ശരീരത്തിനും മനസ്സിനും ഒരുപോലെ പനിപിടിച്ച ഒരു ദിവസമാണിന്ന്.
വകയില് ആരോ മരിച്ചുപോയെന്ന് ഫോണ്‍ വന്നിട്ട് കുട്ടികളേം കൂട്ടി ചാടിപ്പുറപ്പെട്ടുപോയതാണ് ഭാര്യ. ഒത്തിരി വിളിച്ചതാണ്. പോകാന്‍ തോന്നിയില്ല. ഒരു ടാക്സി പിടിച്ചു കയറ്റിവിട്ടു.
കുറേ നേരം ടീവീയ്ക്കു മുന്നില്‍ ചടച്ചിരുന്നു. അപ്പോഴാണ് ഒരു കുളിരും വിറയും വന്നു കയറിയത്. ഒരു ചെറിയ മേലു വേദന പോലെ. ആദ്യം വെറുതേ തോന്നിയതാണെന്നു കരുതി. ഒന്നൊന്നര മണിക്കൂറു കൊണ്ട് നല്ല ക്ഷീണവും ടെമ്പറേച്ചറും തുടങ്ങി.
ഛെ! വൈകിട്ടു ജോണിന്‍റെ അടുത്തു കൂടാമെന്നേറ്റതായിരുന്നു. രണ്ടു പെഗ്ഗും രണ്ടു വില്‍സും. അതാണു കണക്ക്. ശനിയാഴ്ച വൈകുന്നേരം, അല്പം തരിപ്പില്‍, അവനോടു കത്തിയും വെച്ച്, ഭൂമിയില്‍ നിന്ന് ആകാവുന്നത്ര ഉയരത്തിലൊരു കോണ്‍ക്രീറ്റ് തൂണിനു മുകളില്‍, ഒരു ചാരുകസേരയില്‍, വില്‍സും പുകച്ചുകൊണ്ട് നഗരത്തെ നോക്കി ഇരിക്കുന്നതിന്‍റെ സുഖം! ഇന്നാണെങ്കില്‍ അവളും ഇവിടില്ല. ഒമ്പത് ഒമ്പതരയാവുമ്പോള്‍ രസച്ചരടു മുറിച്ചു കൊണ്ടൂള്ള ആ ഫോണ്‍വിളിയുമുണ്ടാകുമായിരുന്നില്ല. നശിച്ച പനി!
ഒരു ചൂടു ചായ കുടിച്ചാല്‍ ഒരു സമാധാനമുണ്ടാകുമായിരുന്നു. പെട്ടെന്ന് അമ്മ ഉണ്ടാക്കാറുണ്ടായിരുന്ന ചുക്കുകാപ്പി ഓര്‍ത്തു. അതിന്‍റെ മണവും. തിളയ്ക്കുന്ന ഒരു ശനിയാഴ്ചപകല്‍, അതും പച്ചയ്ക്ക്, നൊസ്റ്റാള്‍ജിയയ്ക്ക് ഒട്ടും പറ്റിയ സമയമല്ല. ഇവിടിനി ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ലാ.
ടിവി ഓഫ് ചെയ്ത് എണീറ്റു. സന്ധികളിലൊക്കെ വേദന. ഒന്നു മൂരി നിവര്‍ത്തി. പേശികളൊക്കെ വലിയുന്നത് ഓരോന്നായി അറിയുന്നുണ്ട്. എന്തൊരു പനിയാണപ്പാ! ഒന്നൊന്നര മണിക്കൂറുകൊണ്ട് അതു കീഴടക്കിക്കളഞ്ഞല്ലോ.
കണ്ണാടിയിലൊന്നു നോക്കി. വയസ്സായിത്തുടങ്ങി. വയറധികം ചാടിയിട്ടില്ലെങ്കിലും ഒരു തൈക്കിളവന്‍റെ ലക്ഷ്ണങ്ങളൊക്കെയുണ്ട്. കഷണ്ടിക്കു വിട്ടുകൊടുത്തതില്‍ കവിഞ്ഞുള്ളടിത്ത് നര നോട്ടമിട്ടിരിക്കുന്നു. മുഖത്ത് പനിയുടെ വാട്ടം കാണാനുണ്ട്.
തന്നെ ചായയിടാന്‍ വയ്യ. തേയിലയോ മധുരമോ കൂടും. എല്ലാം പാകത്തിനായില്ലെങ്കില്‍ പിന്നെ കുടിക്കാന്‍ കൊള്ളില്ല. ഭക്ഷണമൊക്കെ അവള്‍ കാസ്റോളിലാക്കി വച്ചിട്ടാണു പോയിരിക്കുന്നത്. ഒന്നു തുറന്നു നോക്കി. ചിക്കന്‍ കറിയാണെന്നു തോന്നുന്നു. നല്ല എരിവുണ്ടാകണം.
നോട്ടം നേരെ കബോര്‍ഡിലേയ്ക്കാണു ചെന്നത്.
തലേ ആഴ്ച വാങ്ങിയ കുപ്പിയാണ്. അളിയന്‍ വന്നപ്പോള്‍. ഒരു നാലഞ്ചു പെഗ്ഗു ബാക്കി കാണണം. മനസ്സിനല്ല, കൈകള്‍ക്കാണു നിയന്ത്രണം. ശെരി, പനിച്ചു വിറച്ചൊരു ശനിയാഴ്ച കളയണ്ട. കറിയാച്ചന്‍ പറയാറുള്ളതുപോലെ ഇത്തിരി കുരുമുളകിട്ടൊരെണ്ണം പിടിപ്പിച്ചു നോക്കാം. "പനി പമ്പ കടന്നാലോ"..
സോഡയുണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ സോഡയില്ലാതെ അടിക്കാറില്ല. എന്നല്ല, സോഡയില്ലാത്തതുകൊണ്ടു അടിക്കാതിരുന്നിട്ടുണ്ട് പലപ്പോഴും. മടുപ്പ്. ഇനിയിപ്പോള്‍ ഷര്‍ട്ടെടുത്തിട്ട് താഴെയിറങ്ങിപ്പോയി, റോഡു ക്രോസു ചെയ്ത്.. ക്ളബ് സോഡ കിട്ടുകയില്ല. പിന്നെ സാദാ സോഡ. അതിലും നല്ലത് വെള്ളമൊഴിച്ചു കഴിക്കുകതന്നെ.
തണുത്ത വെള്ളമുണ്ട് ഫ്രിഡ്ജില്‍. വേണ്ട, ഇനി തൊണ്ടകൂടി പ്രശ്നമാക്കണ്ട.
ചാരുകസേര വലിച്ചു നീക്കി ബാല്‍ക്കണിയില്‍ കൊണ്ടിട്ടു. കാലുപൊക്കി ബാല്‍ക്കണിയുടെ ഗ്രില്ലിലേയ്ക്കു വച്ച് നടു നിവര്‍ത്തി.
സമയം രണ്ടു മണി കഴിഞ്ഞുകാണണം.വലിയ വെയിലില്ല. സന്ധ്യയ്ക്കു വഴിമാറികൊടുക്കാന്‍ സൂര്യനു തിടുക്കമുള്ളതുപോലെ.
ഒരു സിപ്പെടുത്തു. ഭയങ്കര കയ്പ്പ്! മുഖം കോടിപ്പോയി. ഒത്തിരി നാളായി വെള്ളമൊഴിച്ചു കഴിച്ചിട്ട്. അതും തണുപ്പുപോലുമില്ലാതെ.
ഛെ! ടച്ചിംഗ്സ് ഒന്നുമെടുത്തില്ല. ചിക്കന്‍ കറിയെ ഓര്‍ത്തു. എണീറ്റുപോകാന്‍ വയ്യ.
താഴെ നഗരം ഉച്ചയുറക്കമെണീറ്റ് സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. ശനിയെന്നോ മദ്ധ്യാഹ്നമെന്നോ ഇല്ല അവള്‍ക്ക്. തിരക്കു പിടിച്ചില്ലെങ്കില്‍ നഗരം നഗരമല്ലാതെ പോകുമായിരിക്കും.
കണ്ണുമടച്ച് ഗ്ളാസ്സു കാലിയാക്കി. ഇപ്പോഴത്ര പ്രശ്നം തോന്നുന്നില്ല. തൊണ്ടയില്‍ ചെറിയൊരെരിച്ചില്‍ മാത്രം. വീണ്ടും നിറച്ചു കയ്യില്‍ വെച്ചു. ജോണിനെ ഒന്നു വിളിച്ചാലോ? അവനു വര്‍ക്കുണ്ട് ഇന്നും. അഞ്ചരയ്ക്ക് എത്തുമെന്നാണു പറഞ്ഞിരിക്കുന്നത്. നേരത്തേ വരാന്‍.. അല്ലെങ്കില്‍ വേണ്ട. ഇനിയിന്നങ്ങോട്ടു കെട്ടിയെടുക്കാന്‍ വയ്യ. പനി മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.
റോഡിലൊരു ആള്‍ക്കൂട്ടം. ഒരു ബസ്സും ആട്ടോറിക്ഷയും തട്ടിയതാണെന്നു തോന്നുന്നു. കുറച്ചു പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ താങ്ങിപ്പിടിച്ച് മറ്റൊരു ഓട്ടോയില്‍ കയറ്റുന്നു. ഒരു നല്ല ബ്ളോക്കാവുന്ന ലക്ഷണം കാണുന്നുണ്ട്. ഏതാനും മിനുട്ടുകള്‍ മാത്രം. നഗരം പഴയ വേഗം വീണ്ടെടുത്തുകഴിഞ്ഞു. ആര്‍ക്കും നില്‍ക്കാന്‍ നേരമില്ലല്ലോ. ഒരു പോലീസുകാരനെപ്പോലും കണ്ടില്ല. ആളുകള്‍ തന്നെ എല്ലാം സെറ്റില്‍ ചെയ്തു, ട്രാഫിക്കും നിയന്ത്രിക്കുന്നു.
ആഹ്! കുപ്പി തീര്‍ന്നിരിക്കുന്നു! അല്‍പം വേഗത്തിലായിപ്പോയി. സോഡയില്ലാത്തതുകാരണം വലിച്ചു കുടിക്കുകയായിരുന്നെന്നു തോന്നുന്നല്ലോ.
നാലഞ്ചു പെഗ്ഗ് അകത്തു ചെന്നു കാണണം. അത്രേം വേണ്ടായിരുന്നു. ഇനി ഞായറാഴ്ച പോക്കാണ്. പോരാത്തതിന് കുപ്പി കഴുകി കമഴ്ത്തിയതിന് പെണ്ണുമ്പിള്ളയുടെ ശീതസമരവും. തലയ്ക്ക് ചെറിയൊരു പെരുപ്പ്. പിടിച്ചു തുടങ്ങീ..
ഒന്നു വലിക്കണം. സിഗററ്റ് പായ്ക്ക് എവിടെയാണോ ഇട്ടത്. പതുക്കെ ശ്രദ്ധിച്ച് എഴുന്നേറ്റു. ഒരു ചെറിയ ആട്ടമുണ്ട്. വല്യ കുഴപ്പമില്ല. ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ ഔട്ടായിപ്പോകും. ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തിയെടുത്തു. കറിയെടുക്കാന്‍ സ്പൂണു കാണുന്നില്ല. ഇവള്‍ക്കതൊക്കെ എടുത്തു വച്ചിട്ടു പോയിക്കൂടെ, നാശം!
അടുക്കളയില് എല്ലാം അലങ്കോലമായി കിടക്കുന്നു. സാധാരണ വല്യ അടുക്കും ചിട്ടയുമുള്ള ആളാണ്. പെട്ടെന്നു ഫോണ്‍ വന്നപ്പോള്‍ ഒക്കെ ഇട്ടേച്ചു പോയതാകണം. കുറച്ചു വെള്ളം കുടിച്ചേക്കാം. ഫ്രിഡ്ജ് തുറന്നു. മാമ്പഴം പൂളി വച്ചിരിക്കുന്നു. ഒരു കഷണം എടുത്തു കഴിച്ചു നോക്കി. ഔ! ഭയങ്കര പുളി.
ഫോണ്‍ റിങ്ങു ചെയ്യുന്നുണ്ടോ? ഇല്ല. അപ്പുറത്തെ ഫ്ലാറ്റില്‍ നിന്നായിരിക്കണം. സിഗററ്റു പായ്ക്കറ്റെവിടെയാണോ വച്ചത്. ടീപ്പോയില്‍ പേപ്പറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. അവളു വരുമ്പോള്‍ ഇനി അതിനു വഴക്കാവും. എടുത്തു മടക്കി വച്ചേക്കാം. പനിയ്ക്കുന്നുണ്ടോ ഇപ്പോഴും? ഒരു പാരസെറ്റമോളു കഴിച്ചാലോ? അല്ലെങ്കില്‍ വേണ്ട, കള്ളിന്‍റെ പുറത്തു ഇനി അതുകൂടെ.. വേണ്ട.
പാട്ടു കേട്ടാലോ? റിമോട്ട് കയ്യിലെടുത്തു. ഭൂപീന്ദര്‍സിങ്ങിന്‍റെ 'ഏക് ശഹറൂ് മേം' ഒഴുകിയിറങ്ങി. ഒരു തണുപ്പ്. സോഫയില്‍ വിശാലമായി ഇരുന്നു. കാലെടുത്ത് ടീപ്പോയിയുടെ മുകളില്‍ കയറ്റി വെച്ചു. ഫാന്‍ കറങ്ങുന്നുണ്ട്. നേരത്തേ ഇട്ടു വച്ചതാകണം.
"ഒന്നും ഓഫാക്കരുത്. കറണ്ടു ബില്ലു നമ്മള്‍ തന്നെയാ കൊടുക്കേണ്ടത് എന്നു മറക്കണ്ട.." അടുക്കളയില്‍ നിന്നു ശബ്ദമുയരുന്നില്ല. ചിരി വന്നു. മനസ്സ് ലഘുവായിത്തുടങ്ങി. ബ്രാണ്ടി പണി തുടങ്ങുന്നുണ്ട്.
പുറത്തു നിന്നു ബാങ്കു വിളി കേള്‍ക്കുന്നു. സമയം എത്രയായോ ആവോ. ആരോ കതകിനു മുട്ടിയോ? തോന്നിയതായിരിക്കും. ജോണിങ്ങോട്ടു വരില്ല. ഭാര്യ നാട്ടില്‍ പോയത് അവനറിഞ്ഞിട്ടില്ല. കുറച്ചു വെള്ളം വേണം. ശ്ശോ. കാലു പെരുത്തു പോയിരിക്കുന്നു. കുറേ സമയമായോ ഇരുപ്പുതുടങ്ങിയിട്ട്? 'ഏക് ശഹറു്' വീണ്ടും പാടുന്നു. സീഡീ മുഴുവന്‍ പാടി തീര്‍ന്നിരിക്കണം.
വീണ്ടും മുട്ടു കേള്‍ക്കുന്നല്ലോ. കതകു തുറന്നപ്പോള്‍ അമ്മിണി ആണ്. ഇവളെ വിളിച്ചു പറഞ്ഞില്ലേ ഇന്നു വരേണ്ടെന്ന്? അടുക്കള വൃത്തികേടായി കിടക്കുന്നത് ഓര്‍ത്തു. ഹും! പണി ചെയ്തിട്ടു പോട്ടെ. തിരികെ സോഫയില്‍ പോയിരുന്നു. പാട്ടു മാറ്റാം. രണ്ടാമത്തെ സീഡീ സെലെക്റ്റു ചെയ്ത് പ്ലേ അടിച്ചു.
അത്താ-ഉള്ളാ ഖാന്‍. വിരഹം പെയ്തു നിറയുന്നു. എന്നെ ഒറ്റക്കാക്കിപ്പോയ നിനക്കും അള്ളാഹ് ഇതേ ശിക്ഷ വാങ്ങിത്തരട്ടെ.
ഇത്തിരി വെള്ളം കുടിക്കാന്‍..
അമ്മിണി അടുക്കളയില്‍ കുന്തിച്ചിരുന്നു നിലം തുടയ്ക്കുന്നു. സാരിമാറിപ്പോയി ബ്ളൌസിനിടയിലൂടെ യൌവ്വനത്തിന്‍റെ ബാക്കിയുള്ള തുടിപ്പ് കാണുന്നുണ്ട്. വിയര്‍പ്പുമണികള്‍.
"എന്താ സാര്‍?" പെട്ടെന്നു അവള്‍ മുഖത്തേയ്ക്കു നോക്കുമെന്നു കരുതിയില്ല. ശ്രദ്ധിച്ചു കാണുമോ?
"വെ.. വെള്ളം.." ഇത്തിരി വിക്കിപ്പോയി.
ഓടിപ്പോയി ഗ്ളാസ്സില്‍ വെള്ളമെടുത്തു തന്നു. ഒറ്റവലിയ്ക്ക് കുടിച്ചുതീര്‍ത്തു. ഒരു കടലു കുടിച്ചു വറ്റിക്കാനുള്ള ദാഹം!
"ആ ടംബ്ളറിങ്ങു തന്നേക്കൂ.."
"ഓ.."
അവള്‍ ജോലിയിലേയ്ക്കു തിരിഞ്ഞു. സാരി മുട്ടോളം തെറുത്തു കയറ്റിയിരിക്കുന്നു. നിലം തുടയ്ക്കുന്നതിനനുസരിച്ച് പിന്‍ഭാഗം ഉലയുന്നു. എന്തോ അവിടെത്തന്നെ അവളെ നോക്കിക്കൊണ്ടു നില്‍ക്കാനാണു തോന്നിയത്.
അവിടെ നില്‍പ്പുണ്ടെന്നു അറിഞ്ഞ മട്ടില്ല. ഇങ്ങോട്ടാണു നീങ്ങി വരുന്നത്. പിന്‍ഭാഗം കാലില്‍ വന്നു മുട്ടും.. ടംബ്ളര്‍ തിരികെ വയ്ക്കാന്‍ വന്നതാണെന്നു പറയാം. എല്ലാം ആദ്യമായിട്ടു കാണുന്ന കൌമാരക്കാരനെപ്പോലെ ഹൃദയം പെരുമ്പറ കൊട്ടുന്നു.
കാലില്‍ ചൂടു തൊട്ടു. ആഹ്! അവള്‍ ഞെട്ടിത്തിരിഞ്ഞു.
"ഝ്‌ലും" ടംബ്ളര്‍ നിലത്തു വീണു പൊട്ടി.
"അയ്യോ സര്‍.." കണ്ണില്‍ ക്ഷമാപണം.
"ദാറ്റ്സ് ഓക്കേ.. പെറുക്കിക്കളഞ്ഞേക്കൂ.."
"ഓ.."
തിരിഞ്ഞു നടക്കേണ്ടതായിരുന്നു. കാലുകളവിടെത്തന്നെ നില്‍ക്കുന്നു. കണ്ണുകള്‍ വേണ്ടാത്തിടങ്ങളില്‍ പരതി നടക്കുന്നു. വിയര്‍പ്പിന്‍റെ മണം! കിതയ്ക്കുന്നുണ്ടോ? കൈനീട്ടി തൊടാന്‍..
"എന്താ സാര്‍?"
"ഹേയ്.. ഒന്നുമില്ല.. കറിയെടുക്കാനൊരു സ്പൂണ്.."
"ദാ ഇപ്പോത്തരാം.."
അരക്കെട്ടിലെന്തൊക്കെയോ കെട്ടുപൊട്ടിക്കുന്നു. നെഞ്ചിലൂടെ വിയര്‍പ്പുചാലുകള്‍. തൊണ്ട വീണ്ടും വരളുന്നു. സ്പൂണ്‍ നീട്ടിയ കയ്യില്‍ ഉടയാന്‍ തയ്യാറായി നില്‍ക്കുന്ന കുപ്പി വളകള്‍.. പാത്രം കഴുകുന്നതിന്‍റെ തഴമ്പ്. ഹൃദയത്തിനു ഭ്രാന്തുപിടിച്ചോ? എന്താണീ ഓട്ടം? കൈ വിറയ്ക്കുന്നു..തൊടാന്‍..
"ദേ ഇങ്ങോട്ടൊന്നു വന്നേ.."
"ങ്ഹേ?.. " സ്പൂണു താഴെ വീണു പോയി. സ്വീകരണമുറീയില്‍ നിന്നാണ്.. അവളിത്ര വേഗം..
കാലുകള്‍ ഉദ്ദേശിക്കുന്നതുപോലെ നീങ്ങുന്നില്ല. വേച്ചു വേച്ചു ചെന്ന് സോഫയിലേയ്ക്കു വീണു. ഹൃദയം പെരുമ്പറകൊട്ടി തീര്‍ന്നിട്ടില്ല. ഫാന്‍ ഫുള്‍സ്പീഡീല്‍ കറങ്ങുന്നുണ്ട്. എന്നിട്ടും വിയര്‍ത്തൊഴുകുന്നു.
തോന്നിയതാണ്. കിതപ്പടങ്ങിത്തുടങ്ങി. അവള്‍ അദൃശ്യമായൊരു പൂട്ടിട്ടുണ്ട്.
ടീപ്പോയില്‍ പേപ്പറുകള്‍ കൂമ്പാരമായി കിടക്കുന്നു. അതിനടിയിലൂടെ വില്‍സിന്‍റെ പായ്ക്കറ്റ് കാണാം. ഡൈനിംഗ് ടേബിളില്‍ ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തി.. തണുത്തു കാണണം. പുറത്ത് വെയിലാറുന്നു. പതുക്കെ കണ്ണുകളടഞ്ഞുപോയി.
"സാര്‍.. ഞാനിനി പൊയ്ക്കോട്ടെ?" വിയര്‍പ്പിന്‍റെ മണം ചോദിക്കുന്നു.
2008, നവംബർ 30, ഞായറാഴ്‌ച
പനി
സമയം:
7:43 AM
31
പ്രതികരണങ്ങള്‍
Labels: കഥ
2008, നവംബർ 7, വെള്ളിയാഴ്‌ച
സുന്ദരമനസ്സ്
സൈനൂന് പില്സ് കഴിക്കണ്ടാ.
മമ്മി വായില് പില്ല് ഇട്ടുതന്നിട്ട് വെള്ളം തരണതിനു മുന്പ് സൈനു അതു നാക്കിനടിയിലാക്കും. ഭയങ്കര കൈപ്പാണ്. ഓക്കാനം വരും. എന്നാലും വെള്ളം കുടിക്കുമ്പോ വിഴുങ്ങിപ്പോവില്ല. ഓടിപ്പോയി ടോയിലെറ്റ് ബൌളിലേയ്ക്കു തുപ്പും. എന്നിട്ട് മമ്മി കാണുന്നതിനു മുന്നേ ഫ്ളഷ് ചെയ്യും.
എത്ര നാളാച്ചാ ശ്രീജീനെ കാണാണ്ടിരിക്ക്യാ.
കബോഡിനു താഴെയുള്ള ഗ്യാപ്പില് സൈനു സ്പൈഡറിനെ വളര്‍ത്തണുണ്ട്. ബുക്സ് ഒക്കെ വെച്ച് മറച്ചു വെച്ചിരിക്ക്യാ. ആ അമ്മിണിക്ക് അതു മനസ്സിലായിട്ടുണ്ടെന്നാ തോന്നണത്. ഇനി ഹന്‍ഡ്രെഡ് ആന്‍ഡ് ട്വെന്റിഫൈവ് സ്പൈഡെറും കൂടി വേണം. ശ്രീജി പറഞ്ഞിട്ടുണ്ട് റ്റു തൌസന്‍റു് എണ്ണം വേണം ന്ന്. അമ്മിണി വന്ന് കണ്ടുപിടിക്കാണ്ടിരുന്നാ മതിയായിരുന്നു.
ഫോര്‍ ഡേയ്സായി ശ്രീജി വന്നിട്ട്. സൈനു സ്കൂളീന്നു വന്നാല്‍ ഹോം വര്‍ക്കൊക്കെ പെട്ടെന്നു ഫിനിഷ് ചെയ്തിട്ട് റൂമിന്‍റെ വിന്‍ഡോയിലൂടെ താഴേയ്ക്കു നോക്കി നില്‍ക്കും. അതിലെയാണ് ശ്രീജി സാധാരണ വരാറു്. ഫ്ളാറ്റിലാരുമില്ലെങ്കില് ഫ്രണ്ട് ഡോറിലൂടെയും വരും.
ഉറുമ്പു മനുഷ്യരു് അരിച്ചരിച്ചു പോകുന്നുണ്ട് റോഡിലൂടെ. ത്രീ തൌസന്‍റു് വരെ സൈനു എണ്ണീട്ടുണ്ട് ഒരു ദിവസം. ആ അമ്മിണി വന്ന് എണ്ണം തെറ്റിച്ചില്ലായിരുന്നെങ്കില് കറക്ടായിട്ട് അറിയാമായിരുന്നു. ഒരു ദിവസം മുഴുവന്‍ നോക്കിയിട്ടാണ് വൈറ്റ് ഷര്‍ട്ടിട്ടവരൊക്കെ ലെഫ്റ്റില്‍ നിന്ന് റൈറ്റിലേക്കാണു പോകുന്നതെന്നു മനസ്സിലായത്. വേറെ കളറില് ഡ്രെസ് ചെയ്തവരു് രണ്ടു സൈഡിലേയ്ക്കും പോകും.
പക്ഷേ ശ്രീജി നേരെ ആണു വരുക. രേണൂന്‍റെം വിനയ്ടേം ഫ്ലാറ്റിന്‍റെ നടുവിലൂടെ നടന്നു വന്ന് സൈനൂന്‍റെ ഫ്ളാറ്റിന്‍റെ അടുത്തെത്തും. വാച്മാന്‍ അവിടെ ഇല്ലങ്കില് ശ്രീജി നേരെ ഇങ്ങു കയറിപ്പോരും. അല്ലെങ്കില് അയാളിരിക്കണ ക്യാബിന്‍റെ ചോട്ടില് അയാള് മാറുന്നതുവരെ ഒളിച്ചിരിക്കും.
കഴിഞ്ഞകൊല്ലം മമ്മീടെ വീട്ടില്‍ പോയപ്പോഴാണ് ശ്രീജീനെ പരിചയപ്പെട്ടത്. ശ്രീജി ഒരു മുണ്ടാണ് ഉടുക്കുക. മുട്ടിനു താഴെ നീളമേ ഉള്ളൂ മുണ്ടിന്. എപ്പോഴും ഡേര്‍ട്ടി ആയിരിക്കും. മണ്ണില് കളിക്കണതുകൊണ്ടാണത്രെ. സൈനൂന് മണ്ണില് കളിക്കണത് ഇഷ്ടമല്ല. ഡേര്‍ട്ടിയാവും. ശ്രീജിയുടെ കൂടെ മണ്ണില്‍ കളിച്ചതിന് മമ്മിയുടെ കയ്യില്‍ നിന്ന് കിട്ടിയ തല്ലിന് കണക്കില്ല. ശ്രീജിയെ ചീത്തപറഞ്ഞ് ഓടിച്ചു വിടുകയും ചെയ്തു. പാവം ശ്രീജി. പിന്നെ മമ്മിയുള്ളപ്പോ വരാറില്ല.
രേണൂനേം വിനയ്നേം സൈനൂനിഷ്ടമല്ല. വീക്കെന്‍റ്സില് ചിലപ്പോ അവരു് സൈനൂന്റെ ഫ്ളാറ്റില് വരും. രേണു എപ്പോഴും കമ്പ്യൂട്ടറില് ഗെയിം കളിക്കണ കാര്യം പറയും. വിനയ്‌നാണെങ്കില് സൈനൂന്‍റെ ടോയ്സിലാണ് നോട്ടം. വിനയ് വരണുണ്ടെന്നു പറയണ കേട്ടാന്‍ സൈനു ടോയ്സൊക്കെ കബ്ബോഡിനടിയില് ഒളിപ്പിക്കും. അല്ലെങ്കില് ഒരെണ്ണം ബാക്കിയുണ്ടാവില്ല. ശ്രീജിക്കു കൊടുക്കാന്‍ വച്ചിരുന്ന ഹാന്‍ഡില് മുറിഞ്ഞുപോയ വല്യ സ്പൂണ് കഴിഞ്ഞതവണ അവന്‍ കൈക്കലാക്കി. സൈനു കുറേ കരഞ്ഞു ബഹളമുണ്ടാക്കി നോക്കി. അപ്പോ മമ്മി വഴക്കു പറഞ്ഞു. ഷെയറു് ചെയ്യണത്രെ.
പാവം ശ്രീജി. ശ്രീജിടെ വീട്ടില് ടോയ്സൊന്നും ഇല്ല. ശ്രീജിയ്ക്കും വേറെ ഫ്രന്‍റ്സൊന്നും ഇല്ലെന്ന് ശ്രീജി പറഞ്ഞിട്ടുണ്ട്. അതോണ്ടാണ് സൈനൂനെ കാണാന്‍ ഇത്രേം ദൂരത്ത്‌ന്ന് ശ്രീജി എന്നും വരണത്. പില്‍സ് കഴിച്ചാല് ശ്രീജി വരില്ലാത്രെ. ആദ്യം വിശ്വാസം ണ്ടായില്ല സൈനൂന്. അതോണ്ടാ സമ്മതിച്ചെ. പക്ഷെ ഇപ്പോ കൃത്യം ഫോര്‍ഡേയ്സായി ശ്രീജി വന്നിട്ട്. ഇന്നലേം ഇന്നും പില്ല് ടോയ്ലെറ്റ് ബൌളില് തുപ്പിക്കളഞ്ഞു. ഇന്നു വരുമായിരിക്കും.
ഇത്തവണേം സ്പൈഡറു് പറ്റിച്ചു. ആകെ ഫോര്‍ട്ടി ഫൈവ് സ്പൈഡര്‍കുഞ്ഞുങ്ങളേയുള്ളൂ. ഇനി എയ്റ്റി എണ്ണം കൂടി വേണം. സൈനൂന് സങ്കടം വരണുണ്ട്.
റ്റു തൌസന്‍റു് സ്പൈഡറു് വേണംന്നാ ശ്രീജി പറഞ്ഞത്. തലയില് ഇത്തിരി ബ്ളൂ കളറുള്ള സ്പൈഡറു് തന്നെ വേണം. യെല്ലോ സ്പൈഡറിന് പവറില്ലാത്രെ. ഓരോന്നിനേം പിടിച്ച് തല വേര്‍ പെടുത്തണം. സ്പൈഡറു് പെടയ്ക്കില്ല. പക്ഷെ അതിന്‍റെ തലയില് നിന്ന് ബോഡിയിലേയ്ക്ക് ഒരു നൂലു നീണ്ടു വരും. വലിച്ചാലും വലിച്ചാലും അതു പൊട്ടില്ല. ആ നൂലിലാണ് അതിന്‍റെ ജീവന്‍ എന്നാണ് ശ്രീജി പറയുന്നത്. ആ നൂലു പൊട്ടിയാലേ അതു മരിക്കൂത്രെ. വിഴുങ്ങുന്നതിനു മുന്‍പ് നൂലു പൊട്ടിപ്പോയാപ്പിന്നെ അതു കൌണ്ടു ചെയ്യാന്‍ പറ്റില്ല. വിഴുങ്ങിക്കഴിയുമ്പോ നൂലു താനെ പൊട്ടും.
കയ്യിലെ ഉള്‍ഭാഗം ചൊറിയണുണ്ട് സൈനൂന്. ശ്രീജി പറഞ്ഞിട്ടുണ്ട് അങ്ങനെ ഉണ്ടാവും ന്ന്. എന്നിട്ട് സ്കിന്‍ മാറി അവിടെന്ന് വെബ്ബ് വരണ ഗ്ളാന്‍റു് പുറത്തു വരും. ശ്രീജി ഒരിക്കല് തൊട്ടു നോക്കാന്‍ സമ്മതിച്ചിരുന്നു.
കയ്യില് ചൊറിയണ കണ്ടിട്ട് മമ്മി ഒരു ക്രീം വാങ്ങിത്തന്നിട്ടുണ്ട്. എത്ര ചൊറിഞ്ഞാലും സൈനു അതു പുരട്ടില്ല. വണ്‍തൌസന്‍റു് എയിറ്റ്‌ഹണ്‍ഡ്രഡ് ആന്‍ഡ് ഫിഫ്റ്റി-ഫൈവ് സ്പൈഡറിന്‍റെ പവറാണിപ്പോള്‍ ഉള്ളത്. സൈനൂന്‍റെ ഏജില് പവറു മുഴുവന്‍ കിട്ടണമെങ്കില് റ്റൂ തൌസന്‍റു് എണ്ണം വേണം.
കബോര്‍ഡിനു താഴേന്ന് ഒരു അനക്കം കേക്കണുണ്ട്. ഇനി ശ്രീജി മുന്നിലൂടെ വന്നു കാണുമോ? അല്ല. അമ്മ സ്പൈഡറു് പുറത്തു കടക്കാന്‍ നോക്കുവാ. ചിലപ്പോള്‍ അമ്മ സ്പൈഡറു തന്നെ പവറു കൂട്ടാന്‍ വേണ്ടി കുഞ്ഞുങ്ങളെ തിന്നു കളയും എന്നു ശ്രീജി പറഞ്ഞിട്ടുണ്ട്. എന്നും എണ്ണിനോക്കണം.
സൈനു വീണ്ടും വിന്‍ഡൊവിനടുത്തെത്തി. ഉറുമ്പു മനുഷ്യരു് റോഡിലൂടെ തിരക്കിട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. വൈറ്റ് ഷര്‍ട്ടിട്ട് ലെഫ്റ്റിലേയ്ക്കു പോകുന്ന ഒരാള് മുകളിലേയ്ക്കു നോക്കി കൈ വീശുന്നുണ്ട്. സൈനൂനെ ആയിരിക്കില്ല. സൈനു വിന്‍ഡോയിലൂടെ താഴേയ്ക്ക് തുപ്പി. തുപ്പല് കുറേ നേരം നേരെ താഴേയ്ക്കു പോയി പിന്നെ സുമത്യാന്‍റീടെ ഫ്ളാറ്റില് ചെന്നിടിച്ചു.
അതാ ശ്രീജി വരണുണ്ട്! വാച്മാനെ പറ്റിച്ച് സൈനൂന്‍റെ വിന്‍ഡോവിന്‍റെ നേരെ താഴെ വന്നിട്ടുണ്ട്. എന്നിട്ട് ശബ്ദമൊന്നുമുണ്ടാക്കാതെ വാളിലൂടെ കയറി വരുന്നുണ്ട്. എന്തു ഫാസ്റ്റാണീ ശ്രീജി!
ഇത്രേം ദിവസം എവിടെ ആരുന്നു?
സമയം:
6:40 AM
42
പ്രതികരണങ്ങള്‍
Labels: കഥ