2008, മേയ് 3, ശനിയാഴ്‌ച

നമുക്ക്‌ അച്ഛനുമമ്മയും കളിക്കാം?



തുമ്പപ്പൂ കൊണ്ട്‌ ചോറുവെച്ച്‌
ചെമ്മണ്ണുകൊണ്ടൊരു ചമ്മന്തിയരച്ച്‌
ചിരട്ടപ്പാത്രത്തില്‍ വിളമ്പിയൂട്ടി
നീയൊരമ്മയാവണം

അപ്പൂപ്പന്‍താടികൊണ്ട്‌ മേല്‍മീശവെച്ച്‌
കീറത്തോര്‍ത്തൊന്നു മടക്കിക്കുത്തി
വേലിപ്പത്തലിന്‍റെ കലപ്പക്കഴുത്തുപിടിച്ച്‌
ഞാനൊരച്ഛനാകാം

* * * * * * * *

പഷ്ണിപ്പാടത്തു വിയര്‍പ്പു മുളപ്പിച്ച്‌
അരമണി നെന്മണി തൂവിപ്പോകാതെ
നിന്‍റെ കോന്തലക്കു ഞാന്‍ കെട്ടിത്തരാം

നമുക്കൊരു കുഞ്ഞു വീടു വേണം
ഒരു കുഞ്ഞു കിളിക്കൂടിനോളം ചെറുത്‌
ഞാന്‍ കഴിച്ചെണീറ്റ ചിരട്ടപ്പാത്രത്തില്‍
വറ്റുബാക്കിയുണ്ടോന്ന്‌
നീ ചുരണ്ടി നോക്കുന്നത്‌
മയക്കപ്പായയിലെനിക്കു കേള്‍ക്കണം

അരപ്പട്ടിണിയുടെ പൊട്ടുംപൊടിയു-
മെറിഞ്ഞുകൊടുത്ത്‌ വളര്‍ത്താന്‍
നമുക്കു മൂന്നാലു കോഴിക്കുഞ്ഞുങ്ങള്‍ വേണം
എന്നെയൊളിച്ചു കാല്‍ക്കാശു കൂട്ടിവെക്കാന്‍
നിനക്കൊരു കുട്ടിക്കുടുക്കയും വേണം

ഇത്രയുമായാല്‍പ്പിന്നെ
നമുക്കൊത്തിരി കുഞ്ഞുങ്ങളുണ്ടാവണം
എന്നിട്ടു നമുക്കവരുടെ
അച്ചനുമമ്മയുംകളി കണ്ടോണ്ടിരിക്കാം..

35 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകളിങ്ങനെ: നമുക്ക്‌ അച്ഛനുമമ്മയും കളിക്കാം?

ജ്യോനവന്‍ പറഞ്ഞു...

പാമരൂ...................
നന്ദി
"മണ്ണപ്പം ചുട്ടു-
മിലക്കറിവെച്ചും
പാവക്കുരുന്നിന്
ഊണു കൊടുത്തും.............."

കാവലാന്‍ പറഞ്ഞു...

പാമൂ.......
നന്നായിരിക്കുന്നു
"ഇന്നത്തെ ചിന്തകളിങ്ങനെ: നമുക്ക്‌ അച്ഛനുമമ്മയും കളിക്കാം?" പാമുവിന്റെ ചിന്ത കൊള്ളാം കുട്ടികള്‍ കുറേപ്പെരിങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍.

എഴുതി മുഴുമിക്കാത്ത എന്റെ ഒരുകവിതയിലെ രണ്ടു വരി ഈ കവിതയ്ക്കു തരുന്നു.
(പാതിപ്പണി ആശാനേയും കാണിക്കരുതെന്നാ എങ്കിലും)

"മനസ്സിന്നണിയയിരുളില്‍ മറഞ്ഞൊരാ
രംഗങ്ങളിനിയൊന്നു വരുമോ
ജീവിതത്തിന്നരങ്ങില്‍ ഒരു വട്ടം?
വെറുതേ മോഹിക്കുന്നു."

തണല്‍ പറഞ്ഞു...

ഞാന്‍ കഴിച്ചെണീറ്റ ചിരട്ടപ്പാത്രത്തില്‍
വറ്റുബാക്കിയുണ്ടോന്ന്‌
നീ ചുരണ്ടി നോക്കുന്നത്‌
മയക്കപ്പായയിലെനിക്കു കേള്‍ക്കണം
-എഴുതിയതില്‍ ഏറ്റവും തീവ്രമെന്നു തോന്നിപ്പിക്കുന്ന വരികള്‍!ഇന്നത്തേക്ക് ഇത്രയും ധാരാളം ചങ്ങാതീ.
തുംബപ്പൂവു ഒന്നു തുമ്പപ്പൂവാക്കുമോ..പ്ലീസ്..

ഗീത പറഞ്ഞു...

കുട്ടികള്‍ ഇപ്പോഴും അച്ഛനും അമ്മയും കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ മണ്ണപ്പം ചുടാനും ഇലച്ചമ്മന്തി അരയ്ക്കാനുമൊക്കെ കൈയെത്തും ദൂരത്തില്‍ മണ്ണൂം ഇലയുമൊക്കെ വേണ്ടേ?

പാമൂ, നല്ലത് നല്ലത്.

Sharu (Ansha Muneer) പറഞ്ഞു...

വളരെ ഇഷ്ടമായി, നഷ്ടമായതെന്തോ തിരിച്ചു കിട്ടുന്ന പോലെ തോന്നും ഈ കവിത വായിക്കുമ്പോള്‍.

Unknown പറഞ്ഞു...

കുട്ടീക്കാലത്ത് കൈയ്യാലവക്കത്ത് ഈന്തില കൊണ്ട് മാടം കെട്ടും അവിടെ അടുപ്പ് പൂട്ടും ചിരട്ടയാണ് പാത്രങ്ങളായി ഉപയോഗിക്കുക
കണ്ണന്‍ ചിരട്ടയില്‍ ഇഡലി ചുടും
പിന്നെ കളിക്കൂട്ടുക്കാരിയുടെ കൈപിടിച്ച് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും പള്ളിക്കുടം
അടച്ചാല്‍ മാമ്പഴക്കാലമാണ് തറവാട്ടിലെ പറമ്പില്‍ നിറയെ മാവുണ്ട് ഒരു കാറ്റു വരാന്‍ കാത്തു
നിലക്കും ഒരു കാറ്റു വീശിയാല്‍ മാമ്പഴം വീഴുന്നത്
പെറുക്കാന്‍ ഒരുപ്പാട് കുട്ടിക്കള്‍ ഉണ്ടാകും
അന്ന് എനിക്കു ആ തറവാട്ടിലെ ഒരു പെണ്‍ക്കുട്ടിയോട് ചെറിയ ഇഷ്ടം അതിനെ ഞാന്‍
ഒന്നു രണ്ടു തവണയെ ആകെ കൂടി കണ്ടിട്ടുള്ളു
ഒരോ മാമ്പഴക്കാലം വരുമ്പോഴും ആ തറവാടിന്റെ അകത്തെക്കു ഞാന്‍ ഉളിഞ്ഞു നോക്കും
അവളവിടെ ഉണ്ടോ
പക്ഷെ എന്നിട്ടും ഞാന്‍ കണ്ടില്ല

Unknown പറഞ്ഞു...

ഞാന്‍ അച്ചന്‍ അവള്‍ അമ്മ അപ്പോ
കുട്ടിയാരാ

ഹരിത് പറഞ്ഞു...

‘എന്നിട്ടു നമുക്കവരുടെ
അച്ചനുമമ്മയുംകളി കണ്ടോണ്ടിരിക്കാം‘

മനോഹരം.

siva // ശിവ പറഞ്ഞു...

എത്ര സുന്ദരമായ കവിത.....

വേണു venu പറഞ്ഞു...

ഈ കൊച്ചു വരികളിലെ കൊച്ചു സ്വപ്നങ്ങള്‍ക്കു് എത്ര ചിറകുകള്‍ . മനോഹരം.:)

ഭൂമിപുത്രി പറഞ്ഞു...

കവിതയുടെ നിഷ്ക്കളങ്കത കുഞ്ഞുമന്‍സ്സുകളുടെതുപോലെത്തന്നെ.

പാമരന്‍ പറഞ്ഞു...

ജ്യോനവന്‍ജീ, നന്ദി.

കാവലാനെ, ഈ വെളിച്ചം കാണാത്ത ഉണ്ണികളെയൊന്നും എന്‍റെ മാടത്തു വെക്കല്ലേ.. അവയെന്നെ ശപിക്കും. വളരെ നന്ദി!

തണലേ, വളരെ നന്ദി. തിരുത്തിയിട്ടുണ്ട്‌. അങ്ങനെ ടൈപ്പുചെയ്തു പഠിച്ചുപോയി. അതാ.

ഗീതേച്ചീ, നന്ദി.

ഷാരു, വളരെ നന്ദി. ഒരിയ്ക്കലൊന്നു 'ചൊറിഞ്ഞതിനു' എന്നോടു പരിഭവം ഉണ്ടോന്നു പേടിച്ചിരിക്കുവാരുന്നു.

അനൂപേ, കൊച്ചു ഗള്ളാ, മൊട്ടേന്നു വിരിയണതിനു മുന്പേ തൊടങ്ങിയാരുന്നല്ലേ ;) നന്ദി.

ഹരിത്തേ, വളരെ നന്ദി.

ശിവ, നന്ദി.

വേണുജി, വളരെ നന്ദി.

ഭൂമിപുത്രി, ആദ്യമായാണിവിടെ. വളരെ നന്ദി.

ഗുപ്തന്‍ പറഞ്ഞു...

sundaram :)

Gopan | ഗോപന്‍ പറഞ്ഞു...

പാമരന്‍സേ,
ഹൃദ്യമായ കവിത. പ്രവാസം കൊണ്ട് ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ നഷ്ട്ടപെടുന്ന നിറമാര്‍ന്ന ബാല്യം ഈ വരികളില്‍ ഒളിഞ്ഞിരിക്കുന്നു..

കാപ്പിലാന്‍ പറഞ്ഞു...

ചെറുപ്പത്തില്‍ ഞങ്ങളും അച്ഛനും അമ്മയും കളിച്ചിട്ടുണ്ട് :)
നന്നായിരിക്കുന്നു പാമാരാ ..ഇങ്ങനെ ഓര്‍മ്മകളെ ഉണര്‍ത്തുന്ന കവിതകള്‍ എഴുത് .എന്തിനാണ് ഈ താമസം .അഥവാ ഭാവനയുടെ മൂട് ഉണങ്ങുന്നുവെങ്കില്‍ അവിടെ അല്പം ഒ .സി .ആര്‍ ഒഴിച്ചുകൊടുക്ക് :)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പാമൂജീ,

പിന്നിട്ട വഴികളിലൊരിക്കല്‍ ഞാനും കളിച്ചിരുന്നു ഇതൊക്കെ...

മനസ്സിനെ സ്പര്‍ശിച്ചു ഈ കവിത!!!

കരീം മാഷ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കരീം മാഷ്‌ പറഞ്ഞു...

ഒരു ബോബനും മോളിയും തമാശ ഉണര്‍ത്തി ഈ പോസ്റ്റ്! :)
മോളി :-നമുക്ക് അച്ഛനും അമ്മയും കളിക്കാം..
ബോബന്‍‍ :- അയ്യോ തല്ലും പിടിക്കു ഞാനില്ല!

തറവാടി പറഞ്ഞു...

ഉണര്‍‌ത്ത് പാട്ട് :)

Jayasree Lakshmy Kumar പറഞ്ഞു...

ആണും പെണ്ണും തമ്മില്‍ ഉമ്മ വച്ചാല്‍ കുട്ടികളുണ്ടാവും എന്നും ചിന്തിച്ചിരുന്ന അത്രക്ക് നിഷ്കളങ്കമായിരുന്ന ഒരു ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഈ കവിത

ഇഷ്ടമായി ഒരുപാട്

തോന്ന്യാസി പറഞ്ഞു...

പാമ്വേട്ടാ.......

കൂടുതല്‍ പറയുന്നില്ല....

Ziya പറഞ്ഞു...

വളരെ വളരെ നല്ലത്

Rajeeve Chelanat പറഞ്ഞു...

തണലിന്റെ അഭിപ്രായം തന്നെയാണ് എനിക്കും. ആ മയക്കപ്പായുടെ പ്രയോഗം ഗംഭീരം.

അഭിവാദ്യങ്ങളോടെ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

സുന്ദരം

പാമരന്‍ പറഞ്ഞു...

ഗുപ്തന്‍ജീ, വളരെ സന്തോഷം.. നന്ദി!

ഗോപന്‍ജീ, നന്ദി.

കാപ്സേ, ഓസീയാറടിച്ചു കവിതയുടെ കരളു വാടാതിരുന്നാല്‍ മതിയാരുന്നു :)

പ്രിയ, നന്ദി.

കരീം മാഷേ, :)

തറവാടീ, നന്ദി..

ലക്ഷ്മി, വളരെ നന്ദി.

തോന്ന്യാസീ, ഒരു തെറിയെങ്കിലും പറയൂ.. :) നന്ദി.

സിയ, നന്ദി.

രാജീവ്‌ജീ, ഇവിടെ വന്നതില്‍ വളരെ സന്തോഷം. വളരെ വളരെ നന്ദി.

വഴിപോക്കന്‍, നന്ദീണ്ട്‌ ട്ടാ.

നിരക്ഷരൻ പറഞ്ഞു...

ഇപ്പറഞ്ഞതൊക്കെ പുള്ളാര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ചെയ്യാന്‍ പറ്റുമോ പാമരാ. കാലം വല്ലാതെ മാറിപ്പോയി. അതോണ്ടാണേ !!!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കിടിലന്‍!
ഗ്രാമതാളത്തിന്റെ
പിരിച്ചെഴുത്ത്..
താങ്കളുടെ കവിതകളില്‍ ഏറ്റവും
ഇഷ്ടപ്പെട്ടതും ഇതു ത്ന്നെ....

"ഞാന്‍ കഴിച്ചെണീറ്റ ചിരട്ടപ്പാത്രത്തില്‍
വറ്റുബാക്കിയുണ്ടോന്ന്‌
നീ ചുരണ്ടി നോക്കുന്നത്‌
മയക്കപ്പായയിലെനിക്കു കേള്‍ക്കണം"

വരികളിവിടെ പുതുവാഗ്ദാനങ്ങളാകുന്നു...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

തണലേ ശ്രദ്ധിക്കണം
താങ്കളുടെ നാടന്‍ പ്രയോഗങ്ങള്‍
പാമരന്‍ ഒന്നു കൂടി മൂര്‍ച്ചകൂട്ടി
ലളിതമാക്കുന്നു....

Rafeeq പറഞ്ഞു...

:) നന്നായിട്ടുണ്ട്‌...

കഴിഞ്ഞ ഓര്‍മ്മകളിലൂടെ ഒരു യാത്ര ചെയ്ത പോലെ..

തണല്‍ പറഞ്ഞു...

രഞ്ജിത്തേ ,
നമ്മുടെ പാമരനല്ലേ..സാരമില്ലാ!

പാമരന്‍ പറഞ്ഞു...

നിരച്ചരാ.. ഇതൊക്കെ എവിടേലും എഴുതിയെങ്കിലും വെച്ചില്ലേല്‍, നമ്മുടെ പിള്ളേരു വിശ്വസിക്കുമോ.. ഇങ്ങനെം ഉണ്ടായിരുന്നു ബാല്യമെന്ന്‌?

രഞ്ജിത്ത്‌, വളരെ നന്ദി. ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ഞാനൊരഹങ്കാരിയായിപ്പോകും. തണലിന്‍റെ കവിതക്കു പകരം നില്‍ക്കാനൊന്നും ഇന്നലത്തെ മഴക്കു മുളച്ച ഞാനാളായിട്ടില്ല.. :)

റഫീക്ക്, നന്ദി.

തണലേ, ഈ ബൂലോകം തന്ന സൌഹൃദങ്ങള്‍ക്കു സ്തുതി!

smitha adharsh പറഞ്ഞു...

പണ്ടു എല്ലാവരും കളിച്ച ഈ കളികള്‍ നമ്മുടെ മക്കള്‍ക്കൊന്നും അറിഞ്ഞു കൂട അല്ലെ..അല്ല പോസ്റ്റ്....കുട്ടിക്കാലത്തേക്ക് ഒന്നു മടങ്ങി പോയി..

തണല്‍ പറഞ്ഞു...

പാമരാ,
സുഖമില്ലാതിരുന്നതു കാരണം സുഖിപ്പിക്കല്‍ കണ്ടില്ലാ.തള്ളേ കൊല്ല്...!നിങ്ങള്‍ക്കു മുമ്പില്‍ ഞാനെന്താ മാഷേ..

Nat പറഞ്ഞു...

നന്നായിരിക്കുന്നു