2008, നവംബർ 30, ഞായറാഴ്‌ച

പനി


ശരീരത്തിനും മനസ്സിനും ഒരുപോലെ പനിപിടിച്ച ഒരു ദിവസമാണിന്ന്‌.

വകയില്‌ ആരോ മരിച്ചുപോയെന്ന്‌ ഫോണ്‍ വന്നിട്ട്‌ കുട്ടികളേം കൂട്ടി ചാടിപ്പുറപ്പെട്ടുപോയതാണ്‌ ഭാര്യ. ഒത്തിരി വിളിച്ചതാണ്‌. പോകാന്‍ തോന്നിയില്ല. ഒരു ടാക്സി പിടിച്ചു കയറ്റിവിട്ടു.
കുറേ നേരം ടീവീയ്ക്കു മുന്നില്‍ ചടച്ചിരുന്നു. അപ്പോഴാണ്‌ ഒരു കുളിരും വിറയും വന്നു കയറിയത്‌. ഒരു ചെറിയ മേലു വേദന പോലെ. ആദ്യം വെറുതേ തോന്നിയതാണെന്നു കരുതി. ഒന്നൊന്നര മണിക്കൂറു കൊണ്ട്‌ നല്ല ക്ഷീണവും ടെമ്പറേച്ചറും തുടങ്ങി.

ഛെ! വൈകിട്ടു ജോണിന്‍റെ അടുത്തു കൂടാമെന്നേറ്റതായിരുന്നു. രണ്ടു പെഗ്ഗും രണ്ടു വില്‍സും. അതാണു കണക്ക്‌. ശനിയാഴ്ച വൈകുന്നേരം, അല്പം തരിപ്പില്‍, അവനോടു കത്തിയും വെച്ച്‌, ഭൂമിയില്‍ നിന്ന്‌ ആകാവുന്നത്ര ഉയരത്തിലൊരു കോണ്‍ക്രീറ്റ്‌ തൂണിനു മുകളില്‍, ഒരു ചാരുകസേരയില്‍, വില്‍സും പുകച്ചുകൊണ്ട്‌ നഗരത്തെ നോക്കി ഇരിക്കുന്നതിന്‍റെ സുഖം! ഇന്നാണെങ്കില്‍ അവളും ഇവിടില്ല. ഒമ്പത്‌ ഒമ്പതരയാവുമ്പോള്‍ രസച്ചരടു മുറിച്ചു കൊണ്ടൂള്ള ആ ഫോണ്‍വിളിയുമുണ്ടാകുമായിരുന്നില്ല. നശിച്ച പനി!

ഒരു ചൂടു ചായ കുടിച്ചാല്‍ ഒരു സമാധാനമുണ്ടാകുമായിരുന്നു. പെട്ടെന്ന്‌ അമ്മ ഉണ്ടാക്കാറുണ്ടായിരുന്ന ചുക്കുകാപ്പി ഓര്‍ത്തു. അതിന്‍റെ മണവും. തിളയ്ക്കുന്ന ഒരു ശനിയാഴ്ചപകല്‍, അതും പച്ചയ്ക്ക്‌, നൊസ്റ്റാള്‍ജിയയ്ക്ക്‌ ഒട്ടും പറ്റിയ സമയമല്ല. ഇവിടിനി ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ലാ.

ടിവി ഓഫ്‌ ചെയ്ത്‌ എണീറ്റു. സന്ധികളിലൊക്കെ വേദന. ഒന്നു മൂരി നിവര്‍ത്തി. പേശികളൊക്കെ വലിയുന്നത്‌ ഓരോന്നായി അറിയുന്നുണ്ട്‌. എന്തൊരു പനിയാണപ്പാ! ഒന്നൊന്നര മണിക്കൂറുകൊണ്ട്‌ അതു കീഴടക്കിക്കളഞ്ഞല്ലോ.

കണ്ണാടിയിലൊന്നു നോക്കി. വയസ്സായിത്തുടങ്ങി. വയറധികം ചാടിയിട്ടില്ലെങ്കിലും ഒരു തൈക്കിളവന്‍റെ ലക്ഷ്ണങ്ങളൊക്കെയുണ്ട്‌. കഷണ്ടിക്കു വിട്ടുകൊടുത്തതില്‍ കവിഞ്ഞുള്ളടിത്ത്‌ നര നോട്ടമിട്ടിരിക്കുന്നു. മുഖത്ത്‌ പനിയുടെ വാട്ടം കാണാനുണ്ട്‌.

തന്നെ ചായയിടാന്‍ വയ്യ. തേയിലയോ മധുരമോ കൂടും. എല്ലാം പാകത്തിനായില്ലെങ്കില്‍ പിന്നെ കുടിക്കാന്‍ കൊള്ളില്ല. ഭക്ഷണമൊക്കെ അവള്‍ കാസ്റോളിലാക്കി വച്ചിട്ടാണു പോയിരിക്കുന്നത്‌. ഒന്നു തുറന്നു നോക്കി. ചിക്കന്‍ കറിയാണെന്നു തോന്നുന്നു. നല്ല എരിവുണ്ടാകണം.

നോട്ടം നേരെ കബോര്‍ഡിലേയ്ക്കാണു ചെന്നത്‌.

തലേ ആഴ്ച വാങ്ങിയ കുപ്പിയാണ്‌. അളിയന്‍ വന്നപ്പോള്‍. ഒരു നാലഞ്ചു പെഗ്ഗു ബാക്കി കാണണം. മനസ്സിനല്ല, കൈകള്‍ക്കാണു നിയന്ത്രണം. ശെരി, പനിച്ചു വിറച്ചൊരു ശനിയാഴ്ച കളയണ്ട. കറിയാച്ചന്‍ പറയാറുള്ളതുപോലെ ഇത്തിരി കുരുമുളകിട്ടൊരെണ്ണം പിടിപ്പിച്ചു നോക്കാം. "പനി പമ്പ കടന്നാലോ"..

സോഡയുണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ സോഡയില്ലാതെ അടിക്കാറില്ല. എന്നല്ല, സോഡയില്ലാത്തതുകൊണ്ടു അടിക്കാതിരുന്നിട്ടുണ്ട്‌ പലപ്പോഴും. മടുപ്പ്‌. ഇനിയിപ്പോള്‍ ഷര്‍ട്ടെടുത്തിട്ട്‌ താഴെയിറങ്ങിപ്പോയി, റോഡു ക്രോസു ചെയ്ത്‌.. ക്ളബ്‌ സോഡ കിട്ടുകയില്ല. പിന്നെ സാദാ സോഡ. അതിലും നല്ലത്‌ വെള്ളമൊഴിച്ചു കഴിക്കുകതന്നെ.
തണുത്ത വെള്ളമുണ്ട്‌ ഫ്രിഡ്ജില്‍. വേണ്ട, ഇനി തൊണ്ടകൂടി പ്രശ്നമാക്കണ്ട.

ചാരുകസേര വലിച്ചു നീക്കി ബാല്‍ക്കണിയില്‍ കൊണ്ടിട്ടു. കാലുപൊക്കി ബാല്‍ക്കണിയുടെ ഗ്രില്ലിലേയ്ക്കു വച്ച്‌ നടു നിവര്‍ത്തി.

സമയം രണ്ടു മണി കഴിഞ്ഞുകാണണം.വലിയ വെയിലില്ല. സന്ധ്യയ്ക്കു വഴിമാറികൊടുക്കാന്‍ സൂര്യനു തിടുക്കമുള്ളതുപോലെ.

ഒരു സിപ്പെടുത്തു. ഭയങ്കര കയ്പ്പ്‌! മുഖം കോടിപ്പോയി. ഒത്തിരി നാളായി വെള്ളമൊഴിച്ചു കഴിച്ചിട്ട്‌. അതും തണുപ്പുപോലുമില്ലാതെ.

ഛെ! ടച്ചിംഗ്സ്‌ ഒന്നുമെടുത്തില്ല. ചിക്കന്‍ കറിയെ ഓര്‍ത്തു. എണീറ്റുപോകാന്‍ വയ്യ.

താഴെ നഗരം ഉച്ചയുറക്കമെണീറ്റ്‌ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. ശനിയെന്നോ മദ്ധ്യാഹ്നമെന്നോ ഇല്ല അവള്‍ക്ക്‌. തിരക്കു പിടിച്ചില്ലെങ്കില്‍ നഗരം നഗരമല്ലാതെ പോകുമായിരിക്കും.

കണ്ണുമടച്ച്‌ ഗ്ളാസ്സു കാലിയാക്കി. ഇപ്പോഴത്ര പ്രശ്നം തോന്നുന്നില്ല. തൊണ്ടയില്‍ ചെറിയൊരെരിച്ചില്‍ മാത്രം. വീണ്ടും നിറച്ചു കയ്യില്‍ വെച്ചു. ജോണിനെ ഒന്നു വിളിച്ചാലോ? അവനു വര്‍ക്കുണ്ട്‌ ഇന്നും. അഞ്ചരയ്ക്ക്‌ എത്തുമെന്നാണു പറഞ്ഞിരിക്കുന്നത്‌. നേരത്തേ വരാന്‍.. അല്ലെങ്കില്‍ വേണ്ട. ഇനിയിന്നങ്ങോട്ടു കെട്ടിയെടുക്കാന്‍ വയ്യ. പനി മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.

റോഡിലൊരു ആള്‍ക്കൂട്ടം. ഒരു ബസ്സും ആട്ടോറിക്ഷയും തട്ടിയതാണെന്നു തോന്നുന്നു. കുറച്ചു പേര്‍ ചേര്‍ന്ന്‌ ഒരു സ്ത്രീയെ താങ്ങിപ്പിടിച്ച്‌ മറ്റൊരു ഓട്ടോയില്‍ കയറ്റുന്നു. ഒരു നല്ല ബ്ളോക്കാവുന്ന ലക്ഷണം കാണുന്നുണ്ട്‌. ഏതാനും മിനുട്ടുകള്‍ മാത്രം. നഗരം പഴയ വേഗം വീണ്ടെടുത്തുകഴിഞ്ഞു. ആര്‍ക്കും നില്‍ക്കാന്‍ നേരമില്ലല്ലോ. ഒരു പോലീസുകാരനെപ്പോലും കണ്ടില്ല. ആളുകള്‍ തന്നെ എല്ലാം സെറ്റില്‍ ചെയ്തു, ട്രാഫിക്കും നിയന്ത്രിക്കുന്നു.

ആഹ്! കുപ്പി തീര്‍ന്നിരിക്കുന്നു! അല്‍പം വേഗത്തിലായിപ്പോയി. സോഡയില്ലാത്തതുകാരണം വലിച്ചു കുടിക്കുകയായിരുന്നെന്നു തോന്നുന്നല്ലോ.
നാലഞ്ചു പെഗ്ഗ്‌ അകത്തു ചെന്നു കാണണം. അത്രേം വേണ്ടായിരുന്നു. ഇനി ഞായറാഴ്ച പോക്കാണ്‌. പോരാത്തതിന്‌ കുപ്പി കഴുകി കമഴ്ത്തിയതിന്‌ പെണ്ണുമ്പിള്ളയുടെ ശീതസമരവും. തലയ്ക്ക്‌ ചെറിയൊരു പെരുപ്പ്‌. പിടിച്ചു തുടങ്ങീ..

ഒന്നു വലിക്കണം. സിഗററ്റ്‌ പായ്ക്ക്‌ എവിടെയാണോ ഇട്ടത്‌. പതുക്കെ ശ്രദ്ധിച്ച്‌ എഴുന്നേറ്റു. ഒരു ചെറിയ ആട്ടമുണ്ട്‌. വല്യ കുഴപ്പമില്ല. ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ ഔട്ടായിപ്പോകും. ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തിയെടുത്തു. കറിയെടുക്കാന്‍ സ്പൂണു കാണുന്നില്ല. ഇവള്‍ക്കതൊക്കെ എടുത്തു വച്ചിട്ടു പോയിക്കൂടെ, നാശം!

അടുക്കളയില്‌ എല്ലാം അലങ്കോലമായി കിടക്കുന്നു. സാധാരണ വല്യ അടുക്കും ചിട്ടയുമുള്ള ആളാണ്‌. പെട്ടെന്നു ഫോണ്‍ വന്നപ്പോള്‍ ഒക്കെ ഇട്ടേച്ചു പോയതാകണം. കുറച്ചു വെള്ളം കുടിച്ചേക്കാം. ഫ്രിഡ്ജ്‌ തുറന്നു. മാമ്പഴം പൂളി വച്ചിരിക്കുന്നു. ഒരു കഷണം എടുത്തു കഴിച്ചു നോക്കി. ഔ! ഭയങ്കര പുളി.

ഫോണ്‍ റിങ്ങു ചെയ്യുന്നുണ്ടോ? ഇല്ല. അപ്പുറത്തെ ഫ്ലാറ്റില്‍ നിന്നായിരിക്കണം. സിഗററ്റു പായ്ക്കറ്റെവിടെയാണോ വച്ചത്‌. ടീപ്പോയില്‍ പേപ്പറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. അവളു വരുമ്പോള്‍ ഇനി അതിനു വഴക്കാവും. എടുത്തു മടക്കി വച്ചേക്കാം. പനിയ്ക്കുന്നുണ്ടോ ഇപ്പോഴും? ഒരു പാരസെറ്റമോളു കഴിച്ചാലോ? അല്ലെങ്കില്‍ വേണ്ട, കള്ളിന്‍റെ പുറത്തു ഇനി അതുകൂടെ.. വേണ്ട.

പാട്ടു കേട്ടാലോ? റിമോട്ട്‌ കയ്യിലെടുത്തു. ഭൂപീന്ദര്‍സിങ്ങിന്‍റെ 'ഏക്‌ ശഹറൂ്‌ മേം' ഒഴുകിയിറങ്ങി. ഒരു തണുപ്പ്‌. സോഫയില്‍ വിശാലമായി ഇരുന്നു. കാലെടുത്ത്‌ ടീപ്പോയിയുടെ മുകളില്‍ കയറ്റി വെച്ചു. ഫാന്‍ കറങ്ങുന്നുണ്ട്‌. നേരത്തേ ഇട്ടു വച്ചതാകണം.

"ഒന്നും ഓഫാക്കരുത്‌. കറണ്ടു ബില്ലു നമ്മള്‍ തന്നെയാ കൊടുക്കേണ്ടത്‌ എന്നു മറക്കണ്ട.." അടുക്കളയില്‍ നിന്നു ശബ്ദമുയരുന്നില്ല. ചിരി വന്നു. മനസ്സ്‌ ലഘുവായിത്തുടങ്ങി. ബ്രാണ്ടി പണി തുടങ്ങുന്നുണ്ട്‌.

പുറത്തു നിന്നു ബാങ്കു വിളി കേള്‍ക്കുന്നു. സമയം എത്രയായോ ആവോ. ആരോ കതകിനു മുട്ടിയോ? തോന്നിയതായിരിക്കും. ജോണിങ്ങോട്ടു വരില്ല. ഭാര്യ നാട്ടില്‍ പോയത്‌ അവനറിഞ്ഞിട്ടില്ല. കുറച്ചു വെള്ളം വേണം. ശ്ശോ. കാലു പെരുത്തു പോയിരിക്കുന്നു. കുറേ സമയമായോ ഇരുപ്പുതുടങ്ങിയിട്ട്‌? 'ഏക്‌ ശഹറു്‌' വീണ്ടും പാടുന്നു. സീഡീ മുഴുവന്‍ പാടി തീര്‍ന്നിരിക്കണം.

വീണ്ടും മുട്ടു കേള്‍ക്കുന്നല്ലോ. കതകു തുറന്നപ്പോള്‍ അമ്മിണി ആണ്‌. ഇവളെ വിളിച്ചു പറഞ്ഞില്ലേ ഇന്നു വരേണ്ടെന്ന്‌? അടുക്കള വൃത്തികേടായി കിടക്കുന്നത്‌ ഓര്‍ത്തു. ഹും! പണി ചെയ്തിട്ടു പോട്ടെ. തിരികെ സോഫയില്‍ പോയിരുന്നു. പാട്ടു മാറ്റാം. രണ്ടാമത്തെ സീഡീ സെലെക്റ്റു ചെയ്ത്‌ പ്ലേ അടിച്ചു.

അത്താ-ഉള്ളാ ഖാന്‍. വിരഹം പെയ്തു നിറയുന്നു. എന്നെ ഒറ്റക്കാക്കിപ്പോയ നിനക്കും അള്ളാഹ്‌ ഇതേ ശിക്ഷ വാങ്ങിത്തരട്ടെ.

ഇത്തിരി വെള്ളം കുടിക്കാന്‍..

അമ്മിണി അടുക്കളയില്‍ കുന്തിച്ചിരുന്നു നിലം തുടയ്ക്കുന്നു. സാരിമാറിപ്പോയി ബ്ളൌസിനിടയിലൂടെ യൌവ്വനത്തിന്‍റെ ബാക്കിയുള്ള തുടിപ്പ്‌ കാണുന്നുണ്ട്‌. വിയര്‍പ്പുമണികള്‍.

"എന്താ സാര്‍?" പെട്ടെന്നു അവള്‍ മുഖത്തേയ്ക്കു നോക്കുമെന്നു കരുതിയില്ല. ശ്രദ്ധിച്ചു കാണുമോ?

"വെ.. വെള്ളം.." ഇത്തിരി വിക്കിപ്പോയി.

ഓടിപ്പോയി ഗ്ളാസ്സില്‍ വെള്ളമെടുത്തു തന്നു. ഒറ്റവലിയ്ക്ക്‌ കുടിച്ചുതീര്‍ത്തു. ഒരു കടലു കുടിച്ചു വറ്റിക്കാനുള്ള ദാഹം!

"ആ ടംബ്ളറിങ്ങു തന്നേക്കൂ.."

"ഓ.."

അവള്‍ ജോലിയിലേയ്ക്കു തിരിഞ്ഞു. സാരി മുട്ടോളം തെറുത്തു കയറ്റിയിരിക്കുന്നു. നിലം തുടയ്ക്കുന്നതിനനുസരിച്ച്‌ പിന്‍ഭാഗം ഉലയുന്നു. എന്തോ അവിടെത്തന്നെ അവളെ നോക്കിക്കൊണ്ടു നില്‍ക്കാനാണു തോന്നിയത്‌.

അവിടെ നില്‍പ്പുണ്ടെന്നു അറിഞ്ഞ മട്ടില്ല. ഇങ്ങോട്ടാണു നീങ്ങി വരുന്നത്‌. പിന്‍ഭാഗം കാലില്‍ വന്നു മുട്ടും.. ടംബ്ളര്‍ തിരികെ വയ്ക്കാന്‍ വന്നതാണെന്നു പറയാം. എല്ലാം ആദ്യമായിട്ടു കാണുന്ന കൌമാരക്കാരനെപ്പോലെ ഹൃദയം പെരുമ്പറ കൊട്ടുന്നു.

കാലില്‍ ചൂടു തൊട്ടു. ആഹ്! അവള്‍ ഞെട്ടിത്തിരിഞ്ഞു.

"ഝ്‌ലും" ടംബ്ളര്‍ നിലത്തു വീണു പൊട്ടി.

"അയ്യോ സര്‍.." കണ്ണില്‍ ക്ഷമാപണം.

"ദാറ്റ്സ്‌ ഓക്കേ.. പെറുക്കിക്കളഞ്ഞേക്കൂ.."

"ഓ.."

തിരിഞ്ഞു നടക്കേണ്ടതായിരുന്നു. കാലുകളവിടെത്തന്നെ നില്‍ക്കുന്നു. കണ്ണുകള്‍ വേണ്ടാത്തിടങ്ങളില്‍ പരതി നടക്കുന്നു. വിയര്‍പ്പിന്‍റെ മണം! കിതയ്ക്കുന്നുണ്ടോ? കൈനീട്ടി തൊടാന്‍..

"എന്താ സാര്‍?"

"ഹേയ്‌.. ഒന്നുമില്ല.. കറിയെടുക്കാനൊരു സ്പൂണ്‌.."

"ദാ ഇപ്പോത്തരാം.."

അരക്കെട്ടിലെന്തൊക്കെയോ കെട്ടുപൊട്ടിക്കുന്നു. നെഞ്ചിലൂടെ വിയര്‍പ്പുചാലുകള്‍. തൊണ്ട വീണ്ടും വരളുന്നു. സ്പൂണ്‍ നീട്ടിയ കയ്യില്‍ ഉടയാന്‍ തയ്യാറായി നില്‍ക്കുന്ന കുപ്പി വളകള്‍.. പാത്രം കഴുകുന്നതിന്‍റെ തഴമ്പ്‌. ഹൃദയത്തിനു ഭ്രാന്തുപിടിച്ചോ? എന്താണീ ഓട്ടം? കൈ വിറയ്ക്കുന്നു..തൊടാന്‍..

"ദേ ഇങ്ങോട്ടൊന്നു വന്നേ.."

"ങ്ഹേ?.. " സ്പൂണു താഴെ വീണു പോയി. സ്വീകരണമുറീയില്‍ നിന്നാണ്‌.. അവളിത്ര വേഗം..

കാലുകള്‍ ഉദ്ദേശിക്കുന്നതുപോലെ നീങ്ങുന്നില്ല. വേച്ചു വേച്ചു ചെന്ന്‌ സോഫയിലേയ്ക്കു വീണു. ഹൃദയം പെരുമ്പറകൊട്ടി തീര്‍ന്നിട്ടില്ല. ഫാന്‍ ഫുള്‍സ്പീഡീല്‍ കറങ്ങുന്നുണ്ട്‌. എന്നിട്ടും വിയര്‍ത്തൊഴുകുന്നു.

തോന്നിയതാണ്‌. കിതപ്പടങ്ങിത്തുടങ്ങി. അവള്‍ അദൃശ്യമായൊരു പൂട്ടിട്ടുണ്ട്‌.

ടീപ്പോയില്‍ പേപ്പറുകള്‍ കൂമ്പാരമായി കിടക്കുന്നു. അതിനടിയിലൂടെ വില്‍സിന്‍റെ പായ്ക്കറ്റ്‌ കാണാം. ഡൈനിംഗ്‌ ടേബിളില്‍ ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തി.. തണുത്തു കാണണം. പുറത്ത്‌ വെയിലാറുന്നു. പതുക്കെ കണ്ണുകളടഞ്ഞുപോയി.

"സാര്‍.. ഞാനിനി പൊയ്ക്കോട്ടെ?" വിയര്‍പ്പിന്‍റെ മണം ചോദിക്കുന്നു.

31 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഒരാഴ്ചയായി പനിയാണ്‌..

("റൈറ്റ്‌ ലെസ്സ്‌" എന്നുപദേശിച്ച സുഹൃത്തിനോടു മാപ്പ്‌..:( )

ഹരിത് പറഞ്ഞു...

ഈ പനി ശരിയാവൂല്ലാ... പാമരാ.. വീരപ്പാ.....
സത്യസന്ധമായ എഴുത്തിനു അഭിനന്ദനങ്ങള്‍.
(വാമ ഭാഗം ബ്ലോഗു സാഹിത്യം വായിക്കുന്നുണ്ടാവും , അതാണ് സംഭവത്തിനു ഒടുവിലൊരു റ്റ്വിസ്റ്റ്!!!...::))

ഈ പനിയും ആ പനിയുമൊക്കെ പെട്ടെന്നു ഭേദമാകട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു.

കാപ്പിലാന്‍ പറഞ്ഞു...

ഛെ .അവസാനം കൊണ്ടുവന്നു നശിപ്പിച്ചു .വായിച്ചു രസിച്ചിങ്ങനെ വരികയായിരുന്നു .എങ്കിലും എന്‍റെ വിയര്‍പ്പിന്റെ മണമേ!!

ജ്യോനവന്‍ പറഞ്ഞു...

അമ്മിണി വന്നതിനു ശേഷം 'കഥ' മൊത്തത്തില്‍ 'ഫിറ്റായി'!
:)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

"സാര്‍.. ഞാനിനി പൊയ്ക്കോട്ടെ?" വിയര്‍പ്പിന്‍റെ മണം ചോദിക്കുന്നു.

മണം പോയോ പാമരാ. ഒന്നു കുളിച്ചു ഫ്രെഷ ആയാ മതി :)

sree പറഞ്ഞു...

ഈ അദൃശ്യമായ പൂട്ടിന്റെ ഒരു ഗുണം...

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ഈ പനിക്കു മരുന്നുണ്ട്‌, പക്ഷേ വാമഭാഗത്തിണ്റ്റെ മൊബൈല്‍ നമ്പര്‍ അറിയില്ലല്ലോ. ങാ.. അവര്‍ ഈ പോസ്റ്റ്‌ വായിച്ചോളും.

ആഗ്രഹങ്ങളുടെ പനിക്കു ചുക്കു ചായ അല്ലേ? റെസീപി ഒന്ന് പറയാമോ?

മാണിക്യം പറഞ്ഞു...

കൊള്ളാം പാമരാ
ചുമ്മ സുഖിപ്പീച്ച് പറഞ്ഞതല്ല
ശരിക്കും ഏറ്റു. ജീവനുള്ള എഴുത്ത്.
ഇടയ്ക്ക് ഒരു പനി നല്ല്ലതാ......
പനി കൂടി ജന്നി ആവരുതെന്ന് ,ഏതായാലും പനി എഴുതി ഇറക്കി വിട്ടത് കൊണ്ട് രക്ഷ. :)

ചന്ദ്രകാന്തം പറഞ്ഞു...

ഗുണപാഠം:-

പെഗ്ഗടിച്ചാൽ....ഏതുപനിയും “വഴി”മാറും..!!!

(പാമ്മോ..എഴുത്തു തകർപ്പൻ.)

ഗുപ്തന്‍ പറഞ്ഞു...

വിഷ് യൂ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഫിവര്‍ എന്നൊരു ആശംസ കിടന്ന് തിളയ്ക്കുന്നു. വേണ്ടാല്ലേ ;)

എഴുത്ത് നന്നായിട്ടുണ്ട്.

വികടശിരോമണി പറഞ്ഞു...

വാഹ്...വാഹ്...കലക്കി പാമരോ.
ഈ രോഗം പാരസിറ്റമോളെകൊണ്ട് മാറുന്നതല്ല.
നല്ല രചനാരീതി,ആശംസകൾ.

siva // ശിവ പറഞ്ഞു...

കഥ നന്നായി....നല്ല ഭാഷ....

പൊറാടത്ത് പറഞ്ഞു...

പാമൂ.. കഥ വായിച്ചുകൊണ്ടിരിയ്ക്കുമ്പോൾ പലപ്പോഴും കഥാനായകന്റെ മുഖം മനസ്സിൽ മാറി മാറി വന്നിരുന്നു..

“കണ്ണാടിയിലൊന്നു നോക്കി. വയസ്സായിത്തുടങ്ങി. വയറധികം ചാടിയിട്ടില്ലെങ്കിലും ഒരു തൈക്കിളവന്‍റെ ലക്ഷ്ണങ്ങളൊക്കെയുണ്ട്‌. കഷണ്ടിക്കു വിട്ടുകൊടുത്തതില്‍ കവിഞ്ഞുള്ളടിത്ത്‌ നര നോട്ടമിട്ടിരിക്കുന്നു...” ച്ഛേ... പാമുവല്ല...

“പാട്ടു കേട്ടാലോ? റിമോട്ട്‌ കയ്യിലെടുത്തു. ഭൂപീന്ദര്‍സിങ്ങിന്‍റെ 'ഏക്‌ ശഹറൂ്‌ മേം' ഒഴുകിയിറങ്ങി...

രണ്ടാമത്തെ സീഡീ സെലെക്റ്റു ചെയ്ത്‌ പ്ലേ അടിച്ചു.അത്താ-ഉള്ളാ ഖാന്‍...”


ഉറപ്പിച്ചു... കഥാനായകൻ പാമരൻ തന്നെ.. :)

സംഭവം എന്തായാലും ഉഷാറായി കേട്ടോ..

എന്നിട്ട്, പനി മാറിയോ?

തണല്‍ പറഞ്ഞു...

കള്ളപ്പാമരാ,
പനി പിടിച്ചെനിക്കും പൊള്ളിത്തുടങ്ങി കേട്ടോ,
അമ്മിണിയുടെ വിയര്‍പ്പിന്റെ മണം ദേ ഇപ്പോള്‍ എന്നെ വിട്ടുപോയതെയുള്ളൂ താനും.
ന്നാലും ഇതെന്തൊരു എഴുത്താ ഇഷ്ടാ..!ഒരു നിമിഷം പോലും മറച്ചുപിടിക്കാതെ..അതി ഗംഭീരം!!!!!
“അവള്‍ അദൃശ്യമായൊരു പൂട്ടിട്ടുണ്ട്‌...“സത്യം!
ഓ.ടോ:-ഞാന്‍ പറയാറുള്ള പതിവു ഡയലോഗ് എവിടുന്നൊപ്പിച്ചെന്റെ മാഷേ...:)

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ!
;)

തണല്‍ പറഞ്ഞു...

ചോദിക്കാന്‍ വിട്ടു..പനിയും കിടുകിടുപ്പുമൊക്കെ മാറിയോ..?ഇല്ലെങ്കില്‍ കുരുമുളകിട്ടു ഒന്നൂടെ പിടിപ്പിക്ക്..പാവം അമ്മിണിയെ മറന്നിട്ട് വേണേ..
:)

പപ്പൂസ് പറഞ്ഞു...

ആഹാ! :-)

പനി മാറണമെന്ന് ആഗ്രഹമില്ലെന്ന് കുരുമുളകില്‍ സോഡ ചേര്‍ത്തതില്‍ നിന്ന് വ്യക്തമാവുന്നു. പനിക്കട്ടേന്ന്! ;-)

പപ്പൂസ് പറഞ്ഞു...

OT: അഛാ സിലാ ദിയാ തൂനെ മേരെ പ്യാര് കാ... എന്നാരെങ്കിലും പാടുന്നത് കേള്‍ക്കുന്നുണ്ടോ? :-)

Kaithamullu പറഞ്ഞു...

പാമൂസെ,
വായിച്ച് പാതിയായപ്പോ ഒരു തംശം:
ഇതെന്റെ ബ്ലോഗാണൊ?
ഈ അനുഭവം ഞാന്‍ എഴുതിയതായോര്‍ക്കുന്നില്ലല്ലോ!

മോളിലോട്ട് സ്ക്രോള്‍ ചെയ്തു നോക്കി:
അല്ലല്ലോ!
വായന തുടര്‍ന്നു;
അപ്പൊ മന്‍സിലായ്:
ഇതെന്റെയല്ലേയല്ല.

സുഗമമായ ഭാഷ, വിശദമായ വിവരണം!
പാമരന് മാത്രം സ്വന്തം!

-എന്തോ ഒരു കുളിര് പോലെ.
വിറക്കുന്നുണ്ടോ?
പനിക്കുന്നുണ്ടോ?

നെറ്റിയില്‍ കൈവച്ച് നോക്കി,
ഒരു ചെറിയ ചൂടനുഭവപ്പെടുന്നുണ്ട്!!

vadavosky പറഞ്ഞു...

എല്ലാം മനസ്സിലായി പാമൂ. കള്ളന്‍.

കരീം മാഷ്‌ പറഞ്ഞു...

ശ്ശെ! അശ്ലീലമെന്നു കരുതി പാതിവഴിക്കിട്ടേച്ചു പോയതായിരുന്നു.

"അവള്‍ അദൃശ്യമായൊരു പൂട്ടിട്ടുണ്ട്‌"


എന്നഎഴുതിയ ഒരു ലിങ്കില്‍ വീണ്ടും ഇതു തന്നെ കിട്ടിയപ്പോള്‍ പിന്നെ മനസ്സിരുത്തി വായിച്ചു.
എനിക്കവസാനം മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ.
അല്ലങ്കില്‍ അങ്ങനെയേ എഴുതാന്‍ പറ്റൂ.
ക്ഷമിക്കണം.

ചാണക്യന്‍ പറഞ്ഞു...

പാമരാ,
ഇത് കഥയല്ലെ? ശരിക്കും നടന്ന സംഭവമല്ലല്ലോ?
പാമുവിന് ഇനിയും ഇടക്കിടയ്ക്ക് പനി വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..:)

കനല്‍ പറഞ്ഞു...

വെറുതേ ഒരു പനി,
വല്ലപ്പോഴും ഇത്തരം പനിയൊക്കെ ആര്‍ക്കാ വരാത്തത്.

Mahi പറഞ്ഞു...

മനുഷ്യനെ വട്ടുപിടിപ്പിച്ചോളു പാമര്‍ജീ

ഗീത പറഞ്ഞു...

ഹോ എന്തോരു ഭാവന !!!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പാമു അണ്ണാ...
വരാന്‍ വൈകി...
ന്നാലും ഞമ്മളോട് ഈ കൊലച്ചതി വേണ്ടായിരുന്നു...!!!
പൂട്ടും തേങ്ങാക്കൊലേം.....

"സാര്‍.. ഞാനിനി പൊയ്ക്കോട്ടെ?
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടെങ്കില്‍ അറിയിക്കണം!!!! tiket reserved....

കഥകള്‍ കവിതയെക്കാളേറെ വഴങ്ങുന്നു!!!
കവിത കഥയ്ക്കു മുകളില്‍ വിളങ്ങുന്നു..!!!

വിജയലക്ഷ്മി പറഞ്ഞു...

katha nannaayirikkunnu...

വിജയലക്ഷ്മി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാമരന്‍ പറഞ്ഞു...

എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..

ഭൂമിപുത്രി പറഞ്ഞു...

ഏകാന്തതയുമായുള്ള ആ സല്ലാപമാൺ എനിയ്ക്കിഷട്ടപ്പെട്ടത്,അതങ്ങിനെതന്നെ അവസാനം വരെ നിലനിർത്തിയിരുന്നെങ്കിൽ..

poor-me/പാവം-ഞാന്‍ പറഞ്ഞു...

സദാചാരം നീണാള്‍ വാഴട്ടെ!