2008, ഏപ്രിൽ 5, ശനിയാഴ്‌ച

ഒരു അഭിമുഖം


ഞാന്‍ കണ്ടു!!

സത്യം! പറഞ്ഞാല്‍ നിങ്ങള്‌ വിശ്വസിക്കില്ല.

'ഒന്നു പോടാ ഉവ്വേ.. കണ്ടെങ്കില്‍പ്പിന്നെ ഇതുമുഴുവന്‍ എഴുതിത്തൊലച്ച്‌ ഞങ്ങള്‍ക്കു പണിതരാന്‍ നീ ഇവിടെ ഒണ്ടാവുമോ' എന്നതാണ്‌ നിങ്ങള്‍ടെ ആ പുരികക്കൊടി പണ്ടു ശ്രീരാമന്‍ ചേട്ടന്‍ പൊട്ടിച്ച വില്ലു പോലെ വളഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്ന്‌ എനിക്കു നന്നായി തെരിയും.

പക്ഷേ, പ്രിയപ്പെട്ട വായനക്കാരാ, ഞാന്‍ താങ്കളുടെ ക്ഷമയേയും സമയലഭ്യതയേയും പരീക്ഷിക്കാനുദ്ദേശിക്കുന്നില്ല. നടന്നതു തെളിച്ചുതന്നെ പറയാം.

കാവില്‍ ഉല്‍സവമായിരുന്നു. കാവെന്നു പറഞ്ഞാല്‍ വെറുമൊരു സര്‍പ്പക്കാവൊന്നുമല്ല. 'ഘണ്ടാകര്‍ണ്ണന്‍' എന്ന ഉഗ്രമൂര്‍ത്തിയുടെ വാസസ്ഥാനം ('പുരാണത്തില്‍ ഇങ്ങേരു്‌ ആരുടെ അളിയനായിട്ടു വരും' ന്നൊന്നും ചോദിച്ചേക്കല്ലേ.. തെണ്ടിപ്പോകും).

ആണ്ടിലൊരിക്കല്‍ ഗംഭീരമായിത്തന്നെ കൊണ്ടാടാറുള്ള മഹോല്‍സവം.

കറുത്തു മെല്ലിച്ച ഗോവിന്ദമാരാര്‍ അന്നു മുഴുവന്‍ തന്‍റെ അരക്കു സമീപത്തായി കെട്ടിത്തൂക്കിയ ചെണ്ടയുടെ മണ്ടയ്ക്ക്‌ ഘോരഘോരം മര്‍ദ്ദിച്ചു കൊണ്ടിരുന്നു (കണ്ടാല്‍ പാവം ചെണ്ട അങ്ങേര്‍ക്ക്‌ സ്ത്രീധന ബാക്കി കൊടുക്കാനുണ്ടെന്നു തോന്നും). കോരു മൂപ്പരുടെ ആയിരത്തൊന്നു വെടിക്കെട്ടും വടക്കേപ്പുറായി നാണുവിന്‍റെ വെളിച്ചപ്പാടും ആകപ്പാടെ ഒരു ഒന്നൊന്നര ഉല്‍സവം തന്നെ.

കരക്കാരു മുഴുവന്‍ ഉല്‍സവപ്പറംബിലാണ്‌. വീടുകളെല്ലാം ഇരുട്ടില്‍ കണ്ണടച്ച്‌ സുഖസുഷുപ്തിയില്‍. എനിക്ക്‌ ഇരിക്കപ്പൊറുതി കിട്ടിയില്ല.കാലുകള്‍ കിരുകിരുക്കുന്നു. അകത്ത് മനസ്സ്‌ രണ്ടു ചേരിയായിത്തിരിഞ്ഞ്‌ പട്ടത്താനം നടത്തുന്നു.

"ഛെ.. ഇന്നു വേണ്ട.. നല്ലൊരു ദിവസായിട്ട്‌.." ഒരുത്തന്‍.

"മണ്ടന്‍.. കാശിനു കൊള്ളാത്തവന്‍.! ഇത്ര നല്ലൊരു ദിവസം ഇനി എവിടെ കിട്ടാന്‍? നാട്ടാരു മുഴുവന്‍ ഉല്‍സവപ്പറംബില്‍.. ഒറ്റ വീട്ടിലും ആളു കാണില്ല.. ഇന്നൊന്നിറങ്ങിയാല്‍ ഒരാഴ്ചത്തേക്കു കുശാല്‍!" മറ്റവന്‍ എരികേറ്റുന്നു..

ഒന്നാലോചിച്ചപ്പോള്‍ ചേരിചേരാ നയം വിട്ട്‌ രണ്ടാമത്തവന്‍റെ ഭാഗം ചേരുന്നതു തന്നെ നല്ലതെന്നു തോന്നി..

'എവരി ഡോഗ്‌ ഹാസ്‌ ഇറ്റ്സ്‌ ഡേ' എന്നാണല്ലോ. അഖിലാണ്ടവന്‍ ഈയുള്ളവന്‌ കല്‍പ്പിച്ചു തന്ന ദെവസമായിരിക്കും ഇതെന്ന്‌ മനസ്സില്‍ കരുതിക്കൊണ്ട്‌ ഉല്‍സവപ്പറംബിനോട്‌ ഗുഡ്‌ബൈ പറഞ്ഞു.

കലുങ്കുകള്‍ ചാടിക്കടക്കാന്‍ എന്നോളം സാമര്‍ത്ഥ്യമുള്ളവര്‍ അടുത്തപ്രദേശത്തൊന്നും ആരും തന്നെയില്ലെന്നുള്ളത്‌ ഗിന്നസ്‌ബുക്കുകാര്‍ക്കുപോലും അറിയാവുന്ന ഒരു രഹസ്യമാണ്‌. ആ സാമര്‍ത്ഥ്യം സ്വയം ആസ്വദിച്ച്‌, ആത്മപ്രശംസ ചെയ്തുകൊണ്ട്‌ കിഴക്കേക്കണ്ടി രാമന്‍നായരുടെ കോക്കനട്ട്‌ എസ്റ്റേറ്റിന്‍റെ അരമതിലിനെ ലക്ഷ്യമാക്കി വിട്ടടിച്ചു. മതില്‌ ചാടിക്കടന്നപ്പോഴാണ്‌..

"പ്ധിം.." ഒരു ഭയങ്കര ശബ്ദം.

സിരകളില്‍ രക്തചംക്രമണം മലംബുഴ ഡാം തൊറന്നു വിട്ട പോലെ സ്പീഡുകൂടി. കാലുകള്‍ക്കൊരു സ്റ്റര്‍ട്ടിംഗ്‌ ട്രബിള്‍.. താടിയെല്ലുകള്‍ കൂട്ടിയിടിച്ചു.

"കുലദേവതേ.." പെട്ടന്ന്‌ രാമന്‍നായരും കുടുംബവും വെളിച്ചപ്പാടിന്‍റെ കോപ്രായങ്ങള്‍ നോക്കി വായും പൊളിച്ചു നിന്നിരുന്ന രംഗം ഓര്‍മ്മ വന്നു... അവരവിടേന്നു പോന്നാലും ഇങ്ങെത്താറായിട്ടില്ല. ഇതു പിന്നാരു്‌? നേരത്തേ കേട്ട ശബ്ദം വീണ്ടും..

ഇത്തവണ അത്ര പേടി തോന്നിയില്ല. ഒന്നു കൂടികേട്ടപ്പോള്‍.. ഹതെ! ചിരപരിചിതമായ തേങ്ങ നിപതിക്കുന്ന സംഗീതാത്മകമായ ശബ്ദം തന്നെ!

ഹെന്‍റമ്മേ.. നമുക്കൊരെതിരാളിയോ? കടുവയെ പിടിക്കുന്ന കിടുവയോ? ഏതുരംഗത്തും ഒരു എതിരാളി നല്ലതാണെന്നു കേട്ടിട്ടുണ്ട്‌. പക്ഷേ വളരെക്കാലത്തെ സേവനപാരംബര്യം ഉള്ളതുകൊണ്ട്‌ പറയുകയാണ്‌.. ഈ തൊഴിലിലതു നല്ലതല്ല. എന്നാലും എന്നേക്കള്‍ മുന്പേ ഈ ദിവസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിയ വിരുതനെ ഒന്നു പരിചയപ്പെടണമല്ലോ.. മാത്രവുമല്ല ഇതു നമ്മുടെ ജൂറിസ്‌ഡിക്ഷനില്‍ പെട്ട ഏരിയയാണെന്ന്‌ ലവനെ ഒന്നു മനസ്സിലാക്കിക്കൊടുക്കുകയും വേണം.

മതിലിനെ പിന്നിലാക്കി ഞാന്‍ മാര്‍ച്ചടിച്ചു. അടുത്തെത്തിയപ്പോള്‍.. കണ്ണുകളെ വിശ്വസിക്കാനെനിക്ക്‌ സ്വല്‍പം പ്രയാസമുണ്ടായി.
അതേ. ഒരു ഭീമാകാരന്‍ പോത്തിന്‍റെ പിന്‍കാലില്‍ ചാരിയിരുന്ന്‌ കരിക്കിന്‍ വെള്ളം മോന്തുകയാണൊരു വിരുതന്‍!

ആരാന്നല്ലേ? മി. കാലന്‍ തന്നെ! സാക്ഷാല്‍ യമധര്‍മ്മദേവന്‍! പറ്റുമെങ്കില്‍ വിശ്വസിച്ചാല്‍ മതി.

എന്‍റെ തൊണ്ട വറ്റിവരണ്ടു. ഞാന്‍ കുലദേവതയുടെ കാലില്‍ മുത്തമിട്ടു (മനസ്സില്‍!).

ഈ തണുത്ത രാത്രിയില്‍ എന്നെ ഉല്‍സവപ്പറംബില്‍നിന്നും ഇവിടേക്ക്‌ ക്ഷണിച്ചു വരുത്തിയത്‌ ഇതിനായിരുന്നോ?.. നമ്മടെ വിസ സ്റ്റാംപ്‌ ചെയ്ത്‌ കിട്ടാറായോ? ങ്ഹാ.. തലവര അതാണെങ്കില്‍ മായ്ച്ചാല്‍ പോകില്ലല്ലോ..

പതുക്കെ പുത്തി വര്‍ക്കു ചെയ്തുതുടങ്ങി. ഒന്നു സോപ്പിട്ടു നോക്കുകതന്നെ. കൈകൂപ്പിക്കൊണ്ട്‌ ആ കറുത്ത 'പാദാരവിന്ദങ്ങളില്‍' നെടുങ്ങനെ വീണു. ആ പര്‍വ്വതാകാരനാകട്ടെ, പേടിച്ച ഒരു ഭാവത്തോടെ കയ്യിലിരുന്ന കരിക്കു താഴെയിട്ട്‌ എണീറ്റു. സ്വല്‍പം ധൈര്യം എവിടെന്നോ വീണു കിട്ടിയപ്പോള്‍ ഞാനും പിടഞ്ഞെണീറ്റു.. ആ മുഖത്തപ്പോഴും പേടി മാറിയിരുന്നില്ല. നമ്മളെ പ്രതീക്ഷിച്ചല്ല ഇരിക്കുന്നതെന്നു മനസ്സിലായപ്പോള്‍ ധൈര്യം കൂടി.

"സാക്ഷാല്‍ യമധര്മ്മദേവന്‍ പോത്തിനാല്‍ അനുഗതനായി കിഴക്കേക്കണ്ടി രാമന്‍ നായരുടെ തെങ്ങിന്‍ തോട്ടത്തില്‍.."

ഞാനൊരു ഭക്തനാണെന്നു മനസ്സിലായപ്പോല്‍ ഭഗവാന്‍റെ ടെന്‍ഷന്‍ അല്‍പം കുറഞ്ഞു. ഒരു ദീര്‍ഘനിശ്വാസം അല്‍പം ദീര്‍ഘമായിത്തന്നെ വിട്ടു. പിന്നെ എളിയില്‍ നിന്ന്‌ ഒരു കെട്ട്‌ ദിനേശ്‌ ബീഡി പുറത്തെടുത്തു.. ഹതെ!.. കണ്ണൂരിലെ സഖാക്കള്‍ തെറുത്തുണ്ടാക്കുന്ന അതേ ബീഡി തന്നെ! അതില്‍ നിന്ന്‌ ഒരെണ്ണം എടുത്ത്‌ ഉരുട്ടി പൊടിയുടെ ഡിസ്ട്രിബൂഷന്‍ ഈക്വലൈസ്‌ ചെയ്ത്‌ ചുണ്ടത്തു വെച്ചു തീ കൊളുത്തി. ഒന്നാഞ്ഞു വലിച്ചു പുക വിട്ട ശേഷം എന്‍റെ നേരെ നോക്കി.

"കലികാല വൈഭവം! അല്ലാതെന്ത്‌.." എന്ന ഭാവമായിരുന്നു മുഖത്ത്.

പുണ്ണില്‍ കുത്തി നോവിക്കണ ഒരു സൊഹമുണ്ടല്ലോ.. അതൊന്നു രുചിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

"ഇപ്പോള്‍ മേലെക്ക്‌ കരിക്കു സപ്ളൈ ഇല്ലെന്നുണ്ടോ ആവോ.."

അങ്ങേരു്‌ ബീഡി തുപ്പിക്കളഞ്ഞു.

"ഒന്നും പറയണ്ട. ആ പരമന്‍ നമ്മെ ദഹിപ്പിച്ചു കളയും എന്നും പറഞ്ഞു നടക്കാണ്‌."

"പര.. മന്‍?"

"ങ്ഹാ.. പരമശിവന്‍"

"കഥയെന്തുണ്ടായി ആവോ?"

"ഹെന്തു പറയാന്‍! കലികാല വൈഭവം.. പാര്‍വ്വതീദേവിയുടെ മനോഹരബിംബം ഒന്നു നോക്കിപ്പോയതുതന്നെ കാര്യം"..

ഞാനുറക്കെ ചിരിച്ചുപോയി. ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. കാലന്‍ ചാടി എന്‍റെ വായ പൊത്തിപ്പിടിച്ചു.

"തന്‍റെ കൊര കേട്ട്‌ ആ രാമന്‍നായരെങ്ങാന്‍ പാഞ്ഞുവന്നാല്‍..!"

കയ്യില്‍ മരണത്തിന്‍റെ, പാതി വെന്ത പച്ചമാംസത്തിന്‍റെ..മണം.. ഞാനൊരു വിധത്തില്‍ പിടിവിടുവിപ്പിച്ചു.

ഇത്രയുമൊക്കെ ആയപ്പോഴാണ്‌. എന്നിലെ കര്‍ത്തവ്യ ദാഹം ഉണര്‍ന്നത്‌. ഇഹ പരലോകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള അപൂര്‍വ്വാവസരം എനിക്ക്‌! ഈ ഇക്കണ്ടക്കുറുപ്പു മകന്‍ ഗോപാലന്‌! എന്നിലെ (നാട്ടുകാരു) ചങ്ങലക്കിട്ടു കിടത്തിയിരുന്ന ജേര്‍ണ്ണലിസ്റ്റ്‌ ഉണര്‍ന്നു.

"എങ്കിലും ദേവാ.. എങ്ങനെ ഈ രാമന്‍നായരുടെ തോട്ടത്തില്‍ തന്നെ വന്നു പെട്ടു? നായരുടെ വിസ ഉടനെ ശെരിയാവുമോ?"

മറുപടിയില്ല. എതോ ചിന്തകളില്‍ തെണ്ടിത്തിരിയുകയാണ്‌.

"ഈ വയസ്സാംകാലത്ത്‌ പാര്‍വ്വതീദേവിയുടെ നേരെ ഒരു കണ്ണ്.." ഞാനൊരു കള്ളച്ചിരി ചിരിച്ചു.

അപ്പഴാണ്‌ അങ്ങോരുടെ കൈ അടുത്തു വെച്ചിരുന്ന കയറിന്‍റെ കെട്ടിലേക്കു നീങ്ങുന്നതും സന്തതസഹചാരി മി. പോത്തന്‍ പതുക്കെ എണീക്കാന്‍ തുടങ്ങിയതും കണ്ണില്‍ പെട്ടത്‌.

മതിലുകള്‍ നിമിഷനേരം കൊണ്ടു വഴിമാറുന്നതും കലുങ്കുകള്‍ കാലിനടിയിലൂടെ മിന്നിമാഞ്ഞതും ഓര്‍മ്മയുണ്ട്‌. പിന്നെയിതാ ഈ ഗവര്‍മ്മെണ്ടാശുപത്രി വരാന്തയില്‍ ഒടിഞ്ഞകാലുമായി കെടക്കുന്നതും.

രാമന്‍ നായര്‍ എന്നെ അന്വേഷിച്ച്‌ രണ്ടുതവണ വന്നിരുന്നത്രേ.

നിങ്ങള്‍ക്കൊട്ടും വിശ്വാസം വന്നിട്ടുണ്ടാകില്ലെന്നെനിക്കറിയാം. ഞാന്‍ ഇതു പറയുംബോള്‍ തന്നെ അടുത്ത പായയില്‍ കിടക്കുന്ന മഹോദരക്കാരന്‍റെ കഴുതപ്പുലി കരയുന്നതു പോലെയുള്ള ചിരി എനിക്കു കേള്‍ക്കാം.. തരുണീമണികളായ നേഴ്സുമാര്‍ ചിരിച്ചു കൊണ്ട്‌ സിറിഞ്ചില്‍ മരുന്നു നെറക്കാന്‍ പോകും.. എന്നെ മയക്കിക്കെടത്താന്‍!.

9 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

പ്രീഡിഗ്രിക്കു പഠിക്കുംബോള്‍ വല്യകാര്യത്തില്‍ എഴുതിവെച്ചതാണ്‌. ചില സുഹൃത്തുക്കളെ കാണിച്ചെങ്കിലും വല്യ പ്രതികരണമൊന്നും കാണാഞ്ഞതുകൊണ്ട്‌ പെട്ടീം പടോം മടക്കി. ഇന്നിപ്പോ പഴയൊരു ഡയറിക്കുള്ളില്‍ നിന്നും ലവന്‍ പുറത്തു ചാടി. ആശയദാരിദ്ര്യം കാരണം ഒന്നും പോസ്റ്റാനില്ലാത്തതുകൊണ്ട്‌ ഇവനൊരു ചാന്‍സ്‌ കൊടുക്കാമെന്നു കരുതി. നാലാളറിയട്ടെ മ്മളും മോഡേണാണെന്ന്‌!

Gopan | ഗോപന്‍ പറഞ്ഞു...

ഹ ഹ ഹ,
പാമൂ, അഭിമുഖം കലക്കി.
ഫുള്‍ സൈസ് പടോം പോസ്ടീട്ടുണ്ടല്ലോ.. :)
ബ്ലോഗില്‍ എറങ്ങ്യാ പുള്ളി ?

ശ്രീവല്ലഭന്‍. പറഞ്ഞു...

ഇതെന്തൊരു 'കാല'മാടാ!
കൊള്ളാം അഭിമുഖം! :-)

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

പണ്ട്‌ എന്തൊക്കെ അസുഖമുണ്ടായിരുന്നെന്ന്കഥയിലൂടെ ഒരു ചിത്രം കിട്ടുന്നുണ്ട്‌. ആ സ്ഥിതിക്ക്‌ഇന്നത്തെ കഥയെന്താവും. ഒാറ്‍ക്കുമ്പോഴേ പേടിയാവുണൂ.

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

കാലന്‍ പോലും പേടിച്ചൊ... സംശയം ഇല്ലാതില്ല.
അനുഭവം കൊള്ളാം .

Unknown പറഞ്ഞു...

പാമു ആ പോത്തിന്റെ പുറത്തിരിക്കുന്നതാരാണു
നമ്മുടെ കാപ്പു മോയലാളി ആണോ

Unknown പറഞ്ഞു...

പാമു എന്തരെയിത്

കാപ്പിലാന്‍ പറഞ്ഞു...

ഞാന്‍ താമസിച്ചു ,ഇന്നലെ വെള്ളം അടിച്ചു പാമ്പായി ഇഴഞ്ഞതുകൊണ്ട് ഒന്നും കണ്ണില്‍ പെട്ടില്ല . :)
എന്നാലും ഇത് കൊള്ളാം .അപ്പോള്‍ പണ്ടുമുതലേ പാംമാരന്‍ ഒരു എഴുത്തുകാരന്‍ തന്നെ ..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

സ്വഭാവം പണ്ടേ...... ആണല്ലേ.

പാവം കാലനും പോത്തും