2008, ജനുവരി 2, ബുധനാഴ്‌ച

ഒരു വീരഗാഥ (ഒരു 'സംഭവ' കഥ)

കണ്ണുകാണാത്ത രണ്ട്‌ പേരാണ്‌ ഞങ്ങളുടെ നാട്ടിലുള്ളത്. വിജയേട്ടനും ചന്ദ്രേട്ടനും.

ഞാന്‍ സ്കൂളില്‍ പോകുന്ന കാലത്തൊക്കെ വിജയേട്ടനു്‌ കുറേശ്ശെ കാണാമായിരുന്നു. പിന്നെപ്പിന്നെ തീര്‍ത്തും കാണാതായി. കണ്ണു ശരിയാക്കാന്‍ എതോ സ്വാമിയാര്‍ കൊടുത്ത പൊടി കണ്ണില്‍ തേച്ച ശേഷമാണ്‌ ഉള്ള കാഴ്ചകൂടി പോയതു്‌ എന്നാണ്‌ ജനസംസാരം. ലോട്ടറി വില്പനയാണു ജോലി.

ചന്ദ്രേട്ടനു്‌ ഒട്ടും കണ്ണു കണ്ടുകൂടാ. ചെറുപ്പത്തിലേ ഒരു പനി വന്നതാണത്രെ. ഇപ്പോള്‍ ഒരു അന്പതിനടുത്ത്‌ ആയിക്കാണും പ്രായം. കുറിയതാണെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം. സ്ഥലത്തെ ഒരു പഴയ തറവാട്ടിലെ ആശ്രിതനാണ്‌. കണ്ണ്‌ കാണില്ലെങ്കിലും ചന്ദ്രേട്ടനു്‌ നാട്ടിലെ ഇടവഴികളൊക്കെ കയ്യിലെ രേഖകള്‍ പോലെ പരിചിതമാണു്‌.

ചാരായം വാറ്റലാണ്‌ മൂപ്പരുടെ പ്രധാന സൈഡ് ബിസിനസ്സ്‌. വാറ്റിയ ചാരായം കുപ്പികളിലാക്കി പാടത്തും പുഴവക്കിലുമൊക്കെ കുഴിച്ചിടും. അതെവിടൊക്കെ എപ്പോഴൊക്കെ വെച്ചിട്ടുണ്ടെന്നു മൂപ്പര്ക്ക്‌ മാത്രം അറിയാം (നാട്ടിലെ ചില പ്രധാന അലവലാതികള്‍ തങ്ങള്‍ക്കറിയാമെന്നൊക്കെ വീംബിളക്കാറുണ്ടെങ്കിലും തെളിവൊന്നുമില്ല).

എല്ലാ കണ്ണുപൊട്ടന്‍മാരെയും പോലെ ചന്ദ്രേട്ടനും ശബ്ദം കേട്ടാല്‍ ആളെതിരിച്ചറിയും. അതു പരീക്ഷിക്കാന്‍ വഴിയിലെപ്പോള്‍ കണ്ടാലും വായില്‍ നോക്കാനിരിക്കുന്ന ചെക്കന്‍മാര്‍ 'ചന്ദ്രേട്ടാ.." ന്ന്‌ നീട്ടി കൂവും. തന്നെ പരീക്ഷിക്കാനുള്ള വിളിയാണതെന്നു മൂപ്പര്‍ക്കു നന്നായി അറിയാം.

"ങ്ഹാ.. ചന്ദ്രവതീന്‍റെ എളേതല്ലേ.. ഓള്‌ ഇപ്പളും ചെത്തുകാരന്‍ ശേഗരന്‍റെ കൂടെ തെന്ന്യാ?" എന്നിങ്ങനെ ഒരു കൊട്ടുകൂടെ കൊടുത്തിട്ടാണ്‌ മൂപ്പരു്‌ തന്റെ പ്രാഗല്‍ഭ്യം തെളിയിക്കുക. മറുപടി പറയാന്‍ പോയാല്‍ ഒന്നു മുങ്ങിക്കുളിക്കാന്‍ മാത്രം തെറിയഭിഷേകം കിട്ടുമെന്നറിയുന്നവരാരും ആ പണിക്കു പോകില്ല. വിജയശ്രീലാളിതന്‍റെ ചിരിയോടെ ചന്ദ്രേട്ടന്‍ തന്‍റെ വഴിക്കു്‌ പോകുകയും ചെയ്യും.

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോളാണ്‌ സംഭവം.

നാട്ടിലെ ഒരു 'കേസുകെട്ട്' എന്നു ഞങ്ങള്‍ 'പാലത്തിലെ വായ്നോക്കികള്‍' ബഹുമാനത്തോടെ വാഴ്ത്തിയിരുന്ന പദ്മേടത്തിയുടെ വീട്ടില്‍ നിന്നും മിക്കവാറും ദിവസങ്ങളില്‍ അതിരാവിലെ 3-4 മണിയോടെ ആരോ ഇറങ്ങിപ്പോകുന്നുണ്ട്. ആകെ ഉണ്ടായിരുന്ന തള്ള മരിച്ചതിനുശേഷം പദ്മേടത്തി ഒറ്റക്കായിരുന്നു താമസം.

('പാലത്തിലെ വായ്നോക്കികള്‍' എന്നതു ഞങ്ങള്‍ക്കു നാട്ടുകാര്‍ ബഹുമാന പുരസ്സരം ചാര്‍ത്തിത്തന്ന പേരാണ്. കാലത്തും വൈകിട്ടും പെണ്‍പിള്ളേരെ സുരക്ഷിതമായി പാലം കടത്തി വിടുക എന്ന സേവനം വളരെ ഭംഗിയായിത്തന്നെ ഞങ്ങള്‍ നിര്‍വഹിച്ചിരുന്നു.)

നാട്ടിലെ ഒരു സദാചാരപ്രശ്നത്തില്‍ ഉത്തരവാദിത്തബോധമുള്ള എല്ലാവരും ഇടപെട്ടല്ലേ പറ്റൂ. 'എവളിങ്ങനെ തൊടങ്ങ്യാല്‌ ഞങ്ങള്‌ അയല്‌പക്കക്കാര്‍ക്കൊക്കെ ഇവിടെ കെടന്നുപൊറുക്കണ്ടേ..?' എന്നാണു വിച്ചുട്ടിമൂപ്പര്‍ടെ ചോദ്യം. നാട്ടിലെ കാണാന്‍കൊള്ളുന്ന രണ്ടു പെണ്പിള്ളേരുടെ തന്തയുടെ ചോദ്യമായതു കൊണ്ട്‌ ഞങ്ങളതിനെ പൂര്‍ണ്ണമായും പിന്‍താങ്ങി.

'ആളെ ഇന്ന് തന്നെ മ്മക്ക്‌ പിടിക്കണം.' പ്രമോദ് തെരക്കു കൂട്ടി. സംഘത്തിലെ ഒരു പ്രധാന വായ്നോക്കിയാണ്‌ കക്ഷി. മാത്രവുമല്ല വിച്ചുട്ടിമൂപ്പര്ടെ മൂത്തമോള്ടെ പിന്നാലെ ഒരു എഴുത്തുമായി നടപ്പു തുടങ്ങിയിട്ടു നാളു കുറേ ആയി.

റിട്ടയേഡ് പട്ടാളക്കാരനായ അരുണേട്ടനെ നായകനാക്കി ഞങ്ങളൊരു പട്ടാളം സെറ്റപ്പ്‌ ആക്കി. അത്യാവശ്യം ആയുധങ്ങളും സംഘടിപ്പിച്ചു. ശീമക്കൊന്നയുടെ കൊന്പ്, മഴുത്തായ, കുറിയ ഒലക്ക എന്നിവയായിരുന്നു പ്രധാനം. പിന്നെ സേനാനയകന്‍റെ കയ്യില്‍ മാത്രം അറ്റകൈ പ്രയോഗത്തിനായി ഒരു മടക്കു പിച്ചാത്തിയും.

'ഇനി ഓന്റേല്‌ തോക്കുണ്ടെങ്കില്‌ ഇങ്ങള്‌ സ്വന്തം തടി നോക്കിക്കോളീ..' അരുണേട്ടന്‍ പകുതി തമാശയായിട്ടാണ്‌ പറഞ്ഞതെങ്കിലും എല്ലാര്ടേം ഉള്ളൊന്നു കാളി. ആരും പുറത്തു കാട്ടിയില്ലെന്നു മാത്രം.

പറഞ്ഞതുപോലെ രാത്രി 2 മണിയോടെ എല്ലാരും ദിവാകരന്‍റെ പറന്പില്‌ ഒത്തു കൂടി. ആറാളാണ്‌ ഉണ്ടായിരുന്നത്‌. ഞാനും പ്രമോദും ഷിജുവും ആയിരുന്നു പാലം ഗാങിന്‍റെ പ്രതിനിധികള്‍. അരുണേട്ടനെ കൂടാതെ പെട്ടിപ്പീട്യക്കാരന്‍ സതീഷ്, പോത്താനം അഷ്റഫ്‌ എന്നിവരായിരുന്നു മറ്റു സംഘാംഗങ്ങള്‍. കൂട്ടത്തിലെ പയ്യന്‍മാരെന്ന നിലക്കു എനിക്കും ഷിജുവിനും ശീമക്കൊന്നയുടെ വടിയേ ആയുധമായി അനുവദിച്ചുകിട്ടിയുള്ളൂ. അതെന്തായാലും പദ്മേടത്തിയുടെ ഒരു സീനെങ്കിലും തരാവണേ എന്നതായിരുന്നു ഞങ്ങള്‍ടെ പ്രാര്‍ത്ഥന.

എല്ലാവരും പതുങ്ങി പതുങ്ങി പദ്മേടത്തിയുടെ വീട്ടിനടുത്തി. അരുണേട്ടനായിരുന്നു ഏറ്റവും മുന്പേ. ഏറ്റവും പുറകിലായി എനിക്കും ഷിജുവിനും ശേഷം അഷ്റഫും. അവിടെ നിന്നു മൂന്നു പേരുള്ള രണ്ട്‌ ഗ്രൂപ്പായി പിരിഞ്ഞു. അഷ്റഫും ഞാനും ഷിജുവും പിന്‍വാതിലു തുറന്നാല്‍ കാണാന്‍ പാകത്തിനു ഒരു പ്ലാവിന്‍റെ മറവില്‍ സ്ഥാനം പിടിച്ചു. അരുണേട്ടന്‍റെ വിസില്‍ ആയിരുന്നു സിഗ്നല്‍. പുറകിലൂടെ ആണു വരുന്നതെങ്കില്‍ അഷ്റഫ്‌ വിസിലടിക്കും.
ഒന്നു രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞു പോയി. ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ക്കാണേല്‍ ക്ഷമകെട്ടു. സീന്‍ കാണാന്‍ ഒരു സാദ്ധ്യതയും ഇല്ല. ആ വരത്തനിട്ടു രണ്ടെണ്ണം കൊടുക്കാനെങ്കിലും കഴിഞ്ഞില്ലേല്‍..

ഒടുവില്‍ മുന്നിലെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. വിസിലു കേള്‍ക്കാതെ മുന്നോട്ട്‌ ചെല്ലരുതെന്നാണ്‌ അരുണേട്ടന്‍റെ ഉഗ്രശാസന. ഷിജുവിനാണേല്‍ സഹിക്കാന്‍ പറ്റുന്നില്ല. "ഞാന്‍ മുന്നോട്ട്‌ പൊക്വാടാ.." മറുപടിക്കു കാത്തുനില്‍ക്കാതെ അവന്‍ മറപറ്റി മുന്നോട്ടു നീങ്ങി.

തെല്ലുനേരം ശങ്കിച്ചതുകൊണ്ട്‌ ഞാനല്പം പുറകിലായിപ്പോയി. അതാ കേള്‍ക്കുന്നു വിസില്! എല്ലാരും പുറത്തു ചാടി. വാതില്‌ ധൃതിയില്‍ അടഞ്ഞു. ആള്‌ ഒരു പാച്ചിലായിരുന്നു. അരുണേട്ടനും സതീഷും പിറകേ. നാട്ടുവെളിച്ചമുണ്ടായിരുന്നെങ്കിലും ആളെത്തിരിച്ചറിയാന്‍ പറ്റിയില്ല.

സര്‍വ്വശക്തിയുമെടുത്ത് ഞാനും പുറകെ ഓടി. കാലിലുണ്ടായിരുന്ന സ്ലിപ്പര്‍ എവിടെയോ ഊരിപ്പോയി. അവിടെയിവിടെയൊക്കെ ഉരഞ്ഞുപൊട്ടിയതൊന്നും കാര്യമാക്കിയില്ല. ഒരടിയെങ്കിലും കൊടുക്കാന്‍ പറ്റിയാല്‍ ഗാങിലെ ഹീറോ ആകാമല്ലോ എന്ന ചിന്തയായിരുന്നു മനസ്സു നിറയെ.

എത്ര കിലോമീറ്ററാണ്‌ ഇടവഴികളിലൂടെ ഓടിയതെന്നു്‌ ഒരു നിശ്ചയവുമില്ല. പലയിടത്തും തട്ടി വീണു. വെളിച്ചമില്ലാത്തതുകൊണ്ട്‌ പലയിടത്തും തപ്പിപ്പിടിച്ചു നടക്കേണ്ടി വന്നു.

"ഈ വരത്തനെങ്ങനെ കൂരാക്കുറ്റിരുട്ടില്‌ ഇടവഴിയിലൂടെ പായുന്നു" എന്നുള്ള ചിന്ത ഇടക്കു കയറി വരാതിരുന്നില്ല. ഓട്ടം പാടത്താണ്‌ അവസാനിച്ചതു. ഒരു മണ്‍കുഴിയുടെ കരയില്‌ അരുണേട്ടനും സതീഷും.

"കിട്ടീലെടാ.." അരുണേട്ടന്‍റെ സ്വരത്തില്‍ നിരാശ. "പക്ഷെ ഒരു ഏറു്‌ ഞാന്‍ കൊടുത്തിട്ടുണ്ട്."

"ന്റമ്മോ.. ന്നൊരു ആര്‍പ്പ്‌ ഞാങ്കേട്ടതാ.." സതീഷ് പിന്‍താങ്ങി.

"കിട്ടണം നായിന്‍റെ മോന്‌.." ഓടിക്കിതച്ചു വന്ന അഷ്റഫ് ആശ്വസിച്ചു.

പിന്നെ എല്ലാരും പറ്റിയ പരിക്കിന്‍റെ കണക്കെടുത്തു. അരുണേട്ടന്റെ മുട്ടിലെ തോലു പോയിട്ടുണ്ട്. സതീഷിന്റെ കാലില്‌ കുപ്പിച്ചില്ലു തറച്ചതാണെന്നു തോന്നുന്നു ചോര വരുന്നുണ്ട്. എന്റെ മേലാകെ എരിയുന്നുണ്ട്. എവിടെ ഒക്കെയോ തോലു പോയിട്ടുണ്ട്. എന്നാലും ആ വരത്തനെ ഒന്നു തലോടാന്‍ പോലും പറ്റാത്തതിലായിരുന്നു സങ്കടം മുഴുവന്‍.

പിറ്റേന്നു പതിവുപോലെ പാലത്തില്‌ ഹാജരായപ്പോഴാണ്‌ പുതിയ ന്യൂസ്‌ കിട്ടിയതു. കണ്ണു കാണാത്ത ചന്ദ്രേട്ടന്‍ തലയിലോരു ബാന്‍ഡേജുമായി നടക്കുന്നു!. കാലിലും കയ്യിലുമൊക്കെ അവിടവിടെയായി പ്ലാസ്റ്റര്‍ ഒട്ടിച്ചിട്ടുമുണ്ട്.

"ഇങ്ങേരായിരുന്നോ?.. നായി.." ഷിജു ചീറി.

ഇതിനകം കഥക്കു എരിവും പുളിയും ചേര്‍ത്തു അഷ്റഫ്‌ നല്ല പബ്ലിസിറ്റി കൊടുത്തിട്ടുണ്ടായിരുന്നതു കൊണ്ട്‌ നാട്ടുകാര്‍ക്കൊക്കെ ആളെ പെട്ടെന്നു പിടി കിട്ടി.

അങ്ങാടീലെ പല ചെക്കന്‍മാരും "ചന്ദ്രേട്ടാ.." ന്നു ഈണത്തില്‍ പലവുരു വിളിച്ചിട്ടും പതിവുള്ള തെറിവിളി പിന്നെ ഉണ്ടായിട്ടില്ല.

6 പ്രതികരണങ്ങള്‍:

അജ്ഞാതന്‍ പറഞ്ഞു...

ന്നാലും ...ചന്ദ്രേട്ടാ ....
ഇങ്ങക്കിതിന്റെ ആവശ്യം ഉണ്ടായിരുന്നൊ ?
പദ്മവതി

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ചന്ദ്രേട്ടന്‍ ആളു കൊള്ളാല്ലോ.

അതിരികട്ടെ, ആ കത്ത് കൊടുത്തോ????

ശ്രീ പറഞ്ഞു...

കണ്ണുകാണാതെ തന്നെ ചന്ദ്രേട്ടനിത്ര ഓട്ടമോ?

അപ്പോ കണ്ണു കൂടി ഉണ്ടായിരുന്നേല്‍‌???

വിന്‍സ് പറഞ്ഞു...

ചുമ്മാ പോടെ.... ഒരു കണ്ണു പൊട്ടന്‍ കിലോ മീറ്റര്‍ ഓടിയത്രെ..... വെടി വക്കുംബ്ബൊള്‍ പറഞ്ഞിട്ടു വക്കടെ.

പാമരന്‍ പറഞ്ഞു...

അനോണി, പ്രിയ, ശ്രീ, വിന്‍സ്‌, എല്ലാവര്‍ക്കും നന്ദി...

പ്രിയ, ആ കത്തു മൂത്തവള്‍ വാങ്ങിയില്ല... അതോണ്ട്‌ പേരുമാറ്റി അനിയത്തിക്കു കൊടുത്തു ;)

ശ്രീ, കണ്ണുകാണാത്തതു കൊണ്ടല്ലേ അങ്ങേര്ക്കു ഞങ്ങളേക്കാളും വേഗത്തില്‍ ഇരുട്ടത്തു ഓടാന്‍ പറ്റിയതു... അങ്ങേര്ക്കു രാത്രിയും പകലും ഒരുപോലല്ലേ..

വിന്‍സ്‌, ഇതു ശരിക്കും നടന്നതാണ്‌.. നാട്ടില്‍ പോകുംബോള്‍ തല്ലുകൊള്ളാതിരിക്കാന്‍ ആളുകളുടെ പേരുകളും സംഭവഗതിയും അല്പസ്വല്പം വെള്ളവും മസാലയും ചേര്‍ത്തു കൊഴുപ്പിച്ചിട്ടുണ്ടെന്നു മാത്രം :)

GLPS VAKAYAD പറഞ്ഞു...

പണ്ടൊരു സുഹൃത്ത് ഇതു പോലൊരു കഥ പറഞ്ഞു,പറഞ്ഞു പറഞ്ഞു രസം മൂത്ത്...ഒടുവില്‍..ആ മതിലിന് ഇത്രെം ഉയരമുണ്ടെന്നു എനിക്കും ഓര്‍മ്മയില്ലായിരുന്നു... എന്ന്‌ പറഞ്ഞു പോയി....പാമരാ... ഏതായാലും സ്വന്തം തടി രക്ഷപ്പെട്ടല്ലോ..ഭാഗ്യം...റൂട്ടു മാറ്റിക്കൊ.ചന്ദ്രേട്ടന്‍ ഒരു വ്യക്തിയല്ല പ്രസ്ഥാനമാണ് മോനേ...