്നു പിന്‍വാങ്ങി. കുമാരന്‍ കരഞ്ഞു തുടങ്ങിയിരുന്നു. ശകുന്തള അവനെ വാരിയെടുത്ത്‌ മാറോടു ചേര്‍ത്തു. പുഷ്പപാദുകങ്ങളണിഞ്ഞിരുന്ന കാലടികള്‍ക്കടിയില്‍ ഭൂമി ചുട്ടുനീറി. കൊട്ടാരക്കെട്ടുവിട്ടിറങ്ങുന്നതുവരെ അവള്‍ തിരിഞ്ഞുനോക്കിയില്ല.

നഗരത്തില്‍ നിന്ന്‌ പുറത്തേയ്ക്കുള്ള പ്രധാനപാത അനക്കമറ്റു കിടന്നു. അന്നത്തെ കണക്കുകള്‍ ചൊല്ലിത്തീര്‍ത്ത്‌ ഭാണ്ഡം മുറുക്കുകയായിരുന്ന വണിക്കുകളും നിഴലുകള്‍ പറ്റി പതിവുകാരെ കാത്തു നിന്നിരുന്ന വേശ്യാസ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ നഗരവീഥിയില്‍.

പൊട്ടിച്ചിരികള്‍ തലയോട്ടിനകത്ത്‌ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോഴും. മാലിനീ തീരത്തെ വള്ളിക്കുടിലിനുള്ളില്‍ താന്‍ വരിച്ച രാജാവല്ലായിരുന്നു അതെന്ന്‌ മനസ്സിനെ വെറുതേ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഉള്ളിലിരുന്ന്‌ മനസ്സ്‌ തന്നെത്തന്നെ പരിഹസിച്ച്‌ ചിരിതുടങ്ങിയിരുന്നു. ബാലുഹന്‌ എന്തു പറ്റിക്കാണും? തിരിച്ച്‌ ആശ്രമത്തിലേയ്ക്ക്‌ പോകണമെങ്കില്‍ അയാളുടെ സഹായം കൂടിയേ കഴിയൂ.. പക്ഷേ, തന്‍റെ മകന്‍.. രാജ്യം വാഴാന്‍ പിറന്നവനെന്ന്‌ മുനിമാര്‍ പ്രവചിച്ചവന്‍.. രാജസദസ്സില്‍ നിന്നു കിട്ടിയ പരിഹാസത്തിനെക്കുറിച്ചൊന്നും മനസ്സിലായില്ലെങ്കിലും പാവം ആകെ ഭയന്നു പോയിട്ടുണ്ടായിരുന്നു. മാറത്തു പറ്റിച്ചേര്‍ന്ന കുഞ്ഞിനെ ശകുന്തള ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.

തിരിച്ചു പോകാന്‍ ശകുന്തളയ്ക്കാവില്ല.നഗരത്തിന്‌ അവളെ വേണ്ടെങ്കിലും അവള്‍ക്കാ നഗരത്തെ വേണം. രാജ്യം വാഴാന്‍ നക്ഷത്രഭാഗ്യവുമായിപ്പിറന്ന കുമാരന്‌ നഗരം വേണം.. കമണ്ഡലുവല്ല കരവാളാണവനു വിധിച്ചത്‌.. ഒരു പക്ഷെ ശകുന്തളയുടെ നിയോഗം ഇതായിരിക്കും.

തലമൂടിയിരുന്ന ഉത്തരീയം ഊര്‍ത്തിയിട്ട്‌ ശകുന്തള നിഴലുകളിലേയ്ക്ക്‌ അലിഞ്ഞുചേര്‍ന്നു.


ഉത്തരം


രാജാവ്‌ വളരെ ഖിന്നനായിരുന്നു. ക്ഷീണിതനും. യൌവത്വത്തിന്‍റെ ചോരത്തിളപ്പ്‌ വറ്റിത്തുടങ്ങിയിരിക്കുന്നു. പൊതുവെ ഉന്മേഷമില്ലായ്മയാണ്‌ എല്ലാത്തിനും. പുതിയ ദാസിപ്പെണ്ണുങ്ങളില്‍ പോലും ആകര്‍ഷണം തോന്നുന്നില്ല. മദ്യം, മൃഗയ, സംഗീതം, നൃത്തം, ചൂത്‌ അങ്ങനെ എല്ലാം പരീക്ഷിച്ചു കഴിഞ്ഞു. എവിടെയോ കളഞ്ഞുപോയ പഴയ ഉല്‍സാഹം തിരികെ കൊണ്ടുവരുവാന്‍ ഒന്നിനുമാകുന്നില്ല.

മൂന്നു റാണിമാര്‍, ദാസിപ്പെണ്ണുങ്ങള്‍, ദേവദാസികള്‍ അങ്ങനെ എത്രയോ സ്ത്രീകള്‍. രാജാവ്‌ ഷണ്ഡനാണെന്ന്‌ ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ടെന്ന്‌ ചാരന്മാര്‍ പറയുന്നു. കേവലമൊരു നാട്ടുരാജ്യത്തെ ഗാന്ധാരം മുതല്‍ വിന്ധ്യന്‍ വരെയും, സിന്ധുമുതല്‍ വംഗനാടുവരെയും വിസ്തൃതമായ സാമ്രാജ്യമാക്കിത്തീര്‍ത്തത്‌ ഈ കരുത്തുറ്റ കൈകളാണ്‌. പക്ഷേ ഇതൊക്കെ ഏല്‍പ്പിച്ചുകൊടുക്കാന്‍ ഒരു പിന്മുറ ഇല്ലാതെ പോയതിന്‍റെ സങ്കടം എന്തു വിലകൊടുത്താല്‍ മാറും?

കണ്വന്‍റെ ആശ്രമത്തില്‍ നിന്നു നുകര്‍ന്ന ഒരു മുല്ലപ്പൂവിന്‍റെ സുഗന്ധം ഇടയ്ക്കു തികട്ടി വരായ്കയല്ല. മുനികുമാരിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിന്‌ രാജാവിന്‍റെ മുഖവുമായുള്ള അസാമാന്യ സാദൃശ്യം മൂന്നു റാണിമാരുടെയും ഉറക്കം കെടുത്തിയതും ഓര്‍ക്കാതെയല്ല.

ചെറുപ്പം. തനിക്കു ശേഷം പ്രളയമായിരിക്കുമെന്ന്‌ മനസ്സിലെവിടെയോ വീണ അഹങ്കാരത്തിന്‍റെ വിത്ത്‌..

മനസ്സുതകര്‍ന്ന്‌ ഇറങ്ങിപ്പോയ മുനികുമാരി വല്ല ആപത്തും കാണിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ.. ആ കുഞ്ഞ്‌.. കണ്ണെത്താത്തിടത്തോളം പരന്നുകിടക്കുന്ന തന്‍റെ സാമ്രാജ്യത്തിനുള്ള ഒരേ ഒരു പിന്‍തുടര്‍ച്ചാവകാശി.. എവിടെയായിരിക്കും അവന്‍? അവന്‍ 'അച്ഛാ'യെന്നു വിളിച്ചപ്പോള്‍ സദസ്സിനൊപ്പം താനും ചിരിച്ചു. ഇപ്പോഴിതാ ആ വിളിക്കു വേണ്ടി ഒരു സാമ്രാജ്യം തന്നെ കൊടുക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. രാജാവ്‌ തന്‍റെ വിധിയെപ്പഴിച്ചു. അഹങ്കാരം കീഴ്പ്പെടുത്തിയ നിമിഷങ്ങളെ ശപിച്ചു.

നാടൊട്ടുക്കും ഭടന്മാരെ വിട്ടിട്ടുണ്ട്‌. ചിത്രകാരന്മാരെ വരുത്തി അവളുടെയും മകന്‍റെയും രേഖാചിത്രങ്ങള്‍ പറഞ്ഞു വരപ്പിച്ച്‌ ഗ്രാമമുഖ്യന്മാര്‍ക്കൊക്കെ കൈമാറിയിട്ടുണ്ട്‌. ജീവിച്ചിരിപ്പുണ്ടെങ്കില്‍..

മന്ത്രിമുഖ്യന്‍ പലതവണ മുഖം കാണിക്കാന്‍ സമയം ചോദിച്ചു. പല പ്രധാന പ്രശ്നങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്‌. സാമന്തരില്‍ പലരും കപ്പം പിരിവിനെതിരെ തിരിഞ്ഞിരിക്കുന്നു. രാജാവിന്‌ ക്ഷീണകാലമായെന്നത്‌ പുറത്തറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ഇതെല്ലാം ആര്‍ക്കു വേണ്ടി? എല്ലാം നശിക്കട്ടെ. രാജാവ്‌ പള്ളിയറയില്‍ തന്നെ ഒതുങ്ങിക്കൂടി. റാണിമാരെപ്പോലും അവിടേയ്ക്കു ചെല്ലുന്നതില്‍ നിന്നും വിലക്കിയിരുന്നു.

നിനച്ചിരിക്കാതെയാണ്‌ ഒരു ദിവസം ആ വാര്‍ത്തയെത്തിയത്‌. അന്യദേശക്കാരിയായ ഒരുവള്‍ ദുരകന്‍ എന്നൊരു ചണ്ഡാളന്‍റെ ഭാര്യയായി നഗരപ്രാന്തത്തിലൊരു ഗ്രാമത്തില്‍ താമസിക്കുന്നുണ്ടത്രെ. കൌമാരക്കാരനായ അവളുടെ മകനുമുണ്ട്‌. ചെറുക്കന്‍ സമപ്രായക്കാരോടൊക്കെ താന്‍ രാജാവാകാന്‍ പിറന്നവനാണെന്നു വീമ്പിളക്കുന്നു. രേഖാചിത്രങ്ങള്‍ കാണിച്ചിട്ടൊന്നും ഗ്രാമമുഖ്യനു തിരിച്ചറിയാനായില്ല. ചെറുക്കന്‍റെ തല്ലുകൊള്ളിത്തരം എന്നാണു അവരെ നേരില്‍ കണ്ട ഭടന്‍പോലും പറഞ്ഞത്‌. എതോ മറ്റു ശുഭവാര്‍ത്തകളൊന്നും അടുത്തകാലത്തൊന്നും കേട്ടിട്ടില്ലാത്തതുകൊണ്ടായിരിക്കണം രാജാവിന്‌ നേരിട്ട്‌ പോയന്വേഷിക്കാന്‍ തോന്നിയത്‌.

പരിവാരങ്ങളാരുമില്ലാതെ തനിച്ചായിരുന്നു യാത്ര. ഒരു കുതിരപ്പുറത്ത്‌. ഉടവാളുമാത്രമേ കയ്യിലെടുത്തുള്ളൂ. ശത്രുക്കള്‍ ധാരാളം രാജ്യത്തിനകത്തു തന്നെയുണ്ടെന്ന്‌ മന്ത്രിമുഖ്യന്‍ പലതവണ ഓര്‍മ്മിപ്പിച്ചതാണ്‌.

ഗ്രാമത്തിന്‍റെ അതിരിനു പുറത്ത്‌ ശ്മശാനത്തോടു ചേര്‍ന്നായിരുന്നു പുല്ലുമേഞ്ഞ കുടില്‍. വേലിക്കെട്ടിനുള്ളില്‍ ഒന്നുരണ്ട്‌ പശുക്കള്‍ അയവെട്ടിക്കൊണ്ടു കിടക്കുന്നു. കുതിരയെ ഒരു മരത്തില്‍ ബന്ധിച്ചിട്ട്‌ രാജാവ്‌ കുടിലിനടുത്തേയ്യ്ക്ക്‌ ചെന്നു.

മകന്‍ ആവശ്യത്തിന്‌ ഭക്ഷണം കഴിക്കാതെ എപ്പോഴും കളിയും ആയുധപരിശീലനവുമായി നടക്കുന്നതിന്‌ കുറ്റപ്പെടുത്തുകയായിരുന്നു അമ്മ. ആ ശബ്ദം പരിചിതമാനോ എന്ന്‌ രാജാവ്‌ പലതവണ ഓര്‍ത്തുനോക്കി. ഒന്നും ഓര്‍മ്മവരുന്നില്ല. അല്ലെങ്കില്‍തന്നെ ഓര്‍ത്തുവയ്ക്കാന്‍ മാത്രം പ്രത്യേകതയൊന്നും അന്നവളില്‍ ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ലല്ലോ.

രാജാവ്‌ മുരടനക്കി.

അദ്ദേഹം വന്നിട്ടുണ്ടാകുമെന്നും പറഞ്ഞ്‌ അമ്മയും മകനും പുറത്തിറങ്ങി വന്നു.

മുഖത്ത്‌ രണ്ട്‌ കണ്ണുകള്‍ മാത്രം. അവയങ്ങനെ പ്രകാശിച്ചു നില്‍ക്കുന്നു. ആ കണ്ണുകള്‍ മതിയായിരുന്നു രാജാവിന്‌ അവളെ തിരിച്ചറിയാന്‍. അഹങ്കാരത്തിന്‍റെ സദസ്സില്‍ വിവസ്ത്രയെന്നപോലെ തരിച്ചു നിന്ന ശകുന്തളയുടെ കണ്ണുകള്‍. മാലിനിക്കരയില്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ, നോക്കിക്കിടന്ന അതേ കണ്ണുകള്‍.

ശകുന്തളയുടെ മുഖത്ത്‌ ഭാവങ്ങളെഴുതാനുള്ള ഇടമില്ലായിരുന്നു. അല്ലെങ്കില്‍ ജീവിതസമരം കാര്‍ന്നുതിന്നതില്‍ ബാക്കിയായ രണ്ട്‌ കൃഷ്ണമണികളില്‍ തെളിയാത്തതൊന്നും അവള്‍ക്കുണ്ടായിരുന്നില്ല പറയാന്‍.

കുമാരന്‍ വളര്‍ന്നിരിക്കുന്നു. കൌമാരം പൊടിമീശ വെച്ചു തുടങ്ങി. കൃശഗാത്രനെങ്കിലും ഉറച്ച ശരീരം. നല്ല കിളിരം. മുഖത്ത്‌ അതിശയിപ്പിക്കുന്ന തേജസ്സ്‌. അത്‌ഭുതത്തോടെ അവന്‍ അമ്മയെ നോക്കുന്നു. പത്തു വല്‍സരങ്ങള്‍ക്കുമുന്പ്‌ രാജസദസ്സില്‍ നിന്നേറ്റ പരിഹാസബാണങ്ങളുടെ വടുക്കള്‍ ഇപ്പോഴുമുണ്ടാകുമോ അവന്‍റെ നെഞ്ചില്‍?

ആരും ഒന്നും സംസാരിച്ചില്ല കുറേ നേരത്തോളം.

ശകുന്തളയാണ്‌ ആദ്യം സംസാരിച്ചത്‌. അവള്‍ മകനോട്‌ യാത്രയ്ക്കൊരുങ്ങിക്കോളാന്‍ പറഞ്ഞു. കുമാരന്‍ അകത്തേയ്ക്കു പോയി.

രാജാവ്‌ പശ്ചത്താപവിവശനായി നില്‍ക്കുകയായിരുന്നു. പലവട്ടം മനസ്സിലെഴുത്തി ത്തിരുത്തി വച്ചിരുന്ന മാപ്പപേക്ഷ ഒന്നു മുരടനക്കിത്തുടങ്ങുമ്പോഴാണ്‌ ദുരകന്‍ കയറി വന്നത്‌. ഭീതിദമായിരുന്നു അയാളുടെ മുഖഭാവം. ചോരക്കണ്ണുകള്‍. ചുറ്റിലും കത്തിയ പച്ചമാംസത്തിന്‍റെ ഗന്ധം.

ഒരുവേള രാജാവും വല്ലാതെയായി. രാജാവാണെന്നു മനസ്സിലായപ്പോള്‍ അയാളുടെ മുഖത്ത്‌ വിനയം. കയറി ഇരിക്കാന്‍ ക്ഷണിച്ചു. ഇരിക്കാനുള്ള തടുക്കെടുത്തിടാന്‍ ശകുന്തളയോടു പറഞ്ഞു.

രാജാവ്‌ വിലക്കി. അവരെക്കൊണ്ടുപോകാനാണ്‌ താന്‍ വന്നിരിക്കുന്നതെന്ന്‌ താഴ്മയോടെ പറഞ്ഞു.

"ഇല്ല രാജന്‍. ശകുന്തള വരുന്നില്ല. താങ്കള്‍ക്ക്‌ അവകാശപ്പെട്ടത്‌ കുമാരനാണ്‌. അവനെ കൊണ്ടുപൊയ്ക്കൊള്ളൂ.." വല്ലാത്ത ദൃഢതയായിരുന്നു ശകുന്തളയുടെ സ്വരത്തിന്‌.

രണ്ട്‌ ഭാണ്ഡവും മുറുക്കി പുറത്തേയ്ക്കിറങ്ങി വന്ന കുമാരന്‍ ഞെട്ടി.

"അമ്മേ, അമ്മയില്ലാതെ ഞാനെങ്ങോട്ടും.." അവന്‍ ഭാണ്ഡങ്ങള്‍ താഴെയിട്ടു.

ശകുന്തള അവന്‍റെ കയ്യില്‍ പിടിച്ചു. കൈകൊണ്ട്‌ മുടിയിഴകളൊതുക്കി.

"മോനേ, അമ്മയ്ക്കു വരാനൊക്കില്ല. പക്ഷേ നീ പോകണം. സര്‍വ്വജ്‌ഞാനികളായ മുനിശ്രേഷ്ഠരുടെ പ്രവചനങ്ങള്‍ പാഴ്വാക്കുകളാകാന്‍ പാടില്ല. ശകുന്തള ഒരു നിമിത്തം മാത്രം. ഭരതവര്‍ഷത്തിന്‌ സംഭവിക്കാന്‍ പോകുന്നതൊക്കെ മുളപ്പിച്ചെടുക്കാനുള്ള ഒരു കൃഷിസ്ഥലം മാത്രമായിരുന്നു അമ്മ. കുഞ്ഞുന്നാളിലേ കേട്ടുവളര്‍ന്ന കഥകളാണ്‌. സര്‍വ്വജ്‌ഞാനത്തിന്‍റെ വെള്ളിരോമങ്ങള്‍ക്കിടയില്‍നിന്ന്‌ അസഖ്യം പ്രവചനങ്ങള്‍ അമ്മ കേട്ടിരിക്കുന്നു. ഭരതവര്‍ഷത്തിന്‍റെ ചരിത്രമെഴുതാനൊരു ഉണ്ണി എന്‍റെ വയറ്റില്‍ പിറക്കുമെന്ന്‌. ലോകാവസാനം വരെയും നാടും പ്രജകളും അവന്‍റെ പേരില്‍ അറിയപ്പെടുമെന്ന്‌.."

കണ്ണില്‍ പൊടിഞ്ഞ ഉപ്പുനീരിനെ വിരല്‍ത്തുമ്പുകൊണ്ട്‌ തട്ടിക്കളഞ്ഞ്‌ ശകുന്തള നിശ്വസിച്ചു.

"പക്ഷേ ശകുന്തളയ്ക്കെന്തു സംഭവിക്കുമെന്ന്‌ ജ്‌ഞാനികളാരും പറഞ്ഞില്ല. ഒരു ശ്രേഷ്ഠവചനത്തിലും അവളുടെ ഭാവിയുണ്ടായിരുന്നില്ല. വിത്തിനെ അതു മുളയ്ക്കേണ്ടിടത്ത്‌ എത്തിക്കുക എന്നതു മാത്രമേ ഫലത്തിന്‍റെ കടമയായിട്ടുള്ളൂ. എന്നിട്ട്‌ ചീഞ്ഞുപോകുകയോ ആര്‍ക്കെങ്കിലും ഭക്ഷണമാവുകയോ ആകാം. അതാണതിന്‍റെ നിയോഗം.."

കുമാരന്‍ അച്ഛന്‍റെ നിഴലിനൊപ്പം ചേരുമ്പോള്‍ കണ്ണുകളെ ചങ്ങലയ്ക്കിട്ട്‌, കുമ്പിട്ടിരുന്ന്‌ ദുരകന്‍റെ കാലുകള്‍ കഴുകുകയായിരുന്നു ശകുന്തള. തന്‍റെ ഉത്തരീയമെടുത്ത്‌ അവള്‍ അയാളുടെ പരുക്കന്‍ കാലുകള്‍ ഒപ്പിയുണക്കി. കരിഞ്ഞ മാംസത്തിന്‍റെ ഗന്ധത്തിന്‌ കളിമണ്‍കുടുക്കയില്‍ ചാമക്കഞ്ഞി വിളമ്പി.